രാജ്യത്തെ ക്രിയാത്മകമായ ഒരു സംഭവവികാസം യുവശക്തി ഉണരുന്നതാണ്. രാജ്യത്തെ ഭരണത്തിലും കേന്ദ്ര സർക്കാരിന്റെ അജൻഡകളിലും തങ്ങൾ തൃപ്തരല്ലെന്ന സൂചന കഴിഞ്ഞ ഏതാനും ആഴ്ചകളായി അവർ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളാണു യുവാക്കളെ സമരത്തിനിറക്കിയിരിക്കുന്നതെന്നു ചിലർ പറയുന്നുണ്ടെങ്കിലും പൊതുവെ യുവജന പ്രക്ഷോഭത്തിൽ പ്രതിഫലിക്കുന്നതു രാജ്യത്തെ ജനങ്ങളുടെ വികാരം തന്നെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുവജന പ്രക്ഷോഭങ്ങൾ, സാധാരണക്കാരന്റെ പ്രശ്നങ്ങളിലേക്കു ശ്രദ്ധിക്കുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ പരാജയത്തെയും സൂചിപ്പിക്കുന്നു.
യുവജന പ്രക്ഷോഭങ്ങൾ പൊതുവെ സമാധാനപരമായിരുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. തങ്ങൾ ആരെന്നു വെളിപ്പെടുത്താൻ തയാറാകാത്ത ചില ഗ്രൂപ്പുകൾ അക്രമത്തിനു ശ്രമിച്ചു എന്നതു നേരാണ്. യൂണിവേഴ്സിറ്റികളിൽ തങ്ങൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയാണ് ഭൂരിഭാഗം വിദ്യാർഥികളുടെയും ആശങ്ക. വിദ്യാഭ്യാസ ചെലവുകൾ ഭീമമായി വർധിക്കുന്നതിലും അവർക്കു വേവലാതിയുണ്ട്.
പ്രക്ഷോഭത്തിനു ചില രാഷ്ട്രീയ ഘടകങ്ങളുണ്ടെങ്കിലും യുവജനങ്ങൾ ഇന്നു നേരിടുന്ന പ്രശ്നങ്ങളെ ആർക്കും അവഗണിക്കാനാവില്ല. പ്രത്യേകിച്ചും ചുരുങ്ങിവരുന്ന തൊഴിലവസരങ്ങളും അനിശ്ചിതമായ ഭാവിയും. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ വികസനം മൂലം കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുമെന്നു പലരും കരുതിയെങ്കിലും വികസനമൊന്നും കാണാനില്ല. പകരം നിരാശയിലായ വിപണിയും തൊഴിൽനഷ്ടങ്ങളും പിരിച്ചുവിടലും ചെറുകിട വ്യവസായങ്ങളുടെ പൂട്ടലുമാണു കാണാൻ കഴിയുന്നത്.
ഈ പരാജയങ്ങൾ മറച്ചുവയ്ക്കാൻ മത-വർഗീയ വിഷയങ്ങൾ പുറത്തെടുക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ചു സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ നോക്കുന്നു. കത്തുന്ന സാന്പത്തിക പ്രശ്നങ്ങൾ പ്രായോഗിക ബുദ്ധിയോടെ കൈകാര്യം ചെയ്തു സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണു വേണ്ടത്. ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യമുള്ളിടത്തെല്ലാം നടപ്പാക്കണം.
ഈയിടത്തെ യുവജന പ്രക്ഷോഭത്തിൽ രാജ്യത്തുടനീളം കണ്ട ഒരു കാര്യം അവർ ഒന്നിച്ചാണു നിൽക്കുന്നത് എന്നതാണ്. ഇതിൽ ഭൂരിപക്ഷത്തിനും രാഷ്ട്രീയ അജൻഡ ഇല്ല. സമരത്തിൽ തങ്ങളുടെ അനുയായികളെ തിരുകിക്കയറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും യുവജനമുന്നേറ്റത്തെ ദുർബലപ്പെടുത്താനും പല രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചു എന്നതു നേരാണ്. എന്നാൽ, തങ്ങൾക്കു മത-വർഗീയ അജൻഡകൾ ഒന്നുമില്ലെന്നും മതേതരവാദികളായ ഇന്ത്യക്കാർ മാത്രമാണു തങ്ങളെന്നും എഴുതിയ പ്ലക്കാർഡുകൾ വിദ്യാർഥികൾ വഹിച്ചിരുന്നു.
