പട്ടാളവാഴ്ച പാക്കിസ്ഥാനിലെ ഒരു സാധാരണകാര്യംപോലെയാണ്. 1953-54 ൽ അന്നത്തെ ഗവർണർ ജനറലിനു പ്രധാനമന്ത്രിയെയും ഭരണഘടനാ അസംബ്ലിയെയും പിരിച്ചുവിടാൻ സഹായം നൽകിയാണ് സൈന്യം അധികാരരുചി അറിഞ്ഞത്. പിന്നീട് 1958-ലും 1977-ലും 1999-ലും സേനാധിപന്മാർ പാക് ഭരണം പിടിച്ചു.
സ്വതന്ത്ര പാക്കിസ്ഥാന്റെ ചരിത്രത്തിൽ പകുതിയോളം കാലം സൈന്യാധിപന്മാരാണു ഭരണം നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇതാദ്യമായി ഒരു പട്ടാളഭരണാധികാരിയുടെ മേൽ ഭരണഘടനാ നിയമം പിടിമുറുക്കുന്നു. 2007-ൽ ഭരണഘടന സസ്പെൻഡ് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കൊടിയ രാജ്യദ്രോഹമായി കണ്ട് ജനറൽ പർവേസ് മുഷാറഫിനു വധശിക്ഷ വിധിച്ചു.
ഫീൽഡ് മാർഷൽ അയൂബ് ഖാൻ, ജനറൽ യാഹ്യാഖാൻ, ജനറൽ സിയ ഉൾ ഹഖ് തുടങ്ങിയ മുൻ പട്ടാള ഭരണമേധാവികൾക്കൊന്നും ഈയൊരവസ്ഥ നേരിടേണ്ടിവന്നിട്ടില്ല. (ഇപ്പോൾ ദുബായിൽ കഴിയുന്ന മുഷാറഫ് ശിക്ഷ ഏറ്റുവാങ്ങാൻ രാജ്യത്തേക്കു മടങ്ങിച്ചെല്ലാനിടയില്ല). അയൂബ് ഖാനെയും യാഹ്യാ ഖാനെയും ആരും കുറ്റവിചാരണ ചെയ്തില്ല. സിയ ഉൾ ഹഖ് ഒട്ടേറെ ചോദ്യങ്ങൾ അവശേഷിപ്പിച്ച ഒരു മിലിട്ടറി വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.
ജനനം ഡൽഹിയിൽ
ഡൽഹിയിൽ 1943-ൽ ജനിച്ച മുഷാറഫ് 1999 മുതൽ 2008 വരെ പാക്കിസ്ഥാന്റെ ഭരണാധികാരിയായിരുന്നു. 1999 ഒക്ടോബർ മുതൽ 2002വരെ പട്ടാള ഭരണകൂടത്തിന്റെ ചീഫ് എക്സിക്യൂട്ടീവും പിന്നീട് ‘തെരഞ്ഞെടുക്കപ്പെട്ട’ പ്രസിഡന്റുമായിരുന്നു.
ഇരുപത്തൊന്നാം വയസിൽ കരസേനയിൽ ഓഫീസറായ മുഷാറഫ് 1965-ലെയും 71-ലെയും യുദ്ധങ്ങളിൽ ഇന്ത്യക്കെതിരേ പൊരുതി. 1998-ൽ കരസേനാധിപനായി. അന്നത്തെ പ്രധാനമന്ത്രി നവാസ് ഷരീഫാണ് മുഷാറഫിനെ സേനാധിപനാക്കാൻ ശിപാർശ ചെയ്തത്.
ഇരുവരും തമ്മിൽ അടുത്തബന്ധമായിരുന്നു. 1998 മേയിൽ ഇന്ത്യ പൊഖ്റാനിൽ അണുബോംബും ഹൈഡ്രജൻ ബോംബും പരീക്ഷിച്ചപ്പോൾ ദിവസങ്ങൾക്കകം പാക്കിസ്ഥാനും അണുബോംബുകൾ പൊട്ടിച്ചു. ഇക്കാര്യത്തിൽ ഷരീഫിന് ഊറ്റമായ പിന്തുണയാണ് മുഷാറഫ് നൽകിയത്.
