പന്തീരാങ്കാവ് യുഎപിഎ കേസിനെക്കുറിച്ചായിരുന്നു ഡോ. എം.കെ. മുനീർ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ മറുപടി കേട്ടു കഴിഞ്ഞപ്പോൾ താൻ നിൽക്കുന്നതു പാർലമെന്റിലാണോ നിയമസഭയിലാണോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംശയിച്ചുപോയി. മറുപടി പറഞ്ഞത് അമിത് ഷാ ആണോ പിണറായി വിജയനാണോ എന്നും കണ്ഫ്യൂഷൻ.
സിപിഎമ്മുകാരായ അലൻ ഷുഹൈബ്, താഹ എന്നീ രണ്ടു ചെറുപ്പക്കാരുടെ ദുരവസ്ഥയാണ് മുനീർ വരച്ചുകാട്ടിയത്. മുഖ്യമന്ത്രിയാകട്ടെ യുഎപിഎ എന്ന കരിനിയമം പി. ചിദംബരം കൊണ്ടുവന്നതിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചായിരുന്നു കൂടുതലും വിശദീകരിച്ചത്. ഇങ്ങനെ യുഎപിഎ ചരിത്രത്തിലേക്കു മുഖ്യമന്ത്രി കടന്നുകയറുന്പോൾ പ്രതിപക്ഷത്തുനിന്നു ചിലർ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു: പിള്ളേരുടെ കാര്യം പറയുക. അതുതന്നെയാണു പറയുന്നതെന്നായി മുഖ്യമന്ത്രി. എന്തു കുറ്റമാണ് അലൻ ഷുഹൈബും താഹയും ചെയ്തതെന്നോ എന്തു തെളിവാണ് അവർക്കെതിരേ ഉള്ളതെന്നോ മുഖ്യമന്ത്രി പറഞ്ഞില്ല. അവർ ഇനി എൻഐഎയുടെ ദയാദാക്ഷിണ്യത്തിലാണെന്ന കാര്യത്തിൽ മാത്രം തർക്കമുണ്ടായില്ല.
മാവോയിസ്റ്റുകളോടു സന്ധിയില്ലെന്നു മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചു. അവരെ മാവോയിസ്റ്റ് എന്നു വിളിക്കുന്നതിൽ മാത്രമാണ് പിണറായിക്കു വിയോജിപ്പുള്ളത്. മാവോ നാട്ടുകാരുടെ പണം പിടിച്ചുപറിക്കുന്നതിനും മറ്റും പോയ ആളല്ലല്ലോ. മാവോയുടെയും സ്റ്റാലിന്റെയും മഹത്വം പിണറായി പറഞ്ഞുതുടങ്ങിയപ്പോൾ സഭയിലെ പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധനായ പി.ടി. തോമസും കെ.സി. ജോസഫും വിയോജിപ്പുമായി എഴുന്നേറ്റു. മുഖ്യമന്ത്രി വഴങ്ങാത്തതിനാൽ അവരുടെ പോയിന്റ് എന്തെന്ന് അറിയാൻ കഴിഞ്ഞില്ല.
പന്തീരാങ്കാവ് കേസ് എങ്ങനെ എൻഐഎയ്ക്ക് ഏറ്റെടുക്കാനായി എന്നായിരുന്നു ഡോ. മുനീറിന്റെ ചോദ്യം. യുഎപിഎ ചുമത്തിയതുകൊണ്ടു മാത്രമാണ് എൻഐഎയ്ക്ക് ഏറ്റെടുക്കാനായത്. ചെറുപ്പക്കാർ ചെയ്ത കുറ്റം എന്ത് എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. മാവോയിസ്റ്റ് ലഘുലേഖകൾ പിടിച്ചെടുത്തു എന്നാണു പോലീസ് പറഞ്ഞത്. ലഘുലേഖകൾ കൈവശം വച്ചാൽ യുഎപിഎ ചുമത്താൻ സാധിക്കുമോ? മുനീർ ചോദിച്ചു.
