നിയമസഭാവലോകനം / സാബു ജോണ്
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം വിപരീത ദിശയിലേക്കാണോ പോകുന്നതെന്ന് പ്രതിപക്ഷത്തെ യുവ എംഎൽഎ വി.ടി. ബൽറാമിനു സംശയം. ചില പോലീസ് നടപടികളാണ് ബൽറാമിനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഷാഫി പറന്പിൽ എംഎൽഎയെ ഒരു പോലീസുകാരൻ കടിച്ചെന്നാണു ബൽറാമിന്റെ പരാതി. പട്ടിയാണോ പേപ്പട്ടിയാണോ അതോ പിണറായിയുടെ വാനരസേനയാണോ ഇതെന്നാണു ബൽറാം ചോദിക്കുന്നത്.
ഷാഫിയെയും കെഎസ്യു നേതാക്കളെയും തല്ലിച്ചതച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ച ബൽറാമിന്റെ അഭിപ്രായത്തിൽ ഇന്നലെകളിലെ നസീമും ശിവരഞ്ജിത്തുമൊക്കെയാണ് കഴിഞ്ഞ ദിവസം ഷാഫിക്കെതിരേ ക്രൂരമർദനം അഴിച്ചുവിട്ടത്. നിന്റെ എംഎൽഎയ്ക്കു രണ്ടെണ്ണം കിട്ടിയപ്പോൾ മതിയായില്ലേടാ എന്നു കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സുനീഷ് ബാബു ലാത്തിച്ചാർജിനു ശേഷം ചോദിച്ചത്രെ.
ലാത്തിച്ചാർജിന്റെ പേരിൽ അരങ്ങേറിയ പ്രതിഷേധം അസാധാരണവും അപൂർവവുമായ സംഭവങ്ങൾക്കാണു വഴിതെളിച്ചത്. 2015 ലെ ബജറ്റ് അവതരണദിനത്തോളമെത്തിയില്ലെങ്കിലും സംഭവബഹുലമായിരുന്നു ഇന്നലെ സഭ. ഈ നിയമസഭ വന്നശേഷം സ്പീക്കറുടെ ഡയസിൽ കയറിയുള്ള പ്രതിഷേധം ആദ്യമായിട്ടായിരുന്നു. സാധാരണ ഗതിയിൽ സഭ നിർത്തിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ച ശേഷമാണ് സ്പീക്കർ ചേംബറിലേക്കു പോകുന്നത്. ഇന്നലെ ഡയസിൽ കയറിയ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കിത്തുടങ്ങിയപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒരക്ഷരം ഉരിയാടാതെ ചേംബറിലേക്കു പോയി. ഒരു നിമിഷം ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിഷേധക്കാരും പകച്ചുപോയി.
രാവിലെ ചോദ്യോത്തരവേളയിൽതന്നെ പ്രതിപക്ഷം വരാനിരിക്കുന്നതു സംബന്ധിച്ച സൂചന തന്നു. ലാത്തിച്ചാർജ് വിഷയം ചർച്ച ചെയ്യണമെന്ന് ചോദ്യോത്തരവേള തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷം അപ്പോഴേക്കും പ്രതിഷേധം ആരംഭിച്ചിരുന്നു.
