മഹാരാജാവിനെ മൊത്തമായിത്തന്നെയാണ് വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്. രണ്ടുവർഷംമുമ്പ് എടുക്കാച്ചരക്കായി നാണംകെട്ടതായിരുന്നു. വിറ്റഴിച്ചേ മതിയാകൂ എന്നതിനാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണത്തെ ശ്രമം. രാജ്യത്തിന്റെ എയർ ഇന്ത്യ എന്ന സ്വന്തം വിമാനക്കമ്പനി പൊതുമേഖലയിൽനിന്നു പടിയിറങ്ങാൻ അധികനാളുകൾ വേണ്ടിവരില്ല. ആരും വാങ്ങിയില്ലെങ്കിൽ അടച്ചുപൂട്ടുമെന്ന ഭീഷണി കനത്തിട്ടുണ്ട്.
എയർ ഇന്ത്യ മാത്രമല്ല റെയിൽവേയും എണ്ണക്കമ്പനികളുമെല്ലാം സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുകയാണല്ലോ. ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ ഇതിനോടകം വിറ്റുകഴിഞ്ഞു. മഹാരത്ന, നവരത്ന, മിനിരത്ന എന്നൊക്കെ വിളിച്ച് ഓമനിച്ചിരുന്നവയെല്ലാമാണു സ്വകാര്യ സംരംഭകരെ കാത്തിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതൽ മുണ്ടുമുറുക്കിയുടുത്തിട്ടെന്നവണ്ണമാണു രാജ്യം പൊതുമേഖലയെ കെട്ടിപ്പടുത്തത്. എന്നാൽ, ഏഴു പതിറ്റാണ്ടുകൊണ്ടു ലോകം ഒരുപാടു മാറിയിരിക്കുന്നു.ലോകത്താകമാനം സർക്കാരുകളുടെ മുൻഗണന മാറിയിരിക്കുന്നു.
നിക്ഷേപം നടത്തലല്ല, നിക്ഷേപകരെ സഹായിക്കലാണു സർക്കാരിന്റെ കടമയെന്നതാണ് ഇപ്പോൾ പ്രഖ്യാപിത നയം. എന്നാൽ, ദിവസം 27 രൂപ പോലും വരുമാനമില്ലാത്തവരായി മുപ്പതു കോടിയിലധികം ജനങ്ങൾ അതീവ ദരിദ്രരായി ഇപ്പോഴും അധിവസിക്കുന്ന രാജ്യത്ത് സർക്കാർ പൊതുമേഖലയിൽനിന്ന് പിന്മാറുന്നത് എത്രമാത്രം ശുഭകരമാണെന്നു ചിന്തിക്കുകതന്നെ വേണം. ഇന്ത്യയെ സംബന്ധിച്ച് പൊതുമേഖല വിറ്റഴിക്കുന്നത് വിത്തെടുത്തു കുത്തുന്നതിനു സമാനമാണെന്ന ആരോപണം തീർത്തും നിഷേധിക്കാനാവില്ല.
കെട്ടിപ്പടുത്തത് ഇല്ലായ്മയിൽനിന്ന്
1947 ൽ ബ്രിട്ടീഷുകാർ അരങ്ങൊഴിയുമ്പോൾ പൊതുമേഖലയിൽ ഉണ്ടായിരുന്നത് 18 ആയുധനിർമാണ ഫാക്ടറികളും നാമമാത്ര റെയിൽവേയും പോസ്റ്റ് ആൻഡ് ടെലഗ്രാഫ് തുടങ്ങിയ ഏതാനും സംരംഭങ്ങൾ മാത്രമായിരുന്നു. രാജ്യത്തെ പരമാവധി കൊള്ളയടിക്കുക മാത്രമല്ല ലോകോത്തരമായിരുന്ന നമ്മുടെ പരമ്പരാഗത വ്യവസായങ്ങളെയെല്ലാം മുച്ചൂടും തകർക്കുകയും ചെയ്തിട്ടാണല്ലോ ബ്രിട്ടീഷുകാർ പടിയിറങ്ങിയത്.