ഇനി ചെറുപ്പക്കാർക്കു ധൈര്യമായി വായിക്കാൻ പോലും പറ്റുമോ? എല്ലാവർക്കും ശിവരഞ്ജിത് ആകാൻ സാധിക്കില്ലല്ലോ. കോപ്പി അടിക്കാൻ പറ്റില്ലല്ലോ. തന്റെ വീട്ടിൽ ഇഎംഎസിന്റെ ബുക്ക് ഉണ്ടെന്നു പറഞ്ഞ് താൻ കമ്യൂണിസ്റ്റ് ആകുമോ? ഗോൾവാൾക്കറുടെ ബുക്ക് ഉണ്ട്. അതുകൊണ്ട് ആർഎസ്എസ് ആകുമോ? മുനീർ ചോദിച്ചു. പ്രാദേശിക തലത്തിലുള്ള വൈരാഗ്യം തീർക്കാൻ ഇങ്ങനെ പ്രതികാരം ചെയ്യരുതെന്ന് മുനീർ പറഞ്ഞു.
സർക്കാരിനു പരിശോധിക്കാനുള്ള ഘട്ടം എത്തുന്നതിനു മുന്പ് കേസ് എൻഐഎ ഏറ്റെടുത്തതിനാൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടാൽ അന്വേഷണം സംസ്ഥാനത്തുതന്നെ നടത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നു മുനീർ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു താൻ കേന്ദ്രത്തിൽ അമിത് ഷായുടെ കാലു പിടിക്കാൻ പോകണമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഗവർണറുടെ കാലു പിടിക്കുന്നതിനേക്കാൾ ഭേദമല്ലേ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിനിടെ മുഖ്യമന്ത്രിയോടു ചോദിക്കുകയും ചെയ്തു.
എല്ലാ കരിനിയമങ്ങളുടെയും തുടക്കക്കാർ കോണ്ഗ്രസ് ആണ്. എൽഡിഎഫിനെ രാഷ്ട്രീയമായി എതിർക്കാൻവേണ്ടി മാവോയിസ്റ്റുകളെ ന്യായീകരിക്കാൻ വല്ലാത്തൊരു വ്യഗ്രത കാണിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ബംഗാളിൽ ഇടതുസർക്കാരിനെ താഴെയിറക്കാൻ കോണ്ഗ്രസും തൃണമൂലും മാവോയിസ്റ്റുകളുമായി കൂട്ടുകൂടി. നക്സലിസത്തിന്റെ പേരു പറഞ്ഞും സിപിഎമ്മിനെ തകർക്കാൻ നോക്കിയെന്നു പിണറായി ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് യുഎപിഎ ചുമത്തിയ 132 കേസുകൾ ഉണ്ടായിരുന്നു. പി. ജയരാജനെതിരേയും യുഎപിഎ ചുമത്തി- പിണറായി ആരോപിച്ചു.
ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊലപാതകം നടത്തിയ കേസിലാണ് ജയരാജനെതിരേ യുഎപിഎ ചുമത്തിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ കാലത്ത് ലഘുലേഖ കൈവശം വച്ചതിന് ആർക്കുമെതിരേ യുഎപിഎ ചുമത്തിയിട്ടില്ല. മുഖ്യമന്ത്രി ദീർഘനേരം പ്രസംഗിച്ചിട്ടും അലന്റെയും താഹയുടെയും പേരുപോലും പറഞ്ഞില്ല. അവർ ആട്ടിൻകുട്ടികളല്ല, ചായ കുടിക്കാൻ പോയവരല്ല എന്നൊക്കെ പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, എന്തു കുറ്റമാണു ചെയ്തതെന്നു മാത്രം പറയുന്നുമില്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു ചേരാത്ത കാര്യമാണ് പിണറായി ചെയ്തിരിക്കുന്നതെന്നും രമേശ് പറഞ്ഞു. സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
നന്ദിപ്രമേയ ചർച്ചയിൽ വി.ടി. ബൽറാം മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനമുയർത്തി. പ്രതിഷേധിക്കുന്നവരെയെല്ലാം എസ്ഡിപിഐക്കാരെന്നു മുദ്രകുത്തി കേസെടുക്കുന്നത് അപകടകരമായ പ്രവണതയാണെന്നു ബൽറാം പറഞ്ഞു. ആർഎസ്എസ് ചെയ്യുന്നതും ഇതുതന്നെയാണ്. അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുന്പോൾ മുഖ്യമന്ത്രി പി. ചിദംബരത്തിന്റെ പേര് ആറു തവണ പറഞ്ഞു. അമിത് ഷായുടെ പേര് ഒരു തവണ പോലും പറയാൻ തോന്നാതിരുന്നതെന്തേ എന്നു ബൽറാം ചോദിച്ചു.
