+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂജേഴ്സിയിലെ പാറ്റേഴ്‌സൺ മെയിന്‍ സ്ട്രീറ്റ് ഇനി ‘പലസ്‌തീൻ വേ’

ന്യൂജേഴ്സി: ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലെ തിരക്കേറിയ മെയിൻ സ്ട്രീറ്റ് ‘പലസ്തീൻ വേ’ എന്ന് പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സില്‍ പുനർനാമകരണം ചെയ്തു. മേയ് 15നു ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 5,000ത്തിലധികം ആളു
ന്യൂജേഴ്സിയിലെ  പാറ്റേഴ്‌സൺ  മെയിന്‍ സ്ട്രീറ്റ്  ഇനി  ‘പലസ്‌തീൻ വേ’
ന്യൂജേഴ്സി: ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലെ തിരക്കേറിയ മെയിൻ സ്ട്രീറ്റ് ‘പലസ്തീൻ വേ’ എന്ന് പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സില്‍ പുനർനാമകരണം ചെയ്തു. മേയ് 15-നു ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 5,000-ത്തിലധികം ആളുകളാണ് ഒത്തുകൂടി ആഘോഷം പങ്കുവച്ചത്.

നഗരത്തിന്‍റെ നാഗരിക-സാമ്പത്തിക ജീവിതത്തിനു പാലസ്തീനിയൻ-അമേരിക്കക്കാർ നൽകിയ സംഭാവനകളെ മാനിച്ചാണ് പാറ്റേഴ്സൺ സിറ്റി കൗൺസിൽ തീരുമാനം ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നതായി സിറ്റി മേയര്‍ പറഞ്ഞു.

അമേരിക്കയിലെ ഞങ്ങളുടെ കമ്മ്യൂണിറ്റികൾക്ക് പലസ്തീനികൾ എണ്ണമറ്റ സംഭാവനകളാണ് നല്‍കുന്നതെന്ന് ആഘോഷവേളയില്‍ സിറ്റി മേയര്‍ ആന്ദ്രെ സയേഗ് പറഞ്ഞു. പലസ്തീനികൾ അഭിമാനമുള്ള അമേരിക്കക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിയൻ സമൂഹത്തെയും നഗരത്തിന്‍റെ സാമൂഹിക ജീവിതത്തിലും ബിസിനസിലും അവർ നൽകിയ സംഭാവനകളെ ആദരിക്കുന്നതിനുള്ള തീരുമാനത്തിൽ കൗൺസിൽ എത്തിയതായി മേയര്‍ പറഞ്ഞു.

“ഇത് വിദേശത്തുള്ള പലസ്തീൻ പോരാട്ടങ്ങളെ എപ്പോഴും ഓർക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇതൊരു ആഘോഷമാണ്, പക്ഷേ പലസ്തീനികൾ മനുഷ്യരാണെന്നും, ഞങ്ങൾ അമേരിക്കക്കാരാണെന്നും, ഞങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങൾ ഒരിക്കലും മറക്കില്ലെന്നും ഞങ്ങള്‍ക്ക് ലഭിച്ച വിലമതിക്കാനാവാത്ത ആദരവാണിതെന്നും” നഗരത്തിലെ ആദ്യത്തെ പലസ്തീനിയൻ-അമേരിക്കൻ കൗൺസിലർ അലാ അബ്ദെലാസിസ് പറഞ്ഞു.

ഞായറാഴ്ച നടന്ന ആഘോഷത്തിൽ ഡാബ്‌കെ എന്നറിയപ്പെടുന്ന പരമ്പരാഗത പലസ്തീൻ നൃത്തം ഉൾപ്പടെ, വിവിധ കലാപരിപാടികള്‍ അരങ്ങേറി. പാസായിക് കൗണ്ടിയിലെ ഏറ്റവും വലിയ നഗരമാണ് പാറ്റേഴ്‌സൺ. ന്യൂജേഴ്‌സിയിലെ മൂന്നാമത്തെ വലിയ ജനസംഖ്യയുള്ള നഗരവും. ധാരാളം അറബ് ജനതയും ഇവിടെയുണ്ട്. സൗത്ത് പാറ്റേഴ്സനെ പലസ്തീൻ സമൂഹം “ലിറ്റിൽ റമല്ല” എന്നും വിളിക്കാറുണ്ട്.

പാറ്റേഴ്സൺ സിറ്റിയിൽ 20,000 പലസ്തീൻ വംശജർ ഉണ്ടെന്ന് പലസ്തീൻ-അമേരിക്കൻ കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ റാനിയ മുസ്തഫ പറഞ്ഞു.

അഭയാർഥി ക്യാമ്പ് സന്ദർശിക്കുന്നതിനിടെ ഇസ്രായേൽ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട അൽ-ജസീറയിലെ മുതിർന്ന മാധ്യമ പ്രവർത്തക ഷിറീൻ അബു അക്ലേയ്ക്ക് പലസ്തീൻ സമൂഹം ആദരാഞ്ജലി അർപ്പിച്ചു.