ഇരുപത്തഞ്ചു ദിവസത്തെ ഒറ്റയാൾ ഭരണത്തിനുശേഷം കർണാടകയിൽ നടന്ന മന്ത്രിസഭാ വികസനവും ഭാഗികമായി. പ്രളയക്കെടുതിയിൽ പതിനായിരങ്ങൾ ദുരിതമനുഭവിക്കുമ്പോഴും സംസ്ഥാനത്തു മന്ത്രിമാരെ നിയമിക്കാനുള്ള സാമാന്യമര്യാദപോലും കാണാക്കാതിരുന്ന ബിജെപി ഒടുവിൽ 17 പേരെ ഉൾപ്പെടുത്തിയാണു മന്ത്രിസഭ വികസിപ്പിച്ചിരിക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ ഒരു സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചതിനുശേഷം മന്ത്രിസഭയെക്കുറിച്ചു ഗൗരവതരമായ ചിന്തപോലും പാർട്ടിയിൽ നടന്നില്ലെന്ന വിമർശനം കടുത്തതോടെയാണു പാർട്ടി ദേശീയനേതൃത്വം മന്ത്രിസഭാ വികസനത്തിനു പച്ചക്കൊടി കാട്ടിയത്.
സമീപകാലത്തൊന്നും ഒരു രാഷ്ട്രീയപാർട്ടിയും കാട്ടാത്ത അവഗണനയും അനാസ്ഥയുമാണു സംസ്ഥാനത്തെ ജനങ്ങളോടു ബിജെപി കാട്ടുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാൻ അന്ത്യശാസനങ്ങളുമായി കൂട്ടുനിന്ന ഗവർണറും ഇതൊന്നും കണ്ടതായി നടിച്ചില്ല. ബിജെപിയല്ലാതെ ഏതെങ്കിലുമൊരു പാർട്ടിയാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നു സാധാരണക്കാർപോലും ചോദിച്ചു തുടങ്ങിയിരുന്നു.
പ്രളയക്കെടുതി
കേരളത്തിന്റെ അത്രയില്ലെങ്കിലും കർണാടകയിലും പ്രളയം വൻനാശം വിതച്ചിട്ടുണ്ട്- 82 പേർ മരിച്ചു. ഒമ്പതുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 22 ജില്ലകളിലായി ഏഴു ലക്ഷംപേരെയാണു പത്തു ദിവസംകൊണ്ട് ഒഴിപ്പിച്ചത്. 103 താലൂക്കുകളിലായി 2,694 വില്ലേജുകൾ പ്രളയബാധിതമാണ്. 1,224 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. എഴുപത്തയ്യായിരത്തോളം വീടുകളാണു തകർന്നത്. പ്രാഥമിക കണക്കനുസരിച്ചു നാലര ലക്ഷം ഹെക്ടർ പ്രദേശത്തു കൃഷിനാശമുണ്ടായി.
കൂർഗിൽ വൻതോതിൽ മണ്ണിടിച്ചിലും കൃഷിനാശവുമാണു സംഭവിച്ചത്. റോഡുകൾക്കും വലിയതോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയവരെ ഇനിയും കണ്ടെത്താനുണ്ട്. വീടുകൾ തകർന്നവർ സർക്കാർ സഹായത്തിനായി കാത്തിരിക്കുന്നു. പ്രളയബാധിതരുടെ പുനരധിവാസം സാധ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന പരാതികൾ വ്യാപകമാവുകയാണ്. തീരദേശത്തും മഹാരാഷ്ട്രയോടു ചേർന്നുകിടക്കുന്ന മേഖലകളിലും മഴക്കെടുതികൾ അതിരൂക്ഷമായിരുന്നു.
കൃത്യമായ നാശനഷ്ടങ്ങൾ കണക്കാക്കാൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പതിനായിരം കോടിയിലധികം രൂപയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടായി എന്നാണു പ്രാഥമികമായി വിലയിരുത്തുന്നത്. മൂവായിരം കോടി രൂപ കേന്ദ്രസഹായമായി ഉടൻ നൽകണമെന്ന് മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തി പ്രളയക്കെടുതി വിലയിരുത്തിയെങ്കിലും 128 കോടി രൂപ മാത്രമാണ് ആദ്യഗഡു അനുവദിച്ചത്.
