വെട്ടുക്കിളി ആക്രമണത്തിൽ വിറങ്ങലിച്ചിരിക്കുകയാണു രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പാക് അതിർത്തി പ്രദേശങ്ങൾ. പാക്കിസ്ഥാൻ അടിയാന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയിലായിരിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ വെട്ടുക്കിളി ആക്രമണം കഴിഞ്ഞ 60 വർഷത്തിനിടിയിലെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലായി നാലു ലക്ഷത്തോളം ഹെക്ടർ കൃഷിയാണ് വെട്ടുക്കിളികൾ ഇതുവരെ നശിപ്പിച്ചിരിക്കുന്നത്.
അനുകൂല കാലാവസ്ഥയിൽ അനിയന്ത്രിതമായി പെരുകിയ വെട്ടുക്കിളിക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതായതോടെ പതിനായിരക്കണക്കിനു കർഷകരാണു കണ്ണീർക്കയത്തിലായത്. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും കർഷകർ പരാതിപ്പെടുന്നു. വെട്ടുക്കിളി ആക്രമണത്തെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ നൽകിയ മുന്നറിയിപ്പുകൾ ഇന്ത്യ, പാക് സർക്കാരുകൾ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഗുജറാത്തിൽ മേയ് മുതൽ
കഴിഞ്ഞ മേയ് മുതലേ കർഷകർ കൃഷിയിടങ്ങളിൽ വെട്ടുക്കിളികളുടെ ശല്യം അനുഭവിച്ചു തുടങ്ങിയിരുന്നു. പത്ത് കൂട്ടങ്ങളെങ്കിലും പാക് അതിർത്തി കടന്ന് ഗുജറാത്തിലും രാജസ്ഥാനിലുമായി എത്തിയതായാണ് കണക്കാക്കിയത്. ജൂലൈ-സെപ്റ്റംബർ കാലയളവിലെ ഖാരിഫ് വിളകൾക്ക് ഇവ കാര്യമായ നാശംവിതച്ചു. മൺസൂൺ നീണ്ടുനിന്നതോടെ ഇവ വല്ലാതെ പെരുകി. തുടർന്നാണ് ഒക്ടോബർ-മേയ് സീസണിലെ റാബി വിളകൾക്കുമേൽ കനത്ത നാശം വിതയ്ക്കുന്നത്.
ഗുജറാത്തിൽ കച്ച് ജില്ലയിലാണ് ആദ്യം ആക്രമണമുണ്ടായത്. തുടർന്ന് പാഠൻ, സബർക്കന്ത, ബനസ്ക്കന്ത, മെഹ്സേന പ്രദേശങ്ങളിലേക്കു വ്യാപിച്ചു. പാക് അതിർത്തിയായ തറാഡ് താലൂക്കിലെ തഖുവ, രദ്ക്ക, അൻട്രോൾ, ഭർദാസർ, കസവി തുടങ്ങി 10 കിലോമീറ്റർ ചുറ്റളവിലെ ഗ്രാമങ്ങളിലെ പച്ചപ്പുകളെല്ലാം ഇവ തിന്നൊടുക്കി. ഗുജറാത്തിലെ 20 താലൂക്കുകളിലാണ് ആക്രമണമുണ്ടായത്. കടുക്, ജീരകം, ഗോതമ്പ്, ആവണക്ക്, ജട്രോഫ, പരുത്തി, ഉരുളക്കിഴങ്ങ്, തീറ്റപ്പുല്ല് തുടങ്ങി 17,000 ഹെക്ടറിലെ കൃഷിയാണ് കഴിഞ്ഞ ഡിസംബറിൽ മാത്രം വെട്ടുക്കിളികൾ ഗുജറാത്തിൽ തിന്നുനശിപ്പിച്ചത്.
