കോവിഡ്-19 വൈറൽ (കൊറോണ വൈറസ്) ബാധ നിയന്ത്രണാതീതമായതോടെ ചൈനീസ് ഭരണകൂടം പ്രതിരോധത്തിലായി. ഹുബൈയിലെ പ്രാദേശിക നേതാക്കളെ ബലികൊടുത്ത് ബെയ്ജിംഗിലെ ഉന്നതനേതാക്കളെ രക്ഷിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനിടെ രോഗബാധ സംബന്ധിച്ചു പുറത്തുവരുന്ന കണക്കുകൾ വിശ്വസനീയമല്ലെന്നും വ്യക്തമായി.
രോഗബാധ പൊട്ടിപ്പുറപ്പെട്ട ഹുബൈ പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജിയാംഗ് ചാവോലിയാംഗിനെയും പ്രവിശ്യാതലസ്ഥാനമായ വുഹാനിലെ പാർട്ടി സെക്രട്ടറി മാ ഗുവോചിയാംഗിനെയും മാറ്റി. പ്രവിശ്യയിലെ പാർട്ടി സെക്രട്ടറിയായി ഷാങ്ഹായ് മേയർ യിംഗ് യോംഗിനെ നിയമിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ ഷി ചിൻപിംഗിന്റെ വിശ്വസ്തനാണു യിംഗ്. വുഹാൻ നഗരത്തിലേക്ക് ഷാഡോംഗ് പ്രവിശ്യാ തലസ്ഥാനമായ ജിനാനിലെ പാർട്ടി സെക്രട്ടറി വാംഗ് ചോംഗ്ലിനെ നിയമിച്ചു.
നേരത്തേ ഹുബൈയിലെ ആരോഗ്യ കമ്മീഷന്റെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയെയും ഡയറക്ടറെയും ഡിസ്മിസ് ചെയ്തിരുന്നു. ഇരുവർക്കും പകരം ദേശീയ ആരോഗ്യ കമ്മീഷന്റെ ഉപമേധാവി വാംഗ് ഹെഷെംഗിനെ നിയോഗിച്ചു.
ഇതിനു പുറമേ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര രാഷ്ട്രീയ-നിയമകാര്യ കമ്മീഷൻ തലവൻ ചെൻ യിഷിനെ രോഗബാധ കൈകാര്യം ചെയ്യാനുള്ള പ്രത്യേക ദൗത്യവുമായി വുഹാനിലേക്കയച്ചിട്ടുമുണ്ട്.
ഷിയുടെ വിശ്വസ്തർ
ചൈനയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറെയാണ് ഹുബൈ പ്രവിശ്യയിലേക്കയച്ചിട്ടുള്ളത്. നിരവധി ചൈനീസ് ഭരണാധികാരികൾ ഷാങ്ഹായ് മേയർ പദവിയിൽനിന്നു നേരേ ബെയ്ജിംഗിലെത്തിയവരാണ്. അങ്ങനെയുള്ള ഷാങ്ഹായിയിൽനിന്ന് യിംഗിനെ ഹുബൈക്കയച്ചതു പ്രശ്നത്തിന്റെ ഗൗരവം കാണിക്കുന്നു. ഷി മുന്പ് പാർട്ടി സെക്രട്ടറിയായിരുന്ന ചെചിയാംഗിലാണു യിംഗിന്റെയും രാഷ്ട്രീയവളർച്ച ആരംഭിച്ചത്.
ഇപ്പോൾ ബെയ്ജിംഗിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഗവൺമെന്റിന്റെയും ഏറ്റവും മുതിർന്ന നിയമപാലന അധികാരിയാണു ചെൻ യിഷിൻ. നേരത്തേ വുഹാനിൽ പാർട്ടി സെക്രട്ടറിയും ഹുബൈയിൽ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്നു. കാര്യനിർവഹണത്തിനു ഷി ചിൻപിംഗ് നേരിട്ട് ആശ്രയിക്കുന്നവരിലൊരാളാണു ചെൻ.
