അനന്തപുരി / ദ്വിജൻ
പനങ്കാ പഴുത്തപ്പോൾ കാക്കയ്ക്കു വായിൽ പുണ്ണായി എന്ന മട്ടിലേക്കാണോ ജനാധിപത്യമുന്നണിയിൽ കാര്യങ്ങൾ നീങ്ങുക? പഞ്ചായത്ത് തെരഞ്ഞടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഏതാണ്ട് വിളിപ്പാടകലെ എത്തിയപ്പോഴേക്കും ഒറ്റക്കെട്ടായി പോരാട്ടസജ്ജമാകേണ്ട ജനാധിപത്യമുന്നണി വല്ലാത്ത ആഭ്യന്തര സംഘർഷങ്ങളിലായി.
കോണ്ഗ്രസ്
മുന്നണിക്കു നേതൃത്വം കൊടുക്കുന്ന കോണ്ഗ്രസിൽ അത്ര നന്നായല്ല കാര്യങ്ങൾ നടക്കുന്നത് എന്നു കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയിലെ നടപടികൾ തന്നെ വ്യക്തമാക്കുന്നു. കെപിസിസിയുടെ പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റും തമ്മിൽ മിണ്ടിയിട്ടുപോലും മാസങ്ങളായി. പിണക്കമൊന്നുമല്ല.സംസാരിക്കാറില്ല അത്രതന്നെ. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലും വലിയ അഭിപ്രായവ്യത്യാസങ്ങളാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടം ഒന്നിച്ചു നടത്തണം എന്ന പിണറായിയുടെ വലയിൽ രമേശ് പെട്ടെന്നു വീണു. പിണറായി എറിയുന്ന പന്തിനു പിന്നാലെ പോകാതെ സർക്കാരിനെ പിന്നാലെ കൊണ്ടുവരാനുള്ള ആശയങ്ങളൊന്നും കോണ്ഗ്രസ് ബുദ്ധിശാലകളിൽ ഉരുത്തിരിഞ്ഞു കണ്ടില്ല. നിയമസഭയിലാണെങ്കിലും സർക്കാരിനെ ശരിക്കും കുടുക്കിലാക്കാൻ ആവുന്നുണ്ടോ എന്നാണു സംശയം. പണ്ടു കെപിസിസി അധ്യക്ഷൻ സുധീരനും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രണ്ടുവള്ളത്തിൽ ചവിട്ടിയതാണു ജനാധിപത്യ മുന്നണിയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം.
ഏതായാലും തുറന്നുള്ള സംസാരം നടന്നു. പ്രതിപക്ഷ നേതാവും പ്രസിഡന്റും ഒരു ഭാഷ സംസാരിക്കാനും ആലോചിച്ച് നിലപാടുകൾ എടുക്കാനും തീരുമാനമായി. എല്ലാം നല്ല സൂചനകളാണ്. പക്ഷേ നടക്കുമോ എന്നു തീർച്ചയില്ല.
മുസ്ലിം ലീഗ്
ലീഗിനും തലവേദനകളുണ്ട്. പൗരത്വ നിയമ ഭേദഗതി സമരത്തോടെ മുസ്ലിം സമൂഹത്തിന്റെ കുത്തക ലീഗിന്റെ കൈയിൽനിന്നു ഭാഗികമായെങ്കിലും വിട്ടുപോകുന്ന സൂചനകളുണ്ട്. സാംസ്കാരിക സംഘടനകൾ എന്ന പേരിൽ വരെ തീവ്രവാദികൾ പിടിമുറുക്കുന്നതിന്റെ അടയാളങ്ങളുണ്ട്. തികഞ്ഞ മതേതരഭാവം സൂക്ഷിച്ചുകൊണ്ട് സമുദായത്തിനുവേണ്ടി ലീഗ് കൈവരിച്ച നേട്ടങ്ങൾ മറക്കുന്നവർ അവരുടെ ഇടയിൽ തന്നെ പെരുകുന്നു. ഒപ്പം ലീഗുകാർ അവരുടെ സമുദായത്തിനായി ഇങ്ങനെ വെട്ടിപ്പിടിച്ചപ്പോൾ മറ്റുള്ളവർ ഉറങ്ങിയല്ലോ എന്നു ജനാധിപത്യ ചേരിയിൽ നിൽക്കുന്ന സമുദായങ്ങളിൽതന്നെ സങ്കടമുണ്ടായിട്ടുണ്ട്.
ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ 80 ശതമാനവും കേരളത്തിലും മുസ്ലിംകൾക്കു തന്നെ എന്നതുപോലുള്ള യാഥാർഥ്യങ്ങളാണ് അവരെ വിഷമിപ്പിക്കുന്നത്. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡം തിരുത്താൻ ഓരോ സംസ്ഥാനത്തിനും അവകാശമുണ്ടെന്നു പിൽക്കാല സംഭവങ്ങൾ തെളിയിക്കുന്നു. മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണത്തിനു കേന്ദ്രം ഏർപ്പെടുത്തിയ വാർഷിക വരുമാനപരിധി എട്ടു ലക്ഷം രൂപയും അഞ്ച് ഏക്കർ സ്ഥലവുമായിരുന്നു. അതു കേരള സർക്കാർ നാലു ലക്ഷം രൂപയും രണ്ടര ഏക്കർ സ്ഥലവുമാക്കി മാറ്റി. ഈ ഭേദഗതി ആരും പറഞ്ഞിട്ടായിരുന്നില്ല. സർക്കാരിനു തോന്നിയതുകൊണ്ടാണ്. ഇത്തരം ഒരു തോന്നൽ മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഉണ്ടായില്ല എന്നതാണു വേദനിപ്പിക്കുന്ന യാഥാർഥ്യം. ഇനിയും അതുണ്ടാകുമോ ആവോ?