ഷരീഫ് ഓങ്ങി; മുഷാറഫ് മലർത്തിയടിച്ചു
താമസിയാതെ അവർ തമ്മിൽ അകൽച്ചയിലായി. അതിന്റെ കാരണം വ്യക്തമല്ല. ഇന്ത്യക്കെതിരേ നടത്തിയ കാർഗിൽ യുദ്ധത്തിലെ തിരിച്ചടിയാണു കാരണമെന്നു ചിലർ പറയുന്നു. ഏതായാലും 1999 ഒക്ടോബർ 12-നു ഷരീഫിനെ പുറത്താക്കി മുഷാറഫ് ഭരണം പിടിച്ചു.
മുഷാറഫ് ശ്രീലങ്കയിൽ ഔദ്യോഗിക സന്ദർശനത്തിനു പോയ സമയത്ത് ഷരീഫ് സേനാധിപനെതിരേ കരുക്കൾ നീക്കി. മുഷാറഫിന്റെ വിമാനം തിരികെ പാക്കിസ്ഥാനിൽ ഇറങ്ങുംമുൻപ് അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കാനും വിമാനം ഇറങ്ങുന്പോൾത്തന്നെ അറസ്റ്റ് ചെയ്യാനുമായിരുന്നു നീക്കം. പക്ഷേ മുഷാറഫിന്റെ വിശ്വസ്തർ വിവരം കൈമാറി. മുഷാറഫ് വന്നിറങ്ങുംമുന്പേ ഷരീഫിനെ സൈന്യം വളഞ്ഞു. നിർണായക സംവിധാനങ്ങൾ സൈനിക നിയന്ത്രണത്തിലായി. മുഷാറഫ് രാജ്യത്തിന്റെ ചീഫ് എക്സിക്യൂട്ടീവായി സ്വയം പ്രഖ്യാപിച്ചു.
ചോദിച്ചതു വധശിക്ഷ
തന്നെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി മുഷാറഫ് ഷരീഫിനെ ജയിലിലടച്ചു. കേസ് വിചാരണ ചെയ്ത് ഷരീഫിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിനു പകരം വധശിക്ഷ വേണമെന്നാവശ്യപ്പെട്ടു മുഷാറഫ് ഭരണകൂടം സിന്ധ് ഹൈക്കോടതിയെ സമീപിച്ചു.
പക്ഷേ അപ്പീൽ വിധിക്കു മുന്പേ മറ്റു ചിലതു നടന്നു. ഷരീഫ് രാജ്യം വിടാമെന്നു സമ്മതിച്ചു. കേസ് ഒഴിവാക്കാൻ മുഷാറഫും. സൗദിഅറേബ്യൻ രാജാവാണു ഷരീഫിനുവേണ്ടി ഇടപെട്ടതെന്നാണു സംസാരം. ഏതായാലും 2007വരെ ഷരീഫ് സൗദിയിലായിരുന്നു. അക്കൊല്ലം ഷരീഫ് തിരിച്ചുവന്നു. 1978-ൽ സുൾഫിക്കർ അലി ഭൂട്ടോയെ സിയായുടെ പട്ടാളഭരണകൂടം കൊലക്കേസിൽപ്പെടുത്തി വധിച്ച ചരിത്രം ആവർത്തിക്കണ്ടയെന്നു കരുതിയുമാകാം ഷരീഫിനെ വിട്ടയച്ചത്.
തെരഞ്ഞെടുപ്പ് നടത്തി
മുഷാറഫ് തന്റെ വാഴ്ചയ്ക്കു നൈയാമികവും രാഷ്ട്രീയവുമായ സാധുത നൽകാൻ ഒരു തെരഞ്ഞെടുപ്പ് നടത്തി. പാക്കിസ്ഥാൻ മുസ്ലിംലീഗ്-ഖായിദ് എന്ന പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചു പ്രസിഡന്റായി. തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയും സാധുതയും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.
