കണ്ണൂർ: വയോജന കലാമേളയിൽ പ്രധാന ആകർഷണമായിരുന്നു ഒപ്പനയും തിരുവാതിരയും. പ്രായത്തിന്റെ യാതൊരു തളർച്ചയും കാണിക്കാതെ മത്സരിക്കുകയായിരുന്നു ഓരോ ടീമും.ചെറുകുന്ന് പഞ്ചായത്തിലെ ഒപ്പന ടീം മാത്രമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. 64 വയസുള്ള മണവാട്ടിയും 61 തൊട്ട് 66 വയസുവരെയുള്ള തോഴിമാരുമടക്കം ഒന്പതു പേരാണ് ടീമിലുണ്ടായിരുന്നത്. വാർധ്യക ജീവിതത്തിൽ തങ്ങൾക്ക് കിട്ടുന്ന വേദികൾ ആസ്വദിക്കുകയാണ് ഓരോരുത്തരും. അഞ്ച് ഒപ്പന മത്സരങ്ങൾ പിന്നിട്ട് ആറാമത്തെ മത്സരമാണ് ആഗ്നസിന്റെയും ടീമിന്റെയും. ഇവർക്ക് പിന്തുണയുമായി എടിഎസ് പ്രസിഡന്റ് ശാരദ ശേഖരനും കൂടെയുണ്ട്. തൊഴിലുറപ്പ് പണിയെടുക്കുന്നവരാണ് ടീമിലുള്ളത്. പണികഴിഞ്ഞ് നേരെ പരിശീലനത്തിലേക്ക്. രാത്രി 10 വരെ ഇതു നീളും. അയൽക്കൂട്ടത്തിലെ തുകയാണ് വേഷവിധാനങ്ങൾക്ക് കണ്ടെത്തിയത്.