ഇന്ത്യയെ സാംസ്കാരികമായി ഒരുമിപ്പിക്കുന്നതിന് ഹിന്ദി രാജ്യമെമ്പാടും ഒരു നിർബന്ധിത ഭാഷ ആക്കണമെന്ന 2019 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശത്തിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയിലൂടെ വിഷയം വീണ്ടും വിവാദമായിരിക്കുകയാണ്. ഒരു രാജ്യം ഒരു ഭാഷ എന്ന അജൻഡ ലക്ഷ്യമിട്ട് അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരേ കടുത്ത വിമർശനമാണ് ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉണ്ടായിരിക്കുന്നത്. സംസ്കൃതത്തെയും ഹിന്ദിയെയും മുന്നിൽനിർത്തി രാജ്യമെമ്പാടും ഒരു സാംസ്കാരിക ഏകത ഉണ്ടാക്കി സംഘപരിവാറിന്റെ ലക്ഷ്യമായ ഏക രാഷ്ട്രശരീരത്തെ രൂപീകരിക്കാനുള്ള തന്ത്രമായാണ് ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ നേതാക്കൾ അമിത് ഷായുടെ ഈ പ്രസ്താവനയെ കാണുന്നത്.
സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനുശേഷവും നമ്മുടെ ദേശീയ നേതാക്കൾ സൂക്ഷ്മമായി പടുത്തുയർത്തിയ ബഹുസ്വരത എന്ന ദർശനത്തിനു കടകവിരുദ്ധമാണ് ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഏകരാഷ്ട്രശരീര വാദം. ആർഎസ്എസിനു ബൗദ്ധിക അടിത്തറ പാകുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ദീൻ ദയാൽ ഉപാധ്യായയുടെ ഏകാത്മക മാനവ ദർശനവാദത്തിന്റെ അടിസ്ഥാനശിലകളിലൊന്ന് ഹിന്ദിഭാഷയെ മുന്നിൽനിർത്തിക്കൊണ്ടുള്ള സാംസ്കാരിക ദേശീയവാദമാണ് . ആര്യഭാഷയെന്നും ദേവഭാഷയെന്നും ഹിന്ദുത്വശക്തികൾ അഭിമാനിക്കുന്ന സംസ്കൃതത്തെയും അതിന്റെ ആധുനിക പതിപ്പായ ഹിന്ദിയേയും മുന്നിൽനിർത്തിക്കൊണ്ടു രാജ്യമെമ്പാടും ഒരു ഏകതാഭാവവും ഐക്യബോധവും രൂപീകരിക്കാം എന്നാണ് ആർ എസ്എസ് പുറത്തുപറയുന്നത് എങ്കിലും ആ ഏകതാ ഐക്യരൂപത്തിലൂടെ രാജ്യമെമ്പാടും പ്രസരിപ്പിക്കാൻ ആഗ്രഹിക്കുന്നത് വേറൊരു സംസ്കാരവും പ്രത്യയശാസ്ത്രവും ആണ് എന്നതു പരസ്യമായ രഹസ്യമാണ്. ഇവിടെയാണു ഹിന്ദി ഭാഷാവാദത്തിന്റെ അപകടം കിടക്കുന്നത്.
ദേശീയതയുടെ അടിസ്ഥാനം
ദേശീയതയുടെ അടിസ്ഥാനം സ്വത്വബോധത്തിൽനിന്ന് ഉയരുന്ന പൊതുബോധമാണെങ്കിൽ ഈ ബോധങ്ങൾ നിർവചിക്കപ്പെടുന്നതു മതം, ഭാഷ, സംസ്കാരം തുടങ്ങിയ മാനദണ്ഡങ്ങളിലാണ്. ഈ പൊതുബോധത്തെ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിലേക്കു പരിവർത്തനം ചെയ്യുമ്പോൾ ദേശരാഷ്ട്രങ്ങൾ രൂപംകൊള്ളുന്നു. രാഷ്ട്രം ഭൂമിശാസ്ത്രപരമായ നിർവചനം ആണെങ്കിൽ ദേശീയത ഒരു സാംസ്കാരിക മാനസിക വികാരമാണ്. ഇതു രണ്ടും കൂടിച്ചേരുമ്പോഴാണ് ദേശരാഷ്ട്രങ്ങൾ രൂപം കൊള്ളുന്നത്.