മുഷാറഫിന്റെ ഭരണം പാക്കിസ്ഥാനു സാന്പത്തികമായി നല്ലതായിരുന്നു. വളർച്ച മെച്ചപ്പെട്ടു. ഉദാരവത്കരണ നയങ്ങൾ നടപ്പാക്കി. അമേരിക്ക അഫ്ഗാനിസ്ഥാനിലെയും മറ്റും ഭീകരർക്കെതിരേ പൊരുതാൻ അനുവദിച്ച കോടിക്കണക്കിനു ഡോളറും മുഷാറഫ് ഭരണത്തിനു സഹായമായി.
ഭീകരർക്കെതിരേ
അമേരിക്കയുമായുള്ള ചങ്ങാത്തം മുഷാറഫിനു വിനയുമായി. അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ഭീകരഗ്രൂപ്പുകൾക്കെതിരേ നീങ്ങിയത് യാഥാസ്ഥിതിക വിഭാഗങ്ങൾക്കു രസിച്ചില്ല. 2007-ൽ ഇസ്ലാമാബാദിലെ ഒരു മോസ്കിൽ തന്പടിച്ച യാഥാസ്ഥിതിക മുസ്ലിം മതപ്രചാരകനെയും അനുയായികളെയും നേരിടാൻ മുഷാറഫ് പട്ടാളത്തെ ഇറക്കി. പ്രാദേശിക ബിസിനസുകാരെയും മറ്റും ഭീഷണിപ്പെടുത്തിയിരുന്ന ആളായിരുന്നു സായുധ അനുയായികളുമൊത്ത് മോസ്ക് കൈയടക്കിയത്. അവരെ പുറത്തുചാടിക്കാനുള്ള ദൗത്യം നൂറിലേറെപ്പേരുടെ മരണത്തിലാണു കലാശിച്ചത്. ഇതോടെ മുഷാറഫിനെതിരേ പലേടത്തും പ്രക്ഷോഭങ്ങളായി. അതിനിടെ വിലക്കയറ്റവും പ്രശ്നമായി.
ജുഡീഷറിയോട് ഉടക്കി
ഇതേകാലത്തുതന്നെ സുപ്രീംകോടതിയുമായി മുഷാറഫ് ഉടക്കി. ചീഫ് ജസ്റ്റീസ് ഇഫ്തികർ മുഹമ്മദ് ചൗധരിയെ നീക്കാൻ ശ്രമിച്ചു. അഭിഭാഷകരും മറ്റു രാഷ്ട്രീയപാർട്ടികളും പ്രസിഡന്റിനെതിരേ തിരിഞ്ഞു. പ്രക്ഷോഭങ്ങൾ വലുതായി. 2007 നവംബറോടെ അവ നിയന്ത്രണാതീതമായി.
നവംബർ ഏഴിനു മുഷാറഫ് രണ്ടാമതൊരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടന സസ്പെൻഡ് ചെയ്തു. ജഡ്ജിമാരെ ജയിലിലടച്ചു. എതിർ രാഷ്ട്രീയക്കാരെയും തടവിലാക്കി. മന്ത്രിസഭ പിരിച്ചുവിട്ടു. പ്രസിഡന്റ് നേരിട്ടു ഭരണം ഏറ്റെടുത്തു.
ബേനസീർ വധം
ആഭ്യന്തരവും വൈദേശികവുമായ സമ്മർദങ്ങളെത്തുടർന്ന് മുഷാറഫിനു സൈന്യാധിപ സ്ഥാനം ഏതാനും ദിവസങ്ങൾക്കകം ഒഴിയേണ്ടിവന്നു. ജനറൽ അഷ്ഫാഖ് കയാനി സൈന്യാധിപനായി. ഡിസംബറോടെ അടിയന്തരാവസ്ഥ പിൻവലിച്ചു. ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. നവാസ് ഷരീഫും ബേനസീർ ഭൂട്ടോയുമൊക്കെ തെരഞ്ഞെടുപ്പിനൊരുങ്ങി.
