സെൻസസിനെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നുകാട്ടി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരണത്തിനു കെ.എം. ഷാജിയുടെ പേരു വിളിച്ചപ്പോഴേ ബഹളവും പ്രതിഷേധവും തുടങ്ങി. കോടതി സ്റ്റേയുടെ ബലത്തിൽ എംഎൽഎ ആയി തുടരുന്ന ഷാജി പ്രമേയം അവതരിപ്പിക്കുന്നതിനെതിരേ ആയിരുന്നു ആദ്യപ്രശ്നം. നിയമമന്ത്രി എ.കെ. ബാലൻ ഉയർത്തിക്കൊണ്ടുവന്ന ആ കടന്പ കടന്ന് വിഷയാവതരണം കഴിഞ്ഞപ്പോൾ ഷാജിയെ ഭരണപക്ഷം എസ്ഡിപിഐക്കാരനാക്കി മാറ്റിയിരുന്നു.
നടപ്പു നിയമസഭാ സമ്മേളനത്തിൽ ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന വാക്കാണ് എസ്ഡിപിഐ. കൊള്ളരുതാത്തവനാക്കണമെങ്കിൽ അപ്പോൾ തന്നെ എസ്ഡിപിഐക്കാരനെന്നു വിളിച്ചാൽ മതിയെന്നാണു നില. പ്രതിപക്ഷം എസ്ഡിപിഐയുമായി ഒളിബന്ധത്തിലാണെന്ന് ഭരണപക്ഷം ആവർത്തിച്ച് ആക്ഷേപിക്കുന്പോൾ ഭരണപക്ഷം പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ ഭരിക്കുന്ന കഥയാണ് പ്രതിപക്ഷം പറയുന്നത്.
ജനസംഖ്യാ രജിസ്റ്ററിനുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുന്ന ചോദ്യാവലി ഉപയോഗിച്ച് സെൻസസ് നടപടി ആരംഭിക്കുന്നതിലുള്ള ആശങ്കയേക്കുറിച്ചായിരുന്നു ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസ്. കേരളത്തിൽ അനാവശ്യ ആശങ്ക പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ നീക്കമെന്നു സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമേ പറഞ്ഞു. ഒരേ ഡയറക്ടറേറ്റ് ആണ് സെൻസസിന്റെയും ജനസംഖ്യാ രജിസ്റ്ററിന്റെയും ചുമതല വഹിക്കുന്നതെന്ന് ഷാജി ചൂണ്ടിക്കാട്ടി. ഒരേ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടും തയാറാക്കുന്നത്. വിവരശേഖരണത്തിനുള്ള ജീവനക്കാരെ വിട്ടുനൽകിയാൽ പിന്നെ അവർ സെൻസസ് ഡയറക്ടറുടെ കീഴിലാണ്. അവർക്കുമേൽ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല. അവർക്ക് ആവശ്യമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യാവലി നൽകിയാലും സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല.
പൗരത്വ രജിസ്റ്ററിനായി കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ പങ്കെടുക്കുകയും വിയോജനക്കുറിപ്പു പോലും രേഖപ്പെടുത്താതെ പോരികയും ചെയ്തു. ബംഗാൾ പ്രതിനിധികളെ അയച്ചില്ല. അവിടെ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാൾ കരുത്തുള്ളയാളാണ്.
പൗരത്വ നിയമ ഭേദഗതി വിഷയം ഒരു മുസ്ലിം വിഷയമാക്കി മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ഷാജി ആരോപിച്ചു. നിങ്ങൾ ഭയപ്പെടേണ്ട, ഞങ്ങൾ ഒപ്പമുണ്ടെന്നാണു പറയുന്നത്. നിങ്ങൾ കുറേ ഭീരുക്കൾ ആകെ ഭയപ്പാടിൽ കഴിയുന്നു, ഞങ്ങൾ കുറേ ധീരന്മാർ നിങ്ങൾക്കു രക്ഷയാകുമെന്ന മട്ടിൽ ഞങ്ങളും നിങ്ങളുമാണിപ്പോൾ. വ്യക്തത വരുന്നതു വരെ സെൻസസ് നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഷാജിയുടെ ആവശ്യം.
