""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22 വർഷങ്ങളായി. എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. നാലര ഏക്കർ ഭൂമിയിൽ ഞാനും കുടുംബവും കഠിനാധ്വാനം ചെയ്തിട്ടും തോൽക്കുകയാണ്. അല്ല ഞങ്ങളെ തോൽപ്പിക്കുകയാണ്. ഇത്രയും കാലം എന്റെ അധ്വാനം മറ്റേതെങ്കിലും മേഖലയിലായിരുന്നെങ്കിൽ...'' കണ്ണൂർ ജില്ലയിലെ ചെമ്പന്തൊട്ടി സ്വദേശിയായ ചുക്കനാനിൽ സി.സി. ജോസഫിന് ആ വാചകം മുഴുമിപ്പിക്കാനായില്ല.
കേരളത്തിലെ ലക്ഷക്കണക്കായ കർഷകരുടെ ആത്മരോഷവും ഇതുതന്നെയാണ്. ഇക്കണോമിക്സിൽ എംഎ ബിരുദം നേടിയ ജോസഫ് കൃഷിയോടുള്ള സ്നേഹവും മണ്ണ് ചതിക്കില്ലെന്ന ആത്മവിശ്വാസവുംകൊണ്ടാണു കാൽ നൂറ്റാണ്ടുമുമ്പ് കർഷകന്റെ വേഷം സ്വയം അണിഞ്ഞത്.
ഒരു ഹെക്ടറോളമാണ് ജോസഫിന്റെ റബർ കൃഷി. പുലർച്ചെ മൂന്നിന് ആരംഭിക്കുന്നതാണ് ജോസഫിന്റെ ഒരു ദിനം. 20 വർഷമായി സ്വന്തമായാണു ടാപ്പിംഗ്. മറ്റു ജോലികളും പരമാവധി സ്വന്തമായാണ് ചെയ്യുന്നത്. കൂലി ഇനത്തിൽത്തന്നെ നല്ലൊരു തുക ദിവസംതോറും കിട്ടേണ്ടതാണ്. എന്നിട്ടും രണ്ടു മക്കളെ പഠിപ്പിക്കാനുള്ളതും ജീവിതച്ചെലവിനുള്ളതും കിട്ടുന്നത് കഷ്ടിച്ച്. ജീവിതച്ചെലവിലുള്ള വർധന പിടിവിട്ടുപോകുന്നു. ആദ്യകാല കുടിയേറ്റക്കാർ അനുഭവിച്ച തീരാദുരിതങ്ങളിലേക്കാണ് അവരുടെ പിന്മുറക്കാർ ചെന്നുപെട്ടിരിക്കുന്നത് എന്നാണ് ജോസഫിന്റെ വിലയിരുത്തൽ.
അഞ്ഞൂറോളം റബർമരങ്ങൾ ഉണ്ടായിരുന്ന ജോസഫിന്റെ തോട്ടത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് 250 എണ്ണം മാത്രമാണ്. ഒരോ വർഷവും കാറ്റിൽ ഒടിയുന്ന മരങ്ങളുടെ എണ്ണം കൂടിവരുന്നു. തോട്ടത്തിലെ കാടു തെളിക്കാൻതന്നെ നല്ലൊരു തുക വേണം. വളപ്രയോഗവും മറ്റും ഉപേക്ഷിച്ച മട്ടാണ്. ഏതു നിമിഷവും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ടാപ്പിംഗ് അടക്കമുള്ള ജോലികൾ ചെയ്യുന്നത്. സമീപത്തായി ടാപ്പിംഗ് നടത്താതെ കാടുപിടിച്ചു കിടക്കുന്ന പല തോട്ടങ്ങളും കാട്ടുപന്നികൾക്ക് താവളമാകുന്നു.