1993-94നുശേഷം ഇത്തരമൊരു ആക്രമണം ആദ്യമായിട്ടാണെന്നാണു കർഷകർ പറയുന്നത്. തുടക്കത്തിൽ പാട്ടകൊട്ടിയും കീടനാശിനി പ്രയോഗിച്ചും വെട്ടുക്കിളികളെ തുരത്താൻ കർഷകർ ശ്രമിച്ചു. എന്നാൽ, ദശലക്ഷക്കണക്കിനുള്ള കൂട്ടത്തിന്റെ ആക്രമണത്തിൽ കർഷകരുടെ ചെറുത്തുനിൽപ്പ് പരാജയപ്പെട്ടു. പിന്നീടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്നത്. 27 സംഘങ്ങളെ കീടനാശിനി പ്രയോഗത്തിനായി നിയോഗിച്ചു. ഡിസംബർ മുപ്പതുവരെ ഉത്തര ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അയ്യായിരത്തോളം ഹെക്ടർ പ്രദേശത്ത് മാത്രം തളിച്ചത് 4,900 ലിറ്റർ കീടനാശിനിയാണ്. 96 ശതമാനം വീര്യമുള്ള മലാത്തിയോൺ അടക്കമുള്ള വീര്യമേറിയ കീടനാശിനിയാണ് പ്രയോഗിച്ചത്. ബനസ്കന്ത ജില്ലയിൽ 24,750 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കണക്കാക്കുന്നത്. 285 ഗ്രാമങ്ങളിലെ 11,000 കർഷകർക്ക് ഹെക്ടറിന് 18,500 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ജില്ലാ ഭരണകൂടം റിപ്പോർട്ട് തയാറാക്കിയത്.
രാജസ്ഥാനിൽ ഇപ്പോഴും
വെട്ടുക്കിളി ആക്രമണത്തിന്റെ കെടുതി അതിരൂക്ഷമായിരിക്കുന്നത് രാജസ്ഥാനിലാണ്. കഴിഞ്ഞ മേയിൽ തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. ശ്രീഗംഗാനഗർ ജില്ലയിലെ ശ്രീകരൺപൂർ താലൂക്കിലെ നിരവധി ഗ്രാമങ്ങളിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയും വെട്ടുക്കിളിക്കൂട്ടങ്ങൾ നാശംവിതച്ചു. ജോധ്പൂർ ജില്ലയിലെ ഡെച്ചു മേഖലയിലും ആക്രമണം തുടരുന്നുണ്ട്. കഴിഞ്ഞമാസംവരെ 3.65 ലക്ഷം ഹെക്ടർ പ്രദേശത്ത് നാശനഷ്ടമുണ്ടെന്നാണ് സർക്കാർ കണക്ക്. എന്നാൽ, 7.17 ലക്ഷം ഹെക്ടറിലെ കൃഷിയെങ്കിലും നശിച്ചിട്ടുണ്ടെന്നാണ് കർഷക സംഘടനകൾ പറയുന്നത്. 31 കോടി രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരത്തിനായി പ്രഖ്യാപിച്ചുകഴിഞ്ഞു.
ശ്രീഗംഗാനഗർ ജില്ലയിലെ 75 ശതമാനത്തോളം കൃഷിയും നശിച്ചുവെന്നാണ് കണക്കാക്കുന്നത്. ബാർമർ, ചുറു, ഹനുമാൻഗഡ്, ജയ്സാൽമർ, ജലോർ, ജോധ്പുർ, നഗൗർ, സിരോഹി ജില്ലകളിലും കനത്ത കൃഷിനാശമുണ്ടായിട്ടുണ്ട്. രാജസ്ഥാനിൽ ഉണ്ടായിരിക്കുന്നത് കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണെന്നാണ് കർഷകർ പറയുന്നത്. ഹെക്ടറിന് 13,500 രൂപവീതമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. പരമാവധി രണ്ടു ഹെക്ടർവരെയാണ് ഒരാൾക്ക് നഷ്ടപരിഹാരത്തിന് അർഹത. എന്നാൽ, ഒരു ഹെക്ടറിൽ ജീരകം കൃഷിചെയ്യുന്നതിന് 80,000 രൂപയെങ്കിലും മുടക്കുണ്ടെന്നാണ് കർഷകർ പറയുന്നത്.
നിരവധി രാജ്യങ്ങളിൽ പേടിസ്വപ്നം
അതിരൂക്ഷമായ വെട്ടുക്കിളിശല്യം നേരിടാൻ പാക്കിസ്ഥാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു പല രാജ്യങ്ങളിലും കനത്തനാശമാണ് ഇവ വരുത്തിവയ്ക്കുന്നത്. 2019 ജനുവരിയിൽ യെമൻ, സൗദി അറേബ്യ, തെക്ക് പടിഞ്ഞാറൻ ഇറാൻ എന്നിവിടങ്ങളിലെ കനത്ത മഴയെത്തുടർന്നാണ് വെട്ടുക്കിളികൾ പെരുകിയത് എന്നാണ് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പറയുന്നത്. ഫലപ്രദമായി നിയന്ത്രിക്കാനാവാഞ്ഞതിനാൽ ഇവ ജൂണിനും ഡിസംബറിനുമിടയിൽ പാക്കിസ്ഥാനിലേക്കും ഇന്ത്യയിലേക്കും വ്യാപിക്കുകയായിരുന്നു. പാക് പഞ്ചാബിലും സിന്ധിലും കനത്തനാശമാണ് ഇവ വിതച്ചത്.
പാക്കിസ്ഥാൻ വേണ്ടവിധം പ്രതിരോധം തീർക്കുകയോ ഇന്ത്യയെ യഥാസമയം വിവരമറിയിക്കുകയോ ചെയ്യാഞ്ഞതാണു വിനയായതെന്നു ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, വെട്ടുക്കിളികളെ നിരീക്ഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്ഒഎ)സാധാരണയായി ആറ് ആഴ്ചമുമ്പ് ആക്രമണസാധ്യതയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പു നൽകാറുണ്ട്.
കിഴക്കൻ ആഫ്രിക്കയിലും വെട്ടുക്കിളികൾ പേടിസ്വപ്നമാണ്. കെനിയ, സൊമാലിയ, എത്യോപ്യ, സുഡാൻ, ജിബൂട്ടി, എറിട്രിയ തുടങ്ങിയ രാജ്യങ്ങളിലും ഇവയുടെ ആക്രമണമുണ്ട്. ഈ മേഖലയിലെ ഭക്ഷ്യസുരക്ഷയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യയിലും മറ്റിടങ്ങളിലും വെട്ടുക്കിളികള് മുട്ടയിടുന്നതിലും വിരിയുന്നതിലും ഭയാനകമായ രീതിയില് വർധനയുണ്ടായിരിക്കുന്നുവെന്ന് മുന്നറിയിപ്പുകളുണ്ട്. യെമനിലെ ചെങ്കടൽ തീരത്തും വെട്ടുക്കിളി കൂട്ടങ്ങൾ രൂപം കൊള്ളുന്നുവെന്നാണ് എഫ്ഒഎ നിരീക്ഷിക്കുന്നത്.
ഷിസ്റ്റോസർക്ക ഗ്രിഗേറിയ എന്നയിനം വെട്ടുകിളികളാണ് പാക്കിസ്ഥാന് വഴി രാജസ്ഥാനിലും ഗുജറാത്തിലും വന്നിറങ്ങിയിട്ടുള്ളത്. ഇന്ത്യയിൽ 1926-31 കാലത്ത് വെട്ടുക്കിളി ആക്രമണത്തിൽ 10 കോടി ഹെക്ടറിലെ വിളകൾ നശിച്ചിരുന്നു. 1959-62 കാലത്ത് 50 ലക്ഷം രൂപയുടേയും നാശമുണ്ടായി. പിന്നീട് 1946, 1955, 1978, 1993, 2007 വർഷങ്ങളിലും ഇവ നാശം വിതച്ചിരുന്നു.