കർണാടകം പോലെ വിശാലമായൊരു സംസ്ഥാനത്ത് മുഖ്യമന്ത്രിക്കുമാത്രം ഭരണം നിയന്ത്രിക്കുക മനുഷ്യസാധ്യമായ കാര്യമല്ലെന്ന യാഥാർഥ്യം ബിജെപി ഗൗരവത്തിലെടുത്തില്ല. 33 മന്ത്രിമാർ വരെ ഉണ്ടാകേണ്ട സംസ്ഥാനമാണു കർണാടകം. കൂടാതെ ഓരോ ജില്ലയുടേയും ചുമതല ഓരോ മന്ത്രിമാർക്കും നൽകുന്ന പതിവുമുണ്ട്. പ്രളയംപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കു ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ദുരിതബാധിതർക്കു പരമാവധി സഹായമെത്തിക്കാനും കഴിയുമായിരുന്നു. ഈ ചുമതലകളെല്ലാം മുഖ്യമന്ത്രിക്കുമാത്രമായി നിർവഹിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥഭരണമാണു സംസ്ഥാനത്തു നടന്നത്. ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്കു പരിമിതി ഏറെയാണ്. പ്രളയം നേരിടാൻ എംഎൽഎമാർക്കെല്ലാം മന്ത്രിമാരായി പ്രവർത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ഇതിനെ ശുദ്ധഅസംബന്ധമെന്നാണു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വിശേഷിപ്പിച്ചത്.
17 മന്ത്രിമാർ
കൂറുമാറിയെത്തിയ സ്വതന്ത്രൻ എച്ച്. നാഗേഷ് ഉൾപ്പെടെയാണ് 17 പേരെ മന്ത്രിമാരാക്കിയിരിക്കുന്നത്. ജഗദീഷ് ഷെട്ടാർ, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാർ തുടങ്ങിയവരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിമാരിൽ ഏഴു പേർ ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ളവരാണ്. യെദിയൂരപ്പയുടെ സ്വന്തം സമുദായമായ ലിംഗായത്തുകളുടെ ഊറ്റമായ പിന്തുണയിലാണ് ബിജെപി 105 സീറ്റുകൾ നേടിയത്. ലിംഗായത്തുകളെ പ്രീതിപ്പെടുത്തിയപ്പോൾ പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടില്ല. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നുതുടങ്ങി. ബംഗളൂരു നഗരമേഖലയിൽനിന്ന് നാലു പേരാണ് മന്ത്രിസഭയിൽ ഇടംകണ്ടെത്തിയത്. എന്നാൽ, ദക്ഷിണ കർണാടകയ്ക്കും ഹൈദരാബാദ്- കർണാടകയ്ക്കും പ്രാതിനിധ്യം കിട്ടിയില്ലെന്നാണ് ആക്ഷേപം.
17 എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്നാണ് എച്ച്.ഡി. കുമാരസ്വാമി സർക്കാർ രാജിവച്ചത്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ ഓപ്പറേഷൻ താമരയായിരുന്നു കൂറുമാറ്റത്തിനു പിൻബലം. ഗവർണറുടെ പിന്തുണയും വേണ്ടുവോളം കിട്ടി. തുടർന്നാണ് കഴിഞ്ഞ ജൂലൈ 26ന് യെദിയൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാൽ ഇന്നലെ 26-ാം ദിവസമാണ് മന്ത്രിസഭാവികസനം നടത്തിയത്.
പ്രതിസന്ധികൾ പലവിധം
ഏറെ സാഹസപ്പെട്ട് തട്ടിക്കൂട്ടിയെടുത്ത അവസരം ഫലപ്രദമായി വിനിയോഗിക്കുന്നതിന് യെദിയൂരപ്പയ്ക്കുമുന്നിൽ തടസങ്ങൾ പലതുണ്ട്. കൂറുമാറിയെത്തിയവരുടെ അയോഗ്യത നിലനിൽക്കുന്നതാണ് പ്രധാന കടമ്പ. മന്ത്രിസ്ഥാനം വാഗ്ദാനംചെയ്താണ് മിക്കവരേയും രാജിവയ്പിച്ചത്. എന്നാൽ, അയോഗ്യതയ്ക്കെതിരേ 14 പേർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതുവരെയും തീരുമാനമുണ്ടായിട്ടില്ല. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
അയോഗ്യത സുപ്രീംകോടതി സ്റ്റേ ചെയ്താൽ ഇവരെയടക്കം ഉൾപ്പെടുത്തി ഇനിയും മന്ത്രിസഭ വികസിപ്പിക്കും. അതിനാണ് ഇപ്പോൾ വികസനം പൂർത്തിയാക്കാത്തത്. എന്നാൽ അയോഗ്യത ശരിവയ്ക്കപ്പെട്ടാൽ കൂറുമാറിയവർ എന്തു നിലപാടെടുക്കും എന്ന് പറയാനാവില്ല. അയോഗ്യരായവർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാത്തതിനാൽ മന്ത്രിമാരാവാൻ കഴിയില്ല. സഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുപോലും അവർ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെവന്നാൽ ബിജെപി കടുത്ത സമ്മർദത്തിലാകും.