കേരളത്തിലെ റബർ കർഷകർ എത്തിപ്പെട്ടിരിക്കുന്ന ദുരന്തം എല്ലാവർക്കും അറിയുന്നതാണ്. റബർ ബോർഡിന്റെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് കേരളത്തിലെയടക്കം ലക്ഷക്കണക്കിനു കർഷകരെ റബർ ഉത്പാദകരാക്കിയത്. നിരവധി അനുകൂല ഘടകങ്ങളിൽ ആകൃഷ്ടരായ കർഷകർ പറ്റുന്നിടത്തെല്ലാം റബർ കൃഷിചെയ്തു. ഇടയ്ക്കിടയ്ക്ക് മോഹവിലകൾ നൽകി വ്യവസായികൾ അവർക്കു പ്രതീക്ഷ നൽകി. എന്നാൽ, എല്ലാം ചതിക്കുഴികളായിരുന്നുവെന്ന തിരിച്ചറിവിലാണ് ഇപ്പോൾ കർഷകർ എത്തിനിൽക്കുന്നത്. തങ്ങളെ ചതിക്കാൻ റബർ ബോർഡും കേന്ദ്ര-സംസ്ഥാന സർക്കാരുകളും വ്യവസായികളും കൈകോർക്കുന്നുവെന്ന സത്യത്തിനു മുന്നിൽ കർഷകർ പകച്ചുനിൽക്കുകയാണ്.
നട്ടെല്ലൊടിക്കുന്ന ഉത്പാദനച്ചെലവ്
ചെലവിനനുസരിച്ച വരുമാനം കിട്ടുന്നില്ല എന്നതാണ് കേരളത്തിലെ റബർ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മറ്റു റബർ ഉത്പാദക രാജ്യങ്ങളിലും ഉത്പാദനച്ചെലവ് തുലോം കുറവായതിനാൽ റബർകൃഷി കനത്ത നഷ്ടത്തിലല്ല. ത്രിപുരയിൽ ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ 52-58 രൂപയേ ചെലവ് വരുന്നുള്ളൂ എന്നാണ് കണക്കാക്കുന്നത്. എന്നാൽ, കേരളത്തിലെ ഉത്പാദനച്ചെലവാണ് കർഷകന്റെ നട്ടെല്ലൊടിക്കുന്നത്. പല കണക്കുകൾ ഇക്കാര്യത്തിൽ നിലവിലുണ്ട്.
കേരളത്തിൽ ഒരു കിലോഗ്രാം ആർഎസ്എസ് 4 റബർ ഉത്പാദിപ്പിക്കാൻ 160 രൂപയോളം ചെലവു വരുമെന്നാണ് 2015ൽ രാജ്യസഭയിൽ സമർപ്പിക്കപ്പെട്ട, റബർ വ്യവസായത്തെ സംബന്ധിച്ച 119-ാമത് റിപ്പോർട്ടിൽ പറയുന്നത്. ചന്ദൻ മിത്ര ചെയർമാനായിരുന്ന കമ്മിറ്റിയാണ് പഠനറിപ്പോർട്ട് തയാറാക്കിയത്. വയലാർ രവിയും ജോയി ഏബ്രഹാമും അടക്കം രാജ്യസഭയിലെയും ലോക്സഭയിലേതുമായി 31 എംപിമാരായിരുന്നു പ്രസ്തുത കമ്മിറ്റിയിലെ അംഗങ്ങൾ.
എന്നാൽ, ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ കേരളത്തിൽ 172 രൂപ ചെലവു വരുമെന്നാണ് കൺസോർഷ്യം ഓഫ് ഇന്ത്യൻ റബർ ഗ്രോവേഴ്സ് അസോസിയേഷൻ കണക്കാക്കുന്നത്. എം.എസ്. സ്വാമിനാഥൻ കമ്മിറ്റിയുടെ ശിപാർശപ്രകാരം ഉത്പാദനച്ചെലവിന്റെ 50 ശതമാനം കൂടി ചേർത്ത താങ്ങുവിലയാണ് വിളകൾക്കു നൽകേണ്ടത്. അങ്ങനെ വരുമ്പോൾ റബറിന് കിലോയ്ക്ക് 258 രൂപ കിട്ടണമെന്നാണ് ഗ്രോവേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.
റബർ ബോർഡിന്റെ കണക്കുപ്രകാരം കേരളത്തിൽ ഒരു കിലോഗ്രാം റബർ ഷീറ്റ് ഉത്പാദിപ്പിക്കാൻ 172 രൂപ ചെലവു വരും. പ്രവർത്തനച്ചെലവ് മാത്രം 110 രൂപയാണ്. 110 രൂപ പ്രവർത്തനച്ചെലവും 50 ശതമാനം ലാഭവുമടക്കം 165 രൂപ താങ്ങുവിലയായി പ്രഖ്യാപിക്കണമെന്നതാണ് ബോർഡിന്റെ നിലപാട്.