എൻഡിഎയ്ക്കു മുന്നറിയിപ്പ്
സ്വാഭാവികമായും ഇത് എൻഡിഎയ്ക്കുള്ള ഒരു മുന്നറിയിപ്പാണ്. സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തിൽ ഇപ്പോൾത്തന്നെ ഉലഞ്ഞിരിക്കുകയാണവർ. ഇന്ത്യയിൽ പ്രതിപക്ഷ മുക്ത ജനാധിപത്യം നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയ എൻഡിഎ യുവജന പ്രക്ഷോഭങ്ങളിലെ ജനകീയ പങ്കാളിത്തം കണ്ട് അന്പരന്നു.
രാഷ്ട്രീയ പാർട്ടികൾ സാവധാനം ആലസ്യം വിട്ടുണരുകയും ഒരു വിഭാഗം മാധ്യമങ്ങൾ സർക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്നു വിമർശിക്കാൻ തുടങ്ങുകയും ചെയ്തതോടെ കേന്ദ്ര സർക്കാരിനു ഭൂചലനം അനുഭവപ്പെട്ടു തുടങ്ങി എന്നത് അതിശയോക്തിയല്ല. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം വൈകാരിക-വർഗീയ പ്രശ്നങ്ങളിലേക്കു ജനശ്രദ്ധ തിരിച്ചുവിടാനാണു സർക്കാർ ശ്രമിച്ചത്. പ്രകടനങ്ങളും പിക്കറ്റിംഗും നടത്തി ചെറുപ്പക്കാർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ചെറുപ്പക്കാരുടെ ആഹ്വാനം രാജ്യമെന്പാടുമുള്ള യുവജനത ഏറ്റെടുത്തു. രാജ്യത്തെ ജനങ്ങളുടെ പൊതുവായ മനോഭാവമാണ് ഇതിൽ പ്രതിഫലിക്കുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഏതെങ്കിലും നടപടി സ്വീകരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു.
ഈ യുവജന മുന്നേറ്റം നാളെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി മാറാം. അത് ഇപ്പോഴത്തെ വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾക്കു സന്തോഷകരമായ അനുഭവമാകില്ല. നിശബ്ദ ഭൂരിപക്ഷമായ പൊതുജനത്തിന് അസാമാന്യ ക്ഷമയുണ്ട്. രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ യുവജനങ്ങളെ അവരുടെ സങ്കുചിത താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. ഉയർന്ന മൂല്യങ്ങൾ ധാർമികത, സത്യസന്ധത ഇവയൊക്കെയാൽ പ്രചോദിതരായ യുവജനങ്ങൾ പഴയകാല ദേശീയ നേതാക്കളുടെ മൂല്യങ്ങളിൽനിന്നു വ്യതിചലിച്ച ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കളെ സഹിഷ്ണുതയോടെ കണ്ടേക്കില്ല.
