പരിയാരം: എറണാകുളത്തെ ക്വട്ടേഷൻസംഘം പരിയാരത്ത് പിടിയിൽ. സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുന്ന സംഘത്തിലെ രണ്ടുപേരെയാണ് പരിയാരം എസ്ഐ പി.സി. സജ്ഞയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എറണാകുളത്ത് നിന്ന് പരിയാരത്ത് എത്തിയ ക്വട്ടേഷൻസംഘം ഒളിവിൽ കഴിയുന്നതായി കടവന്ത്ര പോലീസ് പരിയാരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ക്വട്ടേഷൻസംഘത്തെ കണ്ടെത്തിയ പോലീസ്ചൊവ്വാഴ്ച രാവിലെ മുതൽ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. രാത്രിയോടെ പ്രതികളെ പിടികൂടാൻ ചെന്നപ്പോൾ പോലീസിനെ വെട്ടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് ജീപ്പിൽ അരമണിക്കൂറോളം പിന്തുടർന്ന് ഇന്നലെ പുലർച്ചെ ഒന്നോടെ പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനിടെ, മുഖ്യപ്രതി രക്ഷപ്പെടുകയും ചെയ്തു. ശ്രീസ്ഥയിൽ താമസിക്കുന്ന കൊളങ്ങരത്ത് ഷിജിൽ, സി പൊയിലിൽ താമസിക്കുന്ന അബ്ദു എന്നിവരാണ് പിടിയിലായത്. പരിയാരം എസ്ഐ പി.സി. സജ്ഞയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കടവന്ത്ര പോലീസ് സ്റ്റേഷനിലെ എസ്ഐ മിഥുന് കൈമാറി. കൊച്ചി സിറ്റി പരിധിയിലെ ക്വട്ടേഷൻ കേസിലെ പ്രതികളാണ് മൂവരും. പരിയാരം പോലീസ് സ്റ്റേഷനിലെ എസ്സിപിഒമാരായ നൗഫൽ, അഷ്റഫ്, സോജി അഗസ്റ്റിൻ, എഎസ്ഐ വനജ, ഡ്രൈവർ സിപിഒ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
മുഖ്യപ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മുഖ്യപ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.