വിമർശനം മാറ്റണം
യിംഗും ചെനും ഹുബൈയിലേക്ക് അയയ്ക്കപ്പെട്ടത് സ്ഥിതി നിയന്ത്രണവിധേയമല്ലെന്നു മാത്രമല്ല കാണിക്കുന്നത്. ഇതുവരെ പ്രശ്നം കൈകാര്യം ചെയ്ത രീതി തൃപ്തികരമല്ലെന്ന വികാരം രാജ്യത്തു പടരുന്ന സാഹചര്യത്തിൽ കൂടിയാണ്. ഇതോടൊപ്പം ഹോങ്കോംഗിലെ കാര്യങ്ങളുടെ ചുമതലക്കാരനായി ഒരു ദേശീയ നേതാവിനെ അയയ്ക്കുകയും ചെയ്തു. കൂടുതൽ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം നടക്കുന്ന അവിടെ ഇതുവരെ ചുമതല വഹിച്ചിരുന്ന ആളെ തരംതാഴ്ത്തി.
രണ്ടിടത്തെയും നിയമനങ്ങൾ ഒറ്റ ലക്ഷ്യത്തിലാണ്: ഷി ചിൻപിംഗിനെയും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തെയും രക്ഷിക്കുക. ഷി തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുക.
അഭിപ്രായ സ്വാതന്ത്ര്യം
ഹോങ്കോംഗിൽ മാസങ്ങളായി ബെയ്ജിംഗിനെതിരേ പ്രക്ഷോഭം നടക്കുന്നു. ഇപ്പോൾ രോഗബാധയെ തുടർന്നാണു പ്രതിഷേധം ശമിച്ചത്. അത് ഏതവസരത്തിലും വീണ്ടും രൂക്ഷമാകാം. അതേ പാതയിലേക്കു ഹുബൈയോ ചൈനയുടെ മറ്റു പ്രദേശങ്ങളോ പോകാതിരിക്കുകയാണു ഭരണകൂടം ലക്ഷ്യമിടുന്നത്.
ഹുബൈയിലെ രോഗബാധ ഒരുമാസത്തോളം മറച്ചുവച്ചും പിന്നീട് സമ്മതിച്ചപ്പോൾ മുഴുവൻ വിവരങ്ങളും പുറത്തുവിടാതെയുമാണ് ഭരണകൂടം കൈകാര്യം ചെയ്തത്. സൈന്യത്തിൽനിന്ന് ഡോക്ടർമാരടക്കം മൂവായിരത്തിലേറെ ആരോഗ്യ പ്രവർത്തകരെ ഇറക്കിയാണു സ്ഥിതി ഒരുവിധമെങ്കിലും നേരെയാക്കിയത്. അപ്പോഴേക്കു കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
രോഗബാധയെപ്പറ്റി ഡിസംബറിൽ മുന്നറിയിപ്പ് നല്കിയ നേത്രരോഗ വിദഗ്ധൻ ഡോ. ലി വെൻലിയാങിനെ ഭരണകൂടം നിശബ്ദനാക്കിയത് ഇപ്പോൾ രാജ്യം മുഴുവൻ പ്രതിഷേധ വിഷയമായിട്ടുണ്ട്. ഫെബ്രുവരി ആറിനു ഡോ. ലി മരിച്ചു. ഇത് കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പ്രചാരണം തുടങ്ങാൻതന്നെ കാരണമായി. രോഗവിവരം പുറത്തുവിടുന്നതു തടഞ്ഞതാണു രോഗം ഇത്ര വ്യാപിക്കാൻ കാരണമെന്നും വിമർശകർ പറഞ്ഞു. വുഹാനിൽ മാത്രം അരലക്ഷത്തിലേറെപ്പേർക്കു രോഗബാധ ഉണ്ടായതായി ഇപ്പോൾ ചൈന സമ്മതിച്ചിട്ടുണ്ട്.
മാവോയുടെ കാലത്തും
രോഗബാധ മറച്ചുവച്ചതിനെ 1959-61 കാലത്തെ മഹാക്ഷാമം മറച്ചുവച്ച മാവോ സേതുംഗിന്റെ നടപടിയോടാണു വിമർശകർ ഉപമിക്കുന്നത്. സർക്കാർ കണക്കിൽ പോലും മൂന്നുവർഷം കൊണ്ട് ഒന്നരക്കോടി ജനം അന്നു പട്ടിണിയിൽ മരിക്കുകയുണ്ടായി. പക്ഷേ അക്കാലത്ത് ഓരോ വർഷവും ഭക്ഷ്യധാന്യ ഉത്പാദനം റിക്കാർഡിൽനിന്നു റിക്കാർഡിലേക്കു കുതിക്കുന്നെന്നും ധാന്യം മിച്ചമായെന്നുമുള്ള കണക്കുകളാണു ചൈന പുറത്തുവിട്ടുകൊണ്ടിരുന്നത്. ജനം സത്യമറിഞ്ഞതു വർഷങ്ങൾ കഴിഞ്ഞു മാത്രം.
മരണം എത്ര?
സമാന സ്ഥിതിയാണ് ഇപ്പോൾ എന്നു വിമർശിക്കുന്ന പലരുമുണ്ട്. ചൈനയിൽനിന്ന് 2015-ൽ അമേരിക്കയിലേക്കു കടന്ന ശതകോടീശ്വരൻ ഗുവോ വെംഗൂയി പറയുന്നത് വുഹാനിലെ മരണസംഖ്യ അൻപതിനായിരത്തിനു മുകളിലാണെന്നാണ്. 1.1 കോടി ജനങ്ങളുള്ള നഗരത്തിൽ 15 ലക്ഷം പേർക്കു രോഗം സ്ഥിരീകരിച്ചതായും യുഎസ് വൈറ്റ് ഹൗസിലെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനനോട് അദ്ദേഹം പറഞ്ഞു.
വുഹാൻ നഗരത്തിലെ 49 വൈദ്യുത ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്നും ഡിസംബർ പകുതി മുതൽ ഇതാണവസ്ഥയെന്നും ഗുവോ പറഞ്ഞു. ചൈനീസ് ഭരണകൂടത്തെ നിരന്തരം വിമർശിക്കുന്ന ഈ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ പറഞ്ഞതു മുഴുവൻ സത്യമാകണമെന്നില്ല. എങ്കിലും ഔദ്യോഗിക കണക്കുകൾക്കപ്പുറമാകും യഥാർഥ രോഗബാധ എന്നു വ്യക്തമാണ്.
സംശയങ്ങൾ ശരിവച്ചു
ഫെബ്രുവരി രണ്ടാം വാരത്തിലെ വ്യാഴാഴ്ച പൊടുന്നനെ മരണസംഖ്യ മൂന്നിരട്ടിയും വുഹാനിലെ പുതിയ രോഗബാധിതരുടെ എണ്ണം പത്തിരട്ടിയും ആയപ്പോൾ സംശയങ്ങൾ ശരിവയ്ക്കപ്പെട്ടു. എക്സ്റേ പരിശോധന ശ്വാസകോശത്തിൽ അണുബാധ കാണിച്ചാൽ രോഗബാധ സ്ഥിരീകരിക്കാൻ നിർദേശം നല്കിയതു കൊണ്ടാണ് രോഗികളുടെ എണ്ണം കൂടിയതെന്നാണ് വിശദീകരണം. പക്ഷേ ഒറ്റദിവസംകൊണ്ടു വുഹാനിൽ 15,000 ലേറെപ്പേരിൽ എക്സ്റേ പരിശോധന വഴി രോഗം സ്ഥിരീകരിച്ചു എന്നുള്ളതു വിശ്വസനീയമായി ആരും കരുതുന്നില്ല.
സാൻ ദിയേഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയുടെ സ്കൂൾ ഓഫ് ഗ്ലോബൽ പോളിസി ആൻഡ് സ്ട്രാറ്റജിയിലെ ചൈനാ വിദഗ്ധൻ വിക്ടർ ഷി പ റയുന്നത് ചൈന തുടക്കം മുതലേ രണ്ടുതരം കണക്ക് സൂക്ഷിച്ചിരുന്നു എന്നാണ്. പരസ്യപ്പെടുത്താനുള്ളത് ഒന്ന്; യഥാർഥം വേറൊന്ന്. അതില്ലാതെ ഒറ്റ ദിവസം കൊണ്ട് രോഗികളുടെ എണ്ണം 30 ശതമാനം കൂടുകയില്ലത്രെ.
പ്രതിഷേധം കൂടി
ഏതായാലും വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനെതിരേ ചൈനയിൽ വലിയ പ്രതിഷേധമുണ്ട്. എനിക്കു വേണം അഭിപ്രായ സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗിനു മാൻഡറിൻ ഭാഷയിലെ സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ ലഭിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി നിവേദന സമർപ്പണത്തിനും ശ്രമമുണ്ട്. അതിനായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഭരണകൂടം വിമതശബ്ദം ഒതുക്കാൻ ശ്രമിക്കുന്നുമുണ്ട്. ട്സിംഗുവ യൂണിവേഴ്സിറ്റിയിലെ പ്രഫസർമാരായ ഗുവോ യുഹുവ, ഷു ചാൻഗ്രുൻ എന്നിവരുടെ വീചാറ്റ് അക്കൗണ്ടുകൾ ഇങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ടു.
