വനാന്തര ഗ്രാമങ്ങൾക്ക് ആശ്വാസം
റാന്നി: അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി നിവാസികളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമായി പുതിയ പാലങ്ങൾക്ക് അനുമതി.
നിലവിലെ കോസ്വേകൾക്കു പകരമായി ഇരുമ്പു പാലങ്ങൾ നിർമിക്കാൻ സർക്കാരിന്റെ അന്തിമ അനുമതിയായതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്.
മൂന്നു വശവും വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ടു കിടക്കുന്ന ആദിവാസി ഭൂപ്രദേശങ്ങളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻ മൂഴിയും. രണ്ടു പ്രദേശത്തും നാനൂറോളം കുടുംബങ്ങൾ വീതം ഉള്ളതിൽ പകുതിയോളം പട്ടികജാതി, വർഗ വിഭാഗത്തിൽപെട്ടവരാണ്. 20 വർഷങ്ങൾക്കു മുമ്പു പമ്പാനദിക്കു കുറുകെ നിർമിച്ച ഉയരം കുറഞ്ഞ കോസ്വേകളാണ് ഇവിടങ്ങളിലേക്ക് എത്താനുള്ള ഏകമാർഗം.
രോഗികളും കുടുങ്ങും
മഴക്കാലത്തു പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നു കോസ്വേകൾ മുങ്ങുന്നതു പതിവാണ്. പ്രദേശങ്ങൾ ആഴ്ചകളോളം ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയും ഉണ്ട്. മഴയുടെ ശക്തി ഏറിയതോടെ വർഷത്തിൽ ആറും ഏഴും തവണ വരെ കോസ്വേകൾ മുങ്ങാറുണ്ട്. കോസ്വേകളിൽ വെള്ളം കയറിയാൽ പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധം നഷ്ടപ്പെടും. 2021ൽ കുരുന്പൻമൂഴിയിൽ ഉരുൾപൊട്ടിയതോടെ രക്ഷാപ്രവർത്തനത്തിനു പോലും തടസമുണ്ടായി. അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ പോകാനോ ഭക്ഷ്യസാധനങ്ങൾ വാങ്ങാനോ കുട്ടികൾക്കു സ്കൂളിൽ പോകാനോ കഴിയാത്ത അവസ്ഥ.
ഗുരുതര രോഗം ബാധിച്ചവരെയും ഗർഭിണികളെയും കിലോമീറ്റർ വനത്തിലൂടെ നടത്തി കൊണ്ടുപോയി ആശുപത്രിയിൽ എത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഒലിച്ചുപോയ പാലം
കോസ്വേ മുങ്ങുന്നതോടെ എൻഡിആര്എഫിന്റെയും അഗ്നിശമനസേനാ വിഭാഗത്തിന്റെയും സഹായം തേടുക പതിവാണ്. അറയാഞ്ഞിലിമണ്ണിൽ നേരത്തെ സമാന്തരമായി ഒരു നടപ്പാലം നിർമിച്ചിരുന്നെങ്കിലും 2018ലെ മഹാപ്രളയത്തിൽ ഒലിച്ചുപോയി. രണ്ടു കോളനികളിലേക്കും ഉയരം കൂടിയ സ്ഥിരമായ നടപ്പാലങ്ങൾ വേണമെന്ന ആവശ്യം പ്രമോദ് നാരായൺ എംഎൽഎ പട്ടികവർഗക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. എംഎൽഎയുടെ അഭ്യർഥനപ്രകാരം മന്ത്രി ഈ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
കുരുന്പൻമൂഴിയിൽ 3.97 കോടിയുടെ അനുമതി
104 മീറ്റർ നീളവും 90 സെന്റിമീറ്റർ വീതിയുമുള്ള കുരുമ്പൻമൂഴി പാലം നിർമിക്കുന്നതു പൊതുമേഖല സ്ഥാപനമായ സിൽക്ക് ചേർത്തല യൂണിറ്റാണ്. 3.97 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നിർമിക്കുന്ന അരയാഞ്ഞിലിമൺ പാലത്തിലൂടെ മിനി ആംബുലൻസിനു വരെ കടന്നുപോകാനാകും. 83 മീറ്റർ നീളവും 1.30 മീറ്റർ വീതിയും ഉള്ള പാലത്തിനു നദിയിൽ നാല് ഇരുമ്പ് തൂണുകളും വശങ്ങളിൽ ഓരോ അബട്ട്മെന്റും ഉണ്ടാകും. 2.7 കോടി രൂപയാണ് നിർമാണച്ചെലവ്. രണ്ടു പാലങ്ങൾക്കുമുള്ള വിശദമായ രൂപരേഖയും എസ്റ്റിമേറ്റും എല്ലാം നേരത്തെതന്നെ തയാറാക്കിയിരുന്നു.