ആ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് 2007 ഡിസംബർ 27-ന് ബേനസീർ ഭൂട്ടോയെ അക്രമികൾ വധിച്ചത്. ഈ വധത്തിൽ മുഷാറഫിന്റെ കറുത്ത കരങ്ങളുണ്ടെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ മുഷാറഫിന്റെ പാർട്ടി ദയനീയമായി തോറ്റു. ബേനസീറിന്റെ പാർട്ടി (പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി) ഭൂരിപക്ഷം നേടി. ആസിഫ് അലി സർദാരി പ്രധാനമന്ത്രിയായി. മാസങ്ങൾക്കുശേഷം ഓഗസ്റ്റിൽ മുഷാറഫ് രാജിവച്ചു. സർദാരി പ്രസിഡന്റായി.
ഷരീഫ് ഒന്നും മറന്നില്ല
മുഷാറഫ് 2008-ൽ രാജ്യംവിട്ടു. 2013-ൽ മടങ്ങിച്ചെന്നു. പാക്കിസ്ഥാനെ അഴിമതിയിലും കഴിവുകെട്ടവരിലുംനിന്നു രക്ഷിക്കാൻ താൻ വന്നു എന്നു പ്രഖ്യാപിച്ചു. പക്ഷേ അധികമാരും പിന്തുണയ്ക്കാൻ തയാറായില്ല. 2013-ലെ തെരഞ്ഞെടുപ്പിൽ നവാസ് ഷരീഫ് അധികാരത്തിലേറി.
ഷരീഫ് ഒന്നും മറന്നിരുന്നില്ല. 2014-ൽ മുഷാറഫിനെതിരേ കുറ്റപത്രം തയാറായി. 2007-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഭരണഘടന സസ്പെൻഡ് ചെയ്തതും നിയമവിരുദ്ധവും കൊടിയ രാജ്യദ്രോഹവുമാണെന്ന് ആരോപിച്ചു.
മുഷാറഫ് കുറ്റം നിഷേധിച്ചു. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും വാദിച്ചു. ഇപ്പോൾ കോടതിവിധിയായി. മുഷാറഫ് അപരാധിയാണ്. വധശിക്ഷയ്ക്ക് അർഹൻ.
സ്വതന്ത്ര പാക്കിസ്ഥാന്റെ ചരിത്രത്തിൽ പകുതിയോളം കാലം സൈന്യാധിപന്മാരാണു ഭരണം നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇതാദ്യമായി ഒരു പട്ടാളഭരണാധികാരിയുടെ മേൽ ഭരണഘടനാ നിയമം പിടിമുറുക്കുന്നു. 2007-ൽ ഭരണഘടന സസ്പെൻഡ് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കൊടിയ രാജ്യദ്രോഹമായി കണ്ട് ജനറൽ പർവേസ് മുഷാറഫിനു വധശിക്ഷ വിധിച്ചു.
ഫീൽഡ് മാർഷൽ അയൂബ് ഖാൻ, ജനറൽ യാഹ്യാഖാൻ, ജനറൽ സിയ ഉൾ ഹഖ് തുടങ്ങിയ മുൻ പട്ടാള ഭരണമേധാവികൾക്കൊന്നും ഈയൊരവസ്ഥ നേരിടേണ്ടിവന്നിട്ടില്ല. (ഇപ്പോൾ ദുബായിൽ കഴിയുന്ന മുഷാറഫ് ശിക്ഷ ഏറ്റുവാങ്ങാൻ രാജ്യത്തേക്കു മടങ്ങിച്ചെല്ലാനിടയില്ല). അയൂബ് ഖാനെയും യാഹ്യാ ഖാനെയും ആരും കുറ്റവിചാരണ ചെയ്തില്ല. സിയ ഉൾ ഹഖ് ഒട്ടേറെ ചോദ്യങ്ങൾ അവശേഷിപ്പിച്ച ഒരു മിലിട്ടറി വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.