ഏക മാനസിക സാംസ്കാരിക ബോധമാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന ചിന്തയിലാണു ചരിത്രത്തിലെ ദേശരാഷ്ട്രങ്ങളൊക്കെ രൂപപ്പെടുത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇറ്റലിയുടെയും ജർമനിയുടെയുമൊക്കെ രൂപീകരണത്തിനു കാരണമായത് ഈ ചിന്തകളായിരുന്നു. ജർമൻ ഏകീകരണത്തിനു ചുക്കാൻ പിടിച്ച ഒാട്ടോ വോൺ ബിസ്മാർക്കിനെയും ഇറ്റാലിയൻ ഏകീകരണത്തിനു നേതൃത്വം നൽകിയ ജോസഫ് മസീനിയെയും ജോസഫ് ഗാരിബാൾഡിയെയും സ്വാധീനിച്ചത് ദേശരാഷ്ട്രത്തെക്കുറിച്ചുള്ള ഈ ചിന്തകളായിരുന്നു. ആധുനിക തുർക്കിക്ക് അസ്തിവാരമിട്ട കേണൽ മുസ്തഫ കമാൽ അത്താത്തുർക്കും ഈ ചിന്തയുടെ വക്താവായിരുന്നു.
പക്ഷേ വന്യമായ ദേശരാഷ്ട്രബോധം സാമ്രാജ്യത്വ താത്പര്യങ്ങളിലേക്കും അധിനിവേശങ്ങളിലേക്കും നയിക്കുമെന്നാണ് പിൽക്കാല ലോകചരിത്രം പഠിപ്പിച്ച പാഠങ്ങൾ. ഇറ്റലിയിലും ജർമനിയിലും അങ്കുരിച്ച ദേശീയതാബോധമാണു പിന്നീട് മുസോളിനിയുടെയും ഹിറ്റ്ലറിന്റെയും നേതൃത്വത്തിൽ നാസി ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ രൂപീകരണത്തിലും അക്രമോൽസുകമായ ദേശീയതയിലും വംശാധിപത്യ ചിന്തകളിലും അവസാനം കോടിക്കണക്കിനു മനുഷ്യക്കുരുതികൾക്കു കാരണമായ രണ്ടാം ലോക മഹായുദ്ധത്തിലും ചെന്ന് അവസാനിക്കുന്നത്.
നാനാത്വത്തിൽ ഏകത്വം
ഏകശിലാത്മകമായ ഈ ദേശരാഷ്ട്രവാദത്തിന്റെ മറുപുറമാണു ബഹുസ്വരതാ വാദം. ഇതിന്റെ ഏറ്റവും സുന്ദരമായ ദർശനമാണ് ജവഹർലാൽ നെഹ്റു മുന്നോട്ടുവച്ച നാനാത്വത്തിൽ ഏകത്വം എന്ന ചിന്ത. ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ് "നാനാത്വത്തിൽ ഏകത്വം' എന്ന മനോഹരമായ വാക്കുകൾ നെഹ്റു ഉപയോഗിച്ചത്. നെഹ്റുവിന്റെ വിഖ്യാതരചനയായ ഇന്ത്യയെ കണ്ടെത്തൽ ഈ മഹത്തായ സന്ദേശത്തിന്റെ പ്രഘോഷണമാണ്. സംസ്കാരം, ഭാഷ, മതം, വംശം, വസ്ത്രധാരണം, ഭക്ഷണം എന്നിവയിൽ വളരെ വൈവിധ്യമുള്ള വിസ്തൃതമായ ഈ രാജ്യത്ത് ഐക്യം നിലനിൽക്കേണ്ടത് ബഹുസ്വരതയുടെ ആഘോഷങ്ങളിലാണ് എന്നാണ് നെഹ്റു നാനാത്വത്തിൽ ഏകത്വം എന്ന ചിന്തയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്ത് എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു ദേശീയബോധം എങ്ങനെ രൂപീകരിച്ചെടുക്കും എന്നതായിരുന്നു. മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ട, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിധ്യങ്ങളുള്ള, ഭാഷയിലും സംസ്കാരങ്ങളിലും ചിന്തകളിലുമെല്ലാം വ്യത്യസ്തതകളുള്ള ഒരു ഭൂപ്രദേശത്തെ ഒരു രാഷ്ട്രമായി പരികല്പന ചെയ്യുക എന്നതായിരുന്നു സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ദശകങ്ങളിൽ നമ്മുടെ രാഷ്ട്രനേതാക്കന്മാർ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യയുടെ സ്വത്വം
സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കു രൂപകൽപ്പന നൽകിയ ഭരണഘടനാ നിർമാണസഭയിൽ ആധുനിക ഇന്ത്യയുടെ സ്വത്വം എന്തായിരിക്കണം എന്നതു സംബന്ധിച്ച് വളരെ ആഴവും പരപ്പുമുള്ള ചർച്ചകളാണു നടന്നത്. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ എന്തായിരിക്കണമെന്നും സംസ്ഥാന രൂപീകരണത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ എന്തായിരിക്കണം എന്നതും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. ഹിന്ദിയെ രാജ്യത്തിന്റെ ഏകഭാഷ ആക്കുന്നതിനും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനും നെഹ്റു എതിരായിരുന്നു. ഹിന്ദിക്കൊപ്പം ഇംഗ്ലീഷും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ആകണമെന്നും മറ്റു പ്രാദേശിക ഭാഷകളും അംഗീകരിക്കപ്പെടണം എന്നുമായിരുന്നു നെഹ്റുവും പട്ടേലും ഉൾപ്പെടെയുള്ള നേതാക്കന്മാർ ഭരണഘടനാ നിർമാണസഭയിൽ നടത്തിയ പ്രസംഗങ്ങളിൽ എടുത്തുപറഞ്ഞത്.
മതത്തന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു രാജ്യത്തിനു ഭാഷാടിസ്ഥാനത്തിലുള്ള വിഭജനം ഭാവിയിൽ താങ്ങാൻ കഴിയില്ല എന്ന യുക്തി ഉപയോഗിച്ചാണു നെഹ്റു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ എതിർത്തത്. അല്ലാതെ ഇന്നു സംഘപരിവാർ പ്രചരിപ്പിക്കുന്നതുപോലെ പ്രാദേശികഭാഷാ വാദത്തെ എതിർത്തതുകൊണ്ടും ഹിന്ദിഭാഷാ വാദത്തെ അനുകൂലിച്ചതുകൊണ്ടുമാണു നെഹ്റു ഭാഷാ സംസ്ഥാന രൂപീകരണത്തെ എതിർത്തത് എന്ന വാദം തെറ്റാണ്. എന്നുമാത്രമല്ല തങ്ങളുടെ അജൻഡകൾ നടപ്പാക്കാൻ വേണ്ടി പണ്ഡിറ്റ് നെഹ്റു ഉൾപ്പെടെയുള്ളവരുടെ സദുദ്ദേശ്യപരമായ നിലപാടുകളെ വളച്ചൊടിക്കുകയും കൂടിയാണ്.
എക്കാലവും തങ്ങൾക്ക് അസ്വീകാര്യനായിരുന്ന നെഹ്റു ഇപ്പോൾ ഹിന്ദി ഭാഷാവിവാദത്തിൽ സംഘപരിവാറിനു സ്വീകാര്യനായി എന്നതും പുതിയ കൗതുകമാണ്. കാഷ്മീർ ഉൾപ്പെ ടെയുള്ള വിഷയങ്ങളിൽ നെഹ്റുവിനെ തമസ്കരിച്ച് ഇല്ലാതാക്കാനും വ്യക്തിഹത്യ നടത്തി അപമാനിക്കാനും ശ്രമിച്ച സംഘപരിവാർ ഇപ്പോൾ വളച്ചൊടിച്ചും അസ്ഥാനത്തും നെഹ്റുവാദങ്ങൾ ഉയർത്തുന്നത് തങ്ങളുടെ അജൻഡകൾ നടപ്പാക്കാൻ എന്തു കുതന്ത്രവും പ്രയോഗിക്കാൻ മടിക്കില്ല എന്നതിന്റെ സൂചനയാണ്.
