തിരുവനന്തപുരം: നോര്‍ക്ക വഴി 276 നഴ്സുമാര്‍ ജര്‍മനിയിലേക്ക്. പല ഘട്ടങ്ങളിലായി ജര്‍മന്‍ തൊഴില്‍ ദാതാക്കള്‍ കേരളത്തിലെത്തി ഉദ്യോഗാർഥികളുമായി നേരിട്ടു നടത്തിയ അഭിമുഖ പ്രക്രിയക്കൊടുവില്‍ നഴ്സുമാരുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച 400 ഓളം പേര്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്ന് അവസാനം 276 ഉദ്യോഗാര്‍ഥികളെയാണ് തിരഞ്ഞെടുത്തത്.
കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരമാണ് ജര്‍മനിയിലേക്കുള്ള നഴ്സുമാരുടെ തിരഞ്ഞെടുപ്പ് നടന്നത്. ഇവരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. www.norkaroots.org എന്ന വെബ്സൈറ്റില്‍ പട്ടിക ലഭ്യമാവും.
ഫെഡറല്‍ എംപ്ളോയ്മെമെന്റ് ഏജന്‍സിയിലെയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും എട്ട് ഉദ്യാഗസ്ഥര്‍ മേയ് നാലു മുതല്‍ 13 വരെ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്തു നടത്തിയ അഭിമുഖത്തിനു ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ രണ്ടിനു നിലവില്‍ വന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി ജര്‍മനിയില്‍ നഴ്സ് നിയമനത്തിനായി 13,000ത്തോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്.
നിലവില്‍ തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് തിരുവനന്തപുരത്ത് തന്നെ ജര്‍മന്‍ ഭാഷയില്‍ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കിയതിനു ശേഷമാണ് ജര്‍മനിയിലേക്ക് കൊണ്ടു പോകുന്നത്. ജര്‍മനിയില്‍ എത്തിയ ശേഷവും ഭാഷാ പരിശീലനവും അവിടത്തെ തൊഴില്‍ സാഹചര്യവുമായി ഇണങ്ങിച്ചേരാനും ജര്‍മന്‍ രജിസ്ടേഷന്‍ നേടാനുമുള്ള പിന്തുണയും സൗജന്യമായി ലഭിക്കും.
നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കായി ആവിഷ്കരിച്ച ഫാസ്റ്റ് ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് 13 പേര്‍ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി ~ 1, ബി ~ 2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ക്കു വേണ്ടിയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒരുക്കിയത്. അടുത്ത ഘട്ട ഇന്‍ര്‍വ്യൂ ഒക്ടോബറില്‍ നടക്കുമെന്ന് നോര്‍ക്ക് റൂട്ട്സ് സിഇഒ അറിയിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാനുള്ള ട്രിപ്പിള്‍ വിന്‍ കരാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും
സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്ന് സിഇഒ അറിയിച്ചു.
ഇക്കാര്യത്തില്‍ പ്രവാസിഓണ്‍ലൈനും അഭിമാനിക്കാന്‍ വകയുണ്ട്. കാരണം 2018 ജൂലൈ 31 നു റാന്നി എംഎല്‍എ രാജു എബ്രഹാം, ലോക കേരളസഭ അംഗം ജയന്‍സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍) കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പാകെ ജര്‍മനിയിലെ നഴ്സിംഗ് മേഖലയിലെ അനന്ത തൊഴില്‍ സാദ്ധ്യതകളെപ്പറ്റി പ്രവാസിഓണ്‍ലൈന്‍ നല്‍കിയ മെമ്മോറാണ്ടത്തിന്‍റെ അടിസ്ഥാനത്തില്‍ നോര്‍ക്കയുമായി ബന്ധപ്പെടുത്തി പിന്നീടു സര്‍ക്കാരും നോര്‍ക്കയും ജര്‍മനിയിലെ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ഇത്തരമൊരു സംരംഭത്തിന് വഴി തുറന്നത്.
നോര്‍ക്ക വഴി 276 നഴ്സുമാര്‍ ജര്‍മനിയിലേക്ക്
09:37 PM May 27, 2022 | Deepika.com