ഒരുദിവസം തിന്നുന്നത് 35,000 പേരുടെ ഭക്ഷണം
കണ്ണിൽപ്പെടുന്നതെല്ലാം തിന്നുതീർക്കുന്ന മഹാമാരിയാണ് വെട്ടുക്കിളിക്കൂട്ടങ്ങൾ. ചെറിയ ഒരു കൂട്ടത്തിൽപ്പോലും നാലു കോടി വെട്ടിക്കിളികൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇവ ഒരു ദിവസം 35,000 പേരുടെ ഭക്ഷണത്തിനു തുല്യമായ ആഹാരം അകത്താക്കും. പത്ത് ആനകളോ 25 ഒട്ടകങ്ങളോ തിന്നുന്നത്രയും വെട്ടിത്തിന്നുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇലകൾ, പൂക്കൾ, പഴങ്ങൾ, വിത്തുകൾ, ചെടികളുടെ തൊലി, കൂമ്പ്,മൊട്ട് തുടങ്ങിയ സസ്യഭാഗങ്ങളെല്ലാം ഇവ തിന്നു മുടിക്കും. കൂടാതെ കൂട്ടമായി സസ്യങ്ങളിൽ പറ്റിപ്പിടിക്കുന്നതിനാൽ ചെടികൾ ഒടിഞ്ഞുപോകുന്നതും പതിവാണ്.
ചിലപ്പോൾ 200 ചതുരശ്ര കിലോമീറ്റർ വലയംചെയ്യാൻമാത്രം ശേഷിയുള്ള കൂട്ടങ്ങളായി വെട്ടുക്കിളികൾ രൂപപ്പെടും. ദിവസേന 150 കിലോമീറ്ററെങ്കിലും പറക്കാൻ ശേഷിയുള്ളവയാണ് വെട്ടുക്കിളികൾ. ഒരെണ്ണം ദിവസം 150 മുട്ടകളെങ്കിലും ഇടും. ഈർപ്പമുള്ള പ്രദേശങ്ങളിൽ ഇവ നശിക്കാതെ വിരിയും. ഇന്ത്യയിൽ മൺസൂൺ നീണ്ടുനിന്നതിനാലാണ് ഇക്കുറി മുട്ടകൾ ധാരാളമായി വിരിഞ്ഞതും ആക്രമണം ശക്തമായതും.
മുട്ടകൾ നശിപ്പിക്കുകയാണ് പ്രതിരോധത്തിനുള്ള ഒരു മാർഗം. രാത്രി ഇവ തമ്പടിക്കുന്ന ഇടങ്ങൾ കണ്ടെത്തിവേണം മുട്ടകൾ നശിപ്പിക്കാൻ. വീര്യംകൂടിയ കീടനാശിനിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. എന്നാൽ വിളകളിൽ വീഴാതെ ശ്രദ്ധിക്കണം. ഇതെല്ലാമാണു വെല്ലുവിളികൾ.
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
അനുകൂല കാലാവസ്ഥയിൽ അനിയന്ത്രിതമായി പെരുകിയ വെട്ടുക്കിളിക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതായതോടെ പതിനായിരക്കണക്കിനു കർഷകരാണു കണ്ണീർക്കയത്തിലായത്. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും കർഷകർ പരാതിപ്പെടുന്നു. വെട്ടുക്കിളി ആക്രമണത്തെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ നൽകിയ മുന്നറിയിപ്പുകൾ ഇന്ത്യ, പാക് സർക്കാരുകൾ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഗുജറാത്തിൽ മേയ് മുതൽ
കഴിഞ്ഞ മേയ് മുതലേ കർഷകർ കൃഷിയിടങ്ങളിൽ വെട്ടുക്കിളികളുടെ ശല്യം അനുഭവിച്ചു തുടങ്ങിയിരുന്നു. പത്ത് കൂട്ടങ്ങളെങ്കിലും പാക് അതിർത്തി കടന്ന് ഗുജറാത്തിലും രാജസ്ഥാനിലുമായി എത്തിയതായാണ് കണക്കാക്കിയത്. ജൂലൈ-സെപ്റ്റംബർ കാലയളവിലെ ഖാരിഫ് വിളകൾക്ക് ഇവ കാര്യമായ നാശംവിതച്ചു. മൺസൂൺ നീണ്ടുനിന്നതോടെ ഇവ വല്ലാതെ പെരുകി. തുടർന്നാണ് ഒക്ടോബർ-മേയ് സീസണിലെ റാബി വിളകൾക്കുമേൽ കനത്ത നാശം വിതയ്ക്കുന്നത്.