വി.ടി. ബൽറാം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ സാഹചര്യത്തിൽ ശൂന്യവേളയിൽ പരിഗണിക്കാമെന്നു പറഞ്ഞ് സ്പീക്കർ ചോദ്യോത്തരവേളയിലേക്കു കടന്നു. കുറച്ചു സമയം മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് ശാന്തരായി. എന്നാൽ, അവർ ചോദ്യങ്ങൾ ചോദിക്കാതെ നിസഹകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സഭയിലുണ്ടായിരുന്നില്ല. പകരം മറുപടി പറയാനുള്ള നിയോഗം ഇ.പി. ജയരാജനായിരുന്നു. ഷാഫിക്കു പരിക്കേറ്റത് അത്യന്തം നിർഭാഗ്യകരമായിപ്പോയെന്നു പറഞ്ഞ ജയരാജൻ പിന്നീട് പോലീസ് എഴുതി നൽകിയ റിപ്പോർട്ട് വായിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കയറ്റിയ വാഹനത്തിൽനിന്ന് ഷാഫി പറന്പിൽ ബലമായി ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പുറത്തുവന്ന് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയായിരുന്നു എന്നും ജയരാജൻ വിശദീകരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
ഇതേ സഭയിലെ ഒരു ഭരണപക്ഷ എംഎൽഎയ്ക്കെതിരേയും സമാനമായ പോലീസ് അതിക്രമം ഉണ്ടായില്ലേ എന്നു ബൽറാം ചോദിച്ചു. സമരവും പ്രതിഷേധവുമെല്ലാം അവസാനിച്ച ശേഷം പോലീസ് ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നു ബൽറാം കുറ്റപ്പെടുത്തി.
എല്ലാവർക്കും സമാധാനജീവിതം ഉറപ്പുവരുത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ പോലീസ് നയത്തേക്കുറിച്ചു ജയരാജൻ വിശദമായിത്തന്നെ പറഞ്ഞു. ജനപ്രതിനിധികൾക്കു പരിക്കേൽക്കാതിരിക്കാൻ തങ്ങൾ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും പറഞ്ഞു. താൻ എംഎൽഎ ആയിരുന്ന കാലത്ത് തന്റെ പുറത്ത് ഒരുതരി തൊലിയില്ലാതെ പോലീസ് അടിച്ചു പരത്തിയിട്ടുണ്ടെന്നും ജയരാജൻ ഓർമിപ്പിച്ചു.
ഏതെങ്കിലും ഒരു പോലീസുകാരൻ പരിക്കേറ്റ് ആശുപത്രിയിലുണ്ടോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അവിടെ പൊതുമുതൽ നശിപ്പിച്ചോ? വാഹനങ്ങൾക്കു കേടുപാടു വരുത്തിയോ? പോലീസ് വാഹനം കത്തിച്ചോ? പോലീസിനു നേരെ കല്ലേറുണ്ടായോ? ഒന്നുമുണ്ടാകാതെ പിന്നെ എന്തിനിത്ര ക്രൂരമായ ലാത്തിച്ചാർജ് നടത്തിയെന്നു രമേശ് ചോദിച്ചു. നരേന്ദ്ര മോദി ജെഎൻയുവിൽ ചെയ്യുന്നതും പിണറായി കേരളത്തിൽ ചെയ്യുന്നതും ഒന്നുതന്നെയാണ്. ഇവർ ഇരുവരും ഒരേ തൂവൽപക്ഷികളാണ്. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടശേഷം രമേശ് കസേരയിലിരുന്നു.
ഇതോടെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കു പ്രതിപക്ഷക്കാർ നീങ്ങുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നാലു പേർ ഡയസിൽ കയറിയത്. റോജി എം. ജോണ്, എൽദോസ് പി. കുന്നപ്പിള്ളിൽ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ സ്പീക്കർക്ക് അരികിലെത്തി മുദ്രാവാക്യം മുഴക്കിത്തുടങ്ങി. വി.പി. സജീന്ദ്രനും ഡയസിൽ കയറിയെങ്കിലും അതു പ്രതിഷേധക്കാരെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു.
സ്പീക്കർ സ്ഥലംവിട്ടതോടെ പ്രതിപക്ഷം താഴെയിറങ്ങി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.
ഭരണപക്ഷവും മുൻനിരയിൽ ഒത്തുകൂടി നാണക്കേടിത്, നാണക്കേട് എന്നു പ്രതിപക്ഷത്തെ നോക്കി വിളിച്ചുതുടങ്ങി. നാണമില്ലേ എസ്എഫ്ഐ, നാണമില്ലേ ഡിവൈഎഫ്ഐ തുടങ്ങി ഭരണപക്ഷക്കാരെ നോക്കി പ്രതിപക്ഷവും വിളിച്ചുകൊണ്ടിരുന്നു. 2015 ആവർത്തിക്കുമോ എന്ന ആശങ്ക ഉയർന്നെങ്കിലും പെട്ടെന്നുതന്നെ രംഗം ശാന്തമായി.