ഇപ്പോൾ ചൈനീസ് നേതൃത്വം ഒന്നേ ലക്ഷ്യമിടുന്നുള്ളൂ. കുഴപ്പം പ്രാദേശിക തലത്തിലാണെന്നു വിശ്വസിപ്പിക്കുക. ദേശീയ നേതൃത്വത്തെ രക്ഷപ്പെടുത്തുക.
1989-ൽ ടിയനാൻമെൻ ചത്വരത്തിൽ വിദ്യാർഥി പ്രക്ഷോഭത്തെ ടാങ്കുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ചൈന അടിച്ചമർത്തി. അതു നഗരഭരണാധികാരികളുടെ കുറ്റമായി കണ്ട് ദേശീയ നേതൃത്വത്തെ രക്ഷിക്കാൻ അന്നത്തെ പരമോന്നത നേതാവ് ഡെംഗ് സിയാവോ പിംഗ് ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. പാർട്ടി ജനറൽ സെക്രട്ടറി ചാവോ സിയംഗിനെയും രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങളെയും മാറ്റേണ്ടിവന്നു. ആ ശുദ്ധീകരണമാണു ഷാങ് ഹായിയിലെ മുൻ മേയർ ജിയാംഗ് സെമിനെ പാർട്ടി ജനറൽ സെക്രട്ടറിയായി ഉയർത്താൻ വഴിതെളിച്ചത്.
പിന്നീടു ഡെംഗിന്റെ മരണശേഷം ജിയാംഗ് പരമോന്നത നേതാവായി. ജിയാംഗ് വിശ്രമജീവിതത്തിലിരിക്കെ അദ്ദേഹത്തെക്കാളും ഡെംഗിനെക്കാളും കൂടുതൽ അധികാരത്തോടെ കഴിയുകയാണു ഷി ചിൻപിംഗ്. ഇപ്പോൾ വൈറസിന്റെ രൂപത്തിൽ വന്ന വെല്ലുവിളി തരണം ചെയ്യാനുള്ള തന്ത്രങ്ങളാണു ജിയാംഗിന്റെ പഴയ ശിഷ്യൻ മെനയുന്നത്. അതു മാവോയുടെ ശ്രമങ്ങൾ പോലെ വിജയിക്കുമോ?
രോഗബാധ പൊട്ടിപ്പുറപ്പെട്ട ഹുബൈ പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജിയാംഗ് ചാവോലിയാംഗിനെയും പ്രവിശ്യാതലസ്ഥാനമായ വുഹാനിലെ പാർട്ടി സെക്രട്ടറി മാ ഗുവോചിയാംഗിനെയും മാറ്റി. പ്രവിശ്യയിലെ പാർട്ടി സെക്രട്ടറിയായി ഷാങ്ഹായ് മേയർ യിംഗ് യോംഗിനെ നിയമിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ ഷി ചിൻപിംഗിന്റെ വിശ്വസ്തനാണു യിംഗ്. വുഹാൻ നഗരത്തിലേക്ക് ഷാഡോംഗ് പ്രവിശ്യാ തലസ്ഥാനമായ ജിനാനിലെ പാർട്ടി സെക്രട്ടറി വാംഗ് ചോംഗ്ലിനെ നിയമിച്ചു.
നേരത്തേ ഹുബൈയിലെ ആരോഗ്യ കമ്മീഷന്റെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയെയും ഡയറക്ടറെയും ഡിസ്മിസ് ചെയ്തിരുന്നു. ഇരുവർക്കും പകരം ദേശീയ ആരോഗ്യ കമ്മീഷന്റെ ഉപമേധാവി വാംഗ് ഹെഷെംഗിനെ നിയോഗിച്ചു.
ഇതിനു പുറമേ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര രാഷ്ട്രീയ-നിയമകാര്യ കമ്മീഷൻ തലവൻ ചെൻ യിഷിനെ രോഗബാധ കൈകാര്യം ചെയ്യാനുള്ള പ്രത്യേക ദൗത്യവുമായി വുഹാനിലേക്കയച്ചിട്ടുമുണ്ട്.