ഗുജറാത്തിൽ കച്ച് ജില്ലയിലാണ് ആദ്യം ആക്രമണമുണ്ടായത്. തുടർന്ന് പാഠൻ, സബർക്കന്ത, ബനസ്ക്കന്ത, മെഹ്സേന പ്രദേശങ്ങളിലേക്കു വ്യാപിച്ചു. പാക് അതിർത്തിയായ തറാഡ് താലൂക്കിലെ തഖുവ, രദ്ക്ക, അൻട്രോൾ, ഭർദാസർ, കസവി തുടങ്ങി 10 കിലോമീറ്റർ ചുറ്റളവിലെ ഗ്രാമങ്ങളിലെ പച്ചപ്പുകളെല്ലാം ഇവ തിന്നൊടുക്കി. ഗുജറാത്തിലെ 20 താലൂക്കുകളിലാണ് ആക്രമണമുണ്ടായത്. കടുക്, ജീരകം, ഗോതമ്പ്, ആവണക്ക്, ജട്രോഫ, പരുത്തി, ഉരുളക്കിഴങ്ങ്, തീറ്റപ്പുല്ല് തുടങ്ങി 17,000 ഹെക്ടറിലെ കൃഷിയാണ് കഴിഞ്ഞ ഡിസംബറിൽ മാത്രം വെട്ടുക്കിളികൾ ഗുജറാത്തിൽ തിന്നുനശിപ്പിച്ചത്.
1993-94നുശേഷം ഇത്തരമൊരു ആക്രമണം ആദ്യമായിട്ടാണെന്നാണു കർഷകർ പറയുന്നത്. തുടക്കത്തിൽ പാട്ടകൊട്ടിയും കീടനാശിനി പ്രയോഗിച്ചും വെട്ടുക്കിളികളെ തുരത്താൻ കർഷകർ ശ്രമിച്ചു. എന്നാൽ, ദശലക്ഷക്കണക്കിനുള്ള കൂട്ടത്തിന്റെ ആക്രമണത്തിൽ കർഷകരുടെ ചെറുത്തുനിൽപ്പ് പരാജയപ്പെട്ടു. പിന്നീടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്നത്. 27 സംഘങ്ങളെ കീടനാശിനി പ്രയോഗത്തിനായി നിയോഗിച്ചു. ഡിസംബർ മുപ്പതുവരെ ഉത്തര ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അയ്യായിരത്തോളം ഹെക്ടർ പ്രദേശത്ത് മാത്രം തളിച്ചത് 4,900 ലിറ്റർ കീടനാശിനിയാണ്. 96 ശതമാനം വീര്യമുള്ള മലാത്തിയോൺ അടക്കമുള്ള വീര്യമേറിയ കീടനാശിനിയാണ് പ്രയോഗിച്ചത്. ബനസ്കന്ത ജില്ലയിൽ 24,750 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കണക്കാക്കുന്നത്. 285 ഗ്രാമങ്ങളിലെ 11,000 കർഷകർക്ക് ഹെക്ടറിന് 18,500 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ജില്ലാ ഭരണകൂടം റിപ്പോർട്ട് തയാറാക്കിയത്.
രാജസ്ഥാനിൽ ഇപ്പോഴും
വെട്ടുക്കിളി ആക്രമണത്തിന്റെ കെടുതി അതിരൂക്ഷമായിരിക്കുന്നത് രാജസ്ഥാനിലാണ്. കഴിഞ്ഞ മേയിൽ തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. ശ്രീഗംഗാനഗർ ജില്ലയിലെ ശ്രീകരൺപൂർ താലൂക്കിലെ നിരവധി ഗ്രാമങ്ങളിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയും വെട്ടുക്കിളിക്കൂട്ടങ്ങൾ നാശംവിതച്ചു. ജോധ്പൂർ ജില്ലയിലെ ഡെച്ചു മേഖലയിലും ആക്രമണം തുടരുന്നുണ്ട്. കഴിഞ്ഞമാസംവരെ 3.65 ലക്ഷം ഹെക്ടർ പ്രദേശത്ത് നാശനഷ്ടമുണ്ടെന്നാണ് സർക്കാർ കണക്ക്. എന്നാൽ, 7.17 ലക്ഷം ഹെക്ടറിലെ കൃഷിയെങ്കിലും നശിച്ചിട്ടുണ്ടെന്നാണ് കർഷക സംഘടനകൾ പറയുന്നത്. 31 കോടി രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരത്തിനായി പ്രഖ്യാപിച്ചുകഴിഞ്ഞു.