കേരള കോണ്ഗ്രസ്
മൂന്നാമത്തെ കക്ഷിയായ കേരള കോണ്ഗ്രസിൽ കലാപം തുടർക്കഥയാവുകയാണ്. ജനാധിപത്യമുന്നണിയിൽ മൂന്നു കേരള കോണ്ഗ്രസുകളാണ് ഉണ്ടായിരുന്നത്. ജനാധിപത്യമുന്നണിയുടെ ബുദ്ധി കേന്ദ്രങ്ങളായിരുന്ന മാണിയുടെയും ജേക്കബിന്റെയും പിന്നെ പിള്ളയുടെയും. പിള്ളയും മകനും തമ്മിലടക്കം ഉണ്ടായ വഴക്കുകൾ മൂലം അവരെ ജനാധിപത്യമുന്നണിക്കു താങ്ങാനാവാതായി. അങ്ങനെ പിള്ള മുന്നണി വിട്ടു. ജേക്കബും മാണിയും കടന്നുപോയി. അതോടെ രണ്ടു പാർട്ടിയിലും അധികാരത്തർക്കമായി. മാണിയുടെ മകൻ ജോസിനെയും ജേക്കബിന്റെ മകൻ അനൂപിനെയും മുൻനിർത്തി ആ പാർട്ടികളിൽ തർക്കങ്ങളായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ജോണി നെല്ലൂർ സീറ്റ് കിട്ടാത്തതുകൊണ്ട് ഒരുവട്ടം ജേക്കബ് ഗ്രൂപ്പ് "വിട്ട’താണ്. പിന്നീടു തിരിച്ചുകൊണ്ടുവന്നു. മാണിയുടെ മരണത്തെ തുടർന്നാണു കേരള കോണ്ഗ്രസ് മാണിയിൽ പ്രശ്നമായത്. തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിലാണ്. ഇക്കാലത്താണു രണ്ടു പാർട്ടികളിലെയും ഏതാനും നേതാക്കന്മാർ ചേർന്ന് ഒരു കേരള കോണ്ഗ്രസ് ഉണ്ടാക്കുമെന്നു പ്രഖ്യാപനം. നാലുവർഷത്തിൽ ഒരിക്കൽ മാത്രം ജന്മദിനം വരത്തക്കവിധം ഫെബ്രുവരി 29ന് കൊച്ചിയിൽവച്ചാണ് അവർ ലയന പ്രഖ്യാപനം നടത്തുക.
മാണിസാർ ഇടതുമുന്നണിയിലായിരുന്ന ജോസഫിനെ സ്വന്തം പാർട്ടിയിൽ ലയിപ്പിച്ചപ്പോൾ അതിന്റെ ലാഭവും നഷ്ടവും എല്ലാം മാണിസാറിനായിരിക്കും എന്ന് പറഞ്ഞ കോണ്ഗ്രസ് ഓരോ വഴക്കിലും സ്വന്തം നില മെച്ചപ്പെടുത്താൻ നോക്കും. കുരങ്ങ് അപ്പം പങ്കുവച്ചതുപോലെ കുറെ സീറ്റ് അവർ എടുക്കും.
മുന്നണിയുടെ പിന്തുണ വേണ്ടതുകൊണ്ട് പണ്ടുകാലത്ത് അത്തരത്തിൽ വലിയ വിട്ടുവീഴ്ചകൾ കേരള കോണ്ഗ്രസുകാർ ചെയ്തിട്ടുണ്ട്. എന്നാൽ, ജോസഫ് വന്നപ്പോൾ മാണിസാർ വലിയ വിട്ടുവീഴ്ച ചെയതില്ല. അതിനു കോണ്ഗ്രസുകാർ പാലായിലടക്കം പലയിടത്തും പ്രതികാരം തീർത്തു. ലയനവും വഴക്കും എങ്ങനെയൊക്കെ നടന്നാലും കേരള കോണ്ഗ്രസ് മാണിയിലും ജേക്കബിലും ഉണ്ടായിരുന്ന പ്രവർത്തകർ ആർക്കൊപ്പമാണ് എന്ന് എല്ലാവർക്കുമറിയാം. കോണ്ഗ്രസിനു കൃത്യമായി അറിയാം. എന്നാലും ഉറക്കം കെടുത്താൻ ഈ വഴക്കുകൾ മതി.
അവർ തമ്മിൽത്തല്ലുമ്പോൾ പൗരത്വ നിയമം, ഗവർണറുടെ കളികൾ തുടങ്ങി കേരളത്തിൽ സജീവമായ രാഷ്ട്രീയ വിഷയങ്ങളിൽ കേരള കോണ്ഗ്രസിന്റെ നിലപാടുകൾ ഒരു മാധ്യമത്തിനും പ്രധാനപ്പെട്ടതായി തോന്നാത്തവിധം ദയനീയമായി കാര്യങ്ങൾ. മാണിസാറിനെയും ജേക്കബിനെയും പോലെ പഠിച്ചുവന്നു തന്ത്രപൂർവം കാര്യങ്ങൾ അവതരിപ്പിക്കാൻ ആർക്കും സാധിക്കുന്നില്ല.
ആരിഫ് മുഹമ്മദ് ഖാൻ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വളരെ അനുസരണയുള്ള ഗവർണറായി. അദ്ദേഹം പറഞ്ഞുകൊണ്ടുനടന്ന് വാർത്തകളിൽ നിറഞ്ഞ നിലപാടുകൾക്കു വിരുദ്ധമായ വാക്കുകൾ നയപ്രഖ്യാപന പ്രസംഗത്തിൽ വായിച്ചുകൊണ്ടു പിണറായിയോടു കാണിച്ച വിധേയത്വം വീണ്ടും തുടരുന്നു. ഒരിക്കൽ ഗവർണർതന്നെ തിരിച്ചയച്ച ഓർഡിനൻസ് ബില്ലായി വന്നപ്പോൾ ഒരു വിശദീകരണവും ചോദിക്കാതെ ഒപ്പിട്ടു കൊടുത്തുകൊണ്ടു കൂടുതൽ കൃത്യമാക്കി.
ഗവർണറുടെ അംഗീകാരം കിട്ടിയതുകൊണ്ട് പുതിയ വാർഡ് വിഭജനം ഉണ്ടാകും. നിശ്ചയമായും സിപിഎമ്മിനു ജയിക്കാവുന്ന വിധം വാർഡുകൾ ക്രമീകരിക്കാൻ നീക്കം നടക്കും. വിവാദങ്ങൾ ഉണ്ടാവാം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ എല്ലാം എങ്ങനെ ബാധിക്കും എന്നൊക്കെ കണ്ടുതന്നെ അറിയണം.
പഴയ കോണ്ഗ്രസ് നേതാവായ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്കയച്ചത് കൃത്യമായ ലക്ഷ്യങ്ങളോടെ ആണെന്നു നിയമനവാർത്ത വന്നപ്പോൾ തന്നെ നിരീക്ഷകർ മനസിൽ ഉറപ്പിച്ചതാണ്. ഗവർണർമാരെ ഉപയോഗിച്ചു ബിജെപി നടത്തുന്ന കളികളുടെ കഥകൾ ധാരാളമായല്ലോ? ആരിഫ് മുഹമ്മദ് ഖാന്റെ കേരളത്തിലെ ആദ്യനാളുകൾ പിണറായി സർക്കാരിനെതിരേ എന്ന മട്ടിലായിരുന്നു. എന്നാൽ, ഗോൾമുഖം വരെ ഓടിയ ഫോർവേഡ് ഗോളടിക്കാതെ തിരിച്ചോടുന്നതുപോലെ ആയി അദ്ദേഹത്തിന്റെ മുന്നേറ്റങ്ങൾ. അപ്പോൾ കളി വേറെ ലെവലാണെന്നു നിരീക്ഷകർ വിലയിരുത്തുന്നു.