സഭാ സ്തംഭനം അന്പതു മിനിറ്റ് നീണ്ടു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി. സ്പീക്കറുടെ ചേംബറിൽ കക്ഷിനേതാക്കളുടെ യോഗം ചേർന്നു. പക്ഷേ ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിന്നു. വീണ്ടും സഭ ചേർന്നപ്പോഴും പ്രതിപക്ഷവും സർക്കാരും നിലപാടിൽ നിന്നു മാറിയില്ല. പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ശേഷം അന്വേഷണം നടത്തണമെന്നു പ്രതിപക്ഷവും അന്വേഷണത്തിനുശേഷം കുറ്റക്കാരെന്നു കണ്ടാൽ ശിക്ഷ എന്നു സർക്കാരും പറഞ്ഞതോടെ വീണ്ടും പ്രതിപക്ഷം നടുത്തളത്തിലെത്തി. അപ്പോഴും മുഖ്യമന്ത്രി സഭയിൽ എത്തിയില്ല.
പ്രതിപക്ഷാംഗങ്ങൾ ഡയസിൽ കയറിയ നടപടിയെ സ്പീക്കർ വിമർശിച്ചു. കൂടിയാലോചനകൾക്കുശേഷം നടപടിയുണ്ടാകുമെന്ന സൂചനയും നൽകി. നടപടികൾ തീർത്തു സഭ നേരത്തെ പിരിഞ്ഞു.
ഇന്നുകൊണ്ട് സമ്മേളനം അവസാനിക്കുകയാണ്. ഡയസിൽ കയറിയവർക്കെതിരേ നടപടി ഉണ്ടാകാം. അതില്ലെങ്കിലും അവസാനദിനവും ശാന്തമായി സഭ സമ്മേളിക്കാനുള്ള അന്തരീക്ഷം ഇപ്പോഴില്ല.
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം വിപരീത ദിശയിലേക്കാണോ പോകുന്നതെന്ന് പ്രതിപക്ഷത്തെ യുവ എംഎൽഎ വി.ടി. ബൽറാമിനു സംശയം. ചില പോലീസ് നടപടികളാണ് ബൽറാമിനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഷാഫി പറന്പിൽ എംഎൽഎയെ ഒരു പോലീസുകാരൻ കടിച്ചെന്നാണു ബൽറാമിന്റെ പരാതി. പട്ടിയാണോ പേപ്പട്ടിയാണോ അതോ പിണറായിയുടെ വാനരസേനയാണോ ഇതെന്നാണു ബൽറാം ചോദിക്കുന്നത്.
ഷാഫിയെയും കെഎസ്യു നേതാക്കളെയും തല്ലിച്ചതച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ച ബൽറാമിന്റെ അഭിപ്രായത്തിൽ ഇന്നലെകളിലെ നസീമും ശിവരഞ്ജിത്തുമൊക്കെയാണ് കഴിഞ്ഞ ദിവസം ഷാഫിക്കെതിരേ ക്രൂരമർദനം അഴിച്ചുവിട്ടത്. നിന്റെ എംഎൽഎയ്ക്കു രണ്ടെണ്ണം കിട്ടിയപ്പോൾ മതിയായില്ലേടാ എന്നു കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സുനീഷ് ബാബു ലാത്തിച്ചാർജിനു ശേഷം ചോദിച്ചത്രെ.