തെരഞ്ഞെടുപ്പിലേക്കു പോകാൻ യെദിയൂരപ്പയ്ക്കു താത്പര്യമില്ല. ഇടക്കാലതെരഞ്ഞെടുപ്പിൽ ബിജെപി യെദിയൂരപ്പയെത്തന്നെ നേതൃത്വം ഏൽപ്പിക്കുമോ എന്നത് ഉറപ്പില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയപ്രകാരം 75 വയസുകഴിഞ്ഞവർ അധികാരത്തിൽനിന്നു മാറിനിൽക്കണം. ഈ നയം മുറുകെപ്പിടിച്ചാൽ യെദിയൂരപ്പയ്ക്കു മാറിനിൽക്കേണ്ടിവരും. എന്നാൽ, യെദിയൂരപ്പയില്ലാതെ കേവലഭൂരിപക്ഷം നേടുക ബിജെപിക്കു കടുത്ത വെല്ലുവിളിയായിരിക്കും. യെദിയൂരപ്പയോളം ജനസ്വാധീനമുള്ള മറ്റാരുംതന്നെ സംസ്ഥാനത്തു ബിജെപിക്കില്ല. ലിംഗായത്തുകളുടെ പിന്തുണയും യെദിയൂരപ്പ വഴിയാണു കിട്ടുന്നത്.
അധികാരമേറ്റതുമുതൽ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾക്കായി യെദിയൂരപ്പ പല ശ്രമങ്ങളും നടത്തിയെങ്കിലും പാർട്ടി അധ്യക്ഷൻ കൂടിയായ അമിത് ഷായുടെ തിരക്കുകൾമൂലമാണ് നീണ്ടുപോയത്. പാർലമെന്റ് സമ്മേളനം നീണ്ടുപോയതും കാഷ്മീർ വിഷയവുമെല്ലാം കർണാടക മന്ത്രിസഭാ വികസനത്തെയും ബാധിച്ചു. പിന്നീട് യെദിയൂരപ്പ ഡൽഹിയിലെത്തിയപ്പോൾ സുഷമ സ്വരാജിന്റെ മരണം സംഭവിച്ചു. അന്നും ചർച്ചകളൊന്നും നടന്നില്ല. അതും കഴിയുമ്പോഴേക്കുമാണ് സംസ്ഥാനത്ത് പ്രളയമുണ്ടായത്. പ്രളയദുരിതാശ്വാസത്തിനാണ് അടിയന്തര പ്രാധാന്യമെന്ന നിലപാടെടുത്ത അമിത് ഷാ അക്കാര്യങ്ങളിൽ ശ്രദ്ധിക്കാനാണ് യെദിയൂരപ്പയ്ക്ക് നിർദേശം നൽകിയത്.
സ്പീക്കർ തെരഞ്ഞെടുപ്പിൽ യെദിയൂരപ്പയെ തള്ളിയാണ് അമിത് ഷാ വിശ്വേശ്വർ കാഗേരിയെ നിർദേശിച്ചത്. മുൻ സ്പീക്കർ കെ.ജി. ബൊപ്പയ്യയെ ആയിരുന്നു യെദിയൂരപ്പ നിർദേശിച്ചത്.
