മാഡ്രിഡ്: ശീതയുദ്ധ കാലഘട്ടത്തിനുശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ലോകം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നാറ്റോ ഉച്ചകോടി. സൈനിക സഖ്യത്തിന്റെ ഐക്യം കൂടുതൽ ഉൗട്ടിയുറപ്പിക്കേണ്ട സന്ദർഭമാണിതെന്നും അതിനായിരിക്കണം അംഗരാജ്യങ്ങൾ മുൻഗണന നൽകേണ്ടതെന്നും മാഡ്രിഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ സെക്രട്ടറി ജനറൽ യെൻസ് സ്റേറാൾട്ടൻബർഗ് അഭിപ്രായപ്പെട്ടു.
യുക്രെയ്ൻ അധിനിവേശത്തിൽനിന്ന് റഷ്യ പി·ാറുന്നില്ലെങ്കിൽ കൂടുതൽ സൈന്യത്തെ അയക്കാൻ നാറ്റോ നിർബന്ധിതമാവും. നിലവിലുള്ള 40,000ൽനിന്ന് സൈനികരുടെ എണ്ണം അടുത്ത വർഷമാവുന്പോഴേക്കും മൂന്നു ലക്ഷമെങ്കിലുമാക്കി വർധിപ്പിക്കേണ്ടിവരുമെന്നും സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി.
നാറ്റോയുടെ ചരിത്രത്തിലെ സുപ്രധാന ഉച്ചകോടിയാണിത്. 10 വർഷത്തിലൊരിക്കൽ തയാറാക്കുന്ന സ്ട്രാറ്റജിക് കണ്സപ്റ്റിന് ഉച്ചകോടിയിൽ രൂപം നൽകും. റഷ്യയെ ഒന്നാം നന്പർ ശത്രുവായി ഉച്ചകോടിയിൽ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം യൂറോപ്പിന്റെ സമാധാനം കെടുത്തിയിരിക്കുന്നു എന്നാണ് നാറ്റോ അംഗരാജ്യങ്ങളുടെ വിലയിരുത്തൽ.
കാലാവസ്ഥ വ്യതിയാനം, സൈബർ സുരക്ഷ, ചൈനയുടെ സാന്പത്തിക-സൈനിക വളർച്ച തുടങ്ങിയ വിഷയങ്ങളെല്ലാം ഉച്ചകോടിയിൽ ചർച്ച ചെയ്യും. 28 യൂറോപ്യൻ രാജ്യങ്ങളും രണ്ടു ഉത്തര അമേരിക്കൻ രാജ്യങ്ങളുമടങ്ങുന്ന നാറ്റോയുടെ ഇത്തവണത്തെ ഉച്ചകോടിയിൽ ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളാണ്. യുക്രെയ്ൻ പ്രസിഡന്റ് വോലോദിമിർ സെലൻസ്കി വിഡിയോ കോണ്ഫറൻസ് വഴിയും പങ്കെടുത്തേക്കും.
ലോകം നേരിടുന്ന ശീതയുദ്ധത്തിനു ശേഷമുള്ള വലിയ വെല്ലുവിളി: നാറ്റോ
05:33 AM Jul 01, 2022 | Deepika.com