വിയന്ന: ഓസ്ട്രിയയിൽ വാക്സിൻ എടുക്കാത്തവർക്ക് മാത്രമായി ആരംഭിച്ച ലോക്ക്ഡൗണ്‍ നവംബർ 22 തിങ്കൾ മുതൽ അടുത്ത 20 ദിവസത്തേയ്ക്ക് രാജ്യത്ത് മുഴുവൻ എല്ലാവർക്കുമായി ഏർപ്പെടുത്തി.
തിങ്കളാഴ്ച മുതൽ നാലാമത്തെ സന്പൂർണ ലോക്ക്ഡൗണാണ് ഓസ്ട്രിയ നേരിടുന്നത്. 20 ദിവസത്തേക്ക് രാജ്യവ്യാപകമായിട്ടാണ് ലോക്ക്ഡൗണ്‍ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്, തുടർന്ന് വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് മാത്രമായി വീണ്ടും ലോക്ക്ഡൗണ്‍ നീട്ടും.
സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കും. അതേസമയം ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ കുട്ടികൾക്ക് വീട്ടിൽ തന്നെ കഴിയാനും പഠന പാക്കേജുകൾ സ്വീകരിക്കാനും അനുവാദമുണ്ട്. FFP2 മാസ്ക് എല്ലാ സ്ഥലങ്ങളിലും നിർബന്ധമാക്കി. രാത്രികാല കാറ്ററിംഗിനും വലിയ ഇവന്റുകൾക്കും 2ജി പ്ലസ് നിയമം കർശനമാക്കി.
ലോക്ക്ഡൗണ്‍ മൂലം വ്യവസായങ്ങൾക്ക് നേരിടുന്ന ബുദ്ധിമുട്ടിൽ സഹായ നടപടികൾ വീണ്ടും ലഭ്യമാക്കിയിട്ടുണ്ട്. നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഡിഫോൾട്ട് ബോണസ് വീണ്ടും നൽകും. നഷ്ടപരിഹാരത്തുകയും നീട്ടും. ദുരിതബാധിതർക്കുള്ള ഫണ്ടും വിപുലീകരിക്കും.
15,809 പുതിയ കൊറോണ കേസുകൾ കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്ത് രജിസ്റ്റർ ചെയ്തു. ഒപ്പം 520 രോഗികൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നിർബന്ധിത വാക്സിനേഷനായുള്ള നിയമനിർമ്മാണ നടപടിക്രമം ആരംഭിച്ചട്ടുണ്ട്. 2022 ഫെബ്രുവരി 1 മുതൽ വാക്സിനേഷൻ എടുക്കാൻ നിയമപരമായ ആവശ്യകതയുണ്ടാകുമെന്നും ചാൻസലർ അലക്സാണ്ടർ ഷാലെൻബെർഗ് പറഞ്ഞു. വാക്സിനേഷന്റെ കാര്യത്തിൽ ഓസ്ട്രിയ മറ്റ് രാജ്യങ്ങളെക്കാൾ പിന്നിലാണെന്നത് ലജ്ജാകരമാണെന്ന് സാന്പത്തിക മന്ത്രി മാർഗരറ്റ് ഷ്രാംബോക്ക് കുറ്റപ്പെടുത്തി.
രാജ്യത്തെ കൊറോണ റിപ്പോർട്ടിംഗ് സംവിധാനം തന്നെ താറുമാറാകാൻ പോകുയാണെന്നാണ് റിപ്പോർട്ട്. സാങ്കേതിക സംവിധാനത്തിൽ അമിതമായ ഡാറ്റ ഉപയോഗം കാരണം എപ്പിഡെമിയോളജിക്കൽ രജിസ്റ്ററിൽ ഇനി നെഗറ്റീവ് പരിശോധനാ ഫലങ്ങൾ നൽകരുതെന്ന് ആരോഗ്യ മന്ത്രാലയം ഫെഡറൽ സംസ്ഥാനങ്ങളോടും ലബോറട്ടറികളോടും ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. യൂറോപ്പിലെ പല രാജ്യങ്ങളിലും വരുംദിവസങ്ങളിൽ ലോക്ക്ഡൗണ്‍ നിബന്ധനകൾ പ്രാബല്യത്തിൽ വന്നേക്കും.
ജോബി ആന്റണി
ഓസ്ട്രിയയിൽ നാലാമത്തെ ലോക്ക്ഡൗണ്‍ നവംബർ 22 മുതൽ; ഫെബ്രുവരി മുതൽ വാക്സിനേഷൻ നിർബന്ധം
08:05 PM Nov 20, 2021 | Deepika.com