ലാത്തിച്ചാർജിന്റെ പേരിൽ അരങ്ങേറിയ പ്രതിഷേധം അസാധാരണവും അപൂർവവുമായ സംഭവങ്ങൾക്കാണു വഴിതെളിച്ചത്. 2015 ലെ ബജറ്റ് അവതരണദിനത്തോളമെത്തിയില്ലെങ്കിലും സംഭവബഹുലമായിരുന്നു ഇന്നലെ സഭ. ഈ നിയമസഭ വന്നശേഷം സ്പീക്കറുടെ ഡയസിൽ കയറിയുള്ള പ്രതിഷേധം ആദ്യമായിട്ടായിരുന്നു. സാധാരണ ഗതിയിൽ സഭ നിർത്തിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ച ശേഷമാണ് സ്പീക്കർ ചേംബറിലേക്കു പോകുന്നത്. ഇന്നലെ ഡയസിൽ കയറിയ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കിത്തുടങ്ങിയപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒരക്ഷരം ഉരിയാടാതെ ചേംബറിലേക്കു പോയി. ഒരു നിമിഷം ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിഷേധക്കാരും പകച്ചുപോയി.
രാവിലെ ചോദ്യോത്തരവേളയിൽതന്നെ പ്രതിപക്ഷം വരാനിരിക്കുന്നതു സംബന്ധിച്ച സൂചന തന്നു. ലാത്തിച്ചാർജ് വിഷയം ചർച്ച ചെയ്യണമെന്ന് ചോദ്യോത്തരവേള തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷം അപ്പോഴേക്കും പ്രതിഷേധം ആരംഭിച്ചിരുന്നു.
വി.ടി. ബൽറാം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ സാഹചര്യത്തിൽ ശൂന്യവേളയിൽ പരിഗണിക്കാമെന്നു പറഞ്ഞ് സ്പീക്കർ ചോദ്യോത്തരവേളയിലേക്കു കടന്നു. കുറച്ചു സമയം മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് ശാന്തരായി. എന്നാൽ, അവർ ചോദ്യങ്ങൾ ചോദിക്കാതെ നിസഹകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സഭയിലുണ്ടായിരുന്നില്ല. പകരം മറുപടി പറയാനുള്ള നിയോഗം ഇ.പി. ജയരാജനായിരുന്നു. ഷാഫിക്കു പരിക്കേറ്റത് അത്യന്തം നിർഭാഗ്യകരമായിപ്പോയെന്നു പറഞ്ഞ ജയരാജൻ പിന്നീട് പോലീസ് എഴുതി നൽകിയ റിപ്പോർട്ട് വായിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കയറ്റിയ വാഹനത്തിൽനിന്ന് ഷാഫി പറന്പിൽ ബലമായി ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പുറത്തുവന്ന് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയായിരുന്നു എന്നും ജയരാജൻ വിശദീകരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
ഇതേ സഭയിലെ ഒരു ഭരണപക്ഷ എംഎൽഎയ്ക്കെതിരേയും സമാനമായ പോലീസ് അതിക്രമം ഉണ്ടായില്ലേ എന്നു ബൽറാം ചോദിച്ചു. സമരവും പ്രതിഷേധവുമെല്ലാം അവസാനിച്ച ശേഷം പോലീസ് ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നു ബൽറാം കുറ്റപ്പെടുത്തി.
എല്ലാവർക്കും സമാധാനജീവിതം ഉറപ്പുവരുത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ പോലീസ് നയത്തേക്കുറിച്ചു ജയരാജൻ വിശദമായിത്തന്നെ പറഞ്ഞു. ജനപ്രതിനിധികൾക്കു പരിക്കേൽക്കാതിരിക്കാൻ തങ്ങൾ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും പറഞ്ഞു. താൻ എംഎൽഎ ആയിരുന്ന കാലത്ത് തന്റെ പുറത്ത് ഒരുതരി തൊലിയില്ലാതെ പോലീസ് അടിച്ചു പരത്തിയിട്ടുണ്ടെന്നും ജയരാജൻ ഓർമിപ്പിച്ചു.
