തിരുവനന്തപുരം: നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും സംയുക്തമായി നടപ്പാക്കിവരുന്ന ട്രിപ്പിൾ വിൻ പദ്ധതി പ്രകാരമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിന്റെ രണ്ടാംഘട്ട അഭിമുഖത്തെ തുടർന്നുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഭിമുഖത്തിനെത്തിയ 634 പേരിൽ നിന്നും 350 പേരെയാണ് തെരഞ്ഞെടുത്തത്.
ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷനിലേയും ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയിലെയും ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് ക്യാന്പ് ചെയ്താണ് ഇന്റർവ്യൂ നടത്തിയത്. നവംബർ രണ്ട് മുതൽ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലായിരുന്നു അഭിമുഖം. ചരുക്കപ്പട്ടികയിൽ നിന്നുള്ള 300 നഴ്സുമാർക്ക് തിരുവനന്തപുരത്തും കൊച്ചിയിലും വച്ച് ജർമൻ ഭാഷയിൽ ബി 1 ലെവൽ വരെ സൗജന്യ പരിശീലനം നൽകും. ഇതിന് ശേഷമായിരിക്കും ഇവരെ ജർമനിയിലേക്ക് അയയ്ക്കുക. ജർമനിയിലെത്തിയ ശേഷവും ഭാഷാപരിശീലനവും തൊഴിൽ സാഹചര്യവുമായി ഇണങ്ങിചേർന്ന് ജർമൻ രജിസ്ടേഷൻ നേടാനുള്ള പരിശീലനവും സൗജന്യമായി അവർക്ക് ലഭിക്കും.
കേരളത്തിൽ നിന്നുളള നഴ്സിംഗ് പ്രൊഫഷണലുകളെ ജർമനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോർപറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് ട്രിപ്പിൾ വിൻ. ജർമനിയിൽ നഴ്സിംഗ് ജോലി സാധ്യതയുണ്ടെന്നുള്ള വിവരം 2018 ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖേന നോർക്കയെ വിവരം ധരിപ്പിച്ചത് ലേഖകനാണ്.
നോർക്ക ട്രിപ്പിൾവിൻ രണ്ടാംഘട്ടം; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
03:58 AM Nov 22, 2022 | Deepika.com