ഷാജി പ്രസംഗിച്ചിരുന്നപ്പോഴേ ഭരണപക്ഷത്തു നിന്നു നിരവധി അംഗങ്ങൾ എഴുന്നേറ്റു. എം. സ്വരാജിന്റെ ക്രമപ്രശ്നം ഷാജി സ്ത്രീകളെ അപമാനിച്ചു എന്നു പറഞ്ഞായിരുന്നു. പെണ്ണായിരുന്നിട്ടും എന്നും ആണിനേക്കാൾ എന്നും പറഞ്ഞത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ്. അതു രേഖകളിൽ നിന്നു നീക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം. സഭയുടെ അന്തസിനു നിരക്കാത്ത പ്രയോഗമായതിനാൽ രേഖയിൽ നിന്നു നീക്കണമെന്ന് മന്ത്രി കെ.കെ. ശൈലജയും ആവശ്യപ്പെട്ടു. പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണോ എന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചോദിച്ചു. പെണ്ണാണെങ്കിൽ പോലും എന്ന പ്രയോഗം വേണമെങ്കിൽ തെറ്റിദ്ധരിക്കപ്പെടാമെന്ന് ഷാജി സമ്മതിച്ചു. അതു പിൻവലിക്കുന്നു. എന്നാൽ, ആണിനേക്കാൾ കരുത്തുള്ള എന്ന പ്രയോഗത്തിൽ തെറ്റൊന്നുമില്ലെന്നും ഷാജി പറഞ്ഞു.
ഞങ്ങൾ, നിങ്ങൾ എന്നു പറഞ്ഞ് വേർതിരിവ് ഉണ്ടാക്കാനും വർഗീയത വളർത്താനുമാണ് ഷാജി ശ്രമിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ആരോപിച്ചു. എസ്ഡിപിഐയുടെ വാക്കുകളാണ്, വർഗീയവാദികളുടെ വാക്കുകളാണ് ഇത്. രേഖയിൽ നിന്ന് ഇതു നീക്കം ചെയ്യണമെന്ന് സുനിൽകുമാറും ആവശ്യപ്പെട്ടു.
യഥാർഥത്തിൽ ആശങ്ക ഉള്ളതുകൊണ്ടല്ല അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്ന് എല്ലാവർക്കുമറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില അജൻഡകളുടെ ഭാഗമാണിത്. ചില തീവ്രവാദ വിഭാഗങ്ങൾക്കു കേരളത്തിന്റെ യോജിച്ച നിലപാട് ഇഷ്ടപ്പെട്ടില്ല. അവർ അവസരം കാത്തിരിക്കുകയാണ്. യോജിച്ച സമരം വേണമെന്ന ലീഗിലെ ചിലരുടെ നിലപാടിനോടുള്ള എതിർപ്പാണ് ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസിലൂടെ പുറത്തുവരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പൗരത്വ രജിസ്റ്റർ തയാറാക്കില്ല. കേരളത്തിൽ ജനസംഖ്യാ രജിസ്റ്ററും തയാറാക്കില്ല. കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിലും ആ നിലപാട് അറിയിച്ചു. ചിലർ കളവു മാത്രമേ പറയൂ, ഞാൻ ഉള്ളതു പറയുകയാണ്: മുഖ്യമന്ത്രി പറഞ്ഞു. അകറ്റിനിർത്തേണ്ടതു വർഗീയ- തീവ്രവാദ ശക്തികളെയാണെന്നും യോജിച്ച പ്രക്ഷോഭമാണു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെൻസസ് വിവരങ്ങൾ ദുരുപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആശയക്കുഴപ്പം പരിഹരിച്ചതിനു ശേഷം മാത്രമേ സെൻസസ് നടപടികൾ തുടങ്ങാവൂ എന്നു രമേശ് പറഞ്ഞു. നവംബറിൽ ഇറങ്ങിയ സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത് സെൻസസും ജനസംഖ്യാ രജിസ്റ്ററും ഒരുമിച്ചു തയാറാക്കുമെന്നായിരുന്നു എന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ചൂണ്ടിക്കാട്ടി. പിന്നീട് ഡിസംബർ 20 ന് ജനസംഖ്യാ രജിസ്റ്റർ തയാറാക്കണമെന്നത് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിറങ്ങി. എന്നാൽ, സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ജനുവരി 14 നു വന്ന സർക്കുലറിൽ ഉദ്ധരിച്ചിരിക്കുന്നത് നവംബറിലെ ആദ്യ ഉത്തരവാണെന്ന് മുനീർ പറഞ്ഞു. സെൻസസ് ഡയറക്ടറേറ്റ് ഇപ്പോഴും പരിഗണിക്കുന്നത് ഈ ഉത്തരവ് മാത്രമാണെന്നാണ് ഇതു കാണിക്കുന്നത്. സെൻസസ് ഡ്യൂട്ടിക്കു വിവരശേഖരണത്തിന് ആളെ വിട്ടു നൽകിക്കഴിഞ്ഞാൽ അവർ സെൻസസ് ഡയറക്ടറേറ്റിന്റെ ജീവനക്കാരായി മാറും. അവർ ഇനി മുന്നോട്ടു പോകുന്നത് അവിടെ നിന്നുള്ള നിർദേശത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കുമെന്നും മുനീർ പറഞ്ഞു.
