ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത് കാലാകാലങ്ങളായി എല്ലാ സർക്കാരുകളും തെളിയിച്ചിട്ടുള്ളതാണ്. അതിനാൽത്തന്നെ കർഷകർ എത്ര ദുരിതത്തിലായാലും കാര്യമായ സഹായങ്ങളൊന്നും കിട്ടാറില്ല. എന്നാൽ, വ്യവസായികൾക്കുവേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യും. പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളുന്ന പണത്തിന്റെ കണക്കെടുത്താൽ ഇതു കൂടുതൽ വ്യക്തമാകും. വാണിജ്യ-വ്യവസായ മേഖലയുടെ താത്പര്യം സംരക്ഷിക്കാനാണ് ഭരണകർത്താക്കൾക്കു താത്പര്യം. അതിനിടെ കർഷകരുടെ രോദനം ആരു കേൾക്കാൻ!
കിലോഗ്രാമിന് 172 രൂപ ചെലവിട്ട് കർഷകർ ഉത്പാദിപ്പിക്കുന്ന റബർ ഷീറ്റ് നൂറിനും നൂറ്റിമുപ്പതിനും വാങ്ങി മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന വ്യവസായികൾ ഉണ്ടാക്കുന്ന ലാഭത്തിന്റെ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ സ്വാഭാവിക റബറിന്റെ 68 ശതമാനവും ടയർ നിർമാണത്തിനായാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് 41 ടയർ നിർമാണ കമ്പനികളാണുള്ളത്. 62 പ്ലാന്റുകളുമുണ്ട്. എന്നാൽ 11 വൻകിട ടയർ കമ്പനികളാണ് 90 ശതമാനം ടയർ ഉത്പാദനവും നടത്തുന്നത് എന്നാണ് ഈ കമ്പനികളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പറയുന്നത്.
2018-19ൽ 63,000 കോടി രൂപയുടെ വിറ്റുവരവാണ് ഇന്ത്യൻ ടയർ നിർമാണ മേഖലയ്ക്കുണ്ടായത്. ഇതിൽ 12,890 കോടി രൂപയുടേത് കയറ്റുമതിയായിരുന്നു.
ടയറിന്റെ കണക്കുകൾ
ടയർ ഉത്പാദനത്തിൽ സ്വാഭാവിക റബറിനു നിർണായക പങ്കാണുള്ളത്. ടയറിന്റെ അസംസ്കൃത വസ്തുക്കളിൽ 44 ശതമാനവും സ്വാഭാവിക റബർ ആണെന്നാണ് ഗുജറാത്ത് സർക്കാർ 2017ലെ എട്ടാമത് ആഗോള നിക്ഷേപക സംഗമമായ വൈബ്രന്റ് ഗുജറാത്തിനായി തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. 19 ശതമാനം നൈലോൺ ടയർ കോർഡ് ഫാബ്രിക്, 14 ശതമാനം സിന്തറ്റിക് റബർ, 12 ശതമാനം കാർബൺ ബ്ലാക്ക്, അഞ്ച് ശതമാനം റബർ കെമിക്കൽ, ആറ് ശതമാനം മറ്റു വസ്തുക്കൾ എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്.
ഒരു ടയറിന്റെ നിർമാണച്ചെലവും പ്രോജക്ട് റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. ഇതനുസരിച്ച് 65-67 ശതമാനം ചെലവും അസംസ്കൃത വസ്തുക്കളാണ്. നിർമാണ സാമഗ്രികളും അനുബന്ധ ചെലവുകളും 22-24 ശതമാനം വരും. സെയിൽസ്- അഡ്മിനിസ്ട്രേഷൻ ചെലവുകൾ 8-10 ശതമാനവും തൊഴിലാളികൾക്കായി 5-7 ശതമാനവും ചെലവാണ് കണക്കാക്കിയിരിക്കുന്നത്.
