സുപ്രീം കോടതി തുടർച്ചയായി ഞെട്ടിക്കുകയാണ്. ബാബറി മസ്ജിദ്- രാമജന്മഭൂമി കേസും അയോഗ്യത ശരിവച്ച എംഎൽഎമാർക്ക് വീണ്ടും മത്സരിക്കാൻ അനുവദിച്ചതും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനെ വിവരാവകാശ പരിധിയിലാക്കിയതും മുതൽ ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരേയുള്ള പുനഃപരിശോധനാ ഹർജികളിലെ തീരുമാനം നീട്ടിയതും റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച പുനഃപരിശോധനാ ഹർജി തള്ളിയതും ചൗക്കിധാർ ചോർ ഹേ എന്ന പ്രയോഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരേയുള്ള കോടതിയലക്ഷ്യ ഹർജി തള്ളിയതുമെല്ലാം വലിയ വാർത്തയായി.
പക്ഷേ, രാജ്യത്തെ പരമോന്നത കോടതിയുടെ, പ്രത്യേകിച്ച് ഭരണഘടനാ ബെഞ്ചുകളുടെ തിരക്കിട്ടുള്ള ഏകകണ്ഠ, ഭൂരിപക്ഷ വിധികളും വിയോജന വിധികളുമെല്ലാം മൊത്തത്തിൽ ഉണ്ടാക്കിയ ആശയക്കുഴപ്പവും അങ്കലാപ്പും ചെറുതല്ല. മിക്ക കേസുകളും കൂടുതൽ സങ്കീർണമായെന്നു പറഞ്ഞാലും തെറ്റല്ല. കോടതിവിധികളിൽ വ്യക്തത കിട്ടാൻ രാജ്യത്തെ പ്രമുഖ നിയമജ്ഞർ പോലും വിഷമിക്കുകയാണ്. പല വിധികളെത്തുടർന്നും നിയമലോകത്ത് വ്യത്യസ്ത അഭിപ്രായങ്ങൾ തുടരുന്നതു തന്നെ ആശയക്കുഴപ്പത്തിന്റെ തെളിവാകും.
നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഞായറാഴ്ച വിരമിക്കുന്നതിനു മുന്പാണു വളരെക്കാലമായി വിവാദമായിരുന്ന കേസുകളിലെ കൂട്ടവിധിയെന്നതും ശ്രദ്ധേയമാണ്. സുപ്രീംകോടതിയിലെ ചുമതലകൾ വീതിച്ചുനൽകുന്നതിൽ സീനിയോറിറ്റി മറികടന്നു പ്രമാദമായ ചില കേസുകൾ ചില ജഡ്ജിമാർക്കു പ്രത്യേകം നൽകുന്നത് അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി അന്നത്തെ ചീഫ് ജസ്റ്റീസിനും പരോക്ഷമായി കേന്ദ്രസർക്കാരിനുമെതിരേ പരസ്യമായി പത്രസമ്മേളനം വിളിച്ചു പ്രതികരിച്ചവരിൽ പ്രമുഖനായിരുന്നു ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്. പക്ഷേ ചീഫ് ജസ്റ്റീസായശേഷം അദ്ദേഹത്തിനെതിരേ ലൈംഗികപീഡന പരാതി ഉയർന്നപ്പോൾ രാജ്യത്തു കേട്ടുകേൾവിയില്ലാത്ത രീതിയിൽ ആ കേസ് ഒതുക്കിയതോടെ ചിത്രം മാറി.
അയോധ്യയിലെ ഭൂമിതർക്ക കേസിലും റഫാൽ അഴിമതിയാരോപണം അന്വേഷിക്കണമെന്ന ഹർജിയിലും കർണാടകയിലെ അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ കേസിലും തുടങ്ങി ശബരിമല യുവതീപ്രവേശന വിധിക്കെതിരേയുള്ള പുനഃപരിശോധനാ ഹർജിയിലും മറ്റും രാജ്യത്തെ ഭരണകക്ഷിക്കും അവരെ തുണയ്ക്കുന്ന സംഘപരിവാറിനും സുപ്രീംകോടതി വിധി വരുന്നതിനു മുന്പേ ആഹ്ലാദവും ആമോദവും ഉണ്ടായതു വെറും യാദൃച്ഛികമാകില്ല. ഇതിനു മുന്പുള്ള മുത്തലാക്ക് വിധി അടക്കമുള്ളവയും മറക്കരുതല്ലോ.
