ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ, ഏറെ സങ്കീർണമായ അഭയാർഥി പ്രശ്നത്തിൽ ആരോഗ്യകരമായ സമീപനം സ്വീകരിക്കുമെന്ന് ഋഷി സുനാകിന്റെ വാഗ്ദാനം. 10 നിർദേശങ്ങളടങ്ങിയ പദ്ധതിയാണ് അഭയാർഥിപ്രശ്നം പരിഹരിക്കാനും യുകെയുടെ അതിർത്തികൾ സംരക്ഷിക്കാനുമായി സുനാക് മുന്നോട്ടുവച്ചിരിക്കുന്നത്.
യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ അധികാരങ്ങൾ നിയന്ത്രിക്കും. അഭയാർഥിത്വം തേടിയിട്ടും ലഭിക്കാത്തവരെയും കുറ്റവാളികളെയും തിരികെ സ്വീകരിക്കാൻ അവരുടെ മാതൃരാജ്യങ്ങൾ വിസമ്മതിച്ചാൽ സഹായധനം തടഞ്ഞുവയ്ക്കും. അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ ക്രൂസ് കപ്പലുകൾ ഉപയോഗിക്കുമെന്നും വാഗ്ദാനം.
കണ്‍സർവേറ്റിവ് പാർട്ടിയിലെ തീവ്ര വലതുപക്ഷക്കാരെ കൈയിലെടുക്കാനാണ് സുനാകിന്റെ നീക്കമെന്നാണ് സൂചന. തന്റെ ഇന്ത്യൻ കുടിയേറ്റ വേരുകളും ഡെയ്ലി ടെലഗ്രാഫിൽ എഴുതിയ ലേഖനത്തിൽ സുനക് പരാമർശിക്കുന്നുണ്ട്. കണ്‍സർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടക്കുന്ന തപാൽ വോട്ടെടുപ്പ് ഫലം സെപ്റ്റംബർ അഞ്ചിനാണ് പുറത്തുവരുക.
അതേസമയം, എതിർ സ്ഥാനാർഥി ലിസ് ട്രൂസിനെ അപേക്ഷിച്ച് പാർട്ടി അംഗങ്ങൾക്കിടയിൽ സുനാകിനു പിന്തുണ കുറവാണെന്നാണ് അഭിപ്രായ സർവേകളിൽ നിന്നു ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിലാണ് പുതിയ വിഷയങ്ങൾ അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്.
പ്രധാനമന്ത്രിയായാൽ അഭയാർഥി പ്രശ്നത്തിൽ ആരോഗ്യകരമായ സമീപനം: ഋഷി സുനാക്
10:57 PM Jul 25, 2022 | Deepika.com