എന്നാൽ, കാലിയായ ഖജനാവും അരവയർ നിറയ്ക്കാൻപോലും പെടാപ്പാടുപെടുന്ന 36 കോടി ജനങ്ങളേയും ഏറ്റുവാങ്ങിയ നേതാക്കൾക്ക് നിശ്ചയദാർഢ്യമുണ്ടായിരുന്നു; ദീർഘവീക്ഷണമുണ്ടായിരുന്നു. രാജ്യപുരോഗതിക്കായി അവർ സ്വപ്നങ്ങൾ കാണുകമാത്രമല്ല അക്ഷീണം യത്നിക്കുകയും ചെയ്തു. അടിസ്ഥാനമേഖലകളിലടക്കം പൊതുനിക്ഷേപം ഉണ്ടായെങ്കിലേ രാജ്യപുരോഗതി കൈവരിക്കൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും സഹഭരണാധികാരികളും ശക്തമായൊരു പൊതുമേഖലയുടെ വക്താക്കളായി മാറുകതന്നെ ചെയ്തു.
1948ൽ ആദ്യ വ്യവസായ നയം പ്രഖ്യാപിച്ചു. ആദ്യ പഞ്ചവത്സരപദ്ധതിയുടെ ഒന്നാം വർഷമായ 1951ൽ 29 കോടി രൂപയായിരുന്നു പൊതുമേഖലയ്ക്കു നീക്കിവച്ചത്. ഒന്നാം പദ്ധതിക്കാലത്ത് ആകെ പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനമായിരുന്നു വ്യവസായ മേഖലയുടെ വിഹിതം. എന്നാൽ രണ്ടാം പദ്ധതിക്കാലയളവിൽ ഇത് 24 ശതമാനവും മൂന്നാം പദ്ധതിയിൽ 23 ശതമാനവും നാലാം പദ്ധതിയിൽ 25 ശതമാനവുമായിരുന്നു.
1956-60 കാലത്തെ രണ്ടാം പദ്ധതി മുതലാണ് ഇന്ത്യൻ പൊതുമേഖലയ്ക്കു വളർച്ചയുണ്ടായത്. പിന്നീടിങ്ങോട്ട് രാജ്യത്തിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുകയും രാജ്യം പുരോഗതിയിലേക്കു കുതിക്കുകയും ചെയ്തു. അമ്പതുകളിലും അറുപതുകളിലും പൊതുമേഖലയുടെ വളർച്ചയാണ് രാജ്യപുരോഗതിയുടെ അളവുകോലായത്. 2017 മാർച്ച് 21ന് പാർലമെന്റിൽ സമർപ്പിച്ച രേഖയനുസരിച്ച് രാജ്യത്ത് 331 പൊതുമേഖലാ സംരംഭങ്ങളാണുള്ളത്. ഇതിൽ 257 എണ്ണം പ്രവർത്തനനിരതമാണ്. 74 എണ്ണം നിർമാണത്തിലുണ്ട്.
