ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളിൽ ബിജെപി അധ്യക്ഷൻ അമിത് ഷായെ എൻസിപി തലവൻ ശരദ് പവാർ തറപറ്റിച്ചു. കഴിഞ്ഞ ആറു വർഷം ഈ കളിയിൽ അധൃഷ്യനായി വാണതാണു ഷാ. ഏതു പ്രതിസന്ധിയിലും ശാന്തതയോടും ക്ഷമയോടും കൂടി, സാവധാനം എന്നാൽ ചിട്ടയായി മുന്നോട്ടു നീങ്ങുന്നയാളാണു പവാർ. മുന്നിട്ടുനിൽക്കുന്പോഴും പരാജയത്തിന്റെ വക്കിലായാലും അതല്ല നിരവധി അഭ്യാസങ്ങൾ ആവശ്യമുള്ളിടത്തായാലും ഏതു സാഹചര്യത്തിലും താൻ മികച്ച കളിക്കാരനാണെന്നു പവാർ തെളിയിച്ചു.
സൂക്ഷ്മമായി തന്ത്രങ്ങൾ മെനയുന്ന അമിത് ഷായ്ക്ക് ഇതാദ്യമായി കണക്കുകൂട്ടലും കാൽവയ്പുകളും പാളി. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിന്റെ പേരിൽ ശിവസേന സഖ്യം വിടില്ലെന്ന ഷായുടെ ധാരണ തെറ്റി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചൂടും ചൂരും മാറും മുന്പ് ശിവസേനയ്ക്ക് എൻസിപിയോടും പരന്പരാഗത വൈരികളായ കോൺഗ്രസിനോടും കൂട്ടുകൂടാനാവില്ലെന്നു ഷാ കരുതിയതും തെറ്റി. ശിവസേന ആവശ്യത്തിൽ ഉറച്ചുനിന്നു. പിന്നീട് എൻസിപി-കോൺഗ്രസ് കൂട്ടുകെട്ടിനോടു സഖ്യമുണ്ടാക്കാനും മടിച്ചില്ല. ഒരു പുതുവിശ്വാസിയുടെ ആവേശത്തോടെയാണു ശിവസേന സഖ്യമുണ്ടാക്കാൻ മുന്നിട്ടിറങ്ങിയത്.
മഹാരാഷ്ട്രയിൽ എൻഡിഎയെ പിളർത്താനും അധികാരത്തിൽനിന്നു മാറ്റിനിർത്താനും കിട്ടിയ അവസരം ഉപയോഗിക്കുന്നതിൽ എൻസിപിയും കോൺഗ്രസും മടിച്ചുനിന്നതുമില്ല. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തുന്നതിൽ അവർ ഏകാഭിപ്രായക്കാരായിരുന്നു. രാജ്യത്തു ജനാധിപത്യത്തിന്റെ അടിവേരുതന്നെ മുറിക്കുന്ന വിധം, ഒരു മറയുമില്ലാതെ, പ്രതിപക്ഷമുക്ത ഭാരതത്തിനായി ശ്രമിക്കുകയായിരുന്നല്ലോ മോദി-ഷാ ദ്വയം. കോൺഗ്രസിനെയും എൻസിപിയെയും ദുർബലമാക്കിക്കഴിഞ്ഞാൽ തങ്ങളാകും ബിജെപിയുടെ ഇര എന്നു ശിവസേനയും മനസിലാക്കിയിരുന്നു. സംഘപരിവാറിനെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ എന്ത് ഒത്തുതീർപ്പിനും കോൺഗ്രസും എൻസിപിയും തയാറായിരുന്നു. സേനയ്ക്കാകട്ടെ മുഖ്യമന്ത്രിപദം വേണമെന്നു മാത്രമേ നിർബന്ധമുണ്ടായിരുന്നുള്ളു.