അയോധ്യ, ശബരിമല, മുത്തലാക്ക്, റഫാൽ തുടങ്ങിയ സുപ്രധാന കേസുകളിൽ ഭരണഘടനാ ബെഞ്ചിന്റെ അന്തിമവിധികളിൽ ഭരണഘടനയും നിയമവ്യവസ്ഥയും കൃത്യമായി കണ്ടെത്താൻ തന്നെ പ്രയാസമാകും. ഭരണഘടനാ ബെഞ്ചിലെ തന്നെ അംഗങ്ങളായ ചില ജഡ്ജിമാർ നൽകിയ വിയോജന വിധികളും ഉയർത്തിയ ചോദ്യങ്ങളും രാജ്യത്തെ ന്യായാധിപന്മാർക്കു തന്നെ പഠനവിഷയമാണ്. ശരിയേത്, കൂടുതൽ ശരിയേത്, തെറ്റേത്, തെറ്റും ശരിയുമല്ലാത്തതാണോ എന്നൊന്നും തീർച്ചപ്പെടുത്താനാകാത്ത അഭിപ്രായങ്ങൾ.
ഭരണഘടനയിലെ ഏതു വ്യവസ്ഥയും രാജ്യത്തെ ഏതു നിയമവും അനുസരിച്ചാണ് അയോധ്യയിലെ തർക്കഭൂമി മുഴുവനായി ഭൂരിപക്ഷസമുദായത്തിനും മറ്റൊരു അഞ്ചേക്കർ ഭൂമി കേസിലെ കക്ഷിയായ ന്യൂനപക്ഷ സമുദായത്തിനും നൽകിയതെന്ന് ഇനിയും മനസിലായിട്ടില്ലെന്നു പറയുന്നതു സുപ്രീംകോടതിയിലെ ചില അഭിഭാഷകർ തന്നെയാണ്. കോടതിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പോ പരിഹാരമോ ഉണ്ടാക്കിയിരുന്നെങ്കിൽ പ്രശ്നമില്ല.
ദീർഘകാലമായി രാജ്യത്ത് സംഘർഷവും രാഷ്ട്രീയ മുതലെടുപ്പുകളും നടന്ന പ്രശ്നത്തിൽ ഒരു പരിഹാരം അനിവാര്യവും നല്ലതുമാകും. പക്ഷേ അയോധ്യ കേസിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള ഒത്തുതീർപ്പല്ല, മറിച്ചു ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രസ്താവം ഉണ്ടായതാണു അനേകരുടെ നെറ്റി ചുളിപ്പിക്കുന്നത്. അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സ്ഥലം തങ്ങളുടേതാണെന്നു സംശയമില്ലാതെ തെളിയിക്കാൻ മുസ്ലിംകൾക്കായില്ലെന്നു പറയുന്നു. എങ്കിൽ തങ്ങളുടെ അവകാശം സംശയലേശമെന്യേ തെളിയിക്കാൻ ഹിന്ദുക്കൾക്കു കഴിഞ്ഞോയെന്നതിനും കൃത്യമായ ഉത്തരമില്ല.
ബാബറി മസ്ജിദ് പൊളിച്ചതു തെറ്റാണെന്നു ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി പറയുന്നു. എങ്കിൽ തെറ്റുചെയ്തവർക്കുതന്നെ അതേ തർക്കഭൂമി മുഴുവനായി എങ്ങനെ നൽകാനാകും എന്നതിന് ആരും വ്യക്തത നൽകുന്നില്ല. തെറ്റാണു ചെയ്തതെന്നു പരമോന്നത കോടതി പറയുന്നുണ്ടെങ്കിൽ രാജ്യത്തെയാകെ ബാധിച്ച വലിയ തെറ്റിന് ഉത്തരവാദികളെ ശിക്ഷിക്കാൻ കൂടി വ്യക്തമായി നിർദേശം നൽകേണ്ടതില്ലേ. ഇതിനൊക്കെ മറുപടിയായി തൊടുന്യായങ്ങൾ നിരത്താമെങ്കിലും രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ചാണോ വിധിയെന്നതാണു പ്രസക്തമായ ചോദ്യം.
ശബരിമല കേസിൽ അടക്കം സുപ്രീംകോടതി വിധി പറയുന്പോൾ ഭരണഘടനയാണു വിശുദ്ധ ഗ്രന്ഥം എന്ന ജസ്റ്റീസ് രോഹിംഗ്ടണ് നരിമാന്റെ തന്നെ അഭിപ്രായം വളരെ പ്രസക്തമാണ്. വിശ്വാസങ്ങളോ, ആചാരങ്ങളോ ഭരണഘടനയേക്കാൾ വലുതാകില്ലെന്നു പലതവണ സുപ്രീംകോതി തന്നെ മുന്പേ വ്യക്തമാക്കിയിട്ടുമുണ്ട്. കോടതിക്കു മുന്പിൽ ഭരണഘടന തന്നെയാകണം വിശുദ്ധ ഗ്രന്ഥം. രാജ്യത്തെ ജനപ്രതിനിധി സഭ പാസാക്കിയ നിയമങ്ങളാകണം കോടതി പരിഗണിക്കേണ്ടത്.
ഓരോ കേസിലും വിശ്വാസം, ആചാരം, കീഴ്വഴക്കം, രാഷ്ട്രീയം, മതം, ജാതി തുടങ്ങിയ പരിഗണനകൾ വന്നാൽ രാജ്യത്തെ നിയമവ്യവസ്ഥ തന്നെയാകും തകരുക. ഏകീകൃത സിവിൽ കോഡിനു വേണ്ടി വാദിക്കുന്നവർ തന്നെയാണു ഭൂരിപക്ഷ വിശ്വാസമെന്ന വടിയുമേന്തി വരുന്നതെന്നതാണു വിരോധാഭാസം.
ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ പുതിയ ഏഴംഗ ബെഞ്ചിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നതു വരെ മാറ്റിവയ്ക്കാനുള്ള ഭൂരിപക്ഷ വിധി എന്തായാലും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. അതിലേറെ അതിശയകരമാണ്.
മതപരമായ വിഷയങ്ങളിൽ കോടതി ഇടപെടുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്നും അതുവരെ വിധി നീട്ടുകയാണെന്നുമാണു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കറും ഇന്ദു മൽഹോത്രയും വ്യക്തമാക്കിയത്.
ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും സമാനസ്വഭാവമുള്ള വിഷയങ്ങളാണെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ തീരുമാനമാകുന്നതു വരെ പുനഃപരിശോധനാ ഹർജികൾ മാറ്റിവയ്ക്കുകയാണ് ചീഫ് ജസ്റ്റീസും മറ്റു രണ്ടു ജഡ്ജിമാരും ചെയ്തത്. ചുരുക്കത്തിൽ പുനഃപരിശോധനാ ഹർജി തള്ളിയില്ല. പഴയ വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഫലത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.
ഏഴംഗ ബെഞ്ചിന്റെ തീരുമാനത്തിനായി ഉയർത്തിയ ചോദ്യങ്ങളും ശ്രദ്ധേയമാണ്. 1. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾ ഏതെല്ലാം. ഇവ തീരുമാനിക്കാനുള്ള അധികാരം മതാചാര്യ·ാർക്കോ, കോടതിക്കോ? 2. മതവിശ്വാസത്തിനും തുല്യതയ്ക്കുമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ എങ്ങനെ പൊരുത്തപ്പെടുത്തണം. 3. ഒഴിച്ചുകൂടാനാകാത്തതെന്നു പറയുന്ന മതാചാരങ്ങൾക്കു ഭരണഘടനാ പരിരക്ഷയുണ്ടോ. 4. മതവിശ്വാസത്തിനുള്ള അവകാശം ക്രമസമാധാനത്തിനും സദാചാരത്തിനും വിധേയമാണെന്ന വ്യവസ്ഥയുടെ അർഥമെന്താണ്. 5. സദാചാരം ഭരണഘടനാ സദാചാരം എന്നിവയുടെ കൃത്യമായ നിർവചനമെന്താണ്. 6. മതവിശ്വാസത്തിനുള്ള അവകാശം നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 25ൽ പറയുന്ന ഹിന്ദുവിഭാഗങ്ങളുടെ അർഥവ്യാപ്തി എന്താണ്. 7. ഒരു മതത്തിന്റെ ആചാരങ്ങൾ ചോദ്യം ചെയ്തു പൊതുതാത്പര്യ ഹർജി നൽകാൻ മറ്റു മതസ്ഥർക്ക് എത്രത്തോളം അവകാശമുണ്ട്.