2016-17ൽ രാജ്യത്തു പ്രവർത്തിച്ചിരുന്ന 257 പൊതുമേഖലാ സംരംഭങ്ങളിൽനിന്നുള്ള അറ്റാദായം 1,27,602 കോടി രൂപയായിരുന്നു. ഇത്തരത്തിൽ ഏഴുപതിറ്റാണ്ടിന്റെ മഹത്തായ ചരിത്രമുള്ള ഇന്ത്യൻ പൊതുമേഖല അതിവേഗമാണ് വിസ്മൃതിയിലേക്കു മറയുന്നത്. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പരമാവധി വിൽപ്പന എന്ന നിലയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
കൂടുതൽ വിറ്റത് ബിജെപി
ആഗോളവത്കരണം പിടിമുറുക്കിയതോടെയാണ് ഇന്ത്യയിൽ പൊതുമേഖലയ്ക്കു ശനിദശ തുടങ്ങിയത്. 1991-92 കാലത്ത് നഷ്ടത്തിൽ പ്രവർത്തിക്കുന്നവയുടെ ഓഹരികൾ വിറ്റഴിക്കുക എന്നതായിരുന്നു നയം. എന്നാൽ, ഇപ്പോൾ എല്ലാം സ്വകാര്യമേഖലയ്ക്കു കൈമാറുക എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. സർക്കാർ ചെലവുകൾ അനിയന്ത്രിതമായി വർധിച്ചതോടെ ഉയർന്നുവന്ന ധനക്കമ്മി നികത്താനുള്ള കുറുക്കുവഴിയായി ഓഹരിവിൽപ്പന മാറുകയും ചെയ്തു. 1991-92 ബജറ്റിലെ ആകെ സർക്കാർ ചെലവ് 1,13,422 കോടി രൂപയായിരുന്നത് 2019-20ൽ 27,86,349 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയും ഡോ. മൻമോഹൻ സിംഗ് ധനമന്ത്രിയുമായിരുന്ന കോൺഗ്രസ് സർക്കാരാണ് ആഗോളവത്കരണ നയങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരികൾ വിറ്റഴിക്കൽ പദ്ധതിക്ക് ആക്കംകൂട്ടിയത്. എന്നാൽ, തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ നേരിടേണ്ടിവന്നു. പിന്നീട് അധികാരത്തിൽ വന്ന സർക്കാരുകളെല്ലാം പൊതുമേഖലാ ഓഹരിവിൽപ്പനയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ ബിജെപി നേതൃത്വം നൽകിയ എൻഡിഎ സർക്കാരുകളാണ് വൻതോതിൽ പൊതുമേഖല വിറ്റഴിച്ചത്.
1991 മുതൽ 1999 വരെയുള്ള എട്ടുവർഷത്തിനിടെ 16,620 കോടി രൂപയുടെ ഓഹരി മാത്രമാണ് വിറ്റതെങ്കിൽ 1999 മുതൽ 2004വരെ 28, 282 കോടി രൂപയുടെ പൊതുമേഖലാ ഓഹരികൾ വിറ്റു.
1999-2004ൽ അധികാരത്തിലിരുന്ന എ.ബി. വാജ്പേയി സർക്കാരിന്റെ കാലത്ത് പ്രമുഖമായ നാല് കമ്പനികളുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഭാരത് അലുമിനിയം കമ്പനി, ഹിന്ദുസ്ഥാൻ സിങ്ക് എന്നീ കമ്പനികൾ സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. ഇന്ത്യൻ പെട്രോകെമിക്കൽസ് കോർപറേഷൻ ലിമിറ്റഡ് റിലയൻസിനാണു കിട്ടിയത്. വിഎസ്എൻഎൽ ടാറ്റായിൽ എത്തിച്ചേർന്നു.
2004 മുതൽ 2014വരെയുള്ള യുപിഎ ഭരണകാലത്ത് 1,07,879 കോടി രൂപയുടെ ഓഹരി വിൽപ്പന നടത്തിയപ്പോൾ 2014 മുതൽ ഇപ്പോൾവരെയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് വിറ്റഴിച്ചത് 2,97,714 കോടി രൂപയുടെ പൊതുമേഖലാ ഓഹരികളാണ്. 2019-20 സാമ്പത്തിക വർഷത്തിൽ 1,05,000 കോടി രൂപയുടെ ഓഹരി വിൽപ്പനയായിരുന്നു ബജറ്റിൽ ലക്ഷ്യമിട്ടതെങ്കിലും 18,094.59 കോടി രൂപയുടെ വിൽപ്പന മാത്രമാണ് നടന്നത്. എയർ ഇന്ത്യയുടേയും പെട്രോളിയം കമ്പനികളുടേയും വിറ്റഴിക്കൽ നീണ്ടുപോയതാണ് ലക്ഷ്യം കൈവരിക്കാൻ തടസമായത്.