ഏതെങ്കിലും ഒരു പോലീസുകാരൻ പരിക്കേറ്റ് ആശുപത്രിയിലുണ്ടോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അവിടെ പൊതുമുതൽ നശിപ്പിച്ചോ? വാഹനങ്ങൾക്കു കേടുപാടു വരുത്തിയോ? പോലീസ് വാഹനം കത്തിച്ചോ? പോലീസിനു നേരെ കല്ലേറുണ്ടായോ? ഒന്നുമുണ്ടാകാതെ പിന്നെ എന്തിനിത്ര ക്രൂരമായ ലാത്തിച്ചാർജ് നടത്തിയെന്നു രമേശ് ചോദിച്ചു. നരേന്ദ്ര മോദി ജെഎൻയുവിൽ ചെയ്യുന്നതും പിണറായി കേരളത്തിൽ ചെയ്യുന്നതും ഒന്നുതന്നെയാണ്. ഇവർ ഇരുവരും ഒരേ തൂവൽപക്ഷികളാണ്. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടശേഷം രമേശ് കസേരയിലിരുന്നു.
ഇതോടെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കു പ്രതിപക്ഷക്കാർ നീങ്ങുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നാലു പേർ ഡയസിൽ കയറിയത്. റോജി എം. ജോണ്, എൽദോസ് പി. കുന്നപ്പിള്ളിൽ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ സ്പീക്കർക്ക് അരികിലെത്തി മുദ്രാവാക്യം മുഴക്കിത്തുടങ്ങി. വി.പി. സജീന്ദ്രനും ഡയസിൽ കയറിയെങ്കിലും അതു പ്രതിഷേധക്കാരെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു.
സ്പീക്കർ സ്ഥലംവിട്ടതോടെ പ്രതിപക്ഷം താഴെയിറങ്ങി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.
ഭരണപക്ഷവും മുൻനിരയിൽ ഒത്തുകൂടി നാണക്കേടിത്, നാണക്കേട് എന്നു പ്രതിപക്ഷത്തെ നോക്കി വിളിച്ചുതുടങ്ങി. നാണമില്ലേ എസ്എഫ്ഐ, നാണമില്ലേ ഡിവൈഎഫ്ഐ തുടങ്ങി ഭരണപക്ഷക്കാരെ നോക്കി പ്രതിപക്ഷവും വിളിച്ചുകൊണ്ടിരുന്നു. 2015 ആവർത്തിക്കുമോ എന്ന ആശങ്ക ഉയർന്നെങ്കിലും പെട്ടെന്നുതന്നെ രംഗം ശാന്തമായി.
സഭാ സ്തംഭനം അന്പതു മിനിറ്റ് നീണ്ടു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി. സ്പീക്കറുടെ ചേംബറിൽ കക്ഷിനേതാക്കളുടെ യോഗം ചേർന്നു. പക്ഷേ ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിന്നു. വീണ്ടും സഭ ചേർന്നപ്പോഴും പ്രതിപക്ഷവും സർക്കാരും നിലപാടിൽ നിന്നു മാറിയില്ല. പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ശേഷം അന്വേഷണം നടത്തണമെന്നു പ്രതിപക്ഷവും അന്വേഷണത്തിനുശേഷം കുറ്റക്കാരെന്നു കണ്ടാൽ ശിക്ഷ എന്നു സർക്കാരും പറഞ്ഞതോടെ വീണ്ടും പ്രതിപക്ഷം നടുത്തളത്തിലെത്തി. അപ്പോഴും മുഖ്യമന്ത്രി സഭയിൽ എത്തിയില്ല.
പ്രതിപക്ഷാംഗങ്ങൾ ഡയസിൽ കയറിയ നടപടിയെ സ്പീക്കർ വിമർശിച്ചു. കൂടിയാലോചനകൾക്കുശേഷം നടപടിയുണ്ടാകുമെന്ന സൂചനയും നൽകി. നടപടികൾ തീർത്തു സഭ നേരത്തെ പിരിഞ്ഞു.
ഇന്നുകൊണ്ട് സമ്മേളനം അവസാനിക്കുകയാണ്. ഡയസിൽ കയറിയവർക്കെതിരേ നടപടി ഉണ്ടാകാം. അതില്ലെങ്കിലും അവസാനദിനവും ശാന്തമായി സഭ സമ്മേളിക്കാനുള്ള അന്തരീക്ഷം ഇപ്പോഴില്ല.