കണ്ണൂർ: വ്യാജരേഖ ഉപയോഗിച്ച് അധ്യാപകരായവർ കണ്ണൂർ സർവകലാശാലയിലെ ചില കോളജു കളിൽ പഠിപ്പിച്ചിട്ടുണ്ടെന്നും അവർ മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഉള്ള തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ രണ്ടര മണിക്കൂർ മുമ്പ് ചോദ്യപേപ്പറുകൾ ഇമെയിലായി കോളജിലേക്ക് അയച്ചുകൊടുക്കുന്ന പരിഷ്കരിച്ച പരീക്ഷാ സമ്പ്രദായം അട്ടിമറിയുടെ വ്യക്തമായ സാധ്യതകളാണ് തുറന്നിടുന്നതെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി അറിയിച്ചു. പരിഷ്കരിച്ച പരീക്ഷാ സമ്പ്രദായത്തിലൂടെ രണ്ടര മണിക്കൂർ മുമ്പ് ചോദ്യപേപ്പറുകൾ പ്രിൻസിപ്പലിന് ലഭിക്കും. പ്രിൻസിപ്പൽ ഇത്തരം ജോലികളിൽ ചുമതലപ്പെടുത്തുന്ന അധ്യാപകർ ഇതുപോലെ വ്യാജന്മാർ ആണെങ്കിൽ തീർച്ചയായും വേണ്ടപ്പെട്ട വിദ്യാർഥികൾക്ക് ചോദ്യങ്ങൾ ചോർത്തി നൽകിയിരിക്കും. അതിനുള്ള സാധ്യതകൾ സൃഷ്ടിക്കുന്ന തരത്തിലുള്ള സാഹചര്യം ഉണ്ടായത് ദൗർഭാഗ്യകരമാണ്. സംവിധാനത്തിന്റെ പോരായ്മ തുടക്കത്തിൽ തന്നെ കെപിസിടിഎ ചൂണ്ടിക്കാട്ടിയതാണ്. വേണ്ടപ്പെട്ട വിദ്യാർഥികളെ വിജയിപ്പിച്ചെടുക്കുവാനായി വലിയ ഗൂഢാലോചന നടത്തിയിട്ടുണ്ട്. അതിനാൽ പ്രസ്തുതസമ്പ്രദായം സർവകലാശാല ഉപേക്ഷിക്കണമെന്നും കൂടുതൽ സുരക്ഷിതമായ പഴയ സംവിധാനത്തിലൂടെ പരീക്ഷകൾ നടത്തണമെന്നും കണ്ണൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു . ഡോ. ഷിനോ പി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഇ.എസ്. ലത, ഡോ. വി. പ്രകാശ് എന്നിവർ പ്രസംഗിച്ചു.