മന്ത്രി എ.കെ. ബാലനെതിരേ പ്രതിപക്ഷത്തെ എം. ഉമ്മർ കൊണ്ടുവന്ന ക്രമപ്രശ്നം പാരയായത് രമേശ് ചെന്നിത്തലയ്ക്കാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചർച്ചയ്ക്കെടുക്കേണ്ടെന്ന കാര്യോപദേശക സമിതി യോഗ തീരുമാനം നിയമസഭയിൽ അറിയിക്കുന്നതിനു മുന്പ് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞെന്നായിരുന്നു ക്രമപ്രശ്നത്തിൽ ഉമ്മർ പറഞ്ഞത്. താൻ സർക്കാർ നിലപാട് മാത്രമാണു പറഞ്ഞതെന്നും പ്രതിപക്ഷ നേതാവാണ് സമിതി തീരുമാനം മാധ്യമങ്ങളോടു പറഞ്ഞതെന്നു ബാലനും ആരോപിച്ചു.
ഏതായാലും സ്പീക്കർ പരിശോധന നടത്തി. ബാലനു ക്ലീൻ ചിറ്റ് കൊടുത്തു. പ്രതിപക്ഷ നേതാവ് കാര്യോപദേശക സമിതി യോഗ തീരുമാനങ്ങൾ പുറത്തുപറഞ്ഞതായും കണ്ടെത്തി.
സഭയുടെ അവകാശലംഘനത്തിന്റെ പേരിൽ നടപടി സ്വീകരിക്കാൻ പര്യാപ്തമായ സംഭവം എന്നാണ് സ്പീക്കർ ഇതിനെ വിശേഷിപ്പിച്ചത്.
നിയമസഭാവലോകനം / സാബു ജോണ്
സിപിഎമ്മുകാരായ അലൻ ഷുഹൈബ്, താഹ എന്നീ രണ്ടു ചെറുപ്പക്കാരുടെ ദുരവസ്ഥയാണ് മുനീർ വരച്ചുകാട്ടിയത്. മുഖ്യമന്ത്രിയാകട്ടെ യുഎപിഎ എന്ന കരിനിയമം പി. ചിദംബരം കൊണ്ടുവന്നതിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചായിരുന്നു കൂടുതലും വിശദീകരിച്ചത്. ഇങ്ങനെ യുഎപിഎ ചരിത്രത്തിലേക്കു മുഖ്യമന്ത്രി കടന്നുകയറുന്പോൾ പ്രതിപക്ഷത്തുനിന്നു ചിലർ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു: പിള്ളേരുടെ കാര്യം പറയുക. അതുതന്നെയാണു പറയുന്നതെന്നായി മുഖ്യമന്ത്രി. എന്തു കുറ്റമാണ് അലൻ ഷുഹൈബും താഹയും ചെയ്തതെന്നോ എന്തു തെളിവാണ് അവർക്കെതിരേ ഉള്ളതെന്നോ മുഖ്യമന്ത്രി പറഞ്ഞില്ല. അവർ ഇനി എൻഐഎയുടെ ദയാദാക്ഷിണ്യത്തിലാണെന്ന കാര്യത്തിൽ മാത്രം തർക്കമുണ്ടായില്ല.