എന്നാൽ, കേരളത്തിലെ ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോൾ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ചീഫ് സെക്രട്ടറി കളക്ടർമാർക്കു വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. എന്നാൽ, ഈ വിശദീകരണം പ്രതിപക്ഷത്തിനു തൃപ്തികരമായിരുന്നില്ല. അവർ പ്രതിഷേധിച്ച് സഭയിൽ നിന്നിറങ്ങിപ്പോയി.
കെ.എം. ഷാജിക്ക് എസ്ഡിപിഐ ബന്ധം ആരോപിച്ചതിനു രമേശ് ചെന്നിത്തലയും ഡോ. എം.കെ. മുനീറും മറുപടി നൽകി. എസ്ഡിപിഐക്കാരുടെ വധഭീഷണി ഉള്ളതു കൊണ്ട് പോലീസ് സംരക്ഷണയിൽ ജീവിക്കുന്നയാളാണ് ഷാജി എന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
പ്രവാസി ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട് ആദായ നികുതി നിയമത്തിൽ വരുത്തുന്ന ഭേദഗതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി.
പുതിയ വാർഡുകൾ രൂപീകരിക്കുന്നതിനായി കേരള മുനിസിപ്പാലിറ്റി നിയമത്തിലും പഞ്ചായത്ത് രാജ് നിയമത്തിലും വരുത്തുന്ന ഭേദഗതി ബില്ലുകളും കേരള ക്രിസ്ത്യൻ സെമിത്തേരികൾ ബില്ലും അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
നിയമസഭാവലോകനം/ സാബു ജോണ്
നടപ്പു നിയമസഭാ സമ്മേളനത്തിൽ ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന വാക്കാണ് എസ്ഡിപിഐ. കൊള്ളരുതാത്തവനാക്കണമെങ്കിൽ അപ്പോൾ തന്നെ എസ്ഡിപിഐക്കാരനെന്നു വിളിച്ചാൽ മതിയെന്നാണു നില. പ്രതിപക്ഷം എസ്ഡിപിഐയുമായി ഒളിബന്ധത്തിലാണെന്ന് ഭരണപക്ഷം ആവർത്തിച്ച് ആക്ഷേപിക്കുന്പോൾ ഭരണപക്ഷം പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ ഭരിക്കുന്ന കഥയാണ് പ്രതിപക്ഷം പറയുന്നത്.
ജനസംഖ്യാ രജിസ്റ്ററിനുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുന്ന ചോദ്യാവലി ഉപയോഗിച്ച് സെൻസസ് നടപടി ആരംഭിക്കുന്നതിലുള്ള ആശങ്കയേക്കുറിച്ചായിരുന്നു ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസ്. കേരളത്തിൽ അനാവശ്യ ആശങ്ക പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ നീക്കമെന്നു സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമേ പറഞ്ഞു. ഒരേ ഡയറക്ടറേറ്റ് ആണ് സെൻസസിന്റെയും ജനസംഖ്യാ രജിസ്റ്ററിന്റെയും ചുമതല വഹിക്കുന്നതെന്ന് ഷാജി ചൂണ്ടിക്കാട്ടി. ഒരേ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടും തയാറാക്കുന്നത്. വിവരശേഖരണത്തിനുള്ള ജീവനക്കാരെ വിട്ടുനൽകിയാൽ പിന്നെ അവർ സെൻസസ് ഡയറക്ടറുടെ കീഴിലാണ്. അവർക്കുമേൽ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല. അവർക്ക് ആവശ്യമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യാവലി നൽകിയാലും സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല.