രണ്ടു ഹെക്ടറിൽ താഴെ ഭൂമിയുള്ള റബർ കർഷകരെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കണമെന്നാണ് തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ(സിഡിഎസ്) കെ.ജെ. ജോസും സി.ഇ. അജിത്കുമാറും ചേർന്നു നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സ്പോൺസർഷിപ്പോടെ നാഷണൽ റിസർച്ച് പ്രോഗ്രാം ഓൺ പ്ലാന്റേഷൻ ഡെവലപ്മെന്റാണ് (എൻആർപിപിഡി )റബർ ബോർഡിന്റെ ചർച്ചയ്ക്കായുള്ള ഡ്രാഫ്റ്റ് തയാറാക്കാൻ കെ.ജെ. ജോസിനെയും സി.ഇ. അജിത്കുമാറിനെയും 2015ൽ ചുമതലപ്പെടുത്തിയത്.
"കേരളത്തിൽ സ്വാഭാവിക റബർ ഉത്പാദനത്തിലെ വരവും ചെലവും' എന്നതായിരുന്നു വിഷയം. കോട്ടയം, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഇവരുടെ പഠനം. കോട്ടയം ജില്ലയിൽ ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ ശരാശരി 117 രൂപ ചെലവു വരുമെന്നാണ് ഇവരുടെ പഠനറിപ്പോർട്ടിൽ പറയുന്നത്. ഒരു ഹെക്ടറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകർക്ക് ഇത് 125.11 രൂപയാകും. കേരളത്തിൽ റബർകൃഷി ലാഭകരമല്ലെന്നും അതിനാൽ കർഷകർക്ക് കൃഷി തുടരാനാവില്ലെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ഒരു കിലോ റബറിന് 130 രൂപയാണ് മാർക്കറ്റ് വില. പാർലമെന്റ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം കർഷകനു നഷ്ടം കിലോഗ്രാമിൽ 30 രൂപയാണ്. റബർ ബോർഡിന്റെ കണക്കെടുത്താൽ നഷ്ടം 42 രൂപയും.
ജീവിക്കാൻ വരുമാനം വേറേ വേണം
2016ലെ റബർ ബോർഡ് കണക്കനുസരിച്ച് കേരളത്തിൽ 8,92,165 രജിസ്ടേഡ് റബർ കർഷകരാണുള്ളത്. ഇതിൽ 91 ശതമാനംപേരും ഒരു ഹെക്ടറിൽ താഴെ മാത്രം കൃഷിയുള്ളവരുമാണ്. മൂന്നര ലക്ഷത്തോളം രൂപയാണ് ഒരു ഹെക്ടറിൽ റബർകൃഷി ഇറക്കാൻ ചെലവ്. ഏഴുവർഷത്തെ കഠിനാധ്വാനത്തിനുശേഷം ടാപ്പിംഗ് തുടങ്ങാൻ കിട്ടുന്നത് പകുതി മരങ്ങൾ. മൂന്നു വർഷംകൊണ്ടേ 90 ശതമാനത്തോളം മരങ്ങൾ ടാപ്പ് ചെയ്യാനാവൂ. വർഷം ഒരു ശതമാനം മരങ്ങൾ വിവിധ രോഗങ്ങളാലും കാറ്റടിച്ചും നശിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കൃഷി നടത്തുന്ന കർഷകരെയാണ് സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത്.
കാർഷികേതര വരുമാനമുള്ളവർക്കു മാത്രമേ ഇന്നു കാർഷിക മേഖലയിൽ പിടിച്ചുനിൽക്കാനാകൂ എന്നാണ് ജോസഫ് ചൂണ്ടിക്കാട്ടുന്നത്. ഇതു ജോസഫിന്റെ മാത്രം അനുഭവമല്ല. കേരളത്തിലെ റബർ കർഷകരുടെ മുഴുവൻ ദുരിതാവസ്ഥയാണ്. ഇത്തരത്തിൽ റബർ കർഷകർ തോറ്റുപോകുന്നതിന്റെ കാരണം തേടുമ്പോഴാണ്, അവർ തോറ്റതല്ല തോൽപ്പിക്കപ്പെട്ടതാണ് എന്ന യാഥാർഥ്യം വെളിപ്പെടുന്നത്. പ്രതിസ്ഥാനത്ത് പലരുണ്ട്. മുഖ്യപ്രതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും റബർ ബോർഡും ടയർ വ്യവസായ ലോബിയുമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും റബർ ബോർഡും കർഷകരെ കൈവിട്ടതിന്റെ നേർച്ചിത്രം നാളെ.