കർഷകന് 130, വ്യവസായിക്ക് 225
ഗുജറാത്ത് സർക്കാർ ഔദ്യോഗികമായി സമർപ്പിച്ചിരിക്കുന്ന ഈ കണക്കുകൾ പ്രകാരം പ്രമുഖ കമ്പനിയുടെ 6.5 കിലോഗ്രാം തൂക്കമുള്ള 155/70 R13 75S ട്യൂബ് ടൈപ്പ് കാർ ടയറിന്റെ നിർമാണത്തിനായി 44 ശതമാനം, അതായത് 2.86 കിലോഗ്രാം സ്വാഭാവിക റബർ ഉപയോഗിക്കുന്നു. 3,450 രൂപ വിലയുള്ള ഈ ടയറിന്റെ 67 ശതമാനം, അതായത് 2,311.5 രൂപ അസംസ്കൃത വസ്തുക്കൾക്കുള്ള ചെലവാണ്. അസംസ്കൃത വസ്തുക്കളുടെ 44 ശതമാനമാണ് സ്വാഭാവിക റബർ എന്നതിനാൽ 1,017.06 രൂപ സ്വാഭാവിക റബറിന്റെ വിഹിതമായി കണക്കാക്കാം. അതായത്, 2.86 കിലോഗ്രാം സ്വാഭാവിക റബർ ടയർ നിർമാണത്തിന് ഉപയോഗിച്ചപ്പോൾ വ്യവസായിക്കു കിട്ടിയത് 1,017.06 രൂപയാണ്. ഇത്രയും റബർ മാർക്കറ്റിൽനിന്നു വാങ്ങുന്നതിന് ഇപ്പോഴത്തെ വിലയായ 130 രൂപ പ്രകാരം മുടക്കേണ്ടിവന്നത് 371.8 രൂപ മാത്രം. 2.86 കിലോഗ്രാം സ്വാഭാവിക റബറിൽനിന്നു മാത്രമുള്ള ലാഭം 645.26 രൂപയാണ്. കർഷകന്റെ റബറിനു വില കിലോയ്ക്ക് 130, അതേ റബർ വ്യവസായി വിൽക്കുന്നത് 225.61 രൂപയ്ക്ക്.
2011-12ൽ റബർ ഷീറ്റ് വില ഉയർന്നതിന്റെ പേരിൽ വ്യവസായികൾ ടയർ വില 18-25 ശതമാനമാണ് വർധിപ്പിച്ചത്. പിന്നീട് റബറിന് വിലയിടിവുണ്ടായപ്പോൾ വില കുറയ്ക്കാൻ ഇവർ തയാറായില്ല. നിയമവിരുദ്ധമായി ടയർവില വർധിപ്പിക്കാൻ അഞ്ച് വൻകിട കമ്പനികൾ ഒത്തുകളിച്ചുവെന്നതു സംബന്ധിച്ച് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പരാതിയെത്തി. കമ്മീഷന്റെ പ്രാഥമിക പരിശോധനയിൽ പരാതയിൽ കഴമ്പുണ്ടെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ, സ്വാഭാവിക റബർ ഒഴിച്ചുള്ള നിർമാണ സാമഗ്രികളുടെ വില വർധിക്കുന്നുവെന്നാണ് വ്യവസായികൾ ന്യായം പറഞ്ഞത്.
കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുന്ന ലക്ഷക്കണക്കിനു ടൺ റബർ ഉപയോഗിച്ച് ടയർ ലോബിയും മറ്റു വ്യവസായികളും കോടിക്കണക്കിനു രൂപയുടെ ലാഭം സ്വന്തമാക്കുമ്പോഴാണ് രാവും പകലും അത്യധ്വാനം ചെയ്യുന്ന കർഷകന് കൂലിച്ചെലവുപോലും കിട്ടാതെ വരുന്നത്. സർക്കാർ വ്യവസായികൾക്കൊപ്പം നിൽക്കുകയും കർഷകരെ പാടേ അവഗണിക്കുകയും ചെയ്യുന്നു.
ഇറക്കുമതിയിലെ ഇരട്ടത്താപ്പ്
ഇത്തരത്തിൽ ലാഭമെടുക്കുന്ന വ്യവസായികളെയാണ് ഇറക്കുമതിത്തീരുവ കുറച്ചു നൽകി സർക്കാർ സഹായിക്കുന്നത്. രാജ്യത്ത് കുറവുള്ള സ്വാഭാവിക റബർ മുൻകൂട്ടി കണ്ടുതന്നെ ഇറക്കുമതി നടത്താൻ വ്യവസായികൾക്ക് യാതൊരു തടസവുമില്ല. കേന്ദ്രസർക്കാർ നല്ല പ്രോത്സാഹനമാണു നൽകുന്നത്. അതിന്റെ കാരണവും വ്യക്തമാണ്. ഒരു കിലോഗ്രാം റബർ ഇറക്കുമതി ചെയ്യുമ്പോൾ കേന്ദ്രസർക്കാരിനു കിട്ടുന്നത് 30 രൂപയോളമാണ്.