ജനനം ഡൽഹിയിൽ
ഡൽഹിയിൽ 1943-ൽ ജനിച്ച മുഷാറഫ് 1999 മുതൽ 2008 വരെ പാക്കിസ്ഥാന്റെ ഭരണാധികാരിയായിരുന്നു. 1999 ഒക്ടോബർ മുതൽ 2002വരെ പട്ടാള ഭരണകൂടത്തിന്റെ ചീഫ് എക്സിക്യൂട്ടീവും പിന്നീട് ‘തെരഞ്ഞെടുക്കപ്പെട്ട’ പ്രസിഡന്റുമായിരുന്നു.
ഇരുപത്തൊന്നാം വയസിൽ കരസേനയിൽ ഓഫീസറായ മുഷാറഫ് 1965-ലെയും 71-ലെയും യുദ്ധങ്ങളിൽ ഇന്ത്യക്കെതിരേ പൊരുതി. 1998-ൽ കരസേനാധിപനായി. അന്നത്തെ പ്രധാനമന്ത്രി നവാസ് ഷരീഫാണ് മുഷാറഫിനെ സേനാധിപനാക്കാൻ ശിപാർശ ചെയ്തത്.
ഇരുവരും തമ്മിൽ അടുത്തബന്ധമായിരുന്നു. 1998 മേയിൽ ഇന്ത്യ പൊഖ്റാനിൽ അണുബോംബും ഹൈഡ്രജൻ ബോംബും പരീക്ഷിച്ചപ്പോൾ ദിവസങ്ങൾക്കകം പാക്കിസ്ഥാനും അണുബോംബുകൾ പൊട്ടിച്ചു. ഇക്കാര്യത്തിൽ ഷരീഫിന് ഊറ്റമായ പിന്തുണയാണ് മുഷാറഫ് നൽകിയത്.
ഷരീഫ് ഓങ്ങി; മുഷാറഫ് മലർത്തിയടിച്ചു
താമസിയാതെ അവർ തമ്മിൽ അകൽച്ചയിലായി. അതിന്റെ കാരണം വ്യക്തമല്ല. ഇന്ത്യക്കെതിരേ നടത്തിയ കാർഗിൽ യുദ്ധത്തിലെ തിരിച്ചടിയാണു കാരണമെന്നു ചിലർ പറയുന്നു. ഏതായാലും 1999 ഒക്ടോബർ 12-നു ഷരീഫിനെ പുറത്താക്കി മുഷാറഫ് ഭരണം പിടിച്ചു.
മുഷാറഫ് ശ്രീലങ്കയിൽ ഔദ്യോഗിക സന്ദർശനത്തിനു പോയ സമയത്ത് ഷരീഫ് സേനാധിപനെതിരേ കരുക്കൾ നീക്കി. മുഷാറഫിന്റെ വിമാനം തിരികെ പാക്കിസ്ഥാനിൽ ഇറങ്ങുംമുൻപ് അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കാനും വിമാനം ഇറങ്ങുന്പോൾത്തന്നെ അറസ്റ്റ് ചെയ്യാനുമായിരുന്നു നീക്കം. പക്ഷേ മുഷാറഫിന്റെ വിശ്വസ്തർ വിവരം കൈമാറി. മുഷാറഫ് വന്നിറങ്ങുംമുന്പേ ഷരീഫിനെ സൈന്യം വളഞ്ഞു. നിർണായക സംവിധാനങ്ങൾ സൈനിക നിയന്ത്രണത്തിലായി. മുഷാറഫ് രാജ്യത്തിന്റെ ചീഫ് എക്സിക്യൂട്ടീവായി സ്വയം പ്രഖ്യാപിച്ചു.
ചോദിച്ചതു വധശിക്ഷ
തന്നെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി മുഷാറഫ് ഷരീഫിനെ ജയിലിലടച്ചു. കേസ് വിചാരണ ചെയ്ത് ഷരീഫിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിനു പകരം വധശിക്ഷ വേണമെന്നാവശ്യപ്പെട്ടു മുഷാറഫ് ഭരണകൂടം സിന്ധ് ഹൈക്കോടതിയെ സമീപിച്ചു.