സി.കെ. കുര്യാച്ചൻ
കേരളത്തിലെ ലക്ഷക്കണക്കായ കർഷകരുടെ ആത്മരോഷവും ഇതുതന്നെയാണ്. ഇക്കണോമിക്സിൽ എംഎ ബിരുദം നേടിയ ജോസഫ് കൃഷിയോടുള്ള സ്നേഹവും മണ്ണ് ചതിക്കില്ലെന്ന ആത്മവിശ്വാസവുംകൊണ്ടാണു കാൽ നൂറ്റാണ്ടുമുമ്പ് കർഷകന്റെ വേഷം സ്വയം അണിഞ്ഞത്.
ഒരു ഹെക്ടറോളമാണ് ജോസഫിന്റെ റബർ കൃഷി. പുലർച്ചെ മൂന്നിന് ആരംഭിക്കുന്നതാണ് ജോസഫിന്റെ ഒരു ദിനം. 20 വർഷമായി സ്വന്തമായാണു ടാപ്പിംഗ്. മറ്റു ജോലികളും പരമാവധി സ്വന്തമായാണ് ചെയ്യുന്നത്. കൂലി ഇനത്തിൽത്തന്നെ നല്ലൊരു തുക ദിവസംതോറും കിട്ടേണ്ടതാണ്. എന്നിട്ടും രണ്ടു മക്കളെ പഠിപ്പിക്കാനുള്ളതും ജീവിതച്ചെലവിനുള്ളതും കിട്ടുന്നത് കഷ്ടിച്ച്. ജീവിതച്ചെലവിലുള്ള വർധന പിടിവിട്ടുപോകുന്നു. ആദ്യകാല കുടിയേറ്റക്കാർ അനുഭവിച്ച തീരാദുരിതങ്ങളിലേക്കാണ് അവരുടെ പിന്മുറക്കാർ ചെന്നുപെട്ടിരിക്കുന്നത് എന്നാണ് ജോസഫിന്റെ വിലയിരുത്തൽ.
അഞ്ഞൂറോളം റബർമരങ്ങൾ ഉണ്ടായിരുന്ന ജോസഫിന്റെ തോട്ടത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് 250 എണ്ണം മാത്രമാണ്. ഒരോ വർഷവും കാറ്റിൽ ഒടിയുന്ന മരങ്ങളുടെ എണ്ണം കൂടിവരുന്നു. തോട്ടത്തിലെ കാടു തെളിക്കാൻതന്നെ നല്ലൊരു തുക വേണം. വളപ്രയോഗവും മറ്റും ഉപേക്ഷിച്ച മട്ടാണ്. ഏതു നിമിഷവും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ടാപ്പിംഗ് അടക്കമുള്ള ജോലികൾ ചെയ്യുന്നത്. സമീപത്തായി ടാപ്പിംഗ് നടത്താതെ കാടുപിടിച്ചു കിടക്കുന്ന പല തോട്ടങ്ങളും കാട്ടുപന്നികൾക്ക് താവളമാകുന്നു.
കേരളത്തിലെ റബർ കർഷകർ എത്തിപ്പെട്ടിരിക്കുന്ന ദുരന്തം എല്ലാവർക്കും അറിയുന്നതാണ്. റബർ ബോർഡിന്റെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് കേരളത്തിലെയടക്കം ലക്ഷക്കണക്കിനു കർഷകരെ റബർ ഉത്പാദകരാക്കിയത്. നിരവധി അനുകൂല ഘടകങ്ങളിൽ ആകൃഷ്ടരായ കർഷകർ പറ്റുന്നിടത്തെല്ലാം റബർ കൃഷിചെയ്തു. ഇടയ്ക്കിടയ്ക്ക് മോഹവിലകൾ നൽകി വ്യവസായികൾ അവർക്കു പ്രതീക്ഷ നൽകി. എന്നാൽ, എല്ലാം ചതിക്കുഴികളായിരുന്നുവെന്ന തിരിച്ചറിവിലാണ് ഇപ്പോൾ കർഷകർ എത്തിനിൽക്കുന്നത്. തങ്ങളെ ചതിക്കാൻ റബർ ബോർഡും കേന്ദ്ര-സംസ്ഥാന സർക്കാരുകളും വ്യവസായികളും കൈകോർക്കുന്നുവെന്ന സത്യത്തിനു മുന്നിൽ കർഷകർ പകച്ചുനിൽക്കുകയാണ്.