കേരളത്തിൽ ഒരു ബിജെപി ഭരണം കൊണ്ടുവരാൻ ഗവർണർക്കു കാര്യമായി ഒന്നും ചെയ്യാനാവില്ല. ഏറെക്കാലത്തെ തർക്കങ്ങൾക്കു ശേഷം വന്ന ബിജെപി അധ്യക്ഷനും അടുത്ത തെരഞ്ഞെടുപ്പു കഴിയുമ്പോൾ മിസോറമിൽ ഗവർണറാകാനായേക്കും എന്നല്ലാതെ കേരളത്തിൽ മുഖ്യമന്ത്രി ആകാനാവില്ല എന്ന് ഉറപ്പാണ്. അതുകൊണ്ട് കേരളത്തിൽ കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യമുന്നണി അധികാരത്തിൽ തിരിച്ചെത്തുന്നതു തടയാനുള്ള കളികളാവും കരണീയം എന്നാവും തിരക്കഥ.
പിണറായി മുസ്ലിംകളുടെ സംരക്ഷകനാണ് എന്നു വരുത്തിത്തീർക്കാൻ തനിക്കു സാധിക്കുന്നതെല്ലാം ഗവർണർ ചെയ്തു. ഇനി പിണറായി പറയുന്നതെല്ലാം ചെയ്തുകൊടുക്കുക. ഇത്തരം കളികൾ കേരളത്തിലെ ജനങ്ങൾക്കു മനസിലാകും എന്നതിന്റെ അടയാളമായിരുന്നല്ലോ ലോക് സഭാ തെരഞ്ഞെടുപ്പുഫലം. പിണറായിയെക്കാൾ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങളിൽ ജാഗ്രത പുലർത്തേണ്ടത് കോണ്ഗ്രസും ജനാധിപത്യമുന്നണിയും ആവുകയാണ്.
ശബരിമലയും വിശ്വാസികളും
ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിക്കണമോ? കേരളത്തിലെ ഹൈന്ദവ സമൂഹം ഏതാണ്ട് ഒന്നടങ്കം പാടില്ല എന്ന നിലപാടിലായിരുന്നു. എന്നാൽ, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നവോത്ഥാനം എന്ന മറയുണ്ടാക്കി യുവതികൾക്കു പ്രവേശനം കൊടുക്കാൻ പിണറായി തയാറായി. അതോടെ ഉണ്ടായ എതിർപ്പും വിവാദങ്ങളും സർക്കാരിനു കനത്ത തിരിച്ചടിയായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ ദയനീയ തോൽവിയിൽ കലാശിച്ചു.
കാര്യം മനസിലായ നേതാക്കൾ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് വീടുവീടാന്തരം കയറിയിറങ്ങി. ഇപ്പോഴിതാ വീണ്ടും പഴയ നിലപാടിലേക്ക് എത്തുന്നു. സുപ്രീം കോടതി വിധിക്കൊപ്പമാകും സിപിഎം എന്നാണ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. ആരും വലിയ പ്രതികരണത്തിനൊന്നും മുതിർന്നില്ലെങ്കിലും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഏറെപ്പേർ മനസിലാക്കുന്നുണ്ട്.
അലൻ ഷുഹൈബും താഹയും
അറിയപ്പെടുന്ന ഇടതുപക്ഷക്കാരോ ഇടതുപക്ഷ സഹയാത്രികരോ ആയിരുന്ന, തൊടുപുഴ കോളജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫും പന്തീരാങ്കാവിലെ യുവാക്കളായ അലൻ ഷുഹൈബും താഹ ഫസലും കൃത്യമായ അടയാളങ്ങളാണ്. സമൂഹത്തിലെ നിഷ്കളങ്കരായ വ്യക്തികളിൽ കപടവിപ്ലവത്തിന്റെ ഭീകരാഗ്നി കൊളുത്തി അവരെ ഈയാംപാറ്റകളെപ്പോലെ അഗ്നിക്കിരയാക്കി രസിക്കുന്ന ഇടതുപക്ഷ ജീവിതശൈലിയുടെ അടയാളങ്ങൾ. ആ വിപ്ലവശൈലിയിലൂടെ അവർ പെട്ടുപോകുന്ന ജീവിതത്തിന്റെ നിർണായക പ്രതിസന്ധിഘട്ടത്തിൽ അവർക്ക് അപകടത്തിലേക്കുള്ള വഴിയൊരുക്കിയവരെല്ലാം യൂദാസുകളോ മാപ്പുസാക്ഷികളോ ആയി മാറുന്നു. സഹായിക്കാനാർക്കും സാധിക്കാത്തത്ര കുടുക്കിലാക്കിയവർ മാറിനിന്ന് കുറ്റം പറയുകയും ചെയ്യുന്നു.
ഇടതുപക്ഷ സഹയാത്രികനായ ഒരു സാഹിത്യകാരന്റെ രചനയിൽനിന്നു പരീക്ഷയുടെ ചോദ്യക്കടലാസ് തയാറാക്കിയപ്പോൾ ജോസഫ് സാർ പ്രതീക്ഷിച്ചത് തന്റെ പിന്നിലെ വിപ്ലവസംഘടനയുടെ പിന്തുണയാവണം. ആ നീക്കത്തിനെതിരെ തീവ്രവാദികൾ പ്രതികരിച്ചപ്പോൾ ജോസഫ് സാറിനെ ആദ്യം തള്ളിപ്പറഞ്ഞത് ബുദ്ധിജീവിയുടെ എല്ലാ ബാഹ്യ ആവരണവുമുള്ള അക്കാലത്തെ ഇടതുപക്ഷ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയായിരുന്നു. മതസൗഹാർദം തകർക്കുന്ന പ്രവൃത്തി ചെയ്ത അധ്യാപകനെതിരെ ശിക്ഷണനടപടി എടുക്കാതിരിക്കാൻ മാനേജ്മെന്റിനാവുമോ?
നിയമസഭയിൽ തങ്ങളുടെ സംഘടനാ പ്രവർത്തകനെ ഇടതുപക്ഷ ചിന്തകനായ മന്ത്രി തള്ളിപ്പറഞ്ഞതോടെ അദ്ദേഹത്തിനു വലിയ ആവേശം കൊടുത്ത അധ്യാപക സംഘടനയും കൈവിട്ടു. അതിവിപ്ലവകരമായ മുദ്രാവാക്യങ്ങൾ മാനേജ്മെന്റുകൾക്കെതിരെ മുഴക്കാറുള്ള, മാനേജ്മെന്റുകളെ ശ്വാസം മുട്ടിക്കുന്ന സമരരീതികൾ കൈക്കൊള്ളുന്നതിൽ അതീവ വിദഗ്ധരായ, ആ സംഘടനക്കാർ ജോസഫിനെതിരെ എടുത്ത നടപടികളെ ശരിക്കും ചോദ്യംചെയ്തുപോലും ഇല്ല. അങ്ങനെ അദ്ദേഹത്തെ തികച്ചും ഒറ്റപ്പെടുത്തി തീവ്രവാദികൾക്കു വിട്ടുകൊടുത്തു.
ഇവരുടെ ചതിയുടെ ചരിത്രത്തിലെ ഒറ്റപ്പെട്ട അധ്യാപകനൊന്നുമല്ല ടി.ജെ. ജോസഫ്. ഒരു ആയുസ് മുഴുവൻ ഇടതുപക്ഷക്കാരനായിരുന്ന ചിന്തകൻ പ്രഫ. എം.എൻ. വിജയൻ മരിച്ചപ്പോൾ അക്കാലത്തെ പാർട്ടി സെക്രട്ടറി പറഞ്ഞത് ഒരു അധ്യാപകൻ മരിച്ചു എന്നു മാത്രം. തങ്ങൾക്കിഷ്ടമില്ലാത്തതു പറഞ്ഞു എന്നതായിരുന്നു വിജയൻ മാഷിന് എതിരായ ആക്ഷേപം. കുറെക്കൂടി കൃത്യമായി പറഞ്ഞാൽ അദ്ദേഹം പാർട്ടിയിൽ അച്യുതാനന്ദൻ ലൈനിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ തള്ളിപ്പറയുക മാത്രമല്ല നിന്ദിക്കുകയും ചെയ്തു.
ഇതാണ് ഇടതുപക്ഷ ശൈലി എന്നു ചൂണ്ടിക്കാണിക്കുന്നവരെ പിന്തിരിപ്പന്മാരോ കൂലിക്കെഴുത്തുകാരോ ഒക്കെയായി പരിഹസിച്ച് വീണ്ടും ബുദ്ധിജീവിതത്തിന്റെ മൊത്തക്കച്ചവടവുമായി അവർ മുന്നോട്ടു പോകുന്നു. ഇടതുപക്ഷ ചിന്താഗതികൾ കത്തിച്ചു വളർത്തി യുവതലമുറയെ സിപിഎം എങ്ങോട്ട് നയിക്കുന്നു എന്നതിന്റെ പുത്തൻ അടയാളങ്ങളാണ് മാവോയിസ്റ്റുകളെന്ന പേരിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ എന്നീ വിദ്യാർഥികൾ. ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലായ അവരെ പാർട്ടി തള്ളിപ്പറഞ്ഞു. തുടക്കം മുതലേ പോലീസ് മേധാവികളുടെ ഉപദേശം അംഗീകരിച്ച മുഖ്യമന്ത്രി ആ നിലപാടുകാരനായിരുന്നു. എന്നാൽ, പാർട്ടിയുടെ ജില്ലാ ഘടകത്തിന് പ്രാദേശിക കാരണങ്ങൾകൊണ്ടാവാം ആ കുട്ടികൾ മവോയിസ്റ്റുകളല്ല എന്ന് പറയേണ്ടിവന്നു.
വിവാദം മൂത്തപ്പോൾ മുഖ്യമന്ത്രി ഒന്ന് ഉരുണ്ടുകളിച്ചു. ദേശീയ അന്വേഷണ എജൻസിയോട് കേസന്വേഷണം തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. ദേശീയ അന്വേഷണ ഏജൻസി ആ ആവശ്യം അംഗീകരിച്ചില്ല. വഴീം മാറി അടീം കൊണ്ടു എന്ന മട്ടിലായി മുഖ്യമന്ത്രി. അപ്പോൾ അറസ്റ്റിലായവരെ തള്ളിപ്പറയുകയായി പാർട്ടി. അമേരിക്കയിൽ ചികിത്സ കഴിഞ്ഞു വന്ന പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ അവരെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി അറിയിച്ചു. അവർ മാവോയിസ്റ്റ് ചിന്തക്കാരാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എല്ലാം അന്വേഷിച്ച് ആലോചിച്ചു ചർച്ച നടത്തി എടുത്ത തീരുമാനത്തിനെതിരെ പരാതി കിട്ടിയാൽ അന്വേഷിക്കാമെന്നാണ് സീതാറാം യെച്ചൂരി പറയുന്നത്. ഇനിയും ഇടതുപക്ഷത്തു തന്നെ തുടരണമെന്നുണ്ടെങ്കിൽ അവർക്കുള്ള മാർഗമാണിത്.
തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിനെ കലാപാലയമാക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതും കലാപകാരികൾക്കു പിന്തുണ കൊടുക്കുന്നതും ഈ സഖാക്കൾ തന്നെയാണെന്ന് ആർക്കാണറിയാത്തത്! എതിരാളികളെ ഇല്ലായ്മ ചെയ്ത് ഏതാനും സഖാക്കളുടെ ഇഷ്ടം മാത്രം നടപ്പാക്കുന്ന ഏകാധിപത്യമായപ്പോൾ ചില കുട്ടിസഖാക്കൾ തന്നെ രംഗത്തെത്തി. സഖാക്കൾ തമ്മിലായി കത്തിക്കുത്തുകൾ. തലസ്ഥാനത്തെ മിക്കവാറും പാർട്ടിപരിപാടികളിൽ സംബന്ധിക്കാറുള്ള പ്രതികളെ പോലീസിനു കണ്ടെത്താനും സാധിക്കുന്നില്ല!
വിദ്യാർഥികൾക്കു ജോലി ചെയ്തുകൊണ്ട് പഠിക്കാനുള്ള സൗകര്യമുണ്ടാക്കാൻ കോളജുകളിലെ ക്ലാസ് സമയം രാവിലെ എട്ടുമുതൽ ഒന്നുവരെ ആക്കാൻ നീക്കം നടക്കുന്നു. പഠിക്കണം എന്നുള്ള കുട്ടികൾക്ക് നല്ലതാവും ഈ സാധ്യത. പഠിക്കുകയും ഇല്ല പഠിപ്പിക്കുകയും ഇല്ല എന്നുള്ളവരെ ശരിക്കും നിയന്ത്രിക്കാനും സാധിക്കണം.
പനങ്കാ പഴുത്തപ്പോൾ കാക്കയ്ക്കു വായിൽ പുണ്ണായി എന്ന മട്ടിലേക്കാണോ ജനാധിപത്യമുന്നണിയിൽ കാര്യങ്ങൾ നീങ്ങുക? പഞ്ചായത്ത് തെരഞ്ഞടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഏതാണ്ട് വിളിപ്പാടകലെ എത്തിയപ്പോഴേക്കും ഒറ്റക്കെട്ടായി പോരാട്ടസജ്ജമാകേണ്ട ജനാധിപത്യമുന്നണി വല്ലാത്ത ആഭ്യന്തര സംഘർഷങ്ങളിലായി.
കോണ്ഗ്രസ്
മുന്നണിക്കു നേതൃത്വം കൊടുക്കുന്ന കോണ്ഗ്രസിൽ അത്ര നന്നായല്ല കാര്യങ്ങൾ നടക്കുന്നത് എന്നു കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയിലെ നടപടികൾ തന്നെ വ്യക്തമാക്കുന്നു. കെപിസിസിയുടെ പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റും തമ്മിൽ മിണ്ടിയിട്ടുപോലും മാസങ്ങളായി. പിണക്കമൊന്നുമല്ല.സംസാരിക്കാറില്ല അത്രതന്നെ. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലും വലിയ അഭിപ്രായവ്യത്യാസങ്ങളാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടം ഒന്നിച്ചു നടത്തണം എന്ന പിണറായിയുടെ വലയിൽ രമേശ് പെട്ടെന്നു വീണു. പിണറായി എറിയുന്ന പന്തിനു പിന്നാലെ പോകാതെ സർക്കാരിനെ പിന്നാലെ കൊണ്ടുവരാനുള്ള ആശയങ്ങളൊന്നും കോണ്ഗ്രസ് ബുദ്ധിശാലകളിൽ ഉരുത്തിരിഞ്ഞു കണ്ടില്ല. നിയമസഭയിലാണെങ്കിലും സർക്കാരിനെ ശരിക്കും കുടുക്കിലാക്കാൻ ആവുന്നുണ്ടോ എന്നാണു സംശയം. പണ്ടു കെപിസിസി അധ്യക്ഷൻ സുധീരനും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രണ്ടുവള്ളത്തിൽ ചവിട്ടിയതാണു ജനാധിപത്യ മുന്നണിയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം.
ഏതായാലും തുറന്നുള്ള സംസാരം നടന്നു. പ്രതിപക്ഷ നേതാവും പ്രസിഡന്റും ഒരു ഭാഷ സംസാരിക്കാനും ആലോചിച്ച് നിലപാടുകൾ എടുക്കാനും തീരുമാനമായി. എല്ലാം നല്ല സൂചനകളാണ്. പക്ഷേ നടക്കുമോ എന്നു തീർച്ചയില്ല.
മുസ്ലിം ലീഗ്
ലീഗിനും തലവേദനകളുണ്ട്. പൗരത്വ നിയമ ഭേദഗതി സമരത്തോടെ മുസ്ലിം സമൂഹത്തിന്റെ കുത്തക ലീഗിന്റെ കൈയിൽനിന്നു ഭാഗികമായെങ്കിലും വിട്ടുപോകുന്ന സൂചനകളുണ്ട്. സാംസ്കാരിക സംഘടനകൾ എന്ന പേരിൽ വരെ തീവ്രവാദികൾ പിടിമുറുക്കുന്നതിന്റെ അടയാളങ്ങളുണ്ട്. തികഞ്ഞ മതേതരഭാവം സൂക്ഷിച്ചുകൊണ്ട് സമുദായത്തിനുവേണ്ടി ലീഗ് കൈവരിച്ച നേട്ടങ്ങൾ മറക്കുന്നവർ അവരുടെ ഇടയിൽ തന്നെ പെരുകുന്നു. ഒപ്പം ലീഗുകാർ അവരുടെ സമുദായത്തിനായി ഇങ്ങനെ വെട്ടിപ്പിടിച്ചപ്പോൾ മറ്റുള്ളവർ ഉറങ്ങിയല്ലോ എന്നു ജനാധിപത്യ ചേരിയിൽ നിൽക്കുന്ന സമുദായങ്ങളിൽതന്നെ സങ്കടമുണ്ടായിട്ടുണ്ട്.
ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ 80 ശതമാനവും കേരളത്തിലും മുസ്ലിംകൾക്കു തന്നെ എന്നതുപോലുള്ള യാഥാർഥ്യങ്ങളാണ് അവരെ വിഷമിപ്പിക്കുന്നത്. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡം തിരുത്താൻ ഓരോ സംസ്ഥാനത്തിനും അവകാശമുണ്ടെന്നു പിൽക്കാല സംഭവങ്ങൾ തെളിയിക്കുന്നു. മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണത്തിനു കേന്ദ്രം ഏർപ്പെടുത്തിയ വാർഷിക വരുമാനപരിധി എട്ടു ലക്ഷം രൂപയും അഞ്ച് ഏക്കർ സ്ഥലവുമായിരുന്നു. അതു കേരള സർക്കാർ നാലു ലക്ഷം രൂപയും രണ്ടര ഏക്കർ സ്ഥലവുമാക്കി മാറ്റി. ഈ ഭേദഗതി ആരും പറഞ്ഞിട്ടായിരുന്നില്ല. സർക്കാരിനു തോന്നിയതുകൊണ്ടാണ്. ഇത്തരം ഒരു തോന്നൽ മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഉണ്ടായില്ല എന്നതാണു വേദനിപ്പിക്കുന്ന യാഥാർഥ്യം. ഇനിയും അതുണ്ടാകുമോ ആവോ?