എൻസിപി തലവന്റെ സഹോദര പുത്രൻ അജിത് പവാറിനെ കൂറുമാറ്റിച്ചതായിരുന്നു ഷായുടെ അടുത്ത നീക്കം. എൻസിപി നിയമസഭാകക്ഷി നേതാവായി അജിതിനെ തെരഞ്ഞെടുത്തശേഷമാണ് അയാളെ ബിജെപി ക്യാന്പിലേക്ക് എത്തിച്ചത്. രാത്രിയുടെ ഇരുളിൽ ഒന്പതു മണിക്കൂർ കൊണ്ട് എല്ലാം നടന്നു. മുംബൈയിലെ രാജ്ഭവനിലും ഡൽഹിയിലെ രാഷ്ട്രപതി ഭവനിലും ആ രാത്രി തിരക്കിട്ട നടപടികൾ നടന്നു. പുലർച്ചെ 5.47-നു രാഷ്ട്രപതിഭരണം പിൻവലിച്ചതും രാവിലെ ആരുമറിയാതെ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതും നടപടിക്രമങ്ങളോ ഭരണഘടനാ ചട്ടങ്ങളോ പാലിച്ചായിരുന്നില്ല. കോടതിയുടെ പരിശോധനയിൽ അവയ്ക്കു തിരിച്ചടി നേരിടുമായിരുന്നു.
എംഎൽഎമാരെ കൂറുമാറ്റാനുള്ള ശ്രമവും ഫലിച്ചില്ല. ഭൂരിപക്ഷം ഒപ്പിക്കാനാവാത്ത ഫഡ്നാവിസ് നിയമസഭയെ നേരിടാതെ രാജിവച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കും മുന്പേ അദ്ദേഹത്തിനെതിരായ 70,000 കോടി രൂപയുടെ അഴിമതി ആരോപണങ്ങളുടെ പേരിലുള്ള കേസുകൾ ഇല്ലാതാക്കി. സ്ഥാനമേൽക്കും മുന്പേ തനിക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് അജിത് ശാഠ്യം പിടിച്ചെന്നു റിപ്പോർട്ടുകൾ ഉണ്ട്.
നല്ല ബന്ധങ്ങളും ഭാവനയുമുള്ള ചില മാധ്യമപ്രവർത്തകർ അജിതിന്റെ നീക്കങ്ങളിൽ ശരദ് പവാറിന്റെ തന്ത്രം കാണുന്നുണ്ട്. 1978-ൽ കോൺഗ്രസ് വിട്ടു ജനതാ പാർട്ടിയോടു ചേർന്നു പുരോഗമന ജനാധിപത്യമുന്നണി ഉണ്ടാക്കിയതു മുതൽ പവാർ രാഷ്ട്രീയക്കളികളിൽ വിദഗ്ധനാണല്ലോ. ഏതായാലും ദേവേന്ദ്ര ഫഡ്നാവിസ് തനിക്കെതിരേ നിരന്തരം ഉയർത്തിയിരുന്ന ആരോപണങ്ങളിൽനിന്നു മുക്തനായി എന്ന വലിയ നേട്ടം അജിത് പവാറിനു ലഭിച്ചു. ഒടുവിൽ രാജിവച്ച് എൻസിപിയിൽ മടങ്ങിച്ചെല്ലുകയും ചെയ്തു.
ഒരു പ്രധാന അഴിമതിക്കേസ് പിൻവലിപ്പിച്ചതും ശത്രുക്കളെ തകർക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്നു കാണിച്ചതും മാത്രമല്ല എൻസിപിക്ക് ഇതിലുണ്ടായ നേട്ടം. മറ്റ് എൻസിപി നേതാക്കൾക്കെതിരായ അഴിമതിക്കേസുകളുടെ വിശ്വാസ്യതയും നഷ്ടമാക്കി. അവിടെത്തീരുന്നില്ല. രാജ്യം മുഴുവൻ ആദായനികുതിവകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും മറ്റു കേന്ദ്ര ഏജൻസികളും ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരേ എടുത്തിട്ടുള്ള എല്ലാ അഴിമതിക്കേസുകളും ഇതോടെ സംശയനിഴലിലായി. പ്രതിപക്ഷമുക്ത ഭാരതം ഉണ്ടാക്കുകയാണു പല അഴിമതിക്കേസുകളുടെയും ലക്ഷ്യമെന്ന് പലരും കരുതുന്നുമുണ്ട്. അതങ്ങനെ ഇരിക്കട്ടെ.