ശ്രീഗംഗാനഗർ ജില്ലയിലെ 75 ശതമാനത്തോളം കൃഷിയും നശിച്ചുവെന്നാണ് കണക്കാക്കുന്നത്. ബാർമർ, ചുറു, ഹനുമാൻഗഡ്, ജയ്സാൽമർ, ജലോർ, ജോധ്പുർ, നഗൗർ, സിരോഹി ജില്ലകളിലും കനത്ത കൃഷിനാശമുണ്ടായിട്ടുണ്ട്. രാജസ്ഥാനിൽ ഉണ്ടായിരിക്കുന്നത് കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണെന്നാണ് കർഷകർ പറയുന്നത്. ഹെക്ടറിന് 13,500 രൂപവീതമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. പരമാവധി രണ്ടു ഹെക്ടർവരെയാണ് ഒരാൾക്ക് നഷ്ടപരിഹാരത്തിന് അർഹത. എന്നാൽ, ഒരു ഹെക്ടറിൽ ജീരകം കൃഷിചെയ്യുന്നതിന് 80,000 രൂപയെങ്കിലും മുടക്കുണ്ടെന്നാണ് കർഷകർ പറയുന്നത്.
നിരവധി രാജ്യങ്ങളിൽ പേടിസ്വപ്നം
അതിരൂക്ഷമായ വെട്ടുക്കിളിശല്യം നേരിടാൻ പാക്കിസ്ഥാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു പല രാജ്യങ്ങളിലും കനത്തനാശമാണ് ഇവ വരുത്തിവയ്ക്കുന്നത്. 2019 ജനുവരിയിൽ യെമൻ, സൗദി അറേബ്യ, തെക്ക് പടിഞ്ഞാറൻ ഇറാൻ എന്നിവിടങ്ങളിലെ കനത്ത മഴയെത്തുടർന്നാണ് വെട്ടുക്കിളികൾ പെരുകിയത് എന്നാണ് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പറയുന്നത്. ഫലപ്രദമായി നിയന്ത്രിക്കാനാവാഞ്ഞതിനാൽ ഇവ ജൂണിനും ഡിസംബറിനുമിടയിൽ പാക്കിസ്ഥാനിലേക്കും ഇന്ത്യയിലേക്കും വ്യാപിക്കുകയായിരുന്നു. പാക് പഞ്ചാബിലും സിന്ധിലും കനത്തനാശമാണ് ഇവ വിതച്ചത്.
പാക്കിസ്ഥാൻ വേണ്ടവിധം പ്രതിരോധം തീർക്കുകയോ ഇന്ത്യയെ യഥാസമയം വിവരമറിയിക്കുകയോ ചെയ്യാഞ്ഞതാണു വിനയായതെന്നു ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, വെട്ടുക്കിളികളെ നിരീക്ഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്ഒഎ)സാധാരണയായി ആറ് ആഴ്ചമുമ്പ് ആക്രമണസാധ്യതയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പു നൽകാറുണ്ട്.
കിഴക്കൻ ആഫ്രിക്കയിലും വെട്ടുക്കിളികൾ പേടിസ്വപ്നമാണ്. കെനിയ, സൊമാലിയ, എത്യോപ്യ, സുഡാൻ, ജിബൂട്ടി, എറിട്രിയ തുടങ്ങിയ രാജ്യങ്ങളിലും ഇവയുടെ ആക്രമണമുണ്ട്. ഈ മേഖലയിലെ ഭക്ഷ്യസുരക്ഷയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യയിലും മറ്റിടങ്ങളിലും വെട്ടുക്കിളികള് മുട്ടയിടുന്നതിലും വിരിയുന്നതിലും ഭയാനകമായ രീതിയില് വർധനയുണ്ടായിരിക്കുന്നുവെന്ന് മുന്നറിയിപ്പുകളുണ്ട്. യെമനിലെ ചെങ്കടൽ തീരത്തും വെട്ടുക്കിളി കൂട്ടങ്ങൾ രൂപം കൊള്ളുന്നുവെന്നാണ് എഫ്ഒഎ നിരീക്ഷിക്കുന്നത്.