ഒന്നിനുപുറകേ മറ്റൊന്നായി വിഭാഗീയതയുടെയും ചേരിതിരിവിന്റെയും നടപടികളുമായി രാജ്യത്തെ ഭരണാധികാരികൾ മുന്നോട്ടുപോവുകയാണ്. മതമായാലും ഭാഷയായാലും അതുപയോഗിച്ചു രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും ഭരണാധികാരികൾക്കു കഴിയുന്നു എന്നതു രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ല. വിവാദങ്ങൾ അഴിച്ചുവിടുന്നതിലൂടെ യഥാർഥ ജനകീയ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനും തങ്ങളുടെ അജൻഡകൾ നടപ്പിലാക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. എത്രനാൾ ജനങ്ങളെ വഞ്ചിക്കാൻ ഭരണാധികാരികൾക്കു കഴിയുമെന്ന കാലികമായ ചോദ്യവും വളരെ പ്രസക്തമാണ്. അതിനു കഴിയില്ല എന്നാണു ചരിത്രം പഠിപ്പിക്കുന്ന പാഠങ്ങൾ.
പ്രഫ. റോണി കെ. ബേബി
സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനുശേഷവും നമ്മുടെ ദേശീയ നേതാക്കൾ സൂക്ഷ്മമായി പടുത്തുയർത്തിയ ബഹുസ്വരത എന്ന ദർശനത്തിനു കടകവിരുദ്ധമാണ് ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഏകരാഷ്ട്രശരീര വാദം. ആർഎസ്എസിനു ബൗദ്ധിക അടിത്തറ പാകുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ദീൻ ദയാൽ ഉപാധ്യായയുടെ ഏകാത്മക മാനവ ദർശനവാദത്തിന്റെ അടിസ്ഥാനശിലകളിലൊന്ന് ഹിന്ദിഭാഷയെ മുന്നിൽനിർത്തിക്കൊണ്ടുള്ള സാംസ്കാരിക ദേശീയവാദമാണ് . ആര്യഭാഷയെന്നും ദേവഭാഷയെന്നും ഹിന്ദുത്വശക്തികൾ അഭിമാനിക്കുന്ന സംസ്കൃതത്തെയും അതിന്റെ ആധുനിക പതിപ്പായ ഹിന്ദിയേയും മുന്നിൽനിർത്തിക്കൊണ്ടു രാജ്യമെമ്പാടും ഒരു ഏകതാഭാവവും ഐക്യബോധവും രൂപീകരിക്കാം എന്നാണ് ആർ എസ്എസ് പുറത്തുപറയുന്നത് എങ്കിലും ആ ഏകതാ ഐക്യരൂപത്തിലൂടെ രാജ്യമെമ്പാടും പ്രസരിപ്പിക്കാൻ ആഗ്രഹിക്കുന്നത് വേറൊരു സംസ്കാരവും പ്രത്യയശാസ്ത്രവും ആണ് എന്നതു പരസ്യമായ രഹസ്യമാണ്. ഇവിടെയാണു ഹിന്ദി ഭാഷാവാദത്തിന്റെ അപകടം കിടക്കുന്നത്.
ദേശീയതയുടെ അടിസ്ഥാനം
ദേശീയതയുടെ അടിസ്ഥാനം സ്വത്വബോധത്തിൽനിന്ന് ഉയരുന്ന പൊതുബോധമാണെങ്കിൽ ഈ ബോധങ്ങൾ നിർവചിക്കപ്പെടുന്നതു മതം, ഭാഷ, സംസ്കാരം തുടങ്ങിയ മാനദണ്ഡങ്ങളിലാണ്. ഈ പൊതുബോധത്തെ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിലേക്കു പരിവർത്തനം ചെയ്യുമ്പോൾ ദേശരാഷ്ട്രങ്ങൾ രൂപംകൊള്ളുന്നു. രാഷ്ട്രം ഭൂമിശാസ്ത്രപരമായ നിർവചനം ആണെങ്കിൽ ദേശീയത ഒരു സാംസ്കാരിക മാനസിക വികാരമാണ്. ഇതു രണ്ടും കൂടിച്ചേരുമ്പോഴാണ് ദേശരാഷ്ട്രങ്ങൾ രൂപം കൊള്ളുന്നത്.
ഏക മാനസിക സാംസ്കാരിക ബോധമാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന ചിന്തയിലാണു ചരിത്രത്തിലെ ദേശരാഷ്ട്രങ്ങളൊക്കെ രൂപപ്പെടുത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇറ്റലിയുടെയും ജർമനിയുടെയുമൊക്കെ രൂപീകരണത്തിനു കാരണമായത് ഈ ചിന്തകളായിരുന്നു. ജർമൻ ഏകീകരണത്തിനു ചുക്കാൻ പിടിച്ച ഒാട്ടോ വോൺ ബിസ്മാർക്കിനെയും ഇറ്റാലിയൻ ഏകീകരണത്തിനു നേതൃത്വം നൽകിയ ജോസഫ് മസീനിയെയും ജോസഫ് ഗാരിബാൾഡിയെയും സ്വാധീനിച്ചത് ദേശരാഷ്ട്രത്തെക്കുറിച്ചുള്ള ഈ ചിന്തകളായിരുന്നു. ആധുനിക തുർക്കിക്ക് അസ്തിവാരമിട്ട കേണൽ മുസ്തഫ കമാൽ അത്താത്തുർക്കും ഈ ചിന്തയുടെ വക്താവായിരുന്നു.