പക്ഷേ അപ്പീൽ വിധിക്കു മുന്പേ മറ്റു ചിലതു നടന്നു. ഷരീഫ് രാജ്യം വിടാമെന്നു സമ്മതിച്ചു. കേസ് ഒഴിവാക്കാൻ മുഷാറഫും. സൗദിഅറേബ്യൻ രാജാവാണു ഷരീഫിനുവേണ്ടി ഇടപെട്ടതെന്നാണു സംസാരം. ഏതായാലും 2007വരെ ഷരീഫ് സൗദിയിലായിരുന്നു. അക്കൊല്ലം ഷരീഫ് തിരിച്ചുവന്നു. 1978-ൽ സുൾഫിക്കർ അലി ഭൂട്ടോയെ സിയായുടെ പട്ടാളഭരണകൂടം കൊലക്കേസിൽപ്പെടുത്തി വധിച്ച ചരിത്രം ആവർത്തിക്കണ്ടയെന്നു കരുതിയുമാകാം ഷരീഫിനെ വിട്ടയച്ചത്.
തെരഞ്ഞെടുപ്പ് നടത്തി
മുഷാറഫ് തന്റെ വാഴ്ചയ്ക്കു നൈയാമികവും രാഷ്ട്രീയവുമായ സാധുത നൽകാൻ ഒരു തെരഞ്ഞെടുപ്പ് നടത്തി. പാക്കിസ്ഥാൻ മുസ്ലിംലീഗ്-ഖായിദ് എന്ന പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചു പ്രസിഡന്റായി. തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയും സാധുതയും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.
മുഷാറഫിന്റെ ഭരണം പാക്കിസ്ഥാനു സാന്പത്തികമായി നല്ലതായിരുന്നു. വളർച്ച മെച്ചപ്പെട്ടു. ഉദാരവത്കരണ നയങ്ങൾ നടപ്പാക്കി. അമേരിക്ക അഫ്ഗാനിസ്ഥാനിലെയും മറ്റും ഭീകരർക്കെതിരേ പൊരുതാൻ അനുവദിച്ച കോടിക്കണക്കിനു ഡോളറും മുഷാറഫ് ഭരണത്തിനു സഹായമായി.
ഭീകരർക്കെതിരേ
അമേരിക്കയുമായുള്ള ചങ്ങാത്തം മുഷാറഫിനു വിനയുമായി. അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ഭീകരഗ്രൂപ്പുകൾക്കെതിരേ നീങ്ങിയത് യാഥാസ്ഥിതിക വിഭാഗങ്ങൾക്കു രസിച്ചില്ല. 2007-ൽ ഇസ്ലാമാബാദിലെ ഒരു മോസ്കിൽ തന്പടിച്ച യാഥാസ്ഥിതിക മുസ്ലിം മതപ്രചാരകനെയും അനുയായികളെയും നേരിടാൻ മുഷാറഫ് പട്ടാളത്തെ ഇറക്കി. പ്രാദേശിക ബിസിനസുകാരെയും മറ്റും ഭീഷണിപ്പെടുത്തിയിരുന്ന ആളായിരുന്നു സായുധ അനുയായികളുമൊത്ത് മോസ്ക് കൈയടക്കിയത്. അവരെ പുറത്തുചാടിക്കാനുള്ള ദൗത്യം നൂറിലേറെപ്പേരുടെ മരണത്തിലാണു കലാശിച്ചത്. ഇതോടെ മുഷാറഫിനെതിരേ പലേടത്തും പ്രക്ഷോഭങ്ങളായി. അതിനിടെ വിലക്കയറ്റവും പ്രശ്നമായി.
