യുക്രെയ്നിൽ നിന്നും പലായനം ചെയ്തത് എട്ടു മില്യണ്‍ ആളുകള്‍

09:19 PM May 13, 2022 | Deepika.com
ബെര്‍ലിന്‍: യുക്രെയ്നിൽ നിന്നും ആറു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി
യുഎന്‍ അഭയാര്‍ഥി ഏജന്‍സി. പോളണ്ട്, സ്ളൊവാക്യ, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും പലായനം ചെയ്തത്. ഇതില്‍ 4 ലക്ഷം ആളുകള്‍ ജര്‍മനിയില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ എട്ട് ദശലക്ഷത്തിലധികം ആളുകള്‍ യുക്രെയ്നിൽനിന്നു പലായനം ചെയ്തതായിട്ടാണ് മറ്റൊരു കണക്ക്. യുദ്ധത്തിനു മുമ്പ് രാജ്യത്തെ ജനസംഖ്യ 44 ദശലക്ഷം ആയിരുന്നു.

അതേസമയം റഷ്യ യൂറോപ്പിനു പ്രകൃതിവാതകം നല്കുന്ന പൈപ്പുകളിലൊന്ന് യുക്രെയ്ന്‍ പൂട്ടി. വാതകം മറ്റൊരു പൈപ്പിലേക്കു വഴിതിരിച്ചുവിട്ട് യൂറോപ്പിലേക്കുള്ള വിതരണം തടസപ്പെടുത്തില്ലെന്നാണ് യുക്രെയ്ന്‍ അറിയിച്ചത്. ഫെബ്രുവരിയില്‍ റഷ്യ ആക്രമണം തുടങ്ങിശേഷം ആദ്യമായാണ് യുക്രെയ്ന്‍ ഇത്തരമൊരു നടപടിക്കു മുതിരുന്നത്.

സൊഖ്റാനിവ്ക പൈപ്പ് ലൈൻ റൂട്ടിലെ ഹബ് ആണ് യുക്രെയ്ന്‍ അധികൃതര്‍ പൂട്ടിയത്. എന്നാല്‍ സുഷ്ദ ഹബ് വഴി യൂറോപ്പിലേക്കുള്ള വാതകവിതരണം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുക്രെയ്ന്‍റെ നടപടി യൂറോപ്പിനുണ്ടാക്കുന്ന ആഘാതം വ്യക്തമല്ല. വാതകം ലഭിക്കുന്നതില്‍ തടസമുണ്ടായിട്ടില്ലെന്നാണു ജര്‍മനി അറിയിച്ചത്. യൂറോപ്പിന്‍റെ വാതക ഇറക്കുമതിയില്‍ 40 ശതമാനവും റഷ്യയില്‍നിന്നാണ്. ജര്‍മനിയാണ് ഏറ്റവും കൂടുതല്‍ വാങ്ങുന്നത്.റഷ്യയില്‍നിന്നുള്ള വാതക, എണ്ണ, കല്‍ക്കരി ഇറക്കുമതി ക്രമേണ കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

യുക്രെയ്നിലെ യുദ്ധകാല സമ്മര്‍ദ്ദം മൂലം മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. യുദ്ധത്തിന്‍റെ തുടക്കം മുതല്‍ യുക്രെയ്നിലെ നിരവധി ആളുകളുടെ ജീവിതത്തിന്‍റെ ഭാഗമാണ് കടുത്ത സമ്മര്‍ദ്ദം. ഗര്‍ഭിണികളില്‍, ഉത്കണ്ഠയും സമ്മര്‍ദ്ദവും പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എയര്‍~റെയ്ഡ് സൈറണുകള്‍ മുഴങ്ങുന്നത് പതിവായതോടെ യുക്രെയ്ൻ നഗരങ്ങള്‍ ഇപ്പോഴും താരതമ്യേന സുരക്ഷിതത്വം നഷ്ടപ്പെടുകയാണ്.

കഴിഞ്ഞദിവസമാണ് യുക്രെയ്ന്‍റെ ആദ്യ പ്രസിഡന്‍റ് ലിയോനിഡ് ക്രാവ്ചുക് അന്തരിച്ചത്. 88 വയസായിരുന്നു.1991ലാണ് രണ്ടാമത്തെ വലിയ സോവിയറ്റ് റിപ്പബ്ളിക്കിന്‍റെ പ്രസിഡന്‍റായി ക്രാവ്ചുക് ചുമതയലേല്‍ക്കുന്നത്.