ധനക്കമ്മി കുറയ്ക്കാനും ക്ഷേമപദ്ധതികൾക്കു പണം കണ്ടെത്താനുമാണു പൊതുമേഖലാ ഓഹരികൾ വിറ്റഴിക്കുന്നതെന്നു ന്യായം പറയുമ്പോഴും വിത്തെടുത്തു കുത്തുന്നതിനു സമാനമാണെന്നും രാജ്യത്തിന്റെ അടിത്തറ ഇളക്കുന്നതിനു തുല്യമാണെന്നുമുള്ള വിമർശനവും തള്ളിക്കളയാനാവില്ല. റെയിൽവേയും പെട്രോളിയം കമ്പനികളും സ്വകാര്യവത്കരിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി ബാധിക്കും. ബിഎസ്എൻഎലിന്റെ തകർച്ചയുടെ പ്രത്യാഘാതം രാജ്യത്തെ ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. വ്യവസായികൾക്കുവേണ്ടി നിലകൊള്ളുന്ന സർക്കാരുകൾ സാധാരണക്കാരന്റെ വിലാപം കേൾക്കില്ല എന്നതിന് ഇന്ത്യൻ ജനതയ്ക്ക് അനുഭവസാക്ഷ്യം ഏറെയുണ്ട്. ഇപ്പോൾത്തന്നെ ഇന്ധനവില പരമാവധി ഉയർത്തി നിർത്തിയിരിക്കുന്നത് സ്വകാര്യ കമ്പനികൾക്കു വേണ്ടിക്കൂടിയാണെന്നത് യാഥാർഥ്യമാണ്.
രാജ്യത്തിന്റെ സമ്പത്ത് ഏതാനും പേരിലേക്ക് കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. സാധാരണക്കാരുടെ ക്രയശേഷി കുറയുന്നത് അവരുടെ വരുമാനം കുറയുന്നതുകൊണ്ടും തൊഴിലില്ലായ്മ വർധിക്കുന്നതുകൊണ്ടുമാണ്. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ഉപയുക്തമാകേണ്ട പൊതുധനം കൂടി അതിസമ്പന്നരിലേക്ക് ഒഴുക്കിവിടുന്നതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നത്. ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ അതീവഗുരുതരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നുറപ്പാണ്.
സി.കെ. കുര്യാച്ചൻ
എയർ ഇന്ത്യ മാത്രമല്ല റെയിൽവേയും എണ്ണക്കമ്പനികളുമെല്ലാം സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുകയാണല്ലോ. ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ ഇതിനോടകം വിറ്റുകഴിഞ്ഞു. മഹാരത്ന, നവരത്ന, മിനിരത്ന എന്നൊക്കെ വിളിച്ച് ഓമനിച്ചിരുന്നവയെല്ലാമാണു സ്വകാര്യ സംരംഭകരെ കാത്തിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതൽ മുണ്ടുമുറുക്കിയുടുത്തിട്ടെന്നവണ്ണമാണു രാജ്യം പൊതുമേഖലയെ കെട്ടിപ്പടുത്തത്. എന്നാൽ, ഏഴു പതിറ്റാണ്ടുകൊണ്ടു ലോകം ഒരുപാടു മാറിയിരിക്കുന്നു.ലോകത്താകമാനം സർക്കാരുകളുടെ മുൻഗണന മാറിയിരിക്കുന്നു.