ജുഡീഷറിയോട് ഉടക്കി
ഇതേകാലത്തുതന്നെ സുപ്രീംകോടതിയുമായി മുഷാറഫ് ഉടക്കി. ചീഫ് ജസ്റ്റീസ് ഇഫ്തികർ മുഹമ്മദ് ചൗധരിയെ നീക്കാൻ ശ്രമിച്ചു. അഭിഭാഷകരും മറ്റു രാഷ്ട്രീയപാർട്ടികളും പ്രസിഡന്റിനെതിരേ തിരിഞ്ഞു. പ്രക്ഷോഭങ്ങൾ വലുതായി. 2007 നവംബറോടെ അവ നിയന്ത്രണാതീതമായി.
നവംബർ ഏഴിനു മുഷാറഫ് രണ്ടാമതൊരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടന സസ്പെൻഡ് ചെയ്തു. ജഡ്ജിമാരെ ജയിലിലടച്ചു. എതിർ രാഷ്ട്രീയക്കാരെയും തടവിലാക്കി. മന്ത്രിസഭ പിരിച്ചുവിട്ടു. പ്രസിഡന്റ് നേരിട്ടു ഭരണം ഏറ്റെടുത്തു.
ബേനസീർ വധം
ആഭ്യന്തരവും വൈദേശികവുമായ സമ്മർദങ്ങളെത്തുടർന്ന് മുഷാറഫിനു സൈന്യാധിപ സ്ഥാനം ഏതാനും ദിവസങ്ങൾക്കകം ഒഴിയേണ്ടിവന്നു. ജനറൽ അഷ്ഫാഖ് കയാനി സൈന്യാധിപനായി. ഡിസംബറോടെ അടിയന്തരാവസ്ഥ പിൻവലിച്ചു. ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. നവാസ് ഷരീഫും ബേനസീർ ഭൂട്ടോയുമൊക്കെ തെരഞ്ഞെടുപ്പിനൊരുങ്ങി.
ആ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് 2007 ഡിസംബർ 27-ന് ബേനസീർ ഭൂട്ടോയെ അക്രമികൾ വധിച്ചത്. ഈ വധത്തിൽ മുഷാറഫിന്റെ കറുത്ത കരങ്ങളുണ്ടെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ മുഷാറഫിന്റെ പാർട്ടി ദയനീയമായി തോറ്റു. ബേനസീറിന്റെ പാർട്ടി (പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി) ഭൂരിപക്ഷം നേടി. ആസിഫ് അലി സർദാരി പ്രധാനമന്ത്രിയായി. മാസങ്ങൾക്കുശേഷം ഓഗസ്റ്റിൽ മുഷാറഫ് രാജിവച്ചു. സർദാരി പ്രസിഡന്റായി.
ഷരീഫ് ഒന്നും മറന്നില്ല
മുഷാറഫ് 2008-ൽ രാജ്യംവിട്ടു. 2013-ൽ മടങ്ങിച്ചെന്നു. പാക്കിസ്ഥാനെ അഴിമതിയിലും കഴിവുകെട്ടവരിലുംനിന്നു രക്ഷിക്കാൻ താൻ വന്നു എന്നു പ്രഖ്യാപിച്ചു. പക്ഷേ അധികമാരും പിന്തുണയ്ക്കാൻ തയാറായില്ല. 2013-ലെ തെരഞ്ഞെടുപ്പിൽ നവാസ് ഷരീഫ് അധികാരത്തിലേറി.
ഷരീഫ് ഒന്നും മറന്നിരുന്നില്ല. 2014-ൽ മുഷാറഫിനെതിരേ കുറ്റപത്രം തയാറായി. 2007-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഭരണഘടന സസ്പെൻഡ് ചെയ്തതും നിയമവിരുദ്ധവും കൊടിയ രാജ്യദ്രോഹവുമാണെന്ന് ആരോപിച്ചു.
മുഷാറഫ് കുറ്റം നിഷേധിച്ചു. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും വാദിച്ചു. ഇപ്പോൾ കോടതിവിധിയായി. മുഷാറഫ് അപരാധിയാണ്. വധശിക്ഷയ്ക്ക് അർഹൻ.