കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിൽ എയ്ഞ്ചൽ സ്കൂളിനു സമീപത്തെ വിമുക്തഭടനും റിട്ട. എക്സൈസ് ഓഫീസറുമായ മാധവാലയത്തിൽ ടി.കെ. മാധവൻ (89) ആണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പയ്യാമ്പലത്ത് സംസ്കരിച്ചു.ഗുരുതര രോഗവുമായി ആശുപത്രിയിലെത്തുന്നവരെ നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. കണ്ണൂരിൽ ഒമ്പതു മാസത്തിന് ശേഷം ആദ്യകോവിഡ് മരണമാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡിഎംഒ ഡോ. നാരായൺ നായിക് പറഞ്ഞു. കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിലവിൽ മൂന്ന് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നടക്കം കണ്ണൂരിലെ വിവിധ ആശുപത്രികളിലായി ഏഴു കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഭാര്യ: പരേതയായ രതീദേവി. മക്കൾ: കവിത, ഹിരൺ (കുവൈത്ത്), സൈവി, (ദുബായ്). മരുമക്കൾ: കെ.പി. സജീവ് (കുവൈത്ത്), സൂര്യ ദയാൽ (ദുബയ്), ഭാവന.