മാവോയിസ്റ്റുകളോടു സന്ധിയില്ലെന്നു മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചു. അവരെ മാവോയിസ്റ്റ് എന്നു വിളിക്കുന്നതിൽ മാത്രമാണ് പിണറായിക്കു വിയോജിപ്പുള്ളത്. മാവോ നാട്ടുകാരുടെ പണം പിടിച്ചുപറിക്കുന്നതിനും മറ്റും പോയ ആളല്ലല്ലോ. മാവോയുടെയും സ്റ്റാലിന്റെയും മഹത്വം പിണറായി പറഞ്ഞുതുടങ്ങിയപ്പോൾ സഭയിലെ പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധനായ പി.ടി. തോമസും കെ.സി. ജോസഫും വിയോജിപ്പുമായി എഴുന്നേറ്റു. മുഖ്യമന്ത്രി വഴങ്ങാത്തതിനാൽ അവരുടെ പോയിന്റ് എന്തെന്ന് അറിയാൻ കഴിഞ്ഞില്ല.
പന്തീരാങ്കാവ് കേസ് എങ്ങനെ എൻഐഎയ്ക്ക് ഏറ്റെടുക്കാനായി എന്നായിരുന്നു ഡോ. മുനീറിന്റെ ചോദ്യം. യുഎപിഎ ചുമത്തിയതുകൊണ്ടു മാത്രമാണ് എൻഐഎയ്ക്ക് ഏറ്റെടുക്കാനായത്. ചെറുപ്പക്കാർ ചെയ്ത കുറ്റം എന്ത് എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. മാവോയിസ്റ്റ് ലഘുലേഖകൾ പിടിച്ചെടുത്തു എന്നാണു പോലീസ് പറഞ്ഞത്. ലഘുലേഖകൾ കൈവശം വച്ചാൽ യുഎപിഎ ചുമത്താൻ സാധിക്കുമോ? മുനീർ ചോദിച്ചു.
ഇനി ചെറുപ്പക്കാർക്കു ധൈര്യമായി വായിക്കാൻ പോലും പറ്റുമോ? എല്ലാവർക്കും ശിവരഞ്ജിത് ആകാൻ സാധിക്കില്ലല്ലോ. കോപ്പി അടിക്കാൻ പറ്റില്ലല്ലോ. തന്റെ വീട്ടിൽ ഇഎംഎസിന്റെ ബുക്ക് ഉണ്ടെന്നു പറഞ്ഞ് താൻ കമ്യൂണിസ്റ്റ് ആകുമോ? ഗോൾവാൾക്കറുടെ ബുക്ക് ഉണ്ട്. അതുകൊണ്ട് ആർഎസ്എസ് ആകുമോ? മുനീർ ചോദിച്ചു. പ്രാദേശിക തലത്തിലുള്ള വൈരാഗ്യം തീർക്കാൻ ഇങ്ങനെ പ്രതികാരം ചെയ്യരുതെന്ന് മുനീർ പറഞ്ഞു.
സർക്കാരിനു പരിശോധിക്കാനുള്ള ഘട്ടം എത്തുന്നതിനു മുന്പ് കേസ് എൻഐഎ ഏറ്റെടുത്തതിനാൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടാൽ അന്വേഷണം സംസ്ഥാനത്തുതന്നെ നടത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നു മുനീർ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു താൻ കേന്ദ്രത്തിൽ അമിത് ഷായുടെ കാലു പിടിക്കാൻ പോകണമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഗവർണറുടെ കാലു പിടിക്കുന്നതിനേക്കാൾ ഭേദമല്ലേ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിനിടെ മുഖ്യമന്ത്രിയോടു ചോദിക്കുകയും ചെയ്തു.
എല്ലാ കരിനിയമങ്ങളുടെയും തുടക്കക്കാർ കോണ്ഗ്രസ് ആണ്. എൽഡിഎഫിനെ രാഷ്ട്രീയമായി എതിർക്കാൻവേണ്ടി മാവോയിസ്റ്റുകളെ ന്യായീകരിക്കാൻ വല്ലാത്തൊരു വ്യഗ്രത കാണിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ബംഗാളിൽ ഇടതുസർക്കാരിനെ താഴെയിറക്കാൻ കോണ്ഗ്രസും തൃണമൂലും മാവോയിസ്റ്റുകളുമായി കൂട്ടുകൂടി. നക്സലിസത്തിന്റെ പേരു പറഞ്ഞും സിപിഎമ്മിനെ തകർക്കാൻ നോക്കിയെന്നു പിണറായി ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് യുഎപിഎ ചുമത്തിയ 132 കേസുകൾ ഉണ്ടായിരുന്നു. പി. ജയരാജനെതിരേയും യുഎപിഎ ചുമത്തി- പിണറായി ആരോപിച്ചു.
ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊലപാതകം നടത്തിയ കേസിലാണ് ജയരാജനെതിരേ യുഎപിഎ ചുമത്തിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ കാലത്ത് ലഘുലേഖ കൈവശം വച്ചതിന് ആർക്കുമെതിരേ യുഎപിഎ ചുമത്തിയിട്ടില്ല. മുഖ്യമന്ത്രി ദീർഘനേരം പ്രസംഗിച്ചിട്ടും അലന്റെയും താഹയുടെയും പേരുപോലും പറഞ്ഞില്ല. അവർ ആട്ടിൻകുട്ടികളല്ല, ചായ കുടിക്കാൻ പോയവരല്ല എന്നൊക്കെ പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, എന്തു കുറ്റമാണു ചെയ്തതെന്നു മാത്രം പറയുന്നുമില്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു ചേരാത്ത കാര്യമാണ് പിണറായി ചെയ്തിരിക്കുന്നതെന്നും രമേശ് പറഞ്ഞു. സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
നന്ദിപ്രമേയ ചർച്ചയിൽ വി.ടി. ബൽറാം മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനമുയർത്തി. പ്രതിഷേധിക്കുന്നവരെയെല്ലാം എസ്ഡിപിഐക്കാരെന്നു മുദ്രകുത്തി കേസെടുക്കുന്നത് അപകടകരമായ പ്രവണതയാണെന്നു ബൽറാം പറഞ്ഞു. ആർഎസ്എസ് ചെയ്യുന്നതും ഇതുതന്നെയാണ്. അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുന്പോൾ മുഖ്യമന്ത്രി പി. ചിദംബരത്തിന്റെ പേര് ആറു തവണ പറഞ്ഞു. അമിത് ഷായുടെ പേര് ഒരു തവണ പോലും പറയാൻ തോന്നാതിരുന്നതെന്തേ എന്നു ബൽറാം ചോദിച്ചു.
മന്ത്രി എ.കെ. ബാലനെതിരേ പ്രതിപക്ഷത്തെ എം. ഉമ്മർ കൊണ്ടുവന്ന ക്രമപ്രശ്നം പാരയായത് രമേശ് ചെന്നിത്തലയ്ക്കാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചർച്ചയ്ക്കെടുക്കേണ്ടെന്ന കാര്യോപദേശക സമിതി യോഗ തീരുമാനം നിയമസഭയിൽ അറിയിക്കുന്നതിനു മുന്പ് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞെന്നായിരുന്നു ക്രമപ്രശ്നത്തിൽ ഉമ്മർ പറഞ്ഞത്. താൻ സർക്കാർ നിലപാട് മാത്രമാണു പറഞ്ഞതെന്നും പ്രതിപക്ഷ നേതാവാണ് സമിതി തീരുമാനം മാധ്യമങ്ങളോടു പറഞ്ഞതെന്നു ബാലനും ആരോപിച്ചു.
ഏതായാലും സ്പീക്കർ പരിശോധന നടത്തി. ബാലനു ക്ലീൻ ചിറ്റ് കൊടുത്തു. പ്രതിപക്ഷ നേതാവ് കാര്യോപദേശക സമിതി യോഗ തീരുമാനങ്ങൾ പുറത്തുപറഞ്ഞതായും കണ്ടെത്തി.
സഭയുടെ അവകാശലംഘനത്തിന്റെ പേരിൽ നടപടി സ്വീകരിക്കാൻ പര്യാപ്തമായ സംഭവം എന്നാണ് സ്പീക്കർ ഇതിനെ വിശേഷിപ്പിച്ചത്.
നിയമസഭാവലോകനം / സാബു ജോണ്