മോദി-ഷാ ദ്വയത്തിന്റെ തന്ത്രങ്ങളും നീക്കങ്ങളും കരുത്തരായ പ്രാദേശിക പാർട്ടികളുടെയടുക്കൽ വിലപ്പോകുന്നില്ല എന്നതാണ് തിരിച്ചറിയേണ്ടത്. പല സംസ്ഥാനങ്ങളിലും ബിജെപിയുടെ ശേഷി കുറയുന്നു. ഹിന്ദി സംസ്ഥാനങ്ങളിൽ-പഴയ ബിമാരു (ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി) പ്രദേശം-മാത്രമായി അവരുടെ ശക്തി ചുരുങ്ങുന്നു. ഏറ്റവുമൊടുവിൽ പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം തീരെ മോശമായിരുന്നു. രാജ്യം മുഴുവനിലേക്കും ഒരൊറ്റ തന്ത്രവും നീക്കവും കൊണ്ടു ഫലമില്ല. പ്രാദേശികമായ പ്രശ്നങ്ങളും വിഷയങ്ങളും അനുസരിച്ചു തന്ത്രങ്ങളും മാറണം. മോദിജിയുടെ വാഗ്മിതയിൽ തിളങ്ങിനിൽക്കുന്നതു കോൺഗ്രസ് വിമർശനവും ഹിന്ദുത്വ ആഹ്വാനങ്ങളുമാണ്. പക്ഷേ അതിനു ഹിന്ദിമേഖലയ്ക്കു പുറത്തു വലിയ സ്വീകാര്യത ഇല്ലെന്നാണു സമീപകാല തെരഞ്ഞെടുപ്പു ഫലങ്ങൾ പഠിപ്പിക്കുന്നത്.
മറ്റൊരു പ്രധാന കാര്യമുണ്ട്. തങ്ങളുടെ നയപരവും അല്ലാത്തതുമായ വിയോജിപ്പുകൾക്കിടയിലും പ്രതിപക്ഷമുക്ത ഭാരതത്തിനായുള്ള ബിജെപി ശ്രമത്തെ പ്രതിപക്ഷകക്ഷികൾ സംശയത്തോടെതന്നെ കാണുന്നു; ജനാധിപത്യത്തിനു വലിയ ഭീഷണിയാണെന്നു മനസിലാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു മിക്ക പ്രാദേശിക ശക്തികളും പ്രതിപക്ഷത്തോടു ചേർന്നു നിൽക്കുന്നത്. എൻഡിഎയുടെ സർവാധിപത്യ പ്രവണത ഹിന്ദുത്വ ശക്തികളോട് അടുത്തുനിൽക്കുന്നവരെപ്പോലും സുരക്ഷിത അകലത്തേക്കു മാറാൻ പ്രേരിപ്പിക്കുന്നു; സാമുദായിക-ജാതീയ പ്രസ്ഥാനങ്ങൾ പ്രത്യേകിച്ചും.
ഇപ്പോൾ കാര്യമായ റോൾ ഇല്ലാത്തതിനാൽ പിന്നണിയിലേക്കു മാറിയിട്ടുള്ള മറ്റു പ്രാദേശിക നേതാക്കളും പവാറിനെപ്പോലെ ഉണർന്ന് പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായെന്നു വരും. കുറേക്കാലമായി രാഷ്ട്രീയത്തിൽ സജീവമല്ലെങ്കിലും അവരിൽ പലർക്കും നല്ല പേരും സ്വീകാര്യതയുമുണ്ട്. കോൺഗ്രസ് വിരുദ്ധതയും ഹിന്ദുത്വവും പഴയതുപോലെ ഫലിക്കുന്നില്ല എന്നതു ബിജെപിയിലെ ചാണക്യന്മാരെ പുതിയ തന്ത്രങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കും. ബിജെപിയുടെ വികസനമുദ്രാവാക്യത്തിനും അധികം സ്വീകാര്യത ലഭിച്ചിട്ടില്ല. പ്രത്യേകിച്ചും കറൻസി റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും ഒക്കെ വഴി സാന്പത്തിക വളർച്ച കുറച്ചതും തൊഴിലവസരങ്ങൾ ഇല്ലാതാക്കിയതും ജനത്തിനു മറക്കാനാവില്ലല്ലോ.
പവാറിനെപ്പോലുള്ള പ്രാദേശിക കരുത്തരെ നേരിടാൻ ബിജെപിയിലെ തെരഞ്ഞെടുപ്പ് വിദഗ്ധർ എന്നാണു പുറത്തെടുക്കുക എന്ത് അടവാണു കണ്ടറിയേണ്ടത്.