ആഭ്യന്തരപ്രശ്നങ്ങൾ എന്തുതന്നെയായാലും അതിരൂക്ഷമായൊരു പ്രളയമുണ്ടായപ്പോൾ സംസ്ഥാനത്തു മന്ത്രിമാരില്ലാതിരുന്നത് ഗുരുതരമായ അനാസ്ഥയായാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. കഠിനമായ വരൾച്ചയിൽ സംസ്ഥാനത്തെ കാർഷിക മേഖല തകർന്നിരിക്കുമ്പോഴാണു മഴക്കെടുതിയുണ്ടായത്. തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നു. അറുപതിനായിരത്തോളം പേർ ജോലിചെയ്യുന്ന ഓട്ടോമൊബൈൽ മേഖലയിൽ അനുദിനം തൊഴിൽനഷ്ടം സംഭവിക്കുന്നു. വികസനപ്രവർത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുന്നു. ഈ അവസ്ഥയിൽനിന്നു കരകയറാൻ ഇപ്പോഴത്തെ മന്ത്രിസഭാ വികസനം മാത്രം പോരെന്നും പൂർണതോതിലുള്ള മന്ത്രിസഭ ഉണ്ടാകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ
സമീപകാലത്തൊന്നും ഒരു രാഷ്ട്രീയപാർട്ടിയും കാട്ടാത്ത അവഗണനയും അനാസ്ഥയുമാണു സംസ്ഥാനത്തെ ജനങ്ങളോടു ബിജെപി കാട്ടുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാൻ അന്ത്യശാസനങ്ങളുമായി കൂട്ടുനിന്ന ഗവർണറും ഇതൊന്നും കണ്ടതായി നടിച്ചില്ല. ബിജെപിയല്ലാതെ ഏതെങ്കിലുമൊരു പാർട്ടിയാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നു സാധാരണക്കാർപോലും ചോദിച്ചു തുടങ്ങിയിരുന്നു.
പ്രളയക്കെടുതി
കേരളത്തിന്റെ അത്രയില്ലെങ്കിലും കർണാടകയിലും പ്രളയം വൻനാശം വിതച്ചിട്ടുണ്ട്- 82 പേർ മരിച്ചു. ഒമ്പതുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 22 ജില്ലകളിലായി ഏഴു ലക്ഷംപേരെയാണു പത്തു ദിവസംകൊണ്ട് ഒഴിപ്പിച്ചത്. 103 താലൂക്കുകളിലായി 2,694 വില്ലേജുകൾ പ്രളയബാധിതമാണ്. 1,224 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. എഴുപത്തയ്യായിരത്തോളം വീടുകളാണു തകർന്നത്. പ്രാഥമിക കണക്കനുസരിച്ചു നാലര ലക്ഷം ഹെക്ടർ പ്രദേശത്തു കൃഷിനാശമുണ്ടായി.
കൂർഗിൽ വൻതോതിൽ മണ്ണിടിച്ചിലും കൃഷിനാശവുമാണു സംഭവിച്ചത്. റോഡുകൾക്കും വലിയതോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയവരെ ഇനിയും കണ്ടെത്താനുണ്ട്. വീടുകൾ തകർന്നവർ സർക്കാർ സഹായത്തിനായി കാത്തിരിക്കുന്നു. പ്രളയബാധിതരുടെ പുനരധിവാസം സാധ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന പരാതികൾ വ്യാപകമാവുകയാണ്. തീരദേശത്തും മഹാരാഷ്ട്രയോടു ചേർന്നുകിടക്കുന്ന മേഖലകളിലും മഴക്കെടുതികൾ അതിരൂക്ഷമായിരുന്നു.
കൃത്യമായ നാശനഷ്ടങ്ങൾ കണക്കാക്കാൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പതിനായിരം കോടിയിലധികം രൂപയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടായി എന്നാണു പ്രാഥമികമായി വിലയിരുത്തുന്നത്. മൂവായിരം കോടി രൂപ കേന്ദ്രസഹായമായി ഉടൻ നൽകണമെന്ന് മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തി പ്രളയക്കെടുതി വിലയിരുത്തിയെങ്കിലും 128 കോടി രൂപ മാത്രമാണ് ആദ്യഗഡു അനുവദിച്ചത്.
കർണാടകം പോലെ വിശാലമായൊരു സംസ്ഥാനത്ത് മുഖ്യമന്ത്രിക്കുമാത്രം ഭരണം നിയന്ത്രിക്കുക മനുഷ്യസാധ്യമായ കാര്യമല്ലെന്ന യാഥാർഥ്യം ബിജെപി ഗൗരവത്തിലെടുത്തില്ല. 33 മന്ത്രിമാർ വരെ ഉണ്ടാകേണ്ട സംസ്ഥാനമാണു കർണാടകം. കൂടാതെ ഓരോ ജില്ലയുടേയും ചുമതല ഓരോ മന്ത്രിമാർക്കും നൽകുന്ന പതിവുമുണ്ട്. പ്രളയംപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കു ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ദുരിതബാധിതർക്കു പരമാവധി സഹായമെത്തിക്കാനും കഴിയുമായിരുന്നു. ഈ ചുമതലകളെല്ലാം മുഖ്യമന്ത്രിക്കുമാത്രമായി നിർവഹിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥഭരണമാണു സംസ്ഥാനത്തു നടന്നത്. ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്കു പരിമിതി ഏറെയാണ്. പ്രളയം നേരിടാൻ എംഎൽഎമാർക്കെല്ലാം മന്ത്രിമാരായി പ്രവർത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ഇതിനെ ശുദ്ധഅസംബന്ധമെന്നാണു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വിശേഷിപ്പിച്ചത്.
