തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിൽ അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്ക റൂട്ട്സും ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് വിദേശ റിക്രൂട്ട്മെന്റ് നടത്താൻ അധികാരമുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഡിസംബർ രണ്ട് വ്യാഴാഴ്ച ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളെ തുടർന്ന് മലയാളികളുടെ പരന്പരാഗത കുടിയേറ്റ കേന്ദ്രങ്ങൾക്കു പുറമെയുള്ള സാധ്യതകൾ കണ്ടെത്താനുള്ള നോർക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യമായ ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെന്റിന് വഴി തുറന്നിരിക്കുന്നത്.
ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ജർമൻ കുടിയേറ്റ പദ്ധതി സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള വിപുലമായ കുടിയേറ്റ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിൾ വിൻ കണക്കാപ്പെടുന്നത്.
കോവിഡാനന്തരം ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജർമനിയിൽ ലക്ഷക്കണക്കിന് നഴ്സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവർഷം കേരളത്തിൽ 8500ലധികം നഴ്സിംഗ് ബിരുദധാരികൾ പുറത്തിറങ്ങൂന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാർഥികളെ റിക്രൂട്ടുചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നോർക്ക റൂട്ട്സ്.
ജർമനിയിൽ നഴ്സിംഗ് ലൈസൻസ് ലഭിച്ച് ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷാ വൈദഗ്ദ്യവും ഗവണ്മെന്റ് അംഗീകരിച്ച നഴ്സിംഗ് ബിരുദവും ആവശ്യമാണ്. ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണ് ജർമനിയിൽ നഴ്സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാൽ നോർക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ബി 1 ലെവൽ യോഗ്യത നേടി ജർമനിയിൽ എത്തിയതിനുശേഷം ബി 2 ലെവൽ യോഗ്യത കൈവരിച്ചാൽ മതിയാകും.
ജർമനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്സിംഗ് വിദ്യാർഥികളെ കേരളത്തിൽ തന്നെ ഇന്റർവ്യു നടത്തി, സെലക്ട് ചെയ്യപ്പെട്ടുന്നവർക്ക് തിരുനന്തപുരത്തെ ഗൊയ്ഥെ സെൻട്രം (ഏീലവേല ഇലേിൃമാ) മുഖേന ജർമൻ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യ അവസരം ഒരുക്കും.
പരിശീലനം നൽകുന്ന അവസരത്തിൽ തന്നെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് അറ്റസ്റേറഷൻ, ലീഗലൈസേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിക്കും. ജർമൻ ഭാഷയിൽ ബി2, ബി1 ലെവൽ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം ക്യാഷ് അവാർഡും പഠിതാക്കൾക്ക് ലഭിക്കും. ബി1 ലെവൽ പാസായാൽ ഉടൻ തന്നെ വിസ നടപടികൾ ആരംഭിക്കുകയും എത്രയും വേഗം ജർമനിയിലേക്ക് പോകാനും കഴിയും. തുടർന്ന് ബി2 ലെവൽ ഭാഷാ പരിശീലനവും ജർമനിയിലെ ലൈസെൻസിംഗ് പരീക്ഷക്കുള്ള പരീശീലനവും ജർമനിയിലെ തൊഴിൽ ദാതാവ് നൽകും. ജർമനിയിൽ എത്തി ഒരു വർഷത്തിനുള്ളിൽ ഈ പരീക്ഷകൾ പാസായി ലൈസൻസ് നേടിയിരിയ്ക്കണം. ഒരു വർഷത്തിനുള്ളിൽ പാസാകാത്ത പക്ഷം ശരിയായ കാരണം ബോധിപ്പിച്ചാൽ മൂന്നു വർഷം വരെ സമയം ലഭിക്കും. ജർമനിയിൽ എത്തി പരീക്ഷ പാസാകുന്ന വരെയുള്ള കാലയളവിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നതിനും തുല്യമായ ശന്പളം ലഭിക്കുകയും ചെയ്യും.
കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ആവിർഭാവത്തെത്തുടർന്ന് രാജ്യങ്ങൾ അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയിലെ ജർമൻ ഫെഡറൽ ഫോറിൻ ഓഫീസിലെ കോണ്‍സുലർ ജനറൽ അഹിം ബുർക്കാർട്ട്, ജർമൻ എംബസിയിലെ സോഷ്യൽ ആന്റ് ലേബർ അഫേയഴ്സ് വകുപ്പിലെ കോണ്‍സുലർ തിമോത്തി ഫെൽഡർ റൌസറ്റി എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാൻ കേരളത്തിൽ എത്തുന്നത്.
രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ നോർക്ക റൂട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നന്പൂതിരിയും കോണ്‍സിലർ ജനറൽ അഹിം ബുർക്കാർട്ടും ധാരണപത്രം കൈമാറും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ്, തിരുവനന്തപുരത്തെ ജർമൻ ഹോണററി കോണ്‍സൽ ഡോ.സയ്ദ് ഇബ്രാഹിം എന്നിവർ പങ്കെടുക്കുമെന്ന് നോർക്ക റൂട്ട്സ് പി.ആർ.ഒ നാഫി മുഹമ്മദ് അറിയിച്ചു.
ജർമനിയിലേക്ക് മലയാളി നഴ്സുമാർക്ക് അവസരമൊരുക്കി നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും കൈകോർക്കുന്നു
11:17 PM Dec 01, 2021 | Deepika.com