നിക്ഷേപം നടത്തലല്ല, നിക്ഷേപകരെ സഹായിക്കലാണു സർക്കാരിന്റെ കടമയെന്നതാണ് ഇപ്പോൾ പ്രഖ്യാപിത നയം. എന്നാൽ, ദിവസം 27 രൂപ പോലും വരുമാനമില്ലാത്തവരായി മുപ്പതു കോടിയിലധികം ജനങ്ങൾ അതീവ ദരിദ്രരായി ഇപ്പോഴും അധിവസിക്കുന്ന രാജ്യത്ത് സർക്കാർ പൊതുമേഖലയിൽനിന്ന് പിന്മാറുന്നത് എത്രമാത്രം ശുഭകരമാണെന്നു ചിന്തിക്കുകതന്നെ വേണം. ഇന്ത്യയെ സംബന്ധിച്ച് പൊതുമേഖല വിറ്റഴിക്കുന്നത് വിത്തെടുത്തു കുത്തുന്നതിനു സമാനമാണെന്ന ആരോപണം തീർത്തും നിഷേധിക്കാനാവില്ല.
കെട്ടിപ്പടുത്തത് ഇല്ലായ്മയിൽനിന്ന്
1947 ൽ ബ്രിട്ടീഷുകാർ അരങ്ങൊഴിയുമ്പോൾ പൊതുമേഖലയിൽ ഉണ്ടായിരുന്നത് 18 ആയുധനിർമാണ ഫാക്ടറികളും നാമമാത്ര റെയിൽവേയും പോസ്റ്റ് ആൻഡ് ടെലഗ്രാഫ് തുടങ്ങിയ ഏതാനും സംരംഭങ്ങൾ മാത്രമായിരുന്നു. രാജ്യത്തെ പരമാവധി കൊള്ളയടിക്കുക മാത്രമല്ല ലോകോത്തരമായിരുന്ന നമ്മുടെ പരമ്പരാഗത വ്യവസായങ്ങളെയെല്ലാം മുച്ചൂടും തകർക്കുകയും ചെയ്തിട്ടാണല്ലോ ബ്രിട്ടീഷുകാർ പടിയിറങ്ങിയത്.
എന്നാൽ, കാലിയായ ഖജനാവും അരവയർ നിറയ്ക്കാൻപോലും പെടാപ്പാടുപെടുന്ന 36 കോടി ജനങ്ങളേയും ഏറ്റുവാങ്ങിയ നേതാക്കൾക്ക് നിശ്ചയദാർഢ്യമുണ്ടായിരുന്നു; ദീർഘവീക്ഷണമുണ്ടായിരുന്നു. രാജ്യപുരോഗതിക്കായി അവർ സ്വപ്നങ്ങൾ കാണുകമാത്രമല്ല അക്ഷീണം യത്നിക്കുകയും ചെയ്തു. അടിസ്ഥാനമേഖലകളിലടക്കം പൊതുനിക്ഷേപം ഉണ്ടായെങ്കിലേ രാജ്യപുരോഗതി കൈവരിക്കൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും സഹഭരണാധികാരികളും ശക്തമായൊരു പൊതുമേഖലയുടെ വക്താക്കളായി മാറുകതന്നെ ചെയ്തു.
1948ൽ ആദ്യ വ്യവസായ നയം പ്രഖ്യാപിച്ചു. ആദ്യ പഞ്ചവത്സരപദ്ധതിയുടെ ഒന്നാം വർഷമായ 1951ൽ 29 കോടി രൂപയായിരുന്നു പൊതുമേഖലയ്ക്കു നീക്കിവച്ചത്. ഒന്നാം പദ്ധതിക്കാലത്ത് ആകെ പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനമായിരുന്നു വ്യവസായ മേഖലയുടെ വിഹിതം. എന്നാൽ രണ്ടാം പദ്ധതിക്കാലയളവിൽ ഇത് 24 ശതമാനവും മൂന്നാം പദ്ധതിയിൽ 23 ശതമാനവും നാലാം പദ്ധതിയിൽ 25 ശതമാനവുമായിരുന്നു.