17 മന്ത്രിമാർ
കൂറുമാറിയെത്തിയ സ്വതന്ത്രൻ എച്ച്. നാഗേഷ് ഉൾപ്പെടെയാണ് 17 പേരെ മന്ത്രിമാരാക്കിയിരിക്കുന്നത്. ജഗദീഷ് ഷെട്ടാർ, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാർ തുടങ്ങിയവരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിമാരിൽ ഏഴു പേർ ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ളവരാണ്. യെദിയൂരപ്പയുടെ സ്വന്തം സമുദായമായ ലിംഗായത്തുകളുടെ ഊറ്റമായ പിന്തുണയിലാണ് ബിജെപി 105 സീറ്റുകൾ നേടിയത്. ലിംഗായത്തുകളെ പ്രീതിപ്പെടുത്തിയപ്പോൾ പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടില്ല. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നുതുടങ്ങി. ബംഗളൂരു നഗരമേഖലയിൽനിന്ന് നാലു പേരാണ് മന്ത്രിസഭയിൽ ഇടംകണ്ടെത്തിയത്. എന്നാൽ, ദക്ഷിണ കർണാടകയ്ക്കും ഹൈദരാബാദ്- കർണാടകയ്ക്കും പ്രാതിനിധ്യം കിട്ടിയില്ലെന്നാണ് ആക്ഷേപം.
17 എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്നാണ് എച്ച്.ഡി. കുമാരസ്വാമി സർക്കാർ രാജിവച്ചത്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ ഓപ്പറേഷൻ താമരയായിരുന്നു കൂറുമാറ്റത്തിനു പിൻബലം. ഗവർണറുടെ പിന്തുണയും വേണ്ടുവോളം കിട്ടി. തുടർന്നാണ് കഴിഞ്ഞ ജൂലൈ 26ന് യെദിയൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാൽ ഇന്നലെ 26-ാം ദിവസമാണ് മന്ത്രിസഭാവികസനം നടത്തിയത്.
പ്രതിസന്ധികൾ പലവിധം
ഏറെ സാഹസപ്പെട്ട് തട്ടിക്കൂട്ടിയെടുത്ത അവസരം ഫലപ്രദമായി വിനിയോഗിക്കുന്നതിന് യെദിയൂരപ്പയ്ക്കുമുന്നിൽ തടസങ്ങൾ പലതുണ്ട്. കൂറുമാറിയെത്തിയവരുടെ അയോഗ്യത നിലനിൽക്കുന്നതാണ് പ്രധാന കടമ്പ. മന്ത്രിസ്ഥാനം വാഗ്ദാനംചെയ്താണ് മിക്കവരേയും രാജിവയ്പിച്ചത്. എന്നാൽ, അയോഗ്യതയ്ക്കെതിരേ 14 പേർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതുവരെയും തീരുമാനമുണ്ടായിട്ടില്ല. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
അയോഗ്യത സുപ്രീംകോടതി സ്റ്റേ ചെയ്താൽ ഇവരെയടക്കം ഉൾപ്പെടുത്തി ഇനിയും മന്ത്രിസഭ വികസിപ്പിക്കും. അതിനാണ് ഇപ്പോൾ വികസനം പൂർത്തിയാക്കാത്തത്. എന്നാൽ അയോഗ്യത ശരിവയ്ക്കപ്പെട്ടാൽ കൂറുമാറിയവർ എന്തു നിലപാടെടുക്കും എന്ന് പറയാനാവില്ല. അയോഗ്യരായവർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാത്തതിനാൽ മന്ത്രിമാരാവാൻ കഴിയില്ല. സഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുപോലും അവർ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെവന്നാൽ ബിജെപി കടുത്ത സമ്മർദത്തിലാകും.