ഷിയുടെ വിശ്വസ്തർ
ചൈനയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറെയാണ് ഹുബൈ പ്രവിശ്യയിലേക്കയച്ചിട്ടുള്ളത്. നിരവധി ചൈനീസ് ഭരണാധികാരികൾ ഷാങ്ഹായ് മേയർ പദവിയിൽനിന്നു നേരേ ബെയ്ജിംഗിലെത്തിയവരാണ്. അങ്ങനെയുള്ള ഷാങ്ഹായിയിൽനിന്ന് യിംഗിനെ ഹുബൈക്കയച്ചതു പ്രശ്നത്തിന്റെ ഗൗരവം കാണിക്കുന്നു. ഷി മുന്പ് പാർട്ടി സെക്രട്ടറിയായിരുന്ന ചെചിയാംഗിലാണു യിംഗിന്റെയും രാഷ്ട്രീയവളർച്ച ആരംഭിച്ചത്.
ഇപ്പോൾ ബെയ്ജിംഗിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഗവൺമെന്റിന്റെയും ഏറ്റവും മുതിർന്ന നിയമപാലന അധികാരിയാണു ചെൻ യിഷിൻ. നേരത്തേ വുഹാനിൽ പാർട്ടി സെക്രട്ടറിയും ഹുബൈയിൽ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്നു. കാര്യനിർവഹണത്തിനു ഷി ചിൻപിംഗ് നേരിട്ട് ആശ്രയിക്കുന്നവരിലൊരാളാണു ചെൻ.
വിമർശനം മാറ്റണം
യിംഗും ചെനും ഹുബൈയിലേക്ക് അയയ്ക്കപ്പെട്ടത് സ്ഥിതി നിയന്ത്രണവിധേയമല്ലെന്നു മാത്രമല്ല കാണിക്കുന്നത്. ഇതുവരെ പ്രശ്നം കൈകാര്യം ചെയ്ത രീതി തൃപ്തികരമല്ലെന്ന വികാരം രാജ്യത്തു പടരുന്ന സാഹചര്യത്തിൽ കൂടിയാണ്. ഇതോടൊപ്പം ഹോങ്കോംഗിലെ കാര്യങ്ങളുടെ ചുമതലക്കാരനായി ഒരു ദേശീയ നേതാവിനെ അയയ്ക്കുകയും ചെയ്തു. കൂടുതൽ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം നടക്കുന്ന അവിടെ ഇതുവരെ ചുമതല വഹിച്ചിരുന്ന ആളെ തരംതാഴ്ത്തി.
രണ്ടിടത്തെയും നിയമനങ്ങൾ ഒറ്റ ലക്ഷ്യത്തിലാണ്: ഷി ചിൻപിംഗിനെയും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തെയും രക്ഷിക്കുക. ഷി തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുക.
അഭിപ്രായ സ്വാതന്ത്ര്യം
ഹോങ്കോംഗിൽ മാസങ്ങളായി ബെയ്ജിംഗിനെതിരേ പ്രക്ഷോഭം നടക്കുന്നു. ഇപ്പോൾ രോഗബാധയെ തുടർന്നാണു പ്രതിഷേധം ശമിച്ചത്. അത് ഏതവസരത്തിലും വീണ്ടും രൂക്ഷമാകാം. അതേ പാതയിലേക്കു ഹുബൈയോ ചൈനയുടെ മറ്റു പ്രദേശങ്ങളോ പോകാതിരിക്കുകയാണു ഭരണകൂടം ലക്ഷ്യമിടുന്നത്.
