സ്റ്റീവനേജിലെ സെന്റ് തോമസ് ഡേ, സഭാ പിതാവായ മാർത്തോമ ശ്ലീഹായിൽ നിന്നും ആർജ്ജിച്ച വിശ്വാസവും, പാരന്പര്യവും, പൈതൃകവും അഭിമാനത്തോടെയും തീക്ഷ്ണതയോടും വിളിച്ചോതുന്ന മാർത്തോമ പ്രഘോഷണമായി.
’ഭാരത കത്തോലിക്കർ തങ്ങളുടെ ഭക്തിയും, വിശ്വാസവും തീക്ഷ്ണമായി കാത്തു പരിപാലിക്കുവാൻ സാധിക്കുന്നത് സഭാ പൈതൃകത്തിന്റെ ഉറവിടമായ മാർത്തോമ ശ്ലീഹയിലൂടെ പകർന്നു നൽകപ്പെട്ട ദൈവീക പദ്ധതികളുടെയും ഈശ്വര സ്നേഹത്തിന്റെയും അനന്ത രക്ഷയുടെയും പൂർണത നിറഞ്ഞ പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ്. ഏറ്റവും മൂല്യമുള്ളതായി തോമാശ്ലീഹാ കണക്കാക്കുന്ന, പരിശുദ്ധ അമ്മയുടെ ചിത്രവും, വി. മത്തായി എഴുതിയ സുവിശേഷ ലിഖിതവുമായാണ് തന്റെ ഭാരത സുവിശേഷവൽക്കരണ യാത്രയിൽ അപ്പസ്തോലൻ വന്നെത്തിയതെന്നും, മാതൃഭക്തിയും കത്തോലിക്കാ വിശ്വാസവും അതിനാൽത്തന്നെ നസ്രാണിമക്കൾക്കു സഭ പിതാവിൽ നിന്നും കിട്ടിയ വരദാനമാണെന്നും’ ജോർജ് അച്ചൻ ഓർമ്മിപ്പിച്ചു.
’സഭയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വിശ്വാസം ഉൗട്ടി ഉറപ്പിച്ചു കൊണ്ട് സ്വജീവനെ വരെ ഗൗനിക്കാതെ ദൈവീക ദൗത്വം ഏറ്റെടുക്കുകയും, ഏറ്റവും വിനയാന്വിതനായി ചോദ്യങ്ങളിലൂടെ ബോധ്യങ്ങൾ ഉറപ്പിക്കുന്ന, വിശ്വാസത്തിന്റെ പാരമ്യതയിൽ യേശുവിനെ സർവശക്തനും ദൈവവുമായി കാണുവാൻ കഴിഞ്ഞ ശിഷ്യ ഗണങ്ങളിൽ പ്രമുഖനാണ് തോമാശ്ലീഹാ’.
’യേശുവിന്റെ ഉയിർപ്പ്, പരിശുദ്ധ അമ്മയുടെ സ്വർഗാരോപണം തുടങ്ങിയ സഭയുടെ ഏറ്റവും വലിയ വിശ്വാസ സത്യങ്ങൾക്കു ലോകത്തിനു തന്റെ ബോധ്യം പകർന്നു നൽകുവാനും, നേർ സാക്ഷിയാകുവാൻ കഴിയുകയും ചെയ്ത മാർത്തോമ ശ്ലീഹ ഭാരതത്തിനു വലിയ ദൈവീക കൃപയാണ് പകർന്നു നൽകിയതെന്ന് ജോർജ്് അച്ചൻ തന്റെ തിരുനാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
ജെസ്ലിൻ, ജോർജ്, ഓമന തുടങ്ങിയവർ ഗാന ശുശ്രുഷ നയിച്ചു. മാർത്തോമാശ്ലീഹായുടെ രൂപം വഹിച്ചു കൊണ്ട് നടത്തിയ പ്രദക്ഷിണത്തിനുശേഷം,പരിശുദ്ധ ശ്ലീവായുടെ സമാപന ആശീർവാദത്തോടെ തിരുക്കർമ്മങ്ങൾ അവസാനിച്ചു. ട്രസ്റ്റി ജിന്റോ മാവറ, ബെന്നി ജോസഫ്, ജിനേഷ് ജോർജ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.