പക്ഷേ വന്യമായ ദേശരാഷ്ട്രബോധം സാമ്രാജ്യത്വ താത്പര്യങ്ങളിലേക്കും അധിനിവേശങ്ങളിലേക്കും നയിക്കുമെന്നാണ് പിൽക്കാല ലോകചരിത്രം പഠിപ്പിച്ച പാഠങ്ങൾ. ഇറ്റലിയിലും ജർമനിയിലും അങ്കുരിച്ച ദേശീയതാബോധമാണു പിന്നീട് മുസോളിനിയുടെയും ഹിറ്റ്ലറിന്റെയും നേതൃത്വത്തിൽ നാസി ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ രൂപീകരണത്തിലും അക്രമോൽസുകമായ ദേശീയതയിലും വംശാധിപത്യ ചിന്തകളിലും അവസാനം കോടിക്കണക്കിനു മനുഷ്യക്കുരുതികൾക്കു കാരണമായ രണ്ടാം ലോക മഹായുദ്ധത്തിലും ചെന്ന് അവസാനിക്കുന്നത്.
നാനാത്വത്തിൽ ഏകത്വം
ഏകശിലാത്മകമായ ഈ ദേശരാഷ്ട്രവാദത്തിന്റെ മറുപുറമാണു ബഹുസ്വരതാ വാദം. ഇതിന്റെ ഏറ്റവും സുന്ദരമായ ദർശനമാണ് ജവഹർലാൽ നെഹ്റു മുന്നോട്ടുവച്ച നാനാത്വത്തിൽ ഏകത്വം എന്ന ചിന്ത. ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ് "നാനാത്വത്തിൽ ഏകത്വം' എന്ന മനോഹരമായ വാക്കുകൾ നെഹ്റു ഉപയോഗിച്ചത്. നെഹ്റുവിന്റെ വിഖ്യാതരചനയായ ഇന്ത്യയെ കണ്ടെത്തൽ ഈ മഹത്തായ സന്ദേശത്തിന്റെ പ്രഘോഷണമാണ്. സംസ്കാരം, ഭാഷ, മതം, വംശം, വസ്ത്രധാരണം, ഭക്ഷണം എന്നിവയിൽ വളരെ വൈവിധ്യമുള്ള വിസ്തൃതമായ ഈ രാജ്യത്ത് ഐക്യം നിലനിൽക്കേണ്ടത് ബഹുസ്വരതയുടെ ആഘോഷങ്ങളിലാണ് എന്നാണ് നെഹ്റു നാനാത്വത്തിൽ ഏകത്വം എന്ന ചിന്തയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്ത് എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു ദേശീയബോധം എങ്ങനെ രൂപീകരിച്ചെടുക്കും എന്നതായിരുന്നു. മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ട, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിധ്യങ്ങളുള്ള, ഭാഷയിലും സംസ്കാരങ്ങളിലും ചിന്തകളിലുമെല്ലാം വ്യത്യസ്തതകളുള്ള ഒരു ഭൂപ്രദേശത്തെ ഒരു രാഷ്ട്രമായി പരികല്പന ചെയ്യുക എന്നതായിരുന്നു സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ദശകങ്ങളിൽ നമ്മുടെ രാഷ്ട്രനേതാക്കന്മാർ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യയുടെ സ്വത്വം
സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കു രൂപകൽപ്പന നൽകിയ ഭരണഘടനാ നിർമാണസഭയിൽ ആധുനിക ഇന്ത്യയുടെ സ്വത്വം എന്തായിരിക്കണം എന്നതു സംബന്ധിച്ച് വളരെ ആഴവും പരപ്പുമുള്ള ചർച്ചകളാണു നടന്നത്. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ എന്തായിരിക്കണമെന്നും സംസ്ഥാന രൂപീകരണത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ എന്തായിരിക്കണം എന്നതും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. ഹിന്ദിയെ രാജ്യത്തിന്റെ ഏകഭാഷ ആക്കുന്നതിനും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനും നെഹ്റു എതിരായിരുന്നു. ഹിന്ദിക്കൊപ്പം ഇംഗ്ലീഷും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ആകണമെന്നും മറ്റു പ്രാദേശിക ഭാഷകളും അംഗീകരിക്കപ്പെടണം എന്നുമായിരുന്നു നെഹ്റുവും പട്ടേലും ഉൾപ്പെടെയുള്ള നേതാക്കന്മാർ ഭരണഘടനാ നിർമാണസഭയിൽ നടത്തിയ പ്രസംഗങ്ങളിൽ എടുത്തുപറഞ്ഞത്.
