ബ്രാൻഡൻബർഗിലെ എൽബെ-എൽസ്റ്റർ ജില്ലയിൽ തിങ്കളാഴ്ചയാണ് വലിയ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. ചൊവ്വാഴ്ചയോടെ 800 ഹെക്ടർ പ്രദേശത്തേക്ക് തീ പടർന്നു. ഏകദേശം 2,000 ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ വലുപ്പം വ്യാപിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
റെഹ്ഫെൽഡ് പട്ടണത്തിൽ നിന്നുള്ള 200ഓളം താമസക്കാരോടും ഫാൽക്കൻബർഗ് പട്ടണത്തിലെ കോൾസ ജില്ലയിലെ 400ഓളം ആളുകളോടും അവരുടെ വീടുകൾ ഒഴിയാൻ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.
തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാൽ സ്ഥിതി വളരെ സംഘർഷഭരിതമാണെന്ന് ചൊവ്വാഴ്ച രാവിലെ അഗ്നിശമന സേനാ വക്താവ് പറഞ്ഞു. ഫാൽക്കൻബർഗ് (എൽസ്റ്റർ) പട്ടണത്തിലെ കോൾസ-സീഡ്ലുങ് മേഖലയെ പ്രത്യേകിച്ച് ബാധിച്ചതായി വക്താവ് കൂട്ടിച്ചേർത്തു. അഗ്നി ശമനസേനയുടെ 152 അത്യാഹിത വിഭാഗങ്ങളുമായി സ്ഥലത്തെത്തി.
അന്ധകാരവും അഗ്നിശമന ശ്രമങ്ങൾക്ക് തടസമായതിനാൽ രാത്രിയിൽ പരിമിതമായ അഗ്നിശമന പ്രവർത്തനങ്ങൾ മാത്രമേ സാധ്യമാകൂ എന്ന് ഡെപ്യൂട്ടി ഫോറസ്റ്റ്് ഫയർ പ്രൊട്ടക്ഷൻ ഓഫീസർ ഫിലിപ്പ് ഹാസെ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ അഗ്നിശമനസേന പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം, എല്ലാറ്റിനുമുപരിയായി അക്രമാസക്തമായ കൊടുങ്കാറ്റാണ് ഈ സാഹചര്യത്തിന് കാരണമായത്, ഇത് അഗ്നിശമന സേനാംഗങ്ങളുടെ തീയ്ണക്കൽ ജോലിയെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി.
ജർമൻ വെതർ സർവീസ് (ഡിഡബ്ള്യുഡി) പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് തീ കൂടുതൽ ആളിക്കത്തി പടർന്നേക്കാം. പ്രദേശത്ത് നേരിയ മഴയും പ്രവചിച്ചിട്ടുണ്ട്.
ട്രെയിൻ സർവീസുകൾ തടസപ്പെട്ടു
തീപിടുത്തത്തിന്റെ ഫലമായി, ലൈപ്സിഗിനും കോട്ട്ബസിനും ഇടയിലുള്ള ചില സർവീസുകൾ ജർമൻ റെയിൽവേ താൽക്കാലികമായി നിർത്തി. RE10 ലൈനിലെ ടോർഗോവിനും ഫാൽക്കൻബർഗിനും (എൽസ്ററർ) ഇടയിലുള്ള ഭാഗത്തെ ബാധിച്ചതായി റെയിൽ കന്പനി അറിയിച്ചു.
കാലാവസ്ഥ താപനില കുതിച്ചുയരുന്നതിനാൽ ചൂട് അപകടവും കാട്ടുതീയും ഉണ്ടാകുമെന്ന് ജർമനി മുന്നറിയിപ്പ് നൽകുന്നു.