ഹുബൈയിലെ രോഗബാധ ഒരുമാസത്തോളം മറച്ചുവച്ചും പിന്നീട് സമ്മതിച്ചപ്പോൾ മുഴുവൻ വിവരങ്ങളും പുറത്തുവിടാതെയുമാണ് ഭരണകൂടം കൈകാര്യം ചെയ്തത്. സൈന്യത്തിൽനിന്ന് ഡോക്ടർമാരടക്കം മൂവായിരത്തിലേറെ ആരോഗ്യ പ്രവർത്തകരെ ഇറക്കിയാണു സ്ഥിതി ഒരുവിധമെങ്കിലും നേരെയാക്കിയത്. അപ്പോഴേക്കു കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
രോഗബാധയെപ്പറ്റി ഡിസംബറിൽ മുന്നറിയിപ്പ് നല്കിയ നേത്രരോഗ വിദഗ്ധൻ ഡോ. ലി വെൻലിയാങിനെ ഭരണകൂടം നിശബ്ദനാക്കിയത് ഇപ്പോൾ രാജ്യം മുഴുവൻ പ്രതിഷേധ വിഷയമായിട്ടുണ്ട്. ഫെബ്രുവരി ആറിനു ഡോ. ലി മരിച്ചു. ഇത് കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പ്രചാരണം തുടങ്ങാൻതന്നെ കാരണമായി. രോഗവിവരം പുറത്തുവിടുന്നതു തടഞ്ഞതാണു രോഗം ഇത്ര വ്യാപിക്കാൻ കാരണമെന്നും വിമർശകർ പറഞ്ഞു. വുഹാനിൽ മാത്രം അരലക്ഷത്തിലേറെപ്പേർക്കു രോഗബാധ ഉണ്ടായതായി ഇപ്പോൾ ചൈന സമ്മതിച്ചിട്ടുണ്ട്.
മാവോയുടെ കാലത്തും
രോഗബാധ മറച്ചുവച്ചതിനെ 1959-61 കാലത്തെ മഹാക്ഷാമം മറച്ചുവച്ച മാവോ സേതുംഗിന്റെ നടപടിയോടാണു വിമർശകർ ഉപമിക്കുന്നത്. സർക്കാർ കണക്കിൽ പോലും മൂന്നുവർഷം കൊണ്ട് ഒന്നരക്കോടി ജനം അന്നു പട്ടിണിയിൽ മരിക്കുകയുണ്ടായി. പക്ഷേ അക്കാലത്ത് ഓരോ വർഷവും ഭക്ഷ്യധാന്യ ഉത്പാദനം റിക്കാർഡിൽനിന്നു റിക്കാർഡിലേക്കു കുതിക്കുന്നെന്നും ധാന്യം മിച്ചമായെന്നുമുള്ള കണക്കുകളാണു ചൈന പുറത്തുവിട്ടുകൊണ്ടിരുന്നത്. ജനം സത്യമറിഞ്ഞതു വർഷങ്ങൾ കഴിഞ്ഞു മാത്രം.
മരണം എത്ര?
സമാന സ്ഥിതിയാണ് ഇപ്പോൾ എന്നു വിമർശിക്കുന്ന പലരുമുണ്ട്. ചൈനയിൽനിന്ന് 2015-ൽ അമേരിക്കയിലേക്കു കടന്ന ശതകോടീശ്വരൻ ഗുവോ വെംഗൂയി പറയുന്നത് വുഹാനിലെ മരണസംഖ്യ അൻപതിനായിരത്തിനു മുകളിലാണെന്നാണ്. 1.1 കോടി ജനങ്ങളുള്ള നഗരത്തിൽ 15 ലക്ഷം പേർക്കു രോഗം സ്ഥിരീകരിച്ചതായും യുഎസ് വൈറ്റ് ഹൗസിലെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനനോട് അദ്ദേഹം പറഞ്ഞു.
വുഹാൻ നഗരത്തിലെ 49 വൈദ്യുത ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്നും ഡിസംബർ പകുതി മുതൽ ഇതാണവസ്ഥയെന്നും ഗുവോ പറഞ്ഞു. ചൈനീസ് ഭരണകൂടത്തെ നിരന്തരം വിമർശിക്കുന്ന ഈ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ പറഞ്ഞതു മുഴുവൻ സത്യമാകണമെന്നില്ല. എങ്കിലും ഔദ്യോഗിക കണക്കുകൾക്കപ്പുറമാകും യഥാർഥ രോഗബാധ എന്നു വ്യക്തമാണ്.
സംശയങ്ങൾ ശരിവച്ചു
ഫെബ്രുവരി രണ്ടാം വാരത്തിലെ വ്യാഴാഴ്ച പൊടുന്നനെ മരണസംഖ്യ മൂന്നിരട്ടിയും വുഹാനിലെ പുതിയ രോഗബാധിതരുടെ എണ്ണം പത്തിരട്ടിയും ആയപ്പോൾ സംശയങ്ങൾ ശരിവയ്ക്കപ്പെട്ടു. എക്സ്റേ പരിശോധന ശ്വാസകോശത്തിൽ അണുബാധ കാണിച്ചാൽ രോഗബാധ സ്ഥിരീകരിക്കാൻ നിർദേശം നല്കിയതു കൊണ്ടാണ് രോഗികളുടെ എണ്ണം കൂടിയതെന്നാണ് വിശദീകരണം. പക്ഷേ ഒറ്റദിവസംകൊണ്ടു വുഹാനിൽ 15,000 ലേറെപ്പേരിൽ എക്സ്റേ പരിശോധന വഴി രോഗം സ്ഥിരീകരിച്ചു എന്നുള്ളതു വിശ്വസനീയമായി ആരും കരുതുന്നില്ല.