കേരള കോണ്ഗ്രസ്
മൂന്നാമത്തെ കക്ഷിയായ കേരള കോണ്ഗ്രസിൽ കലാപം തുടർക്കഥയാവുകയാണ്. ജനാധിപത്യമുന്നണിയിൽ മൂന്നു കേരള കോണ്ഗ്രസുകളാണ് ഉണ്ടായിരുന്നത്. ജനാധിപത്യമുന്നണിയുടെ ബുദ്ധി കേന്ദ്രങ്ങളായിരുന്ന മാണിയുടെയും ജേക്കബിന്റെയും പിന്നെ പിള്ളയുടെയും. പിള്ളയും മകനും തമ്മിലടക്കം ഉണ്ടായ വഴക്കുകൾ മൂലം അവരെ ജനാധിപത്യമുന്നണിക്കു താങ്ങാനാവാതായി. അങ്ങനെ പിള്ള മുന്നണി വിട്ടു. ജേക്കബും മാണിയും കടന്നുപോയി. അതോടെ രണ്ടു പാർട്ടിയിലും അധികാരത്തർക്കമായി. മാണിയുടെ മകൻ ജോസിനെയും ജേക്കബിന്റെ മകൻ അനൂപിനെയും മുൻനിർത്തി ആ പാർട്ടികളിൽ തർക്കങ്ങളായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ജോണി നെല്ലൂർ സീറ്റ് കിട്ടാത്തതുകൊണ്ട് ഒരുവട്ടം ജേക്കബ് ഗ്രൂപ്പ് "വിട്ട’താണ്. പിന്നീടു തിരിച്ചുകൊണ്ടുവന്നു. മാണിയുടെ മരണത്തെ തുടർന്നാണു കേരള കോണ്ഗ്രസ് മാണിയിൽ പ്രശ്നമായത്. തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിലാണ്. ഇക്കാലത്താണു രണ്ടു പാർട്ടികളിലെയും ഏതാനും നേതാക്കന്മാർ ചേർന്ന് ഒരു കേരള കോണ്ഗ്രസ് ഉണ്ടാക്കുമെന്നു പ്രഖ്യാപനം. നാലുവർഷത്തിൽ ഒരിക്കൽ മാത്രം ജന്മദിനം വരത്തക്കവിധം ഫെബ്രുവരി 29ന് കൊച്ചിയിൽവച്ചാണ് അവർ ലയന പ്രഖ്യാപനം നടത്തുക.
മാണിസാർ ഇടതുമുന്നണിയിലായിരുന്ന ജോസഫിനെ സ്വന്തം പാർട്ടിയിൽ ലയിപ്പിച്ചപ്പോൾ അതിന്റെ ലാഭവും നഷ്ടവും എല്ലാം മാണിസാറിനായിരിക്കും എന്ന് പറഞ്ഞ കോണ്ഗ്രസ് ഓരോ വഴക്കിലും സ്വന്തം നില മെച്ചപ്പെടുത്താൻ നോക്കും. കുരങ്ങ് അപ്പം പങ്കുവച്ചതുപോലെ കുറെ സീറ്റ് അവർ എടുക്കും.
മുന്നണിയുടെ പിന്തുണ വേണ്ടതുകൊണ്ട് പണ്ടുകാലത്ത് അത്തരത്തിൽ വലിയ വിട്ടുവീഴ്ചകൾ കേരള കോണ്ഗ്രസുകാർ ചെയ്തിട്ടുണ്ട്. എന്നാൽ, ജോസഫ് വന്നപ്പോൾ മാണിസാർ വലിയ വിട്ടുവീഴ്ച ചെയതില്ല. അതിനു കോണ്ഗ്രസുകാർ പാലായിലടക്കം പലയിടത്തും പ്രതികാരം തീർത്തു. ലയനവും വഴക്കും എങ്ങനെയൊക്കെ നടന്നാലും കേരള കോണ്ഗ്രസ് മാണിയിലും ജേക്കബിലും ഉണ്ടായിരുന്ന പ്രവർത്തകർ ആർക്കൊപ്പമാണ് എന്ന് എല്ലാവർക്കുമറിയാം. കോണ്ഗ്രസിനു കൃത്യമായി അറിയാം. എന്നാലും ഉറക്കം കെടുത്താൻ ഈ വഴക്കുകൾ മതി.
അവർ തമ്മിൽത്തല്ലുമ്പോൾ പൗരത്വ നിയമം, ഗവർണറുടെ കളികൾ തുടങ്ങി കേരളത്തിൽ സജീവമായ രാഷ്ട്രീയ വിഷയങ്ങളിൽ കേരള കോണ്ഗ്രസിന്റെ നിലപാടുകൾ ഒരു മാധ്യമത്തിനും പ്രധാനപ്പെട്ടതായി തോന്നാത്തവിധം ദയനീയമായി കാര്യങ്ങൾ. മാണിസാറിനെയും ജേക്കബിനെയും പോലെ പഠിച്ചുവന്നു തന്ത്രപൂർവം കാര്യങ്ങൾ അവതരിപ്പിക്കാൻ ആർക്കും സാധിക്കുന്നില്ല.
ആരിഫ് മുഹമ്മദ് ഖാൻ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വളരെ അനുസരണയുള്ള ഗവർണറായി. അദ്ദേഹം പറഞ്ഞുകൊണ്ടുനടന്ന് വാർത്തകളിൽ നിറഞ്ഞ നിലപാടുകൾക്കു വിരുദ്ധമായ വാക്കുകൾ നയപ്രഖ്യാപന പ്രസംഗത്തിൽ വായിച്ചുകൊണ്ടു പിണറായിയോടു കാണിച്ച വിധേയത്വം വീണ്ടും തുടരുന്നു. ഒരിക്കൽ ഗവർണർതന്നെ തിരിച്ചയച്ച ഓർഡിനൻസ് ബില്ലായി വന്നപ്പോൾ ഒരു വിശദീകരണവും ചോദിക്കാതെ ഒപ്പിട്ടു കൊടുത്തുകൊണ്ടു കൂടുതൽ കൃത്യമാക്കി.
ഗവർണറുടെ അംഗീകാരം കിട്ടിയതുകൊണ്ട് പുതിയ വാർഡ് വിഭജനം ഉണ്ടാകും. നിശ്ചയമായും സിപിഎമ്മിനു ജയിക്കാവുന്ന വിധം വാർഡുകൾ ക്രമീകരിക്കാൻ നീക്കം നടക്കും. വിവാദങ്ങൾ ഉണ്ടാവാം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ എല്ലാം എങ്ങനെ ബാധിക്കും എന്നൊക്കെ കണ്ടുതന്നെ അറിയണം.
പഴയ കോണ്ഗ്രസ് നേതാവായ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്കയച്ചത് കൃത്യമായ ലക്ഷ്യങ്ങളോടെ ആണെന്നു നിയമനവാർത്ത വന്നപ്പോൾ തന്നെ നിരീക്ഷകർ മനസിൽ ഉറപ്പിച്ചതാണ്. ഗവർണർമാരെ ഉപയോഗിച്ചു ബിജെപി നടത്തുന്ന കളികളുടെ കഥകൾ ധാരാളമായല്ലോ? ആരിഫ് മുഹമ്മദ് ഖാന്റെ കേരളത്തിലെ ആദ്യനാളുകൾ പിണറായി സർക്കാരിനെതിരേ എന്ന മട്ടിലായിരുന്നു. എന്നാൽ, ഗോൾമുഖം വരെ ഓടിയ ഫോർവേഡ് ഗോളടിക്കാതെ തിരിച്ചോടുന്നതുപോലെ ആയി അദ്ദേഹത്തിന്റെ മുന്നേറ്റങ്ങൾ. അപ്പോൾ കളി വേറെ ലെവലാണെന്നു നിരീക്ഷകർ വിലയിരുത്തുന്നു.