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളിൽ ബിജെപി അധ്യക്ഷൻ അമിത് ഷായെ എൻസിപി തലവൻ ശരദ് പവാർ തറപറ്റിച്ചു. കഴിഞ്ഞ ആറു വർഷം ഈ കളിയിൽ അധൃഷ്യനായി വാണതാണു ഷാ. ഏതു പ്രതിസന്ധിയിലും ശാന്തതയോടും ക്ഷമയോടും കൂടി, സാവധാനം എന്നാൽ ചിട്ടയായി മുന്നോട്ടു നീങ്ങുന്നയാളാണു പവാർ. മുന്നിട്ടുനിൽക്കുന്പോഴും പരാജയത്തിന്റെ വക്കിലായാലും അതല്ല നിരവധി അഭ്യാസങ്ങൾ ആവശ്യമുള്ളിടത്തായാലും ഏതു സാഹചര്യത്തിലും താൻ മികച്ച കളിക്കാരനാണെന്നു പവാർ തെളിയിച്ചു.
സൂക്ഷ്മമായി തന്ത്രങ്ങൾ മെനയുന്ന അമിത് ഷായ്ക്ക് ഇതാദ്യമായി കണക്കുകൂട്ടലും കാൽവയ്പുകളും പാളി. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിന്റെ പേരിൽ ശിവസേന സഖ്യം വിടില്ലെന്ന ഷായുടെ ധാരണ തെറ്റി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചൂടും ചൂരും മാറും മുന്പ് ശിവസേനയ്ക്ക് എൻസിപിയോടും പരന്പരാഗത വൈരികളായ കോൺഗ്രസിനോടും കൂട്ടുകൂടാനാവില്ലെന്നു ഷാ കരുതിയതും തെറ്റി. ശിവസേന ആവശ്യത്തിൽ ഉറച്ചുനിന്നു. പിന്നീട് എൻസിപി-കോൺഗ്രസ് കൂട്ടുകെട്ടിനോടു സഖ്യമുണ്ടാക്കാനും മടിച്ചില്ല. ഒരു പുതുവിശ്വാസിയുടെ ആവേശത്തോടെയാണു ശിവസേന സഖ്യമുണ്ടാക്കാൻ മുന്നിട്ടിറങ്ങിയത്.
മഹാരാഷ്ട്രയിൽ എൻഡിഎയെ പിളർത്താനും അധികാരത്തിൽനിന്നു മാറ്റിനിർത്താനും കിട്ടിയ അവസരം ഉപയോഗിക്കുന്നതിൽ എൻസിപിയും കോൺഗ്രസും മടിച്ചുനിന്നതുമില്ല. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തുന്നതിൽ അവർ ഏകാഭിപ്രായക്കാരായിരുന്നു. രാജ്യത്തു ജനാധിപത്യത്തിന്റെ അടിവേരുതന്നെ മുറിക്കുന്ന വിധം, ഒരു മറയുമില്ലാതെ, പ്രതിപക്ഷമുക്ത ഭാരതത്തിനായി ശ്രമിക്കുകയായിരുന്നല്ലോ മോദി-ഷാ ദ്വയം. കോൺഗ്രസിനെയും എൻസിപിയെയും ദുർബലമാക്കിക്കഴിഞ്ഞാൽ തങ്ങളാകും ബിജെപിയുടെ ഇര എന്നു ശിവസേനയും മനസിലാക്കിയിരുന്നു. സംഘപരിവാറിനെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ എന്ത് ഒത്തുതീർപ്പിനും കോൺഗ്രസും എൻസിപിയും തയാറായിരുന്നു. സേനയ്ക്കാകട്ടെ മുഖ്യമന്ത്രിപദം വേണമെന്നു മാത്രമേ നിർബന്ധമുണ്ടായിരുന്നുള്ളു.