ഷിസ്റ്റോസർക്ക ഗ്രിഗേറിയ എന്നയിനം വെട്ടുകിളികളാണ് പാക്കിസ്ഥാന് വഴി രാജസ്ഥാനിലും ഗുജറാത്തിലും വന്നിറങ്ങിയിട്ടുള്ളത്. ഇന്ത്യയിൽ 1926-31 കാലത്ത് വെട്ടുക്കിളി ആക്രമണത്തിൽ 10 കോടി ഹെക്ടറിലെ വിളകൾ നശിച്ചിരുന്നു. 1959-62 കാലത്ത് 50 ലക്ഷം രൂപയുടേയും നാശമുണ്ടായി. പിന്നീട് 1946, 1955, 1978, 1993, 2007 വർഷങ്ങളിലും ഇവ നാശം വിതച്ചിരുന്നു.
ഒരുദിവസം തിന്നുന്നത് 35,000 പേരുടെ ഭക്ഷണം
കണ്ണിൽപ്പെടുന്നതെല്ലാം തിന്നുതീർക്കുന്ന മഹാമാരിയാണ് വെട്ടുക്കിളിക്കൂട്ടങ്ങൾ. ചെറിയ ഒരു കൂട്ടത്തിൽപ്പോലും നാലു കോടി വെട്ടിക്കിളികൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇവ ഒരു ദിവസം 35,000 പേരുടെ ഭക്ഷണത്തിനു തുല്യമായ ആഹാരം അകത്താക്കും. പത്ത് ആനകളോ 25 ഒട്ടകങ്ങളോ തിന്നുന്നത്രയും വെട്ടിത്തിന്നുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇലകൾ, പൂക്കൾ, പഴങ്ങൾ, വിത്തുകൾ, ചെടികളുടെ തൊലി, കൂമ്പ്,മൊട്ട് തുടങ്ങിയ സസ്യഭാഗങ്ങളെല്ലാം ഇവ തിന്നു മുടിക്കും. കൂടാതെ കൂട്ടമായി സസ്യങ്ങളിൽ പറ്റിപ്പിടിക്കുന്നതിനാൽ ചെടികൾ ഒടിഞ്ഞുപോകുന്നതും പതിവാണ്.
ചിലപ്പോൾ 200 ചതുരശ്ര കിലോമീറ്റർ വലയംചെയ്യാൻമാത്രം ശേഷിയുള്ള കൂട്ടങ്ങളായി വെട്ടുക്കിളികൾ രൂപപ്പെടും. ദിവസേന 150 കിലോമീറ്ററെങ്കിലും പറക്കാൻ ശേഷിയുള്ളവയാണ് വെട്ടുക്കിളികൾ. ഒരെണ്ണം ദിവസം 150 മുട്ടകളെങ്കിലും ഇടും. ഈർപ്പമുള്ള പ്രദേശങ്ങളിൽ ഇവ നശിക്കാതെ വിരിയും. ഇന്ത്യയിൽ മൺസൂൺ നീണ്ടുനിന്നതിനാലാണ് ഇക്കുറി മുട്ടകൾ ധാരാളമായി വിരിഞ്ഞതും ആക്രമണം ശക്തമായതും.
മുട്ടകൾ നശിപ്പിക്കുകയാണ് പ്രതിരോധത്തിനുള്ള ഒരു മാർഗം. രാത്രി ഇവ തമ്പടിക്കുന്ന ഇടങ്ങൾ കണ്ടെത്തിവേണം മുട്ടകൾ നശിപ്പിക്കാൻ. വീര്യംകൂടിയ കീടനാശിനിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. എന്നാൽ വിളകളിൽ വീഴാതെ ശ്രദ്ധിക്കണം. ഇതെല്ലാമാണു വെല്ലുവിളികൾ.
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