ജനീവ: കാനഡയ്ക്കു പിന്നാലെ ഫ്രാൻസ്, ജർമനി, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചു. രോഗവ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. നെതർലൻഡ്, സ്പെയിൻ, ഇറ്റലി, യുകെ, സ്വീഡൻ, പോളണ്ട് എന്നീ രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്. 1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളിൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് കുരങ്ങുപനി ബാധിച്ചത്. 2017ന് ശേഷം നൈജീരിയയിലാണ് ഏറ്റവും വലിയ രോഗവ്യാപനമുണ്ടായത്. ഈ വർഷം മാത്രം കുരങ്ങുപനിയെന്ന് സംശയിക്കുന്ന 46 കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. മേയ് ഏഴിനാണ് യൂറോപ്പിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്.
വൈറസ് ബാധയുള്ള മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻപോക്സിലുണ്ടാകുന്നതു പോലെ കുമിളകൾ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂർവ്വമായി മരണം സംഭവിക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്.
കോവിഡ്-19 പോലെ ഒരു മഹാമാരിയായി കുരങ്ങുപനി പടരാനുള്ള സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. കോവിഡിന് കാരണമായ സാർസ് കോവ് 2 വൈറസ് പോലെ വേഗത്തിൽ ഇത് പടരില്ല. എന്നാൽ, വരുംമാസങ്ങളിൽ രോഗവ്യാപനം വർധിക്കാമെന്നും യൂറോപ്പിലാകമാനം ് പടരാമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ മേഖലാ ഡയറക്ടർ ഹാൻസ് ക്ളൂഗ് അഭിപ്രായപ്പെട്ടു. വേനൽക്കാലം ആകുന്നതോടെ വലിയ കൂടിച്ചേരലുകളും പരിപാടികളും നടക്കാൻ സാധ്യതയുള്ളതിനാൽ വ്യാപനം കൂടിയേക്കുമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കുരങ്ങുപനി ഭീഷണി വ്യാപകം; ലോകാരോഗ്യ സംഘടന യോഗം വിളിച്ചു
08:10 PM May 25, 2022 | Deepika.com