ഇരിട്ടി: ആറളം ഫാമിലെ ജനങ്ങളെ സംസ്ഥാന സർക്കാർ വ്യാജ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം പി.കെ. കൃഷ്ണദാസ്. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ മരിക്കുന്ന എട്ടാമത്തെയാളാണ് രഘു. ഓരോ മരണം നടക്കുന്പോഴും പിണറായി സർക്കാർ വ്യാജ വാഗ്ദാനങ്ങൾ നൽകി ഇവിടെയുള്ളവരെ സമർഥമായി വഞ്ചിക്കുകയാണ്. മൃഗങ്ങളുടെ ജീവന്റെ വിലപോലും സർക്കാർ ഫാമിലെ പാവപ്പെട്ട ആദിവാസികൾക്ക് സർക്കാർ നൽകുന്നില്ല. ഫാമിലെ പട്ടികജാതി-വർഗ വിഭാഗങ്ങളെ ഇവർ കറവപ്പശുക്കളാക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ കെട്ടിടങ്ങൾ നിർമിച്ച് ഇതിന്റെ മറവിൽ തീവെട്ടിക്കൊളയാണ് നടത്തുന്നത്. ആറളം ഫാമിലെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണം. ഫാമിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ ആനമതിൽ നിർമാണം ഉടൻ ആരംഭിക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ. സുരേഷ്, ആർ എസ്എസ്വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം, പ്രിജേഷ് അളോറ, സി.രജീഷ്, മിനി ഷൈജു, പ്രശാന്തൻ കുമ്പത്തി, ബേബി ജോസഫ് എന്നിവരും കൃഷ്ണദാസിനൊപ്പം ഉണ്ടായിരുന്നു.