തെരഞ്ഞെടുപ്പിലേക്കു പോകാൻ യെദിയൂരപ്പയ്ക്കു താത്പര്യമില്ല. ഇടക്കാലതെരഞ്ഞെടുപ്പിൽ ബിജെപി യെദിയൂരപ്പയെത്തന്നെ നേതൃത്വം ഏൽപ്പിക്കുമോ എന്നത് ഉറപ്പില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയപ്രകാരം 75 വയസുകഴിഞ്ഞവർ അധികാരത്തിൽനിന്നു മാറിനിൽക്കണം. ഈ നയം മുറുകെപ്പിടിച്ചാൽ യെദിയൂരപ്പയ്ക്കു മാറിനിൽക്കേണ്ടിവരും. എന്നാൽ, യെദിയൂരപ്പയില്ലാതെ കേവലഭൂരിപക്ഷം നേടുക ബിജെപിക്കു കടുത്ത വെല്ലുവിളിയായിരിക്കും. യെദിയൂരപ്പയോളം ജനസ്വാധീനമുള്ള മറ്റാരുംതന്നെ സംസ്ഥാനത്തു ബിജെപിക്കില്ല. ലിംഗായത്തുകളുടെ പിന്തുണയും യെദിയൂരപ്പ വഴിയാണു കിട്ടുന്നത്.
അധികാരമേറ്റതുമുതൽ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾക്കായി യെദിയൂരപ്പ പല ശ്രമങ്ങളും നടത്തിയെങ്കിലും പാർട്ടി അധ്യക്ഷൻ കൂടിയായ അമിത് ഷായുടെ തിരക്കുകൾമൂലമാണ് നീണ്ടുപോയത്. പാർലമെന്റ് സമ്മേളനം നീണ്ടുപോയതും കാഷ്മീർ വിഷയവുമെല്ലാം കർണാടക മന്ത്രിസഭാ വികസനത്തെയും ബാധിച്ചു. പിന്നീട് യെദിയൂരപ്പ ഡൽഹിയിലെത്തിയപ്പോൾ സുഷമ സ്വരാജിന്റെ മരണം സംഭവിച്ചു. അന്നും ചർച്ചകളൊന്നും നടന്നില്ല. അതും കഴിയുമ്പോഴേക്കുമാണ് സംസ്ഥാനത്ത് പ്രളയമുണ്ടായത്. പ്രളയദുരിതാശ്വാസത്തിനാണ് അടിയന്തര പ്രാധാന്യമെന്ന നിലപാടെടുത്ത അമിത് ഷാ അക്കാര്യങ്ങളിൽ ശ്രദ്ധിക്കാനാണ് യെദിയൂരപ്പയ്ക്ക് നിർദേശം നൽകിയത്.
സ്പീക്കർ തെരഞ്ഞെടുപ്പിൽ യെദിയൂരപ്പയെ തള്ളിയാണ് അമിത് ഷാ വിശ്വേശ്വർ കാഗേരിയെ നിർദേശിച്ചത്. മുൻ സ്പീക്കർ കെ.ജി. ബൊപ്പയ്യയെ ആയിരുന്നു യെദിയൂരപ്പ നിർദേശിച്ചത്.
ആഭ്യന്തരപ്രശ്നങ്ങൾ എന്തുതന്നെയായാലും അതിരൂക്ഷമായൊരു പ്രളയമുണ്ടായപ്പോൾ സംസ്ഥാനത്തു മന്ത്രിമാരില്ലാതിരുന്നത് ഗുരുതരമായ അനാസ്ഥയായാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. കഠിനമായ വരൾച്ചയിൽ സംസ്ഥാനത്തെ കാർഷിക മേഖല തകർന്നിരിക്കുമ്പോഴാണു മഴക്കെടുതിയുണ്ടായത്. തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നു. അറുപതിനായിരത്തോളം പേർ ജോലിചെയ്യുന്ന ഓട്ടോമൊബൈൽ മേഖലയിൽ അനുദിനം തൊഴിൽനഷ്ടം സംഭവിക്കുന്നു. വികസനപ്രവർത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുന്നു. ഈ അവസ്ഥയിൽനിന്നു കരകയറാൻ ഇപ്പോഴത്തെ മന്ത്രിസഭാ വികസനം മാത്രം പോരെന്നും പൂർണതോതിലുള്ള മന്ത്രിസഭ ഉണ്ടാകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