1956-60 കാലത്തെ രണ്ടാം പദ്ധതി മുതലാണ് ഇന്ത്യൻ പൊതുമേഖലയ്ക്കു വളർച്ചയുണ്ടായത്. പിന്നീടിങ്ങോട്ട് രാജ്യത്തിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുകയും രാജ്യം പുരോഗതിയിലേക്കു കുതിക്കുകയും ചെയ്തു. അമ്പതുകളിലും അറുപതുകളിലും പൊതുമേഖലയുടെ വളർച്ചയാണ് രാജ്യപുരോഗതിയുടെ അളവുകോലായത്. 2017 മാർച്ച് 21ന് പാർലമെന്റിൽ സമർപ്പിച്ച രേഖയനുസരിച്ച് രാജ്യത്ത് 331 പൊതുമേഖലാ സംരംഭങ്ങളാണുള്ളത്. ഇതിൽ 257 എണ്ണം പ്രവർത്തനനിരതമാണ്. 74 എണ്ണം നിർമാണത്തിലുണ്ട്.
2016-17ൽ രാജ്യത്തു പ്രവർത്തിച്ചിരുന്ന 257 പൊതുമേഖലാ സംരംഭങ്ങളിൽനിന്നുള്ള അറ്റാദായം 1,27,602 കോടി രൂപയായിരുന്നു. ഇത്തരത്തിൽ ഏഴുപതിറ്റാണ്ടിന്റെ മഹത്തായ ചരിത്രമുള്ള ഇന്ത്യൻ പൊതുമേഖല അതിവേഗമാണ് വിസ്മൃതിയിലേക്കു മറയുന്നത്. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പരമാവധി വിൽപ്പന എന്ന നിലയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
കൂടുതൽ വിറ്റത് ബിജെപി
ആഗോളവത്കരണം പിടിമുറുക്കിയതോടെയാണ് ഇന്ത്യയിൽ പൊതുമേഖലയ്ക്കു ശനിദശ തുടങ്ങിയത്. 1991-92 കാലത്ത് നഷ്ടത്തിൽ പ്രവർത്തിക്കുന്നവയുടെ ഓഹരികൾ വിറ്റഴിക്കുക എന്നതായിരുന്നു നയം. എന്നാൽ, ഇപ്പോൾ എല്ലാം സ്വകാര്യമേഖലയ്ക്കു കൈമാറുക എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. സർക്കാർ ചെലവുകൾ അനിയന്ത്രിതമായി വർധിച്ചതോടെ ഉയർന്നുവന്ന ധനക്കമ്മി നികത്താനുള്ള കുറുക്കുവഴിയായി ഓഹരിവിൽപ്പന മാറുകയും ചെയ്തു. 1991-92 ബജറ്റിലെ ആകെ സർക്കാർ ചെലവ് 1,13,422 കോടി രൂപയായിരുന്നത് 2019-20ൽ 27,86,349 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയും ഡോ. മൻമോഹൻ സിംഗ് ധനമന്ത്രിയുമായിരുന്ന കോൺഗ്രസ് സർക്കാരാണ് ആഗോളവത്കരണ നയങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരികൾ വിറ്റഴിക്കൽ പദ്ധതിക്ക് ആക്കംകൂട്ടിയത്. എന്നാൽ, തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ നേരിടേണ്ടിവന്നു. പിന്നീട് അധികാരത്തിൽ വന്ന സർക്കാരുകളെല്ലാം പൊതുമേഖലാ ഓഹരിവിൽപ്പനയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ ബിജെപി നേതൃത്വം നൽകിയ എൻഡിഎ സർക്കാരുകളാണ് വൻതോതിൽ പൊതുമേഖല വിറ്റഴിച്ചത്.
1991 മുതൽ 1999 വരെയുള്ള എട്ടുവർഷത്തിനിടെ 16,620 കോടി രൂപയുടെ ഓഹരി മാത്രമാണ് വിറ്റതെങ്കിൽ 1999 മുതൽ 2004വരെ 28, 282 കോടി രൂപയുടെ പൊതുമേഖലാ ഓഹരികൾ വിറ്റു.