സാൻ ദിയേഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയുടെ സ്കൂൾ ഓഫ് ഗ്ലോബൽ പോളിസി ആൻഡ് സ്ട്രാറ്റജിയിലെ ചൈനാ വിദഗ്ധൻ വിക്ടർ ഷി പ റയുന്നത് ചൈന തുടക്കം മുതലേ രണ്ടുതരം കണക്ക് സൂക്ഷിച്ചിരുന്നു എന്നാണ്. പരസ്യപ്പെടുത്താനുള്ളത് ഒന്ന്; യഥാർഥം വേറൊന്ന്. അതില്ലാതെ ഒറ്റ ദിവസം കൊണ്ട് രോഗികളുടെ എണ്ണം 30 ശതമാനം കൂടുകയില്ലത്രെ.
പ്രതിഷേധം കൂടി
ഏതായാലും വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനെതിരേ ചൈനയിൽ വലിയ പ്രതിഷേധമുണ്ട്. എനിക്കു വേണം അഭിപ്രായ സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗിനു മാൻഡറിൻ ഭാഷയിലെ സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ ലഭിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി നിവേദന സമർപ്പണത്തിനും ശ്രമമുണ്ട്. അതിനായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഭരണകൂടം വിമതശബ്ദം ഒതുക്കാൻ ശ്രമിക്കുന്നുമുണ്ട്. ട്സിംഗുവ യൂണിവേഴ്സിറ്റിയിലെ പ്രഫസർമാരായ ഗുവോ യുഹുവ, ഷു ചാൻഗ്രുൻ എന്നിവരുടെ വീചാറ്റ് അക്കൗണ്ടുകൾ ഇങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ടു.
ഇപ്പോൾ ചൈനീസ് നേതൃത്വം ഒന്നേ ലക്ഷ്യമിടുന്നുള്ളൂ. കുഴപ്പം പ്രാദേശിക തലത്തിലാണെന്നു വിശ്വസിപ്പിക്കുക. ദേശീയ നേതൃത്വത്തെ രക്ഷപ്പെടുത്തുക.
1989-ൽ ടിയനാൻമെൻ ചത്വരത്തിൽ വിദ്യാർഥി പ്രക്ഷോഭത്തെ ടാങ്കുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ചൈന അടിച്ചമർത്തി. അതു നഗരഭരണാധികാരികളുടെ കുറ്റമായി കണ്ട് ദേശീയ നേതൃത്വത്തെ രക്ഷിക്കാൻ അന്നത്തെ പരമോന്നത നേതാവ് ഡെംഗ് സിയാവോ പിംഗ് ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. പാർട്ടി ജനറൽ സെക്രട്ടറി ചാവോ സിയംഗിനെയും രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങളെയും മാറ്റേണ്ടിവന്നു. ആ ശുദ്ധീകരണമാണു ഷാങ് ഹായിയിലെ മുൻ മേയർ ജിയാംഗ് സെമിനെ പാർട്ടി ജനറൽ സെക്രട്ടറിയായി ഉയർത്താൻ വഴിതെളിച്ചത്.
പിന്നീടു ഡെംഗിന്റെ മരണശേഷം ജിയാംഗ് പരമോന്നത നേതാവായി. ജിയാംഗ് വിശ്രമജീവിതത്തിലിരിക്കെ അദ്ദേഹത്തെക്കാളും ഡെംഗിനെക്കാളും കൂടുതൽ അധികാരത്തോടെ കഴിയുകയാണു ഷി ചിൻപിംഗ്. ഇപ്പോൾ വൈറസിന്റെ രൂപത്തിൽ വന്ന വെല്ലുവിളി തരണം ചെയ്യാനുള്ള തന്ത്രങ്ങളാണു ജിയാംഗിന്റെ പഴയ ശിഷ്യൻ മെനയുന്നത്. അതു മാവോയുടെ ശ്രമങ്ങൾ പോലെ വിജയിക്കുമോ?