എന്നാൽ, രാജ്യത്ത് മുഴുവൻ ജനങ്ങളും ഉപയോഗിക്കുന്ന സവാളയുടെ വില കിലോഗ്രാമിന് നൂറു രൂപയിലധികമായിട്ടും ആവശ്യത്തിന് ഇറക്കുമതി നടത്തി വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ യാതൊരു ശുഷ്കാന്തിയും കാട്ടുന്നില്ല എന്നതുകൂടി ഇതോടു ചേർത്തു വായിക്കണം. ഇപ്പോൾ നൂറു രൂപ പിന്നിട്ട സവാള കൃഷിചെയ്ത കർഷകർക്കു കിട്ടിയ വില തുലോം തുഛമാണുതാനും. ഇടനിലക്കാർക്കും വ്യവസായികൾക്കും കർഷകരെ കൊള്ളയടിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നതാണ് ഏറെ വേദനാജനകം.
സബ്സിഡി അപര്യാപ്തം
നഷ്ടം പെരുകുന്നതിനാൽ കർഷകർ റബർകൃഷിയിൽനിന്നു വിട്ടുപോകുന്നുവെന്നും ഉത്പാദനം കുറയുന്നുവെന്നും പാർലമെന്റ് കമ്മിറ്റിയുടെ പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ, കർഷകർക്കു നൽകുന്ന സബ്സിഡി അപര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടുന്നു. ആവർത്തനകൃഷിക്കു നിലവിൽ നൽകുന്ന സബ്സിഡി മറ്റ് റബർ ഉത്പാദക രാജ്യങ്ങൾ മനൽകുന്നതിന്റെ 20 ശതമാനമേ വരുന്നുള്ളൂ. മലേഷ്യ 1,76,000 മുതൽ 2,64,000 രൂപ വരെയാണ് ഒരു ഹെക്ടർ കൃഷിക്ക് സബ്സിഡി നൽകുന്നത്. തായ്ലൻഡിൽ 1,32,000 രൂപ നൽകുന്നു.
എന്നാൽ, ഇന്ത്യയിൽ പരമ്പരാഗത മേഖലയിൽ 25,000 രൂപയും മറ്റു മേഖലകളിൽ 35,000 രൂപയും മാത്രമാണ് സബ്സിഡി നൽകുന്നതെന്നും പാർലമെന്റ് കമ്മിറ്റിയുടെ പഠനറിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇറക്കുമതി നിയന്ത്രിക്കണമെന്നും മികച്ച ഉത്പാദനം നടക്കുന്ന സീസണിൽ ഇറക്കുമതി പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാൻ സർക്കാർ തയാറായിട്ടില്ല.
റബറിൽ ഒതുങ്ങുന്നതല്ല കർഷകന്റെ രോദനം. കേരകർഷകരുടെ ദുരിതം അതീവ സങ്കടകരമാണ്. അതേക്കുറിച്ച് നാളെ.
സി.കെ. കുര്യാച്ചൻ
കിലോഗ്രാമിന് 172 രൂപ ചെലവിട്ട് കർഷകർ ഉത്പാദിപ്പിക്കുന്ന റബർ ഷീറ്റ് നൂറിനും നൂറ്റിമുപ്പതിനും വാങ്ങി മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന വ്യവസായികൾ ഉണ്ടാക്കുന്ന ലാഭത്തിന്റെ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ സ്വാഭാവിക റബറിന്റെ 68 ശതമാനവും ടയർ നിർമാണത്തിനായാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് 41 ടയർ നിർമാണ കമ്പനികളാണുള്ളത്. 62 പ്ലാന്റുകളുമുണ്ട്. എന്നാൽ 11 വൻകിട ടയർ കമ്പനികളാണ് 90 ശതമാനം ടയർ ഉത്പാദനവും നടത്തുന്നത് എന്നാണ് ഈ കമ്പനികളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പറയുന്നത്.
2018-19ൽ 63,000 കോടി രൂപയുടെ വിറ്റുവരവാണ് ഇന്ത്യൻ ടയർ നിർമാണ മേഖലയ്ക്കുണ്ടായത്. ഇതിൽ 12,890 കോടി രൂപയുടേത് കയറ്റുമതിയായിരുന്നു.
ടയറിന്റെ കണക്കുകൾ
ടയർ ഉത്പാദനത്തിൽ സ്വാഭാവിക റബറിനു നിർണായക പങ്കാണുള്ളത്. ടയറിന്റെ അസംസ്കൃത വസ്തുക്കളിൽ 44 ശതമാനവും സ്വാഭാവിക റബർ ആണെന്നാണ് ഗുജറാത്ത് സർക്കാർ 2017ലെ എട്ടാമത് ആഗോള നിക്ഷേപക സംഗമമായ വൈബ്രന്റ് ഗുജറാത്തിനായി തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. 19 ശതമാനം നൈലോൺ ടയർ കോർഡ് ഫാബ്രിക്, 14 ശതമാനം സിന്തറ്റിക് റബർ, 12 ശതമാനം കാർബൺ ബ്ലാക്ക്, അഞ്ച് ശതമാനം റബർ കെമിക്കൽ, ആറ് ശതമാനം മറ്റു വസ്തുക്കൾ എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്.
