ഇരിട്ടി: ആറളം ഫാമിലെ ആന മതിൽ നിർമാണത്തിലുണ്ടാകുന്ന കാലതാമസത്തിൽ ആശങ്ക രേഖപെടുത്തി താലൂക്ക് സഭാ യോഗം. ആറളം ഫാമിൽ ആറുമാസമായി ശമ്പളം ലഭിക്കാത്ത കാര്യവും യോഗം ചർച്ച ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആനമതിലുമായി ബന്ധപ്പെട്ട് സ്പീക്കറുടെ നേതൃത്വത്തിൽ ധനമന്ത്രി, വനംമന്ത്രി, എംഎൽഎ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചർച്ചയിലെ തീരുമാനങ്ങൾ സണ്ണി ജോസഫ് വിശദീകരിച്ചു. മട്ടന്നൂർ കോടതിക്ക് മുന്നിൽ ബസ് ഷെൽട്ടർ കെഎസ്ടിപി പുനസ്ഥാപികാത്തതും. ഇരിട്ടി ടൗണിലെ വീണുകിടക്കുന്ന വഴിവിളക്കുകൾ അപകടം സൃഷ്ടിക്കുന്നതും, ഇരിട്ടി പേരാവൂർ താലൂക്ക് ആശുപത്രി കളിലെ ഗൈനക്കോളജിസ്റ്റുകളുടെ കുറവും യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉന്നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി നഗരസഭ അധ്യക്ഷ കെ. ശ്രീലത, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ ഷാജിത്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, തഹസിൽദാർ സി.വി. പ്രകാശൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥന്മാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.