എൻസിപി തലവന്റെ സഹോദര പുത്രൻ അജിത് പവാറിനെ കൂറുമാറ്റിച്ചതായിരുന്നു ഷായുടെ അടുത്ത നീക്കം. എൻസിപി നിയമസഭാകക്ഷി നേതാവായി അജിതിനെ തെരഞ്ഞെടുത്തശേഷമാണ് അയാളെ ബിജെപി ക്യാന്പിലേക്ക് എത്തിച്ചത്. രാത്രിയുടെ ഇരുളിൽ ഒന്പതു മണിക്കൂർ കൊണ്ട് എല്ലാം നടന്നു. മുംബൈയിലെ രാജ്ഭവനിലും ഡൽഹിയിലെ രാഷ്ട്രപതി ഭവനിലും ആ രാത്രി തിരക്കിട്ട നടപടികൾ നടന്നു. പുലർച്ചെ 5.47-നു രാഷ്ട്രപതിഭരണം പിൻവലിച്ചതും രാവിലെ ആരുമറിയാതെ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതും നടപടിക്രമങ്ങളോ ഭരണഘടനാ ചട്ടങ്ങളോ പാലിച്ചായിരുന്നില്ല. കോടതിയുടെ പരിശോധനയിൽ അവയ്ക്കു തിരിച്ചടി നേരിടുമായിരുന്നു.
എംഎൽഎമാരെ കൂറുമാറ്റാനുള്ള ശ്രമവും ഫലിച്ചില്ല. ഭൂരിപക്ഷം ഒപ്പിക്കാനാവാത്ത ഫഡ്നാവിസ് നിയമസഭയെ നേരിടാതെ രാജിവച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കും മുന്പേ അദ്ദേഹത്തിനെതിരായ 70,000 കോടി രൂപയുടെ അഴിമതി ആരോപണങ്ങളുടെ പേരിലുള്ള കേസുകൾ ഇല്ലാതാക്കി. സ്ഥാനമേൽക്കും മുന്പേ തനിക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് അജിത് ശാഠ്യം പിടിച്ചെന്നു റിപ്പോർട്ടുകൾ ഉണ്ട്.
നല്ല ബന്ധങ്ങളും ഭാവനയുമുള്ള ചില മാധ്യമപ്രവർത്തകർ അജിതിന്റെ നീക്കങ്ങളിൽ ശരദ് പവാറിന്റെ തന്ത്രം കാണുന്നുണ്ട്. 1978-ൽ കോൺഗ്രസ് വിട്ടു ജനതാ പാർട്ടിയോടു ചേർന്നു പുരോഗമന ജനാധിപത്യമുന്നണി ഉണ്ടാക്കിയതു മുതൽ പവാർ രാഷ്ട്രീയക്കളികളിൽ വിദഗ്ധനാണല്ലോ. ഏതായാലും ദേവേന്ദ്ര ഫഡ്നാവിസ് തനിക്കെതിരേ നിരന്തരം ഉയർത്തിയിരുന്ന ആരോപണങ്ങളിൽനിന്നു മുക്തനായി എന്ന വലിയ നേട്ടം അജിത് പവാറിനു ലഭിച്ചു. ഒടുവിൽ രാജിവച്ച് എൻസിപിയിൽ മടങ്ങിച്ചെല്ലുകയും ചെയ്തു.
ഒരു പ്രധാന അഴിമതിക്കേസ് പിൻവലിപ്പിച്ചതും ശത്രുക്കളെ തകർക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്നു കാണിച്ചതും മാത്രമല്ല എൻസിപിക്ക് ഇതിലുണ്ടായ നേട്ടം. മറ്റ് എൻസിപി നേതാക്കൾക്കെതിരായ അഴിമതിക്കേസുകളുടെ വിശ്വാസ്യതയും നഷ്ടമാക്കി. അവിടെത്തീരുന്നില്ല. രാജ്യം മുഴുവൻ ആദായനികുതിവകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും മറ്റു കേന്ദ്ര ഏജൻസികളും ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരേ എടുത്തിട്ടുള്ള എല്ലാ അഴിമതിക്കേസുകളും ഇതോടെ സംശയനിഴലിലായി. പ്രതിപക്ഷമുക്ത ഭാരതം ഉണ്ടാക്കുകയാണു പല അഴിമതിക്കേസുകളുടെയും ലക്ഷ്യമെന്ന് പലരും കരുതുന്നുമുണ്ട്. അതങ്ങനെ ഇരിക്കട്ടെ.
