ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിൽ ഉപദേശക സമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗം 26ന് രാവിലെ 10ന് നടക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തെരഞ്ഞെടുപ്പു നടത്തുന്നത്. രജിസ്റ്റേർഡ് മണ്ഡലം രൂപീകരിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് 700 പേർ അംഗത്വ അപേക്ഷ നൽകി. ആക്ഷേപം ഉയർന്നതിനെത്തുടർന്ന് ഇവരിൽ നിന്നും 17 പേരെ ഒഴിവാക്കി 683 പേരുടെ അന്തിമപട്ടിക പുറത്തിറക്കി. ക്ഷേത്രത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസക്കാരായ ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്ത ഭക്തർക്കാണ് അംഗത്വം നൽകിയത്. രണ്ടു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തി പുതിയ അംഗങ്ങളെ ചുമതലയേല്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. നടപടികൾ പൂർത്തിയാക്കിയെങ്കിലും ക്ഷേത്രോത്സവം അടുത്തതിനാൽ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് കോടതിയിൽ അപേക്ഷ നൽകി. ഈ ആവശ്യം കോടതി അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയായിരുന്നു. 13 അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇവരും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരും ഉൾപ്പെടെ 15 പേരാണ് ഉപദേശക സമിതിയിൽ ഉണ്ടാകുക. തെരഞ്ഞെടുക്കപ്പെടുന്നവർ ചേർന്ന് പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും.