ഇടുക്കിയിൽ കുടിയേറ്റത്തിനു തുടക്കംകുറിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. ഉപ്പുതറയിലാണ് ആദ്യ കുടിയേറ്റം. പിന്നീടു മറ്റു ഭാഗങ്ങളിലേക്കും ജനങ്ങൾ കുടിയേറി. ഭൂമി വെട്ടിപ്പിടിക്കാനല്ല, മണ്ണിൽ പണിയെടുത്തു ജീവിക്കാനായിരുന്നു അത്. ഉള്ളതെല്ലാം വിറ്റുപെറുക്കി ഇടുക്കിയുടെ മലമടക്കുകളിൽ കുടിയേറി. കന്നിമണ്ണിൽ, രക്തം വിയർപ്പാക്കി രാപകൽ അധ്വാനിച്ചു. കപ്പയും വാഴയും കുരുമുളകും ഏലവും തേയിലയുമെല്ലാം കൃഷിചെയ്തു. കറുത്ത കന്നിമണ്ണിൽ പൊന്നു വിളയിച്ചു. മൃഗങ്ങളോടും മലന്പനിയോടും മല്ലടിച്ചു തളർന്നവരും തകർന്നവരും നിരവധി.
പീരുമേട്, ഉടുന്പൻചോല, ദേവികുളം താലൂക്കുകളിൽ തമിഴ്നാട്ടുകാർക്കു മുൻതൂക്കമുണ്ട്. കേരളത്തിന്റെ ഭൂമി തമിഴ്നാട്ടുകാർ തട്ടിയെടുക്കാതിരിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കർഷകരെ ഇടുക്കിയിലേക്ക് എത്തിച്ചു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിവിധ ആനുകൂല്യങ്ങൾ നൽകി വൻതോതിൽ കുടിയേറ്റം പ്രോത്സാഹിപ്പിച്ചത്. പട്ടം കോളനി എന്ന പേരിൽ ഉടുന്പൻചോല താലൂക്കിൽ കോളനിയുണ്ട്. ആയിരക്കണക്കിന് കർഷക കുടുംബങ്ങളാണിവിടെ താമസിക്കുന്നത്.
1964 മുതൽ കുടിയേറ്റക്കാർക്കു പട്ടയം ലഭിച്ചുതുടങ്ങി. 1500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടു വയ്ക്കാൻ പാടില്ല എന്നും ഭൂമി കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യവസ്ഥയുണ്ടായിരുന്നു. ഈ അടുത്തകാലത്തു മൂന്നാർ മേഖലയിൽ വ്യാപകമായ ഭൂമികൈയേറ്റം നടക്കുന്നതായി കാണിച്ച് ഒരു പരിസ്ഥിതി സംഘടന കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2019 ഓഗസ്റ്റ് 22ന് പുതിയ ഒരു ഉത്തരവ് ഇടുക്കി ജില്ലയ്ക്കു മാത്രമായി പുറത്തിറക്കി. 1964ലെ ഭൂമിപതിവു ചട്ടങ്ങൾക്കു വിരുദ്ധമായി ചെയ്തിട്ടുള്ളവയ്ക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ഉത്തരവ്. 1500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ സർക്കാർ പിടിച്ചെടുക്കാനും പട്ടയം റദ്ദ് ചെയ്യുന്നതിനുമായിരുന്നു ഉത്തരവ്. ഇതിനെതിരേ ജനരോഷം ആളിക്കത്തി.
കാലാവസ്ഥാ വ്യതിയാനവും ഉത്പന്നങ്ങളുടെ വിലയിടിവും കടബാധ്യതയും മൂലം കർഷകർ കൃഷിയിൽനിന്നു പിന്മാറിവരികയാണ്. തങ്ങളുടെ ഭൂമിയിൽ വ്യാപാരാവശ്യത്തിനുള്ള കെട്ടിടങ്ങളും മറ്റും അവർ നിർമിച്ചു. ഇതാണു പ്രശ്നമായത്. മൂന്നാറിലെ ഒരു പഞ്ചായത്തിനെ മാത്രം ബാധിക്കേണ്ട ഉത്തരവ് ഇടുക്കി ജില്ലയിലൊട്ടാകെ ആക്കി. ജില്ലയിലെ ജനപ്രതിനിധികളുമായിട്ടോ ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ രാഷ്ട്രീയ നേതാക്കളുമായോ ഒരു ചർച്ചപോലും സർക്കാർ നടത്തിയില്ല.
ഈ ഉത്തരവ് നടപ്പാക്കിയാൽ പതിനായിരക്കണക്കിനു വീടുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവ ഇടിച്ചുനിരത്തുകയോ തകർക്കുകയോ ചെയ്യേണ്ടിവരും. ഈ കരിനിയമത്തിനെതിരേ ജില്ലയിലെ കർഷകർ, വിവിധ രാഷ്ട്രീയ പാർട്ടികൾ, ഹൈറേഞ്ച് സംരക്ഷണ സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി ഒക്കെ ചേർന്നു ശക്തമായ സമരപരിപാടികൾ നടത്തുന്പോഴാണ് മരണവാറന്റ് പോലെ അടുത്ത ഉത്തരവു വന്നത്.
2019 സെപ്റ്റംബർ 25ന് തദ്ദേശ സ്വയംഭരണവകുപ്പിന്റേതായിരുന്നു ഈ ഉത്തരവ്. ഇതനുസരിച്ച് ഒരു നിർമാണപ്രവർത്തനവും നടക്കില്ല. ഒരു കാലിത്തൊഴുത്ത് നിർമിക്കണമെങ്കിൽ പോലും പട്ടയം ഉൾപ്പെടെയുള്ള എല്ലാ രേഖകളും സഹിതം അപേക്ഷിക്കണം. അതത് വില്ലേജ് ഓഫീസർ വന്ന് നോക്കി തഹസീൽദാർക്കും അവിടെ നിന്ന് കളക്ടർക്കും റിപ്പോർട്ട് അയയ്ക്കും. കളക്ടർ വേണം അനുവാദം നല്കാൻ. കളക്ടറുടെ ഓർഡർ വാങ്ങി പഞ്ചായത്ത് ഓഫീസിൽ കൊടുത്താലേ നിർമാണം നടക്കുകയുള്ളൂ. ഒരു സാധാരണക്കാരന് അങ്ങനെയൊന്നും സാധിക്കുന്ന കാര്യമല്ലിത്. (പിന്നീട് ഈ ഉത്തരവിൽ ചില ഇളവുകൾ വരുത്തി).
കടംകയറി മുടിഞ്ഞുനിൽക്കുന്ന കർഷകർ പത്തു സെന്റ് ഭൂമി വിറ്റ് കടം വീട്ടാമെന്നു വച്ചാലും സാധിക്കില്ല. ആധാരം എഴുതണമെങ്കിൽ വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകി തണ്ടപ്പേർ അക്കൗണ്ട് നന്പർ വാങ്ങണം. അതിനു വില്ലേജ് ഓഫീസറെ കൊണ്ടുവന്നു കാണിക്കണം. ആധാരം തയാറാക്കി കൊണ്ടുചെന്നാൽ സബ് രജിസ്ട്രാറുടെ നിർദേശം ചിലപ്പോൾ ജില്ലാ രജിസ്ട്രാറുടെ അനുവാദം വേണമെന്നായിരിക്കും.
ചുരുക്കത്തിൽ, ഇടുക്കിയിലെ കർഷകർക്ക് ഇനി മണ്ണിൽ പണിയെടുക്കാനോ കന്നുകാലി വളർത്താനോ സമയം കിട്ടില്ല. സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി കാലം കഴിക്കണം.
കേരളത്തിൽ മറ്റു 13 ജില്ലകളിലും ഇല്ലാത്ത കരിനിയമങ്ങൾ ഇടുക്കിയിലെ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുകയാണ്. ഇത്രയും സമരം ഇവിടെ നടന്നിട്ടും ഇടുക്കിയിലെ ഭരണകക്ഷി എംഎൽഎമാരും ഇവിടെനിന്നുള്ള മന്ത്രിയും പ്രതികരിക്കാത്തതു വലിയ ദുരൂഹത സൃഷ്ടിക്കുന്നു. എൽഡിഎഫും മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഇടുക്കിയിലെ പാവങ്ങളോടു രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണോ എന്നു ന്യായമായും സംശയിക്കുന്നു.
ഇടുക്കിയിലെ കർഷകർ ഒരിടത്തും ഒന്നും കൈയേറിയിട്ടില്ല. എന്നാൽ, ചില രാഷ്ട്രീയ നേതാക്കളും ചില ജനപ്രതിനിധികളും കൈയേറിയിട്ടുള്ള ഏക്കർകണക്കിനു സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാരിനു തന്റേടമുണ്ടോ? ഇടുക്കി ജില്ലയ്ക്കു പുറത്തുള്ള പലരും അവിടെ കൈയേറ്റം നടത്തിയിട്ടുണ്ട്. ദേവികുളം താലൂക്കിലെ ഒരു പഞ്ചായത്തിൽ മാത്രം രണ്ടായിരത്തിൽപ്പരം റിസോർട്ടുകളാണുള്ളത്. ഇതിൽ ഒരെണ്ണംപോലും അവിടത്തെ കർഷകരുടേതല്ല. റോഡിന്റെ വശങ്ങളും ആറുകളുടെയും തോടുകളുടെയും തീരങ്ങളും കൈയേറിയിട്ട് ഒരു ഉളുപ്പുമില്ലാതെ ഞെളിഞ്ഞുനടക്കുന്ന രാഷ്ട്രീയക്കാർ കർഷകരെ ഒറ്റുകൊടുക്കുന്നവരാണ്. കർഷകർ അങ്ങനെ ചെയ്താൽ ഉദ്യോഗസ്ഥന്മാർ അവരെ വിലങ്ങുവയ്ക്കും.
കേരളത്തിലെ മറ്റെല്ലാ കർഷകരെയുംപോലെ ഇടുക്കിയിലെ കർഷകർക്കും ജീവിക്കണം. അവരുടെ നിരവധിയായ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്തു ചെയിൻ പ്രദേശമുൾപ്പെടെ ആയിരക്കണക്കിനു കർഷകർക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. പട്ടയകാര്യത്തിൽ അപേക്ഷ കൊടുക്കുന്പോൾ മുതൽ ഉദ്യോഗസ്ഥവൃന്ദത്തിനു കൊയ്ത്താണ്. ഉദ്യോഗസ്ഥരുടെ ചൂഷണങ്ങളിൽനിന്നു കർഷകർക്കു മോചനം ലഭിച്ചേ തീരൂ.
ഇടുക്കിയിലെ കർഷകരുടെ മക്കൾക്കും ഉന്നതവിദ്യാഭ്യാസം ലഭിക്കണം. വിദ്യാഭ്യാസ വായ്പ ഇവിടത്തെ വിദ്യാർഥികൾക്കു ലഭിക്കില്ല. അത് ഉദ്യോഗസ്ഥരുടെ മക്കൾക്കു മാത്രമാണു ലഭിക്കുന്നത്. കടബാധ്യത മൂലം ആത്മഹത്യയുടെ വക്കിലെത്തിനിൽക്കുന്ന കർഷകർ എങ്ങനെ മക്കളെ പഠിപ്പിക്കും?
കർഷകർ ഉത്പാദിപ്പിക്കുന്ന നാണ്യവിളകൾക്ക് ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ ന്യായവില ലഭിക്കണം. റബർ, കുരുമുളക്, തേയില, കൊക്കോ, ജാതിക്ക എന്നിവയ്ക്കൊന്നും ന്യായമായ വിലയില്ല. ആകെ പ്രതിസന്ധിയിലാണ് അവരുടെ ജീവിതം. ബാങ്കുകൾ കർഷകർക്കു വായ്പ കൊടുക്കില്ല. അവർ തിരിച്ചടയ്ക്കില്ലപോലും.
കർഷകർ പരിസ്ഥിതിക്കെതിരല്ല. യഥാർഥത്തിൽ കർഷകരാണ് ഇവിടെ പരിസ്ഥിതി സംരക്ഷിക്കുന്നത്. ഇടുക്കിയിൽ ഇന്നു കാണുന്ന പച്ചപ്പിനു കാരണം ഇവിടത്തെ കർഷകരാണ്. ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്യുകയും ഇടുക്കിയിൽ ജീവിതം അസാധ്യമാക്കുന്ന സർക്കാർ ഉത്തരവുകൾ പിൻവലിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം കടുത്ത സമരപരിപാടികളുമായി കർഷകർ രംഗത്തുവരും. അവർക്ക് ഇനി വേറൊരിടത്തേക്കും പോകാനില്ല.
അഗസ്റ്റിൻ കുറുമണ്ണ്
പീരുമേട്, ഉടുന്പൻചോല, ദേവികുളം താലൂക്കുകളിൽ തമിഴ്നാട്ടുകാർക്കു മുൻതൂക്കമുണ്ട്. കേരളത്തിന്റെ ഭൂമി തമിഴ്നാട്ടുകാർ തട്ടിയെടുക്കാതിരിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കർഷകരെ ഇടുക്കിയിലേക്ക് എത്തിച്ചു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിവിധ ആനുകൂല്യങ്ങൾ നൽകി വൻതോതിൽ കുടിയേറ്റം പ്രോത്സാഹിപ്പിച്ചത്. പട്ടം കോളനി എന്ന പേരിൽ ഉടുന്പൻചോല താലൂക്കിൽ കോളനിയുണ്ട്. ആയിരക്കണക്കിന് കർഷക കുടുംബങ്ങളാണിവിടെ താമസിക്കുന്നത്.
1964 മുതൽ കുടിയേറ്റക്കാർക്കു പട്ടയം ലഭിച്ചുതുടങ്ങി. 1500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടു വയ്ക്കാൻ പാടില്ല എന്നും ഭൂമി കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യവസ്ഥയുണ്ടായിരുന്നു. ഈ അടുത്തകാലത്തു മൂന്നാർ മേഖലയിൽ വ്യാപകമായ ഭൂമികൈയേറ്റം നടക്കുന്നതായി കാണിച്ച് ഒരു പരിസ്ഥിതി സംഘടന കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2019 ഓഗസ്റ്റ് 22ന് പുതിയ ഒരു ഉത്തരവ് ഇടുക്കി ജില്ലയ്ക്കു മാത്രമായി പുറത്തിറക്കി. 1964ലെ ഭൂമിപതിവു ചട്ടങ്ങൾക്കു വിരുദ്ധമായി ചെയ്തിട്ടുള്ളവയ്ക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ഉത്തരവ്. 1500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ സർക്കാർ പിടിച്ചെടുക്കാനും പട്ടയം റദ്ദ് ചെയ്യുന്നതിനുമായിരുന്നു ഉത്തരവ്. ഇതിനെതിരേ ജനരോഷം ആളിക്കത്തി.
കാലാവസ്ഥാ വ്യതിയാനവും ഉത്പന്നങ്ങളുടെ വിലയിടിവും കടബാധ്യതയും മൂലം കർഷകർ കൃഷിയിൽനിന്നു പിന്മാറിവരികയാണ്. തങ്ങളുടെ ഭൂമിയിൽ വ്യാപാരാവശ്യത്തിനുള്ള കെട്ടിടങ്ങളും മറ്റും അവർ നിർമിച്ചു. ഇതാണു പ്രശ്നമായത്. മൂന്നാറിലെ ഒരു പഞ്ചായത്തിനെ മാത്രം ബാധിക്കേണ്ട ഉത്തരവ് ഇടുക്കി ജില്ലയിലൊട്ടാകെ ആക്കി. ജില്ലയിലെ ജനപ്രതിനിധികളുമായിട്ടോ ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ രാഷ്ട്രീയ നേതാക്കളുമായോ ഒരു ചർച്ചപോലും സർക്കാർ നടത്തിയില്ല.
ഈ ഉത്തരവ് നടപ്പാക്കിയാൽ പതിനായിരക്കണക്കിനു വീടുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവ ഇടിച്ചുനിരത്തുകയോ തകർക്കുകയോ ചെയ്യേണ്ടിവരും. ഈ കരിനിയമത്തിനെതിരേ ജില്ലയിലെ കർഷകർ, വിവിധ രാഷ്ട്രീയ പാർട്ടികൾ, ഹൈറേഞ്ച് സംരക്ഷണ സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി ഒക്കെ ചേർന്നു ശക്തമായ സമരപരിപാടികൾ നടത്തുന്പോഴാണ് മരണവാറന്റ് പോലെ അടുത്ത ഉത്തരവു വന്നത്.
2019 സെപ്റ്റംബർ 25ന് തദ്ദേശ സ്വയംഭരണവകുപ്പിന്റേതായിരുന്നു ഈ ഉത്തരവ്. ഇതനുസരിച്ച് ഒരു നിർമാണപ്രവർത്തനവും നടക്കില്ല. ഒരു കാലിത്തൊഴുത്ത് നിർമിക്കണമെങ്കിൽ പോലും പട്ടയം ഉൾപ്പെടെയുള്ള എല്ലാ രേഖകളും സഹിതം അപേക്ഷിക്കണം. അതത് വില്ലേജ് ഓഫീസർ വന്ന് നോക്കി തഹസീൽദാർക്കും അവിടെ നിന്ന് കളക്ടർക്കും റിപ്പോർട്ട് അയയ്ക്കും. കളക്ടർ വേണം അനുവാദം നല്കാൻ. കളക്ടറുടെ ഓർഡർ വാങ്ങി പഞ്ചായത്ത് ഓഫീസിൽ കൊടുത്താലേ നിർമാണം നടക്കുകയുള്ളൂ. ഒരു സാധാരണക്കാരന് അങ്ങനെയൊന്നും സാധിക്കുന്ന കാര്യമല്ലിത്. (പിന്നീട് ഈ ഉത്തരവിൽ ചില ഇളവുകൾ വരുത്തി).
കടംകയറി മുടിഞ്ഞുനിൽക്കുന്ന കർഷകർ പത്തു സെന്റ് ഭൂമി വിറ്റ് കടം വീട്ടാമെന്നു വച്ചാലും സാധിക്കില്ല. ആധാരം എഴുതണമെങ്കിൽ വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകി തണ്ടപ്പേർ അക്കൗണ്ട് നന്പർ വാങ്ങണം. അതിനു വില്ലേജ് ഓഫീസറെ കൊണ്ടുവന്നു കാണിക്കണം. ആധാരം തയാറാക്കി കൊണ്ടുചെന്നാൽ സബ് രജിസ്ട്രാറുടെ നിർദേശം ചിലപ്പോൾ ജില്ലാ രജിസ്ട്രാറുടെ അനുവാദം വേണമെന്നായിരിക്കും.
ചുരുക്കത്തിൽ, ഇടുക്കിയിലെ കർഷകർക്ക് ഇനി മണ്ണിൽ പണിയെടുക്കാനോ കന്നുകാലി വളർത്താനോ സമയം കിട്ടില്ല. സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി കാലം കഴിക്കണം.
കേരളത്തിൽ മറ്റു 13 ജില്ലകളിലും ഇല്ലാത്ത കരിനിയമങ്ങൾ ഇടുക്കിയിലെ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുകയാണ്. ഇത്രയും സമരം ഇവിടെ നടന്നിട്ടും ഇടുക്കിയിലെ ഭരണകക്ഷി എംഎൽഎമാരും ഇവിടെനിന്നുള്ള മന്ത്രിയും പ്രതികരിക്കാത്തതു വലിയ ദുരൂഹത സൃഷ്ടിക്കുന്നു. എൽഡിഎഫും മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഇടുക്കിയിലെ പാവങ്ങളോടു രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണോ എന്നു ന്യായമായും സംശയിക്കുന്നു.
ഇടുക്കിയിലെ കർഷകർ ഒരിടത്തും ഒന്നും കൈയേറിയിട്ടില്ല. എന്നാൽ, ചില രാഷ്ട്രീയ നേതാക്കളും ചില ജനപ്രതിനിധികളും കൈയേറിയിട്ടുള്ള ഏക്കർകണക്കിനു സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാരിനു തന്റേടമുണ്ടോ? ഇടുക്കി ജില്ലയ്ക്കു പുറത്തുള്ള പലരും അവിടെ കൈയേറ്റം നടത്തിയിട്ടുണ്ട്. ദേവികുളം താലൂക്കിലെ ഒരു പഞ്ചായത്തിൽ മാത്രം രണ്ടായിരത്തിൽപ്പരം റിസോർട്ടുകളാണുള്ളത്. ഇതിൽ ഒരെണ്ണംപോലും അവിടത്തെ കർഷകരുടേതല്ല. റോഡിന്റെ വശങ്ങളും ആറുകളുടെയും തോടുകളുടെയും തീരങ്ങളും കൈയേറിയിട്ട് ഒരു ഉളുപ്പുമില്ലാതെ ഞെളിഞ്ഞുനടക്കുന്ന രാഷ്ട്രീയക്കാർ കർഷകരെ ഒറ്റുകൊടുക്കുന്നവരാണ്. കർഷകർ അങ്ങനെ ചെയ്താൽ ഉദ്യോഗസ്ഥന്മാർ അവരെ വിലങ്ങുവയ്ക്കും.
കേരളത്തിലെ മറ്റെല്ലാ കർഷകരെയുംപോലെ ഇടുക്കിയിലെ കർഷകർക്കും ജീവിക്കണം. അവരുടെ നിരവധിയായ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്തു ചെയിൻ പ്രദേശമുൾപ്പെടെ ആയിരക്കണക്കിനു കർഷകർക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. പട്ടയകാര്യത്തിൽ അപേക്ഷ കൊടുക്കുന്പോൾ മുതൽ ഉദ്യോഗസ്ഥവൃന്ദത്തിനു കൊയ്ത്താണ്. ഉദ്യോഗസ്ഥരുടെ ചൂഷണങ്ങളിൽനിന്നു കർഷകർക്കു മോചനം ലഭിച്ചേ തീരൂ.
ഇടുക്കിയിലെ കർഷകരുടെ മക്കൾക്കും ഉന്നതവിദ്യാഭ്യാസം ലഭിക്കണം. വിദ്യാഭ്യാസ വായ്പ ഇവിടത്തെ വിദ്യാർഥികൾക്കു ലഭിക്കില്ല. അത് ഉദ്യോഗസ്ഥരുടെ മക്കൾക്കു മാത്രമാണു ലഭിക്കുന്നത്. കടബാധ്യത മൂലം ആത്മഹത്യയുടെ വക്കിലെത്തിനിൽക്കുന്ന കർഷകർ എങ്ങനെ മക്കളെ പഠിപ്പിക്കും?
കർഷകർ ഉത്പാദിപ്പിക്കുന്ന നാണ്യവിളകൾക്ക് ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ ന്യായവില ലഭിക്കണം. റബർ, കുരുമുളക്, തേയില, കൊക്കോ, ജാതിക്ക എന്നിവയ്ക്കൊന്നും ന്യായമായ വിലയില്ല. ആകെ പ്രതിസന്ധിയിലാണ് അവരുടെ ജീവിതം. ബാങ്കുകൾ കർഷകർക്കു വായ്പ കൊടുക്കില്ല. അവർ തിരിച്ചടയ്ക്കില്ലപോലും.
കർഷകർ പരിസ്ഥിതിക്കെതിരല്ല. യഥാർഥത്തിൽ കർഷകരാണ് ഇവിടെ പരിസ്ഥിതി സംരക്ഷിക്കുന്നത്. ഇടുക്കിയിൽ ഇന്നു കാണുന്ന പച്ചപ്പിനു കാരണം ഇവിടത്തെ കർഷകരാണ്. ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്യുകയും ഇടുക്കിയിൽ ജീവിതം അസാധ്യമാക്കുന്ന സർക്കാർ ഉത്തരവുകൾ പിൻവലിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം കടുത്ത സമരപരിപാടികളുമായി കർഷകർ രംഗത്തുവരും. അവർക്ക് ഇനി വേറൊരിടത്തേക്കും പോകാനില്ല.
അഗസ്റ്റിൻ കുറുമണ്ണ്