ചെറുപ്പക്കാർ വരട്ടെ
മിക്ക രാഷ്ട്രീയപാർട്ടികളിലും ചെറുപ്പക്കാരെ വളരാൻ അനുവദിക്കുന്നില്ല. മധ്യവയസ്കരും വയോധികരുമായ നേതാക്കൾ രാഷ്ട്രീയത്തിൽനിന്നു വിരമിക്കാൻ മടിക്കുകയാണ്. വാർധക്യംമൂലം മധുരപാനീയങ്ങളും കറികളിൽ ഉപ്പും കഴിക്കാൻ കഴിയാത്തവരാണ് ദേശീയ-സംസ്ഥാന പാർട്ടികളുടെ ഉന്നതാധികാര സമിതികളിലുള്ളത് എന്നൊരു ഫലിതം ഡൽഹിയിൽ പ്രചരിക്കുന്നുണ്ട്. ഉയർന്ന നേതൃപദവികളിലെത്താൻ ചുരുക്കം വനിതകളെയേ അനുവദിക്കാറുള്ളൂ. മുതിർന്ന നേതാക്കൾ നടത്തുന്ന പീഡനങ്ങൾക്കെതിരേ നീതിപൂർവമായ നടപടികൾ ഉണ്ടാകാറില്ല. മിക്കവാറും പാർട്ടികളിൽ, പ്രത്യേകിച്ചു വിപ്ലവ പാർട്ടികളിൽ, കുറ്റക്കാർ അപൂർവമായേ ശിക്ഷിക്കപ്പെടാറുള്ളു.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്ന നേതാക്കൾക്കെതിരേ രാജ്യത്താകമാനം ഉയർന്നുവരുന്ന യുവജന നേതാക്കളെ താത്പര്യത്തോടെയും പ്രതീക്ഷയോടെയും നോക്കാൻ ഏതെങ്കിലും പാർട്ടി നേതൃത്വത്തിനു കഴിയുമോ? രാജ്യത്താകമാനമുള്ള വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്ക് ഈ യുവാക്കളും യുവതികളും ഒരു ഭീഷണിയായി മാറാം.
എന്നാൽ, തങ്ങളുടെ കരിയർ ബലികഴിച്ചുകൊണ്ടു പോലും അനീതിക്കും അഴിമതിക്കുമെതിരേ പോരാടാൻ സന്നദ്ധരായ ഈ യുവജനങ്ങളുടെ മുന്നേറ്റം രാജ്യത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്. കാരണം നീതിക്കും ശരിയായ നയങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഒക്കെ വേണ്ടി വംശാധിപത്യത്തിനും ഏകാധിപതികൾക്കുമൊക്കെ എതിരേ പോരാടാൻ ഇവർക്കു കഴിയും.
രാജ്യത്തെ എല്ലാ രാഷ്ട്രീയപാർട്ടികളും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. മിക്കതിലും ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകൾ ശരിയായ വിധത്തിൽ നടക്കാറില്ല. നോമിനേഷനുകളും സമവായങ്ങളും സത്യസന്ധരെയും ആദർശധീരരേയും പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽനിന്ന് അകറ്റിനിർത്തുന്നു.
പാർട്ടി സംവിധാനങ്ങളെ വെല്ലുവിളിക്കുക എളുപ്പമല്ല. എന്നാൽ, സർവകലാശാലകളിലെ യുവജന റാലികളിൽ കാണുന്ന വലിയ പ്രാതിനിധ്യം രാജ്യത്തെ സ്ഥിതിഗതികൾ മാറിവരികയാണെന്ന പ്രതീക്ഷ നൽകുന്നുണ്ട്.
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
യുവജന പ്രക്ഷോഭങ്ങൾ പൊതുവെ സമാധാനപരമായിരുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. തങ്ങൾ ആരെന്നു വെളിപ്പെടുത്താൻ തയാറാകാത്ത ചില ഗ്രൂപ്പുകൾ അക്രമത്തിനു ശ്രമിച്ചു എന്നതു നേരാണ്. യൂണിവേഴ്സിറ്റികളിൽ തങ്ങൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയാണ് ഭൂരിഭാഗം വിദ്യാർഥികളുടെയും ആശങ്ക. വിദ്യാഭ്യാസ ചെലവുകൾ ഭീമമായി വർധിക്കുന്നതിലും അവർക്കു വേവലാതിയുണ്ട്.
പ്രക്ഷോഭത്തിനു ചില രാഷ്ട്രീയ ഘടകങ്ങളുണ്ടെങ്കിലും യുവജനങ്ങൾ ഇന്നു നേരിടുന്ന പ്രശ്നങ്ങളെ ആർക്കും അവഗണിക്കാനാവില്ല. പ്രത്യേകിച്ചും ചുരുങ്ങിവരുന്ന തൊഴിലവസരങ്ങളും അനിശ്ചിതമായ ഭാവിയും. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ വികസനം മൂലം കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുമെന്നു പലരും കരുതിയെങ്കിലും വികസനമൊന്നും കാണാനില്ല. പകരം നിരാശയിലായ വിപണിയും തൊഴിൽനഷ്ടങ്ങളും പിരിച്ചുവിടലും ചെറുകിട വ്യവസായങ്ങളുടെ പൂട്ടലുമാണു കാണാൻ കഴിയുന്നത്.
