ബെർലിൻ: കോവിഡ് 19 പകർച്ചാവ്യാധിയുടെ കാലത്ത് കൂടുതൽ പേർ ഓണ്‍ലൈനിലേക്ക് വരുന്നുണ്ടെങ്കിലും ലോക ജനസംഖ്യയിൽ 37 ശതമാനം പേർ, അതായത് ഏകദേശം 300 കോടിയോളം പേർ ഇന്റർനെറ്റ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തവരാണെന്ന് ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി.
വികസ്വര രാജ്യങ്ങളിലെ 290 കോടി ജനങ്ങളിൽ 96 ശതമാനവും ഇതുവരെ ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ലാത്തവരാണെന്ന് ഐക്യരാഷ്ട്ര സഭയിലെ അന്തർദേശീയ ടെലി കമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) കണക്കാക്കി. അതേസമയം ഓണ്‍ലൈനിലേക്ക് കടന്ന ജനങ്ങളുടെ എണ്ണം 2019 ൽ 410 കോടി ഉണ്ടായിരുന്നത് 2021 ആയപ്പോൾ 490 കോടിയിലെത്തിയതായി ഐടിയു പറഞ്ഞു. ഇതിൽ തന്നെ ലക്ഷക്കണക്കിനാളുകൾ സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവരും, മറ്റുള്ളവരുടെ ഉപകരണങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരും കണക്ഷൻ വേഗത പ്രശ്നങ്ങൾ നേരിടുവരുമാണ്.
കോവിഡ് പ്രതിസന്ധിയുടെ ആദ്യ വർഷം ആഗോള തലത്തിലുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ 10 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ദാരിദ്യ്രം, നിരക്ഷരത, വൈദ്യുതി ലഭ്യതക്കുറവ്, ഡിജിറ്റൽ അറിവില്ലായ്മ എന്നിവയെല്ലാം ആളുകളെ ഡിജിറ്റൽ സേവനങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നുണ്ടെന്നും ഐടിയു പറഞ്ഞു.
വികസനം ഏറ്റവും കുറഞ്ഞ 46 രാജ്യങ്ങളിൽ ഏകദേശം മുക്കാൽ ഭാഗവും ഒരിക്കലും ഇന്റർനെറ്റ് ഉപയോഗിക്കാത്തവരാണ്. വികസ്വര രാജ്യങ്ങളിൽ യുവാക്കളും പുരുഷ·ാരും നഗരവാസികളും പ്രായമായവരേക്കാളും സ്ത്രീകളേക്കാളും ഗ്രാമപ്രദേശങ്ങളിലുള്ളവരേക്കാളും ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുന്നവരാണ്.
ജോസ് കുന്പിളുവേലിൽ
ലോകത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ 37 ശതമാനം പേർ
12:09 AM Dec 03, 2021 | Deepika.com