എല്ലാം വളരെ പ്രസക്തമായ ചോദ്യങ്ങൾ. പക്ഷേ ഈ ചോദ്യങ്ങളൊന്നും പരിഗണിക്കാതെയാണോ നേരത്തെ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എന്ന ചോദ്യത്തിന് ഇതേ ന്യായാധിപർ തന്നെയാണു ജനങ്ങളോട് ഉത്തരം പറയേണ്ടത്.
ചീഫ് ജസ്റ്റീസ് അടക്കം മൂന്നു ജഡ്ജിമാർ നൽകിയ ഭൂരിപക്ഷ തീർപ്പിനെതിരേ ഇതേ ബെഞ്ചിലെ ജസ്റ്റീസുമാരായ നരിമാനും ഡി.വൈ. ചന്ദ്രചൂഡും നൽകിയ വിശദമായ ഭിന്നവിധി പക്ഷേ വെറുതെയല്ല. ആകെയുള്ള 77 പേജ് വിധിയിൽ ഭൂരിപക്ഷ ജഡ്ജിമാരുടേതു വെറും അഞ്ചു പേജു മാത്രമേ പ്രസക്തമായുള്ളൂ എന്നതും കാണാതെ പോകില്ല. രണ്ടു ജഡ്ജിമാരുടെ ഭിന്നവിധിയാകട്ടെ 64 പേജിലായാണ്. സുപ്രീംകോടതി വിധി അനുസരിക്കുകയെന്നത് ഇച്ഛാനുസൃതം ചെയ്യാവുന്നതല്ലെന്നും ഭരണഘടനാ മൂല്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ നടപടികളെടുക്കണമെന്നതിലും ജസ്റ്റീസുമാരായ നരിമാനും ചന്ദ്രചൂഡിനും സംശയമേയില്ല. അവിടെയാണു കാര്യവും.
ജോർജ് കള്ളിവയലിൽ
പക്ഷേ, രാജ്യത്തെ പരമോന്നത കോടതിയുടെ, പ്രത്യേകിച്ച് ഭരണഘടനാ ബെഞ്ചുകളുടെ തിരക്കിട്ടുള്ള ഏകകണ്ഠ, ഭൂരിപക്ഷ വിധികളും വിയോജന വിധികളുമെല്ലാം മൊത്തത്തിൽ ഉണ്ടാക്കിയ ആശയക്കുഴപ്പവും അങ്കലാപ്പും ചെറുതല്ല. മിക്ക കേസുകളും കൂടുതൽ സങ്കീർണമായെന്നു പറഞ്ഞാലും തെറ്റല്ല. കോടതിവിധികളിൽ വ്യക്തത കിട്ടാൻ രാജ്യത്തെ പ്രമുഖ നിയമജ്ഞർ പോലും വിഷമിക്കുകയാണ്. പല വിധികളെത്തുടർന്നും നിയമലോകത്ത് വ്യത്യസ്ത അഭിപ്രായങ്ങൾ തുടരുന്നതു തന്നെ ആശയക്കുഴപ്പത്തിന്റെ തെളിവാകും.
നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഞായറാഴ്ച വിരമിക്കുന്നതിനു മുന്പാണു വളരെക്കാലമായി വിവാദമായിരുന്ന കേസുകളിലെ കൂട്ടവിധിയെന്നതും ശ്രദ്ധേയമാണ്. സുപ്രീംകോടതിയിലെ ചുമതലകൾ വീതിച്ചുനൽകുന്നതിൽ സീനിയോറിറ്റി മറികടന്നു പ്രമാദമായ ചില കേസുകൾ ചില ജഡ്ജിമാർക്കു പ്രത്യേകം നൽകുന്നത് അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി അന്നത്തെ ചീഫ് ജസ്റ്റീസിനും പരോക്ഷമായി കേന്ദ്രസർക്കാരിനുമെതിരേ പരസ്യമായി പത്രസമ്മേളനം വിളിച്ചു പ്രതികരിച്ചവരിൽ പ്രമുഖനായിരുന്നു ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്. പക്ഷേ ചീഫ് ജസ്റ്റീസായശേഷം അദ്ദേഹത്തിനെതിരേ ലൈംഗികപീഡന പരാതി ഉയർന്നപ്പോൾ രാജ്യത്തു കേട്ടുകേൾവിയില്ലാത്ത രീതിയിൽ ആ കേസ് ഒതുക്കിയതോടെ ചിത്രം മാറി.
അയോധ്യയിലെ ഭൂമിതർക്ക കേസിലും റഫാൽ അഴിമതിയാരോപണം അന്വേഷിക്കണമെന്ന ഹർജിയിലും കർണാടകയിലെ അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ കേസിലും തുടങ്ങി ശബരിമല യുവതീപ്രവേശന വിധിക്കെതിരേയുള്ള പുനഃപരിശോധനാ ഹർജിയിലും മറ്റും രാജ്യത്തെ ഭരണകക്ഷിക്കും അവരെ തുണയ്ക്കുന്ന സംഘപരിവാറിനും സുപ്രീംകോടതി വിധി വരുന്നതിനു മുന്പേ ആഹ്ലാദവും ആമോദവും ഉണ്ടായതു വെറും യാദൃച്ഛികമാകില്ല. ഇതിനു മുന്പുള്ള മുത്തലാക്ക് വിധി അടക്കമുള്ളവയും മറക്കരുതല്ലോ.
അയോധ്യ, ശബരിമല, മുത്തലാക്ക്, റഫാൽ തുടങ്ങിയ സുപ്രധാന കേസുകളിൽ ഭരണഘടനാ ബെഞ്ചിന്റെ അന്തിമവിധികളിൽ ഭരണഘടനയും നിയമവ്യവസ്ഥയും കൃത്യമായി കണ്ടെത്താൻ തന്നെ പ്രയാസമാകും. ഭരണഘടനാ ബെഞ്ചിലെ തന്നെ അംഗങ്ങളായ ചില ജഡ്ജിമാർ നൽകിയ വിയോജന വിധികളും ഉയർത്തിയ ചോദ്യങ്ങളും രാജ്യത്തെ ന്യായാധിപന്മാർക്കു തന്നെ പഠനവിഷയമാണ്. ശരിയേത്, കൂടുതൽ ശരിയേത്, തെറ്റേത്, തെറ്റും ശരിയുമല്ലാത്തതാണോ എന്നൊന്നും തീർച്ചപ്പെടുത്താനാകാത്ത അഭിപ്രായങ്ങൾ.
ഭരണഘടനയിലെ ഏതു വ്യവസ്ഥയും രാജ്യത്തെ ഏതു നിയമവും അനുസരിച്ചാണ് അയോധ്യയിലെ തർക്കഭൂമി മുഴുവനായി ഭൂരിപക്ഷസമുദായത്തിനും മറ്റൊരു അഞ്ചേക്കർ ഭൂമി കേസിലെ കക്ഷിയായ ന്യൂനപക്ഷ സമുദായത്തിനും നൽകിയതെന്ന് ഇനിയും മനസിലായിട്ടില്ലെന്നു പറയുന്നതു സുപ്രീംകോടതിയിലെ ചില അഭിഭാഷകർ തന്നെയാണ്. കോടതിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പോ പരിഹാരമോ ഉണ്ടാക്കിയിരുന്നെങ്കിൽ പ്രശ്നമില്ല.