ഈ പരാജയങ്ങൾ മറച്ചുവയ്ക്കാൻ മത-വർഗീയ വിഷയങ്ങൾ പുറത്തെടുക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ചു സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ നോക്കുന്നു. കത്തുന്ന സാന്പത്തിക പ്രശ്നങ്ങൾ പ്രായോഗിക ബുദ്ധിയോടെ കൈകാര്യം ചെയ്തു സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണു വേണ്ടത്. ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യമുള്ളിടത്തെല്ലാം നടപ്പാക്കണം.
ഈയിടത്തെ യുവജന പ്രക്ഷോഭത്തിൽ രാജ്യത്തുടനീളം കണ്ട ഒരു കാര്യം അവർ ഒന്നിച്ചാണു നിൽക്കുന്നത് എന്നതാണ്. ഇതിൽ ഭൂരിപക്ഷത്തിനും രാഷ്ട്രീയ അജൻഡ ഇല്ല. സമരത്തിൽ തങ്ങളുടെ അനുയായികളെ തിരുകിക്കയറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും യുവജനമുന്നേറ്റത്തെ ദുർബലപ്പെടുത്താനും പല രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചു എന്നതു നേരാണ്. എന്നാൽ, തങ്ങൾക്കു മത-വർഗീയ അജൻഡകൾ ഒന്നുമില്ലെന്നും മതേതരവാദികളായ ഇന്ത്യക്കാർ മാത്രമാണു തങ്ങളെന്നും എഴുതിയ പ്ലക്കാർഡുകൾ വിദ്യാർഥികൾ വഹിച്ചിരുന്നു.
എൻഡിഎയ്ക്കു മുന്നറിയിപ്പ്
സ്വാഭാവികമായും ഇത് എൻഡിഎയ്ക്കുള്ള ഒരു മുന്നറിയിപ്പാണ്. സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തിൽ ഇപ്പോൾത്തന്നെ ഉലഞ്ഞിരിക്കുകയാണവർ. ഇന്ത്യയിൽ പ്രതിപക്ഷ മുക്ത ജനാധിപത്യം നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയ എൻഡിഎ യുവജന പ്രക്ഷോഭങ്ങളിലെ ജനകീയ പങ്കാളിത്തം കണ്ട് അന്പരന്നു.
രാഷ്ട്രീയ പാർട്ടികൾ സാവധാനം ആലസ്യം വിട്ടുണരുകയും ഒരു വിഭാഗം മാധ്യമങ്ങൾ സർക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്നു വിമർശിക്കാൻ തുടങ്ങുകയും ചെയ്തതോടെ കേന്ദ്ര സർക്കാരിനു ഭൂചലനം അനുഭവപ്പെട്ടു തുടങ്ങി എന്നത് അതിശയോക്തിയല്ല. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം വൈകാരിക-വർഗീയ പ്രശ്നങ്ങളിലേക്കു ജനശ്രദ്ധ തിരിച്ചുവിടാനാണു സർക്കാർ ശ്രമിച്ചത്. പ്രകടനങ്ങളും പിക്കറ്റിംഗും നടത്തി ചെറുപ്പക്കാർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ചെറുപ്പക്കാരുടെ ആഹ്വാനം രാജ്യമെന്പാടുമുള്ള യുവജനത ഏറ്റെടുത്തു. രാജ്യത്തെ ജനങ്ങളുടെ പൊതുവായ മനോഭാവമാണ് ഇതിൽ പ്രതിഫലിക്കുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഏതെങ്കിലും നടപടി സ്വീകരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു.