പൗരത്വ രജിസ്റ്ററിനായി കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ പങ്കെടുക്കുകയും വിയോജനക്കുറിപ്പു പോലും രേഖപ്പെടുത്താതെ പോരികയും ചെയ്തു. ബംഗാൾ പ്രതിനിധികളെ അയച്ചില്ല. അവിടെ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാൾ കരുത്തുള്ളയാളാണ്.
പൗരത്വ നിയമ ഭേദഗതി വിഷയം ഒരു മുസ്ലിം വിഷയമാക്കി മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ഷാജി ആരോപിച്ചു. നിങ്ങൾ ഭയപ്പെടേണ്ട, ഞങ്ങൾ ഒപ്പമുണ്ടെന്നാണു പറയുന്നത്. നിങ്ങൾ കുറേ ഭീരുക്കൾ ആകെ ഭയപ്പാടിൽ കഴിയുന്നു, ഞങ്ങൾ കുറേ ധീരന്മാർ നിങ്ങൾക്കു രക്ഷയാകുമെന്ന മട്ടിൽ ഞങ്ങളും നിങ്ങളുമാണിപ്പോൾ. വ്യക്തത വരുന്നതു വരെ സെൻസസ് നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഷാജിയുടെ ആവശ്യം.
ഷാജി പ്രസംഗിച്ചിരുന്നപ്പോഴേ ഭരണപക്ഷത്തു നിന്നു നിരവധി അംഗങ്ങൾ എഴുന്നേറ്റു. എം. സ്വരാജിന്റെ ക്രമപ്രശ്നം ഷാജി സ്ത്രീകളെ അപമാനിച്ചു എന്നു പറഞ്ഞായിരുന്നു. പെണ്ണായിരുന്നിട്ടും എന്നും ആണിനേക്കാൾ എന്നും പറഞ്ഞത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ്. അതു രേഖകളിൽ നിന്നു നീക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം. സഭയുടെ അന്തസിനു നിരക്കാത്ത പ്രയോഗമായതിനാൽ രേഖയിൽ നിന്നു നീക്കണമെന്ന് മന്ത്രി കെ.കെ. ശൈലജയും ആവശ്യപ്പെട്ടു. പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണോ എന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചോദിച്ചു. പെണ്ണാണെങ്കിൽ പോലും എന്ന പ്രയോഗം വേണമെങ്കിൽ തെറ്റിദ്ധരിക്കപ്പെടാമെന്ന് ഷാജി സമ്മതിച്ചു. അതു പിൻവലിക്കുന്നു. എന്നാൽ, ആണിനേക്കാൾ കരുത്തുള്ള എന്ന പ്രയോഗത്തിൽ തെറ്റൊന്നുമില്ലെന്നും ഷാജി പറഞ്ഞു.
ഞങ്ങൾ, നിങ്ങൾ എന്നു പറഞ്ഞ് വേർതിരിവ് ഉണ്ടാക്കാനും വർഗീയത വളർത്താനുമാണ് ഷാജി ശ്രമിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ആരോപിച്ചു. എസ്ഡിപിഐയുടെ വാക്കുകളാണ്, വർഗീയവാദികളുടെ വാക്കുകളാണ് ഇത്. രേഖയിൽ നിന്ന് ഇതു നീക്കം ചെയ്യണമെന്ന് സുനിൽകുമാറും ആവശ്യപ്പെട്ടു.