കേരളത്തിൽ ഒരു ബിജെപി ഭരണം കൊണ്ടുവരാൻ ഗവർണർക്കു കാര്യമായി ഒന്നും ചെയ്യാനാവില്ല. ഏറെക്കാലത്തെ തർക്കങ്ങൾക്കു ശേഷം വന്ന ബിജെപി അധ്യക്ഷനും അടുത്ത തെരഞ്ഞെടുപ്പു കഴിയുമ്പോൾ മിസോറമിൽ ഗവർണറാകാനായേക്കും എന്നല്ലാതെ കേരളത്തിൽ മുഖ്യമന്ത്രി ആകാനാവില്ല എന്ന് ഉറപ്പാണ്. അതുകൊണ്ട് കേരളത്തിൽ കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യമുന്നണി അധികാരത്തിൽ തിരിച്ചെത്തുന്നതു തടയാനുള്ള കളികളാവും കരണീയം എന്നാവും തിരക്കഥ.
പിണറായി മുസ്ലിംകളുടെ സംരക്ഷകനാണ് എന്നു വരുത്തിത്തീർക്കാൻ തനിക്കു സാധിക്കുന്നതെല്ലാം ഗവർണർ ചെയ്തു. ഇനി പിണറായി പറയുന്നതെല്ലാം ചെയ്തുകൊടുക്കുക. ഇത്തരം കളികൾ കേരളത്തിലെ ജനങ്ങൾക്കു മനസിലാകും എന്നതിന്റെ അടയാളമായിരുന്നല്ലോ ലോക് സഭാ തെരഞ്ഞെടുപ്പുഫലം. പിണറായിയെക്കാൾ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങളിൽ ജാഗ്രത പുലർത്തേണ്ടത് കോണ്ഗ്രസും ജനാധിപത്യമുന്നണിയും ആവുകയാണ്.
ശബരിമലയും വിശ്വാസികളും
ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിക്കണമോ? കേരളത്തിലെ ഹൈന്ദവ സമൂഹം ഏതാണ്ട് ഒന്നടങ്കം പാടില്ല എന്ന നിലപാടിലായിരുന്നു. എന്നാൽ, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നവോത്ഥാനം എന്ന മറയുണ്ടാക്കി യുവതികൾക്കു പ്രവേശനം കൊടുക്കാൻ പിണറായി തയാറായി. അതോടെ ഉണ്ടായ എതിർപ്പും വിവാദങ്ങളും സർക്കാരിനു കനത്ത തിരിച്ചടിയായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ ദയനീയ തോൽവിയിൽ കലാശിച്ചു.
കാര്യം മനസിലായ നേതാക്കൾ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് വീടുവീടാന്തരം കയറിയിറങ്ങി. ഇപ്പോഴിതാ വീണ്ടും പഴയ നിലപാടിലേക്ക് എത്തുന്നു. സുപ്രീം കോടതി വിധിക്കൊപ്പമാകും സിപിഎം എന്നാണ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. ആരും വലിയ പ്രതികരണത്തിനൊന്നും മുതിർന്നില്ലെങ്കിലും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഏറെപ്പേർ മനസിലാക്കുന്നുണ്ട്.
അലൻ ഷുഹൈബും താഹയും
അറിയപ്പെടുന്ന ഇടതുപക്ഷക്കാരോ ഇടതുപക്ഷ സഹയാത്രികരോ ആയിരുന്ന, തൊടുപുഴ കോളജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫും പന്തീരാങ്കാവിലെ യുവാക്കളായ അലൻ ഷുഹൈബും താഹ ഫസലും കൃത്യമായ അടയാളങ്ങളാണ്. സമൂഹത്തിലെ നിഷ്കളങ്കരായ വ്യക്തികളിൽ കപടവിപ്ലവത്തിന്റെ ഭീകരാഗ്നി കൊളുത്തി അവരെ ഈയാംപാറ്റകളെപ്പോലെ അഗ്നിക്കിരയാക്കി രസിക്കുന്ന ഇടതുപക്ഷ ജീവിതശൈലിയുടെ അടയാളങ്ങൾ. ആ വിപ്ലവശൈലിയിലൂടെ അവർ പെട്ടുപോകുന്ന ജീവിതത്തിന്റെ നിർണായക പ്രതിസന്ധിഘട്ടത്തിൽ അവർക്ക് അപകടത്തിലേക്കുള്ള വഴിയൊരുക്കിയവരെല്ലാം യൂദാസുകളോ മാപ്പുസാക്ഷികളോ ആയി മാറുന്നു. സഹായിക്കാനാർക്കും സാധിക്കാത്തത്ര കുടുക്കിലാക്കിയവർ മാറിനിന്ന് കുറ്റം പറയുകയും ചെയ്യുന്നു.
ഇടതുപക്ഷ സഹയാത്രികനായ ഒരു സാഹിത്യകാരന്റെ രചനയിൽനിന്നു പരീക്ഷയുടെ ചോദ്യക്കടലാസ് തയാറാക്കിയപ്പോൾ ജോസഫ് സാർ പ്രതീക്ഷിച്ചത് തന്റെ പിന്നിലെ വിപ്ലവസംഘടനയുടെ പിന്തുണയാവണം. ആ നീക്കത്തിനെതിരെ തീവ്രവാദികൾ പ്രതികരിച്ചപ്പോൾ ജോസഫ് സാറിനെ ആദ്യം തള്ളിപ്പറഞ്ഞത് ബുദ്ധിജീവിയുടെ എല്ലാ ബാഹ്യ ആവരണവുമുള്ള അക്കാലത്തെ ഇടതുപക്ഷ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയായിരുന്നു. മതസൗഹാർദം തകർക്കുന്ന പ്രവൃത്തി ചെയ്ത അധ്യാപകനെതിരെ ശിക്ഷണനടപടി എടുക്കാതിരിക്കാൻ മാനേജ്മെന്റിനാവുമോ?