ഈ യുവജന മുന്നേറ്റം നാളെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി മാറാം. അത് ഇപ്പോഴത്തെ വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾക്കു സന്തോഷകരമായ അനുഭവമാകില്ല. നിശബ്ദ ഭൂരിപക്ഷമായ പൊതുജനത്തിന് അസാമാന്യ ക്ഷമയുണ്ട്. രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ യുവജനങ്ങളെ അവരുടെ സങ്കുചിത താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. ഉയർന്ന മൂല്യങ്ങൾ ധാർമികത, സത്യസന്ധത ഇവയൊക്കെയാൽ പ്രചോദിതരായ യുവജനങ്ങൾ പഴയകാല ദേശീയ നേതാക്കളുടെ മൂല്യങ്ങളിൽനിന്നു വ്യതിചലിച്ച ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കളെ സഹിഷ്ണുതയോടെ കണ്ടേക്കില്ല.
ചെറുപ്പക്കാർ വരട്ടെ
മിക്ക രാഷ്ട്രീയപാർട്ടികളിലും ചെറുപ്പക്കാരെ വളരാൻ അനുവദിക്കുന്നില്ല. മധ്യവയസ്കരും വയോധികരുമായ നേതാക്കൾ രാഷ്ട്രീയത്തിൽനിന്നു വിരമിക്കാൻ മടിക്കുകയാണ്. വാർധക്യംമൂലം മധുരപാനീയങ്ങളും കറികളിൽ ഉപ്പും കഴിക്കാൻ കഴിയാത്തവരാണ് ദേശീയ-സംസ്ഥാന പാർട്ടികളുടെ ഉന്നതാധികാര സമിതികളിലുള്ളത് എന്നൊരു ഫലിതം ഡൽഹിയിൽ പ്രചരിക്കുന്നുണ്ട്. ഉയർന്ന നേതൃപദവികളിലെത്താൻ ചുരുക്കം വനിതകളെയേ അനുവദിക്കാറുള്ളൂ. മുതിർന്ന നേതാക്കൾ നടത്തുന്ന പീഡനങ്ങൾക്കെതിരേ നീതിപൂർവമായ നടപടികൾ ഉണ്ടാകാറില്ല. മിക്കവാറും പാർട്ടികളിൽ, പ്രത്യേകിച്ചു വിപ്ലവ പാർട്ടികളിൽ, കുറ്റക്കാർ അപൂർവമായേ ശിക്ഷിക്കപ്പെടാറുള്ളു.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്ന നേതാക്കൾക്കെതിരേ രാജ്യത്താകമാനം ഉയർന്നുവരുന്ന യുവജന നേതാക്കളെ താത്പര്യത്തോടെയും പ്രതീക്ഷയോടെയും നോക്കാൻ ഏതെങ്കിലും പാർട്ടി നേതൃത്വത്തിനു കഴിയുമോ? രാജ്യത്താകമാനമുള്ള വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്ക് ഈ യുവാക്കളും യുവതികളും ഒരു ഭീഷണിയായി മാറാം.
എന്നാൽ, തങ്ങളുടെ കരിയർ ബലികഴിച്ചുകൊണ്ടു പോലും അനീതിക്കും അഴിമതിക്കുമെതിരേ പോരാടാൻ സന്നദ്ധരായ ഈ യുവജനങ്ങളുടെ മുന്നേറ്റം രാജ്യത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്. കാരണം നീതിക്കും ശരിയായ നയങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഒക്കെ വേണ്ടി വംശാധിപത്യത്തിനും ഏകാധിപതികൾക്കുമൊക്കെ എതിരേ പോരാടാൻ ഇവർക്കു കഴിയും.
രാജ്യത്തെ എല്ലാ രാഷ്ട്രീയപാർട്ടികളും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. മിക്കതിലും ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകൾ ശരിയായ വിധത്തിൽ നടക്കാറില്ല. നോമിനേഷനുകളും സമവായങ്ങളും സത്യസന്ധരെയും ആദർശധീരരേയും പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽനിന്ന് അകറ്റിനിർത്തുന്നു.
പാർട്ടി സംവിധാനങ്ങളെ വെല്ലുവിളിക്കുക എളുപ്പമല്ല. എന്നാൽ, സർവകലാശാലകളിലെ യുവജന റാലികളിൽ കാണുന്ന വലിയ പ്രാതിനിധ്യം രാജ്യത്തെ സ്ഥിതിഗതികൾ മാറിവരികയാണെന്ന പ്രതീക്ഷ നൽകുന്നുണ്ട്.
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