യഥാർഥത്തിൽ ആശങ്ക ഉള്ളതുകൊണ്ടല്ല അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്ന് എല്ലാവർക്കുമറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില അജൻഡകളുടെ ഭാഗമാണിത്. ചില തീവ്രവാദ വിഭാഗങ്ങൾക്കു കേരളത്തിന്റെ യോജിച്ച നിലപാട് ഇഷ്ടപ്പെട്ടില്ല. അവർ അവസരം കാത്തിരിക്കുകയാണ്. യോജിച്ച സമരം വേണമെന്ന ലീഗിലെ ചിലരുടെ നിലപാടിനോടുള്ള എതിർപ്പാണ് ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസിലൂടെ പുറത്തുവരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പൗരത്വ രജിസ്റ്റർ തയാറാക്കില്ല. കേരളത്തിൽ ജനസംഖ്യാ രജിസ്റ്ററും തയാറാക്കില്ല. കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിലും ആ നിലപാട് അറിയിച്ചു. ചിലർ കളവു മാത്രമേ പറയൂ, ഞാൻ ഉള്ളതു പറയുകയാണ്: മുഖ്യമന്ത്രി പറഞ്ഞു. അകറ്റിനിർത്തേണ്ടതു വർഗീയ- തീവ്രവാദ ശക്തികളെയാണെന്നും യോജിച്ച പ്രക്ഷോഭമാണു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെൻസസ് വിവരങ്ങൾ ദുരുപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആശയക്കുഴപ്പം പരിഹരിച്ചതിനു ശേഷം മാത്രമേ സെൻസസ് നടപടികൾ തുടങ്ങാവൂ എന്നു രമേശ് പറഞ്ഞു. നവംബറിൽ ഇറങ്ങിയ സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത് സെൻസസും ജനസംഖ്യാ രജിസ്റ്ററും ഒരുമിച്ചു തയാറാക്കുമെന്നായിരുന്നു എന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ചൂണ്ടിക്കാട്ടി. പിന്നീട് ഡിസംബർ 20 ന് ജനസംഖ്യാ രജിസ്റ്റർ തയാറാക്കണമെന്നത് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിറങ്ങി. എന്നാൽ, സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ജനുവരി 14 നു വന്ന സർക്കുലറിൽ ഉദ്ധരിച്ചിരിക്കുന്നത് നവംബറിലെ ആദ്യ ഉത്തരവാണെന്ന് മുനീർ പറഞ്ഞു. സെൻസസ് ഡയറക്ടറേറ്റ് ഇപ്പോഴും പരിഗണിക്കുന്നത് ഈ ഉത്തരവ് മാത്രമാണെന്നാണ് ഇതു കാണിക്കുന്നത്. സെൻസസ് ഡ്യൂട്ടിക്കു വിവരശേഖരണത്തിന് ആളെ വിട്ടു നൽകിക്കഴിഞ്ഞാൽ അവർ സെൻസസ് ഡയറക്ടറേറ്റിന്റെ ജീവനക്കാരായി മാറും. അവർ ഇനി മുന്നോട്ടു പോകുന്നത് അവിടെ നിന്നുള്ള നിർദേശത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കുമെന്നും മുനീർ പറഞ്ഞു.
എന്നാൽ, കേരളത്തിലെ ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോൾ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ചീഫ് സെക്രട്ടറി കളക്ടർമാർക്കു വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. എന്നാൽ, ഈ വിശദീകരണം പ്രതിപക്ഷത്തിനു തൃപ്തികരമായിരുന്നില്ല. അവർ പ്രതിഷേധിച്ച് സഭയിൽ നിന്നിറങ്ങിപ്പോയി.
കെ.എം. ഷാജിക്ക് എസ്ഡിപിഐ ബന്ധം ആരോപിച്ചതിനു രമേശ് ചെന്നിത്തലയും ഡോ. എം.കെ. മുനീറും മറുപടി നൽകി. എസ്ഡിപിഐക്കാരുടെ വധഭീഷണി ഉള്ളതു കൊണ്ട് പോലീസ് സംരക്ഷണയിൽ ജീവിക്കുന്നയാളാണ് ഷാജി എന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
പ്രവാസി ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട് ആദായ നികുതി നിയമത്തിൽ വരുത്തുന്ന ഭേദഗതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി.
പുതിയ വാർഡുകൾ രൂപീകരിക്കുന്നതിനായി കേരള മുനിസിപ്പാലിറ്റി നിയമത്തിലും പഞ്ചായത്ത് രാജ് നിയമത്തിലും വരുത്തുന്ന ഭേദഗതി ബില്ലുകളും കേരള ക്രിസ്ത്യൻ സെമിത്തേരികൾ ബില്ലും അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
നിയമസഭാവലോകനം/ സാബു ജോണ്