ആറളം: ആറളം ഫാം പുനരധിവാസ മേഖലയിലെ താമസക്കാരൻ രഘു കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഡിഎഫ്ഒ കാർത്തിക് വിളിച്ചുചേർത്ത ചർച്ചയിൽ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി. വന്യമൃഗശല്യത്തിൽ നിന്ന് ശാശ്വത പരിഹാരം ഉറപ്പ് നൽകണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഉറപ്പ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്. വളയംചാൽ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലായിരുന്നു ചർച്ച. ഇടുക്കിയിലും പാലക്കാട്ടും ചെയ്തതു പോലെ അപകടകാരികളായ കാട്ടാനകളെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് പുനരധിവാസ മേഖലയിലെ താമസക്കാർ ആവശ്യപ്പെട്ടു.ജീവന് ഭീഷണിയാകുന്ന കാട്ടാനകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിക്കാത്ത ചർച്ചയിൽ കാര്യമില്ലെന്നും മരണം വരെ സമരം ചെയ്യാനാണ് തീരൂമാനമെന്നും പ്രഖ്യാപിച്ചായിരുന്നു ജനങ്ങൾ ഇറങ്ങിപ്പോയത്. ചർച്ചയിൽ ആറളം വന്യജീവി സങ്കേത് വാർഡൻ സന്തോഷ്, കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചർ സുധീർ നാരോത്ത്, എം.കെ. ശശി, പി.കെ. കരുണാകരൻ, കെ.ബി. ഉത്തമൻ, പി.കെ.രാമചന്ദ്രൻ, കോട്ടി കൃഷ്ണൻ, പ്രവീൺ, ശ്യാമള, പി.എസ്. ശിക്ഷിത എന്നിവർ പങ്കെടുത്തു.