ദീർഘകാലമായി രാജ്യത്ത് സംഘർഷവും രാഷ്ട്രീയ മുതലെടുപ്പുകളും നടന്ന പ്രശ്നത്തിൽ ഒരു പരിഹാരം അനിവാര്യവും നല്ലതുമാകും. പക്ഷേ അയോധ്യ കേസിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള ഒത്തുതീർപ്പല്ല, മറിച്ചു ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രസ്താവം ഉണ്ടായതാണു അനേകരുടെ നെറ്റി ചുളിപ്പിക്കുന്നത്. അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സ്ഥലം തങ്ങളുടേതാണെന്നു സംശയമില്ലാതെ തെളിയിക്കാൻ മുസ്ലിംകൾക്കായില്ലെന്നു പറയുന്നു. എങ്കിൽ തങ്ങളുടെ അവകാശം സംശയലേശമെന്യേ തെളിയിക്കാൻ ഹിന്ദുക്കൾക്കു കഴിഞ്ഞോയെന്നതിനും കൃത്യമായ ഉത്തരമില്ല.
ബാബറി മസ്ജിദ് പൊളിച്ചതു തെറ്റാണെന്നു ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി പറയുന്നു. എങ്കിൽ തെറ്റുചെയ്തവർക്കുതന്നെ അതേ തർക്കഭൂമി മുഴുവനായി എങ്ങനെ നൽകാനാകും എന്നതിന് ആരും വ്യക്തത നൽകുന്നില്ല. തെറ്റാണു ചെയ്തതെന്നു പരമോന്നത കോടതി പറയുന്നുണ്ടെങ്കിൽ രാജ്യത്തെയാകെ ബാധിച്ച വലിയ തെറ്റിന് ഉത്തരവാദികളെ ശിക്ഷിക്കാൻ കൂടി വ്യക്തമായി നിർദേശം നൽകേണ്ടതില്ലേ. ഇതിനൊക്കെ മറുപടിയായി തൊടുന്യായങ്ങൾ നിരത്താമെങ്കിലും രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ചാണോ വിധിയെന്നതാണു പ്രസക്തമായ ചോദ്യം.
ശബരിമല കേസിൽ അടക്കം സുപ്രീംകോടതി വിധി പറയുന്പോൾ ഭരണഘടനയാണു വിശുദ്ധ ഗ്രന്ഥം എന്ന ജസ്റ്റീസ് രോഹിംഗ്ടണ് നരിമാന്റെ തന്നെ അഭിപ്രായം വളരെ പ്രസക്തമാണ്. വിശ്വാസങ്ങളോ, ആചാരങ്ങളോ ഭരണഘടനയേക്കാൾ വലുതാകില്ലെന്നു പലതവണ സുപ്രീംകോതി തന്നെ മുന്പേ വ്യക്തമാക്കിയിട്ടുമുണ്ട്. കോടതിക്കു മുന്പിൽ ഭരണഘടന തന്നെയാകണം വിശുദ്ധ ഗ്രന്ഥം. രാജ്യത്തെ ജനപ്രതിനിധി സഭ പാസാക്കിയ നിയമങ്ങളാകണം കോടതി പരിഗണിക്കേണ്ടത്.
ഓരോ കേസിലും വിശ്വാസം, ആചാരം, കീഴ്വഴക്കം, രാഷ്ട്രീയം, മതം, ജാതി തുടങ്ങിയ പരിഗണനകൾ വന്നാൽ രാജ്യത്തെ നിയമവ്യവസ്ഥ തന്നെയാകും തകരുക. ഏകീകൃത സിവിൽ കോഡിനു വേണ്ടി വാദിക്കുന്നവർ തന്നെയാണു ഭൂരിപക്ഷ വിശ്വാസമെന്ന വടിയുമേന്തി വരുന്നതെന്നതാണു വിരോധാഭാസം.
ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ പുതിയ ഏഴംഗ ബെഞ്ചിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നതു വരെ മാറ്റിവയ്ക്കാനുള്ള ഭൂരിപക്ഷ വിധി എന്തായാലും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. അതിലേറെ അതിശയകരമാണ്.
മതപരമായ വിഷയങ്ങളിൽ കോടതി ഇടപെടുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്നും അതുവരെ വിധി നീട്ടുകയാണെന്നുമാണു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കറും ഇന്ദു മൽഹോത്രയും വ്യക്തമാക്കിയത്.
ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും സമാനസ്വഭാവമുള്ള വിഷയങ്ങളാണെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ തീരുമാനമാകുന്നതു വരെ പുനഃപരിശോധനാ ഹർജികൾ മാറ്റിവയ്ക്കുകയാണ് ചീഫ് ജസ്റ്റീസും മറ്റു രണ്ടു ജഡ്ജിമാരും ചെയ്തത്. ചുരുക്കത്തിൽ പുനഃപരിശോധനാ ഹർജി തള്ളിയില്ല. പഴയ വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഫലത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.
ഏഴംഗ ബെഞ്ചിന്റെ തീരുമാനത്തിനായി ഉയർത്തിയ ചോദ്യങ്ങളും ശ്രദ്ധേയമാണ്. 1. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾ ഏതെല്ലാം. ഇവ തീരുമാനിക്കാനുള്ള അധികാരം മതാചാര്യ·ാർക്കോ, കോടതിക്കോ? 2. മതവിശ്വാസത്തിനും തുല്യതയ്ക്കുമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ എങ്ങനെ പൊരുത്തപ്പെടുത്തണം. 3. ഒഴിച്ചുകൂടാനാകാത്തതെന്നു പറയുന്ന മതാചാരങ്ങൾക്കു ഭരണഘടനാ പരിരക്ഷയുണ്ടോ. 4. മതവിശ്വാസത്തിനുള്ള അവകാശം ക്രമസമാധാനത്തിനും സദാചാരത്തിനും വിധേയമാണെന്ന വ്യവസ്ഥയുടെ അർഥമെന്താണ്. 5. സദാചാരം ഭരണഘടനാ സദാചാരം എന്നിവയുടെ കൃത്യമായ നിർവചനമെന്താണ്. 6. മതവിശ്വാസത്തിനുള്ള അവകാശം നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 25ൽ പറയുന്ന ഹിന്ദുവിഭാഗങ്ങളുടെ അർഥവ്യാപ്തി എന്താണ്. 7. ഒരു മതത്തിന്റെ ആചാരങ്ങൾ ചോദ്യം ചെയ്തു പൊതുതാത്പര്യ ഹർജി നൽകാൻ മറ്റു മതസ്ഥർക്ക് എത്രത്തോളം അവകാശമുണ്ട്.
എല്ലാം വളരെ പ്രസക്തമായ ചോദ്യങ്ങൾ. പക്ഷേ ഈ ചോദ്യങ്ങളൊന്നും പരിഗണിക്കാതെയാണോ നേരത്തെ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എന്ന ചോദ്യത്തിന് ഇതേ ന്യായാധിപർ തന്നെയാണു ജനങ്ങളോട് ഉത്തരം പറയേണ്ടത്.
ചീഫ് ജസ്റ്റീസ് അടക്കം മൂന്നു ജഡ്ജിമാർ നൽകിയ ഭൂരിപക്ഷ തീർപ്പിനെതിരേ ഇതേ ബെഞ്ചിലെ ജസ്റ്റീസുമാരായ നരിമാനും ഡി.വൈ. ചന്ദ്രചൂഡും നൽകിയ വിശദമായ ഭിന്നവിധി പക്ഷേ വെറുതെയല്ല. ആകെയുള്ള 77 പേജ് വിധിയിൽ ഭൂരിപക്ഷ ജഡ്ജിമാരുടേതു വെറും അഞ്ചു പേജു മാത്രമേ പ്രസക്തമായുള്ളൂ എന്നതും കാണാതെ പോകില്ല. രണ്ടു ജഡ്ജിമാരുടെ ഭിന്നവിധിയാകട്ടെ 64 പേജിലായാണ്. സുപ്രീംകോടതി വിധി അനുസരിക്കുകയെന്നത് ഇച്ഛാനുസൃതം ചെയ്യാവുന്നതല്ലെന്നും ഭരണഘടനാ മൂല്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ നടപടികളെടുക്കണമെന്നതിലും ജസ്റ്റീസുമാരായ നരിമാനും ചന്ദ്രചൂഡിനും സംശയമേയില്ല. അവിടെയാണു കാര്യവും.
ജോർജ് കള്ളിവയലിൽ