ഒരു ടയറിന്റെ നിർമാണച്ചെലവും പ്രോജക്ട് റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. ഇതനുസരിച്ച് 65-67 ശതമാനം ചെലവും അസംസ്കൃത വസ്തുക്കളാണ്. നിർമാണ സാമഗ്രികളും അനുബന്ധ ചെലവുകളും 22-24 ശതമാനം വരും. സെയിൽസ്- അഡ്മിനിസ്ട്രേഷൻ ചെലവുകൾ 8-10 ശതമാനവും തൊഴിലാളികൾക്കായി 5-7 ശതമാനവും ചെലവാണ് കണക്കാക്കിയിരിക്കുന്നത്.
കർഷകന് 130, വ്യവസായിക്ക് 225
ഗുജറാത്ത് സർക്കാർ ഔദ്യോഗികമായി സമർപ്പിച്ചിരിക്കുന്ന ഈ കണക്കുകൾ പ്രകാരം പ്രമുഖ കമ്പനിയുടെ 6.5 കിലോഗ്രാം തൂക്കമുള്ള 155/70 R13 75S ട്യൂബ് ടൈപ്പ് കാർ ടയറിന്റെ നിർമാണത്തിനായി 44 ശതമാനം, അതായത് 2.86 കിലോഗ്രാം സ്വാഭാവിക റബർ ഉപയോഗിക്കുന്നു. 3,450 രൂപ വിലയുള്ള ഈ ടയറിന്റെ 67 ശതമാനം, അതായത് 2,311.5 രൂപ അസംസ്കൃത വസ്തുക്കൾക്കുള്ള ചെലവാണ്. അസംസ്കൃത വസ്തുക്കളുടെ 44 ശതമാനമാണ് സ്വാഭാവിക റബർ എന്നതിനാൽ 1,017.06 രൂപ സ്വാഭാവിക റബറിന്റെ വിഹിതമായി കണക്കാക്കാം. അതായത്, 2.86 കിലോഗ്രാം സ്വാഭാവിക റബർ ടയർ നിർമാണത്തിന് ഉപയോഗിച്ചപ്പോൾ വ്യവസായിക്കു കിട്ടിയത് 1,017.06 രൂപയാണ്. ഇത്രയും റബർ മാർക്കറ്റിൽനിന്നു വാങ്ങുന്നതിന് ഇപ്പോഴത്തെ വിലയായ 130 രൂപ പ്രകാരം മുടക്കേണ്ടിവന്നത് 371.8 രൂപ മാത്രം. 2.86 കിലോഗ്രാം സ്വാഭാവിക റബറിൽനിന്നു മാത്രമുള്ള ലാഭം 645.26 രൂപയാണ്. കർഷകന്റെ റബറിനു വില കിലോയ്ക്ക് 130, അതേ റബർ വ്യവസായി വിൽക്കുന്നത് 225.61 രൂപയ്ക്ക്.
2011-12ൽ റബർ ഷീറ്റ് വില ഉയർന്നതിന്റെ പേരിൽ വ്യവസായികൾ ടയർ വില 18-25 ശതമാനമാണ് വർധിപ്പിച്ചത്. പിന്നീട് റബറിന് വിലയിടിവുണ്ടായപ്പോൾ വില കുറയ്ക്കാൻ ഇവർ തയാറായില്ല. നിയമവിരുദ്ധമായി ടയർവില വർധിപ്പിക്കാൻ അഞ്ച് വൻകിട കമ്പനികൾ ഒത്തുകളിച്ചുവെന്നതു സംബന്ധിച്ച് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പരാതിയെത്തി. കമ്മീഷന്റെ പ്രാഥമിക പരിശോധനയിൽ പരാതയിൽ കഴമ്പുണ്ടെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ, സ്വാഭാവിക റബർ ഒഴിച്ചുള്ള നിർമാണ സാമഗ്രികളുടെ വില വർധിക്കുന്നുവെന്നാണ് വ്യവസായികൾ ന്യായം പറഞ്ഞത്.
കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുന്ന ലക്ഷക്കണക്കിനു ടൺ റബർ ഉപയോഗിച്ച് ടയർ ലോബിയും മറ്റു വ്യവസായികളും കോടിക്കണക്കിനു രൂപയുടെ ലാഭം സ്വന്തമാക്കുമ്പോഴാണ് രാവും പകലും അത്യധ്വാനം ചെയ്യുന്ന കർഷകന് കൂലിച്ചെലവുപോലും കിട്ടാതെ വരുന്നത്. സർക്കാർ വ്യവസായികൾക്കൊപ്പം നിൽക്കുകയും കർഷകരെ പാടേ അവഗണിക്കുകയും ചെയ്യുന്നു.
ഇറക്കുമതിയിലെ ഇരട്ടത്താപ്പ്
ഇത്തരത്തിൽ ലാഭമെടുക്കുന്ന വ്യവസായികളെയാണ് ഇറക്കുമതിത്തീരുവ കുറച്ചു നൽകി സർക്കാർ സഹായിക്കുന്നത്. രാജ്യത്ത് കുറവുള്ള സ്വാഭാവിക റബർ മുൻകൂട്ടി കണ്ടുതന്നെ ഇറക്കുമതി നടത്താൻ വ്യവസായികൾക്ക് യാതൊരു തടസവുമില്ല. കേന്ദ്രസർക്കാർ നല്ല പ്രോത്സാഹനമാണു നൽകുന്നത്. അതിന്റെ കാരണവും വ്യക്തമാണ്. ഒരു കിലോഗ്രാം റബർ ഇറക്കുമതി ചെയ്യുമ്പോൾ കേന്ദ്രസർക്കാരിനു കിട്ടുന്നത് 30 രൂപയോളമാണ്.
എന്നാൽ, രാജ്യത്ത് മുഴുവൻ ജനങ്ങളും ഉപയോഗിക്കുന്ന സവാളയുടെ വില കിലോഗ്രാമിന് നൂറു രൂപയിലധികമായിട്ടും ആവശ്യത്തിന് ഇറക്കുമതി നടത്തി വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ യാതൊരു ശുഷ്കാന്തിയും കാട്ടുന്നില്ല എന്നതുകൂടി ഇതോടു ചേർത്തു വായിക്കണം. ഇപ്പോൾ നൂറു രൂപ പിന്നിട്ട സവാള കൃഷിചെയ്ത കർഷകർക്കു കിട്ടിയ വില തുലോം തുഛമാണുതാനും. ഇടനിലക്കാർക്കും വ്യവസായികൾക്കും കർഷകരെ കൊള്ളയടിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നതാണ് ഏറെ വേദനാജനകം.
സബ്സിഡി അപര്യാപ്തം
നഷ്ടം പെരുകുന്നതിനാൽ കർഷകർ റബർകൃഷിയിൽനിന്നു വിട്ടുപോകുന്നുവെന്നും ഉത്പാദനം കുറയുന്നുവെന്നും പാർലമെന്റ് കമ്മിറ്റിയുടെ പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ, കർഷകർക്കു നൽകുന്ന സബ്സിഡി അപര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടുന്നു. ആവർത്തനകൃഷിക്കു നിലവിൽ നൽകുന്ന സബ്സിഡി മറ്റ് റബർ ഉത്പാദക രാജ്യങ്ങൾ മനൽകുന്നതിന്റെ 20 ശതമാനമേ വരുന്നുള്ളൂ. മലേഷ്യ 1,76,000 മുതൽ 2,64,000 രൂപ വരെയാണ് ഒരു ഹെക്ടർ കൃഷിക്ക് സബ്സിഡി നൽകുന്നത്. തായ്ലൻഡിൽ 1,32,000 രൂപ നൽകുന്നു.
എന്നാൽ, ഇന്ത്യയിൽ പരമ്പരാഗത മേഖലയിൽ 25,000 രൂപയും മറ്റു മേഖലകളിൽ 35,000 രൂപയും മാത്രമാണ് സബ്സിഡി നൽകുന്നതെന്നും പാർലമെന്റ് കമ്മിറ്റിയുടെ പഠനറിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇറക്കുമതി നിയന്ത്രിക്കണമെന്നും മികച്ച ഉത്പാദനം നടക്കുന്ന സീസണിൽ ഇറക്കുമതി പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാൻ സർക്കാർ തയാറായിട്ടില്ല.
റബറിൽ ഒതുങ്ങുന്നതല്ല കർഷകന്റെ രോദനം. കേരകർഷകരുടെ ദുരിതം അതീവ സങ്കടകരമാണ്. അതേക്കുറിച്ച് നാളെ.
സി.കെ. കുര്യാച്ചൻ