നട്ടെല്ലൊടിക്കുന്ന ഉത്പാദനച്ചെലവ്
ചെലവിനനുസരിച്ച വരുമാനം കിട്ടുന്നില്ല എന്നതാണ് കേരളത്തിലെ റബർ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മറ്റു റബർ ഉത്പാദക രാജ്യങ്ങളിലും ഉത്പാദനച്ചെലവ് തുലോം കുറവായതിനാൽ റബർകൃഷി കനത്ത നഷ്ടത്തിലല്ല. ത്രിപുരയിൽ ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ 52-58 രൂപയേ ചെലവ് വരുന്നുള്ളൂ എന്നാണ് കണക്കാക്കുന്നത്. എന്നാൽ, കേരളത്തിലെ ഉത്പാദനച്ചെലവാണ് കർഷകന്റെ നട്ടെല്ലൊടിക്കുന്നത്. പല കണക്കുകൾ ഇക്കാര്യത്തിൽ നിലവിലുണ്ട്.
കേരളത്തിൽ ഒരു കിലോഗ്രാം ആർഎസ്എസ് 4 റബർ ഉത്പാദിപ്പിക്കാൻ 160 രൂപയോളം ചെലവു വരുമെന്നാണ് 2015ൽ രാജ്യസഭയിൽ സമർപ്പിക്കപ്പെട്ട, റബർ വ്യവസായത്തെ സംബന്ധിച്ച 119-ാമത് റിപ്പോർട്ടിൽ പറയുന്നത്. ചന്ദൻ മിത്ര ചെയർമാനായിരുന്ന കമ്മിറ്റിയാണ് പഠനറിപ്പോർട്ട് തയാറാക്കിയത്. വയലാർ രവിയും ജോയി ഏബ്രഹാമും അടക്കം രാജ്യസഭയിലെയും ലോക്സഭയിലേതുമായി 31 എംപിമാരായിരുന്നു പ്രസ്തുത കമ്മിറ്റിയിലെ അംഗങ്ങൾ.
എന്നാൽ, ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ കേരളത്തിൽ 172 രൂപ ചെലവു വരുമെന്നാണ് കൺസോർഷ്യം ഓഫ് ഇന്ത്യൻ റബർ ഗ്രോവേഴ്സ് അസോസിയേഷൻ കണക്കാക്കുന്നത്. എം.എസ്. സ്വാമിനാഥൻ കമ്മിറ്റിയുടെ ശിപാർശപ്രകാരം ഉത്പാദനച്ചെലവിന്റെ 50 ശതമാനം കൂടി ചേർത്ത താങ്ങുവിലയാണ് വിളകൾക്കു നൽകേണ്ടത്. അങ്ങനെ വരുമ്പോൾ റബറിന് കിലോയ്ക്ക് 258 രൂപ കിട്ടണമെന്നാണ് ഗ്രോവേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.
റബർ ബോർഡിന്റെ കണക്കുപ്രകാരം കേരളത്തിൽ ഒരു കിലോഗ്രാം റബർ ഷീറ്റ് ഉത്പാദിപ്പിക്കാൻ 172 രൂപ ചെലവു വരും. പ്രവർത്തനച്ചെലവ് മാത്രം 110 രൂപയാണ്. 110 രൂപ പ്രവർത്തനച്ചെലവും 50 ശതമാനം ലാഭവുമടക്കം 165 രൂപ താങ്ങുവിലയായി പ്രഖ്യാപിക്കണമെന്നതാണ് ബോർഡിന്റെ നിലപാട്.