1999-2004ൽ അധികാരത്തിലിരുന്ന എ.ബി. വാജ്പേയി സർക്കാരിന്റെ കാലത്ത് പ്രമുഖമായ നാല് കമ്പനികളുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഭാരത് അലുമിനിയം കമ്പനി, ഹിന്ദുസ്ഥാൻ സിങ്ക് എന്നീ കമ്പനികൾ സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. ഇന്ത്യൻ പെട്രോകെമിക്കൽസ് കോർപറേഷൻ ലിമിറ്റഡ് റിലയൻസിനാണു കിട്ടിയത്. വിഎസ്എൻഎൽ ടാറ്റായിൽ എത്തിച്ചേർന്നു.
2004 മുതൽ 2014വരെയുള്ള യുപിഎ ഭരണകാലത്ത് 1,07,879 കോടി രൂപയുടെ ഓഹരി വിൽപ്പന നടത്തിയപ്പോൾ 2014 മുതൽ ഇപ്പോൾവരെയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് വിറ്റഴിച്ചത് 2,97,714 കോടി രൂപയുടെ പൊതുമേഖലാ ഓഹരികളാണ്. 2019-20 സാമ്പത്തിക വർഷത്തിൽ 1,05,000 കോടി രൂപയുടെ ഓഹരി വിൽപ്പനയായിരുന്നു ബജറ്റിൽ ലക്ഷ്യമിട്ടതെങ്കിലും 18,094.59 കോടി രൂപയുടെ വിൽപ്പന മാത്രമാണ് നടന്നത്. എയർ ഇന്ത്യയുടേയും പെട്രോളിയം കമ്പനികളുടേയും വിറ്റഴിക്കൽ നീണ്ടുപോയതാണ് ലക്ഷ്യം കൈവരിക്കാൻ തടസമായത്.
ധനക്കമ്മി കുറയ്ക്കാനും ക്ഷേമപദ്ധതികൾക്കു പണം കണ്ടെത്താനുമാണു പൊതുമേഖലാ ഓഹരികൾ വിറ്റഴിക്കുന്നതെന്നു ന്യായം പറയുമ്പോഴും വിത്തെടുത്തു കുത്തുന്നതിനു സമാനമാണെന്നും രാജ്യത്തിന്റെ അടിത്തറ ഇളക്കുന്നതിനു തുല്യമാണെന്നുമുള്ള വിമർശനവും തള്ളിക്കളയാനാവില്ല. റെയിൽവേയും പെട്രോളിയം കമ്പനികളും സ്വകാര്യവത്കരിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി ബാധിക്കും. ബിഎസ്എൻഎലിന്റെ തകർച്ചയുടെ പ്രത്യാഘാതം രാജ്യത്തെ ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. വ്യവസായികൾക്കുവേണ്ടി നിലകൊള്ളുന്ന സർക്കാരുകൾ സാധാരണക്കാരന്റെ വിലാപം കേൾക്കില്ല എന്നതിന് ഇന്ത്യൻ ജനതയ്ക്ക് അനുഭവസാക്ഷ്യം ഏറെയുണ്ട്. ഇപ്പോൾത്തന്നെ ഇന്ധനവില പരമാവധി ഉയർത്തി നിർത്തിയിരിക്കുന്നത് സ്വകാര്യ കമ്പനികൾക്കു വേണ്ടിക്കൂടിയാണെന്നത് യാഥാർഥ്യമാണ്.
രാജ്യത്തിന്റെ സമ്പത്ത് ഏതാനും പേരിലേക്ക് കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. സാധാരണക്കാരുടെ ക്രയശേഷി കുറയുന്നത് അവരുടെ വരുമാനം കുറയുന്നതുകൊണ്ടും തൊഴിലില്ലായ്മ വർധിക്കുന്നതുകൊണ്ടുമാണ്. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ഉപയുക്തമാകേണ്ട പൊതുധനം കൂടി അതിസമ്പന്നരിലേക്ക് ഒഴുക്കിവിടുന്നതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നത്. ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ അതീവഗുരുതരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നുറപ്പാണ്.
സി.കെ. കുര്യാച്ചൻ