റാന്നി: അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി നിവാസികളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമായി പുതിയ പാലങ്ങൾക്ക് അനുമതി.
നിലവിലെ കോസ്വേകൾക്കു പകരമായി ഇരുമ്പു പാലങ്ങൾ നിർമിക്കാൻ സർക്കാരിന്റെ അന്തിമ അനുമതിയായതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്.
മൂന്നു വശവും വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ടു കിടക്കുന്ന ആദിവാസി ഭൂപ്രദേശങ്ങളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻ മൂഴിയും. രണ്ടു പ്രദേശത്തും നാനൂറോളം കുടുംബങ്ങൾ വീതം ഉള്ളതിൽ പകുതിയോളം പട്ടികജാതി, വർഗ വിഭാഗത്തിൽപെട്ടവരാണ്. 20 വർഷങ്ങൾക്കു മുമ്പു പമ്പാനദിക്കു കുറുകെ നിർമിച്ച ഉയരം കുറഞ്ഞ കോസ്വേകളാണ് ഇവിടങ്ങളിലേക്ക് എത്താനുള്ള ഏകമാർഗം.
രോഗികളും കുടുങ്ങും
മഴക്കാലത്തു പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നു കോസ്വേകൾ മുങ്ങുന്നതു പതിവാണ്. പ്രദേശങ്ങൾ ആഴ്ചകളോളം ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയും ഉണ്ട്. മഴയുടെ ശക്തി ഏറിയതോടെ വർഷത്തിൽ ആറും ഏഴും തവണ വരെ കോസ്വേകൾ മുങ്ങാറുണ്ട്. കോസ്വേകളിൽ വെള്ളം കയറിയാൽ പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധം നഷ്ടപ്പെടും. 2021ൽ കുരുന്പൻമൂഴിയിൽ ഉരുൾപൊട്ടിയതോടെ രക്ഷാപ്രവർത്തനത്തിനു പോലും തടസമുണ്ടായി. അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ പോകാനോ ഭക്ഷ്യസാധനങ്ങൾ വാങ്ങാനോ കുട്ടികൾക്കു സ്കൂളിൽ പോകാനോ കഴിയാത്ത അവസ്ഥ.
ഗുരുതര രോഗം ബാധിച്ചവരെയും ഗർഭിണികളെയും കിലോമീറ്റർ വനത്തിലൂടെ നടത്തി കൊണ്ടുപോയി ആശുപത്രിയിൽ എത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഒലിച്ചുപോയ പാലം
കോസ്വേ മുങ്ങുന്നതോടെ എൻഡിആര്എഫിന്റെയും അഗ്നിശമനസേനാ വിഭാഗത്തിന്റെയും സഹായം തേടുക പതിവാണ്. അറയാഞ്ഞിലിമണ്ണിൽ നേരത്തെ സമാന്തരമായി ഒരു നടപ്പാലം നിർമിച്ചിരുന്നെങ്കിലും 2018ലെ മഹാപ്രളയത്തിൽ ഒലിച്ചുപോയി. രണ്ടു കോളനികളിലേക്കും ഉയരം കൂടിയ സ്ഥിരമായ നടപ്പാലങ്ങൾ വേണമെന്ന ആവശ്യം പ്രമോദ് നാരായൺ എംഎൽഎ പട്ടികവർഗക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. എംഎൽഎയുടെ അഭ്യർഥനപ്രകാരം മന്ത്രി ഈ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
കുരുന്പൻമൂഴിയിൽ 3.97 കോടിയുടെ അനുമതി
104 മീറ്റർ നീളവും 90 സെന്റിമീറ്റർ വീതിയുമുള്ള കുരുമ്പൻമൂഴി പാലം നിർമിക്കുന്നതു പൊതുമേഖല സ്ഥാപനമായ സിൽക്ക് ചേർത്തല യൂണിറ്റാണ്. 3.97 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നിർമിക്കുന്ന അരയാഞ്ഞിലിമൺ പാലത്തിലൂടെ മിനി ആംബുലൻസിനു വരെ കടന്നുപോകാനാകും. 83 മീറ്റർ നീളവും 1.30 മീറ്റർ വീതിയും ഉള്ള പാലത്തിനു നദിയിൽ നാല് ഇരുമ്പ് തൂണുകളും വശങ്ങളിൽ ഓരോ അബട്ട്മെന്റും ഉണ്ടാകും. 2.7 കോടി രൂപയാണ് നിർമാണച്ചെലവ്. രണ്ടു പാലങ്ങൾക്കുമുള്ള വിശദമായ രൂപരേഖയും എസ്റ്റിമേറ്റും എല്ലാം നേരത്തെതന്നെ തയാറാക്കിയിരുന്നു.