മോദി-ഷാ ദ്വയത്തിന്റെ തന്ത്രങ്ങളും നീക്കങ്ങളും കരുത്തരായ പ്രാദേശിക പാർട്ടികളുടെയടുക്കൽ വിലപ്പോകുന്നില്ല എന്നതാണ് തിരിച്ചറിയേണ്ടത്. പല സംസ്ഥാനങ്ങളിലും ബിജെപിയുടെ ശേഷി കുറയുന്നു. ഹിന്ദി സംസ്ഥാനങ്ങളിൽ-പഴയ ബിമാരു (ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി) പ്രദേശം-മാത്രമായി അവരുടെ ശക്തി ചുരുങ്ങുന്നു. ഏറ്റവുമൊടുവിൽ പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം തീരെ മോശമായിരുന്നു. രാജ്യം മുഴുവനിലേക്കും ഒരൊറ്റ തന്ത്രവും നീക്കവും കൊണ്ടു ഫലമില്ല. പ്രാദേശികമായ പ്രശ്നങ്ങളും വിഷയങ്ങളും അനുസരിച്ചു തന്ത്രങ്ങളും മാറണം. മോദിജിയുടെ വാഗ്മിതയിൽ തിളങ്ങിനിൽക്കുന്നതു കോൺഗ്രസ് വിമർശനവും ഹിന്ദുത്വ ആഹ്വാനങ്ങളുമാണ്. പക്ഷേ അതിനു ഹിന്ദിമേഖലയ്ക്കു പുറത്തു വലിയ സ്വീകാര്യത ഇല്ലെന്നാണു സമീപകാല തെരഞ്ഞെടുപ്പു ഫലങ്ങൾ പഠിപ്പിക്കുന്നത്.
മറ്റൊരു പ്രധാന കാര്യമുണ്ട്. തങ്ങളുടെ നയപരവും അല്ലാത്തതുമായ വിയോജിപ്പുകൾക്കിടയിലും പ്രതിപക്ഷമുക്ത ഭാരതത്തിനായുള്ള ബിജെപി ശ്രമത്തെ പ്രതിപക്ഷകക്ഷികൾ സംശയത്തോടെതന്നെ കാണുന്നു; ജനാധിപത്യത്തിനു വലിയ ഭീഷണിയാണെന്നു മനസിലാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു മിക്ക പ്രാദേശിക ശക്തികളും പ്രതിപക്ഷത്തോടു ചേർന്നു നിൽക്കുന്നത്. എൻഡിഎയുടെ സർവാധിപത്യ പ്രവണത ഹിന്ദുത്വ ശക്തികളോട് അടുത്തുനിൽക്കുന്നവരെപ്പോലും സുരക്ഷിത അകലത്തേക്കു മാറാൻ പ്രേരിപ്പിക്കുന്നു; സാമുദായിക-ജാതീയ പ്രസ്ഥാനങ്ങൾ പ്രത്യേകിച്ചും.
ഇപ്പോൾ കാര്യമായ റോൾ ഇല്ലാത്തതിനാൽ പിന്നണിയിലേക്കു മാറിയിട്ടുള്ള മറ്റു പ്രാദേശിക നേതാക്കളും പവാറിനെപ്പോലെ ഉണർന്ന് പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായെന്നു വരും. കുറേക്കാലമായി രാഷ്ട്രീയത്തിൽ സജീവമല്ലെങ്കിലും അവരിൽ പലർക്കും നല്ല പേരും സ്വീകാര്യതയുമുണ്ട്. കോൺഗ്രസ് വിരുദ്ധതയും ഹിന്ദുത്വവും പഴയതുപോലെ ഫലിക്കുന്നില്ല എന്നതു ബിജെപിയിലെ ചാണക്യന്മാരെ പുതിയ തന്ത്രങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കും. ബിജെപിയുടെ വികസനമുദ്രാവാക്യത്തിനും അധികം സ്വീകാര്യത ലഭിച്ചിട്ടില്ല. പ്രത്യേകിച്ചും കറൻസി റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും ഒക്കെ വഴി സാന്പത്തിക വളർച്ച കുറച്ചതും തൊഴിലവസരങ്ങൾ ഇല്ലാതാക്കിയതും ജനത്തിനു മറക്കാനാവില്ലല്ലോ.
പവാറിനെപ്പോലുള്ള പ്രാദേശിക കരുത്തരെ നേരിടാൻ ബിജെപിയിലെ തെരഞ്ഞെടുപ്പ് വിദഗ്ധർ എന്നാണു പുറത്തെടുക്കുക എന്ത് അടവാണു കണ്ടറിയേണ്ടത്.