ബെർലിൻ: ബെർലിനിലെ ചാരിറ്റേ ഹോസ്പിറ്റലിൽ വിദഗ്ധ ചികിൽസയ്ക്കെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇൻഡ്യൻ അംബാസഡർ പർവ്വതനേനി ഹരീഷ് സന്ദർശിച്ചു.
രോഗവിവരത്തെക്കുറിച്ചും നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അംബാസഡർ ഉമ്മൻ ചാണ്ടിയോട് ചോദിച്ചറിഞ്ഞു. അംബാസഡറുടെ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. എത്രയും വേഗം രോഗമുക്തനാകട്ടെയെന്ന് അംബാസഡർ ആശംസിച്ചു. നിലവിലെ ആരോഗ്യസ്ഥിതിയിലും ചികിൽസയിലും പൂർണ തൃപ്തനാണന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു.
ചാരിറ്റി ഹോസ്പിറ്റലിൽ കഴിഞ്ഞ വ്യാഴാഴ്ച ലേസർ ചികിൽസയ്ക്ക് വിധേയനായ ഉമ്മൻ ചാണ്ടിയെ ശനിയാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. ആശുപത്രി വിട്ട അദ്ദേഹത്തിന് ഒരു മാസത്തെ പൂർണവിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിയ്ക്കുന്നത്. തൊണ്ടയിലെ രോഗത്തിനു വിദഗ്ധ ചികിൽസയ്ക്കായി നവംബർ ആറിനാണ് ഉമ്മൻ ചാണ്ടി ജർമനിയിലെത്തിയത്.
ഉമ്മൻചാണ്ടിയോടൊപ്പം മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും ബെന്നി ബഹനാൻ എംപിയും കൂടാതെ ജർമനിയിൽ ജോലി ചെയ്യുന്ന ഐടി എൻജിനീയറും ഒഐസിസി ഗ്ളോബൽ സെക്രട്ടറിയും, ഒഐസിസി യൂറോപ്പ് കോഓർഡിനേറ്ററുമായ ജിൻസണ് ഫ്രാൻസ് കല്ലുമാടിക്കലാണ് ഉമ്മൻ ചാണ്ടിക്കു എല്ലാവിധ സഹായ ക്രമീകരണങ്ങളും നടത്തി ബെർലിനിലുണ്ട്.
ചൊവ്വാഴ്ച നടക്കുന്ന ഒരു ചെക്കപ്പിനുശേഷം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഉമ്മൻ ചാണ്ടി ജർമനിയിൽ നിന്നും കേരളത്തിലേയ്ക്ക് തിരിയ്ക്കും.
ഉമ്മൻ ചാണ്ടിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു
06:59 AM Nov 15, 2022 | Deepika.com