നിയമസഭയിൽ തങ്ങളുടെ സംഘടനാ പ്രവർത്തകനെ ഇടതുപക്ഷ ചിന്തകനായ മന്ത്രി തള്ളിപ്പറഞ്ഞതോടെ അദ്ദേഹത്തിനു വലിയ ആവേശം കൊടുത്ത അധ്യാപക സംഘടനയും കൈവിട്ടു. അതിവിപ്ലവകരമായ മുദ്രാവാക്യങ്ങൾ മാനേജ്മെന്റുകൾക്കെതിരെ മുഴക്കാറുള്ള, മാനേജ്മെന്റുകളെ ശ്വാസം മുട്ടിക്കുന്ന സമരരീതികൾ കൈക്കൊള്ളുന്നതിൽ അതീവ വിദഗ്ധരായ, ആ സംഘടനക്കാർ ജോസഫിനെതിരെ എടുത്ത നടപടികളെ ശരിക്കും ചോദ്യംചെയ്തുപോലും ഇല്ല. അങ്ങനെ അദ്ദേഹത്തെ തികച്ചും ഒറ്റപ്പെടുത്തി തീവ്രവാദികൾക്കു വിട്ടുകൊടുത്തു.
ഇവരുടെ ചതിയുടെ ചരിത്രത്തിലെ ഒറ്റപ്പെട്ട അധ്യാപകനൊന്നുമല്ല ടി.ജെ. ജോസഫ്. ഒരു ആയുസ് മുഴുവൻ ഇടതുപക്ഷക്കാരനായിരുന്ന ചിന്തകൻ പ്രഫ. എം.എൻ. വിജയൻ മരിച്ചപ്പോൾ അക്കാലത്തെ പാർട്ടി സെക്രട്ടറി പറഞ്ഞത് ഒരു അധ്യാപകൻ മരിച്ചു എന്നു മാത്രം. തങ്ങൾക്കിഷ്ടമില്ലാത്തതു പറഞ്ഞു എന്നതായിരുന്നു വിജയൻ മാഷിന് എതിരായ ആക്ഷേപം. കുറെക്കൂടി കൃത്യമായി പറഞ്ഞാൽ അദ്ദേഹം പാർട്ടിയിൽ അച്യുതാനന്ദൻ ലൈനിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ തള്ളിപ്പറയുക മാത്രമല്ല നിന്ദിക്കുകയും ചെയ്തു.
ഇതാണ് ഇടതുപക്ഷ ശൈലി എന്നു ചൂണ്ടിക്കാണിക്കുന്നവരെ പിന്തിരിപ്പന്മാരോ കൂലിക്കെഴുത്തുകാരോ ഒക്കെയായി പരിഹസിച്ച് വീണ്ടും ബുദ്ധിജീവിതത്തിന്റെ മൊത്തക്കച്ചവടവുമായി അവർ മുന്നോട്ടു പോകുന്നു. ഇടതുപക്ഷ ചിന്താഗതികൾ കത്തിച്ചു വളർത്തി യുവതലമുറയെ സിപിഎം എങ്ങോട്ട് നയിക്കുന്നു എന്നതിന്റെ പുത്തൻ അടയാളങ്ങളാണ് മാവോയിസ്റ്റുകളെന്ന പേരിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ എന്നീ വിദ്യാർഥികൾ. ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലായ അവരെ പാർട്ടി തള്ളിപ്പറഞ്ഞു. തുടക്കം മുതലേ പോലീസ് മേധാവികളുടെ ഉപദേശം അംഗീകരിച്ച മുഖ്യമന്ത്രി ആ നിലപാടുകാരനായിരുന്നു. എന്നാൽ, പാർട്ടിയുടെ ജില്ലാ ഘടകത്തിന് പ്രാദേശിക കാരണങ്ങൾകൊണ്ടാവാം ആ കുട്ടികൾ മവോയിസ്റ്റുകളല്ല എന്ന് പറയേണ്ടിവന്നു.
വിവാദം മൂത്തപ്പോൾ മുഖ്യമന്ത്രി ഒന്ന് ഉരുണ്ടുകളിച്ചു. ദേശീയ അന്വേഷണ എജൻസിയോട് കേസന്വേഷണം തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. ദേശീയ അന്വേഷണ ഏജൻസി ആ ആവശ്യം അംഗീകരിച്ചില്ല. വഴീം മാറി അടീം കൊണ്ടു എന്ന മട്ടിലായി മുഖ്യമന്ത്രി. അപ്പോൾ അറസ്റ്റിലായവരെ തള്ളിപ്പറയുകയായി പാർട്ടി. അമേരിക്കയിൽ ചികിത്സ കഴിഞ്ഞു വന്ന പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ അവരെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി അറിയിച്ചു. അവർ മാവോയിസ്റ്റ് ചിന്തക്കാരാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എല്ലാം അന്വേഷിച്ച് ആലോചിച്ചു ചർച്ച നടത്തി എടുത്ത തീരുമാനത്തിനെതിരെ പരാതി കിട്ടിയാൽ അന്വേഷിക്കാമെന്നാണ് സീതാറാം യെച്ചൂരി പറയുന്നത്. ഇനിയും ഇടതുപക്ഷത്തു തന്നെ തുടരണമെന്നുണ്ടെങ്കിൽ അവർക്കുള്ള മാർഗമാണിത്.
തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിനെ കലാപാലയമാക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതും കലാപകാരികൾക്കു പിന്തുണ കൊടുക്കുന്നതും ഈ സഖാക്കൾ തന്നെയാണെന്ന് ആർക്കാണറിയാത്തത്! എതിരാളികളെ ഇല്ലായ്മ ചെയ്ത് ഏതാനും സഖാക്കളുടെ ഇഷ്ടം മാത്രം നടപ്പാക്കുന്ന ഏകാധിപത്യമായപ്പോൾ ചില കുട്ടിസഖാക്കൾ തന്നെ രംഗത്തെത്തി. സഖാക്കൾ തമ്മിലായി കത്തിക്കുത്തുകൾ. തലസ്ഥാനത്തെ മിക്കവാറും പാർട്ടിപരിപാടികളിൽ സംബന്ധിക്കാറുള്ള പ്രതികളെ പോലീസിനു കണ്ടെത്താനും സാധിക്കുന്നില്ല!
വിദ്യാർഥികൾക്കു ജോലി ചെയ്തുകൊണ്ട് പഠിക്കാനുള്ള സൗകര്യമുണ്ടാക്കാൻ കോളജുകളിലെ ക്ലാസ് സമയം രാവിലെ എട്ടുമുതൽ ഒന്നുവരെ ആക്കാൻ നീക്കം നടക്കുന്നു. പഠിക്കണം എന്നുള്ള കുട്ടികൾക്ക് നല്ലതാവും ഈ സാധ്യത. പഠിക്കുകയും ഇല്ല പഠിപ്പിക്കുകയും ഇല്ല എന്നുള്ളവരെ ശരിക്കും നിയന്ത്രിക്കാനും സാധിക്കണം.