രണ്ടു ഹെക്ടറിൽ താഴെ ഭൂമിയുള്ള റബർ കർഷകരെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കണമെന്നാണ് തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ(സിഡിഎസ്) കെ.ജെ. ജോസും സി.ഇ. അജിത്കുമാറും ചേർന്നു നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സ്പോൺസർഷിപ്പോടെ നാഷണൽ റിസർച്ച് പ്രോഗ്രാം ഓൺ പ്ലാന്റേഷൻ ഡെവലപ്മെന്റാണ് (എൻആർപിപിഡി )റബർ ബോർഡിന്റെ ചർച്ചയ്ക്കായുള്ള ഡ്രാഫ്റ്റ് തയാറാക്കാൻ കെ.ജെ. ജോസിനെയും സി.ഇ. അജിത്കുമാറിനെയും 2015ൽ ചുമതലപ്പെടുത്തിയത്.
"കേരളത്തിൽ സ്വാഭാവിക റബർ ഉത്പാദനത്തിലെ വരവും ചെലവും' എന്നതായിരുന്നു വിഷയം. കോട്ടയം, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഇവരുടെ പഠനം. കോട്ടയം ജില്ലയിൽ ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ ശരാശരി 117 രൂപ ചെലവു വരുമെന്നാണ് ഇവരുടെ പഠനറിപ്പോർട്ടിൽ പറയുന്നത്. ഒരു ഹെക്ടറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകർക്ക് ഇത് 125.11 രൂപയാകും. കേരളത്തിൽ റബർകൃഷി ലാഭകരമല്ലെന്നും അതിനാൽ കർഷകർക്ക് കൃഷി തുടരാനാവില്ലെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ഒരു കിലോ റബറിന് 130 രൂപയാണ് മാർക്കറ്റ് വില. പാർലമെന്റ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം കർഷകനു നഷ്ടം കിലോഗ്രാമിൽ 30 രൂപയാണ്. റബർ ബോർഡിന്റെ കണക്കെടുത്താൽ നഷ്ടം 42 രൂപയും.
ജീവിക്കാൻ വരുമാനം വേറേ വേണം
2016ലെ റബർ ബോർഡ് കണക്കനുസരിച്ച് കേരളത്തിൽ 8,92,165 രജിസ്ടേഡ് റബർ കർഷകരാണുള്ളത്. ഇതിൽ 91 ശതമാനംപേരും ഒരു ഹെക്ടറിൽ താഴെ മാത്രം കൃഷിയുള്ളവരുമാണ്. മൂന്നര ലക്ഷത്തോളം രൂപയാണ് ഒരു ഹെക്ടറിൽ റബർകൃഷി ഇറക്കാൻ ചെലവ്. ഏഴുവർഷത്തെ കഠിനാധ്വാനത്തിനുശേഷം ടാപ്പിംഗ് തുടങ്ങാൻ കിട്ടുന്നത് പകുതി മരങ്ങൾ. മൂന്നു വർഷംകൊണ്ടേ 90 ശതമാനത്തോളം മരങ്ങൾ ടാപ്പ് ചെയ്യാനാവൂ. വർഷം ഒരു ശതമാനം മരങ്ങൾ വിവിധ രോഗങ്ങളാലും കാറ്റടിച്ചും നശിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കൃഷി നടത്തുന്ന കർഷകരെയാണ് സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത്.
കാർഷികേതര വരുമാനമുള്ളവർക്കു മാത്രമേ ഇന്നു കാർഷിക മേഖലയിൽ പിടിച്ചുനിൽക്കാനാകൂ എന്നാണ് ജോസഫ് ചൂണ്ടിക്കാട്ടുന്നത്. ഇതു ജോസഫിന്റെ മാത്രം അനുഭവമല്ല. കേരളത്തിലെ റബർ കർഷകരുടെ മുഴുവൻ ദുരിതാവസ്ഥയാണ്. ഇത്തരത്തിൽ റബർ കർഷകർ തോറ്റുപോകുന്നതിന്റെ കാരണം തേടുമ്പോഴാണ്, അവർ തോറ്റതല്ല തോൽപ്പിക്കപ്പെട്ടതാണ് എന്ന യാഥാർഥ്യം വെളിപ്പെടുന്നത്. പ്രതിസ്ഥാനത്ത് പലരുണ്ട്. മുഖ്യപ്രതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും റബർ ബോർഡും ടയർ വ്യവസായ ലോബിയുമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും റബർ ബോർഡും കർഷകരെ കൈവിട്ടതിന്റെ നേർച്ചിത്രം നാളെ.
സി.കെ. കുര്യാച്ചൻ