മതത്തന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു രാജ്യത്തിനു ഭാഷാടിസ്ഥാനത്തിലുള്ള വിഭജനം ഭാവിയിൽ താങ്ങാൻ കഴിയില്ല എന്ന യുക്തി ഉപയോഗിച്ചാണു നെഹ്റു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ എതിർത്തത്. അല്ലാതെ ഇന്നു സംഘപരിവാർ പ്രചരിപ്പിക്കുന്നതുപോലെ പ്രാദേശികഭാഷാ വാദത്തെ എതിർത്തതുകൊണ്ടും ഹിന്ദിഭാഷാ വാദത്തെ അനുകൂലിച്ചതുകൊണ്ടുമാണു നെഹ്റു ഭാഷാ സംസ്ഥാന രൂപീകരണത്തെ എതിർത്തത് എന്ന വാദം തെറ്റാണ്. എന്നുമാത്രമല്ല തങ്ങളുടെ അജൻഡകൾ നടപ്പാക്കാൻ വേണ്ടി പണ്ഡിറ്റ് നെഹ്റു ഉൾപ്പെടെയുള്ളവരുടെ സദുദ്ദേശ്യപരമായ നിലപാടുകളെ വളച്ചൊടിക്കുകയും കൂടിയാണ്.
എക്കാലവും തങ്ങൾക്ക് അസ്വീകാര്യനായിരുന്ന നെഹ്റു ഇപ്പോൾ ഹിന്ദി ഭാഷാവിവാദത്തിൽ സംഘപരിവാറിനു സ്വീകാര്യനായി എന്നതും പുതിയ കൗതുകമാണ്. കാഷ്മീർ ഉൾപ്പെ ടെയുള്ള വിഷയങ്ങളിൽ നെഹ്റുവിനെ തമസ്കരിച്ച് ഇല്ലാതാക്കാനും വ്യക്തിഹത്യ നടത്തി അപമാനിക്കാനും ശ്രമിച്ച സംഘപരിവാർ ഇപ്പോൾ വളച്ചൊടിച്ചും അസ്ഥാനത്തും നെഹ്റുവാദങ്ങൾ ഉയർത്തുന്നത് തങ്ങളുടെ അജൻഡകൾ നടപ്പാക്കാൻ എന്തു കുതന്ത്രവും പ്രയോഗിക്കാൻ മടിക്കില്ല എന്നതിന്റെ സൂചനയാണ്.
ഒന്നിനുപുറകേ മറ്റൊന്നായി വിഭാഗീയതയുടെയും ചേരിതിരിവിന്റെയും നടപടികളുമായി രാജ്യത്തെ ഭരണാധികാരികൾ മുന്നോട്ടുപോവുകയാണ്. മതമായാലും ഭാഷയായാലും അതുപയോഗിച്ചു രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും ഭരണാധികാരികൾക്കു കഴിയുന്നു എന്നതു രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ല. വിവാദങ്ങൾ അഴിച്ചുവിടുന്നതിലൂടെ യഥാർഥ ജനകീയ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനും തങ്ങളുടെ അജൻഡകൾ നടപ്പിലാക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. എത്രനാൾ ജനങ്ങളെ വഞ്ചിക്കാൻ ഭരണാധികാരികൾക്കു കഴിയുമെന്ന കാലികമായ ചോദ്യവും വളരെ പ്രസക്തമാണ്. അതിനു കഴിയില്ല എന്നാണു ചരിത്രം പഠിപ്പിക്കുന്ന പാഠങ്ങൾ.
പ്രഫ. റോണി കെ. ബേബി