റോം: "പേപ്പൽ ഫ്ളൈറ്റ്' എന്ന നിലയിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഇറ്റലിയുടെ അഭിമാനമായ ദേശീയ വിമാനക്കന്പനി അലിറ്റാലിയ 75 വർഷത്തെ സേവനത്തിനുശേഷം പൂർണമായും സർവീസ് നിർത്തി. കടം കയറി നഷ്ടത്തിലായ കന്പനി ഒടുവിൽ സേവനം നിർത്തിയതോടെ ചരിത്രത്തിന്റെ ഭാഗമായി. വ്യാഴാഴ്ച രാത്രിയോടെ അലിറ്റാലിയയുടെ അവസാന വിമാനവും നിലത്തിറങ്ങി.
പുതിയ ഒൗദ്യോഗിക വിമാനക്കന്പനിയായ ഇറ്റാലിയ ട്രോൻസ്പോർട്ടോ എയ്റോ(ഐടിഎ) അലിറ്റാലിയ കന്പനി ഏറ്റെടുത്തു. പുതിയ കന്പനിയുടെ ബ്രാൻഡ് ലോഗോ പുറത്തിറക്കിയതിന് പിന്നാലെ ആദ്യവിമാനവും വെള്ളിയാഴ്ച പറന്നുയർന്നു.
കടക്കെണിയിലായ വിമാനക്കന്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും മാറിമാറിവരുന്ന സർക്കാരുകൾ ചെയ്തിരുന്നുവെങ്കിലും കന്പനി പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. 1946ൽ തുടങ്ങിയ വിമാനക്കന്പനിയുടെ ഉടമസ്ഥവകാശം പലതവണ കൈമറിഞ്ഞിരുന്നു. ഒടുവിൽ പാപ്പരാകുന്ന സാഹചര്യം ഒഴിവാക്കാൻ 2017 മുതൽ സർക്കാർ നിയോഗിച്ച പ്രതിനിധികളാണ് അലിറ്റാലിയയുടെ നടത്തിപ്പിന് മേൽനോട്ടം വഹിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വർഷം മാത്രം എട്ട് ബില്യണ്‍ യൂറോയിൽ അധികം കന്പനിക്കുവേണ്ടി സർക്കാർ ചിലവഴിച്ചിട്ടുണ്ട്. എന്നാൽ, 90 മില്യണ്‍ യൂറോ മുടക്കിയാണ് ജനപ്രിയ കന്പനി ബ്രാൻഡ് ഐടിഎ സ്വന്തമാക്കിയത്. അൽ ഇറ്റാലിയ പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് തുക മാത്രമാണ് ഇതെന്ന് കന്പനി അവകാശപ്പെട്ടിരുന്നു.
അലിറ്റാലിയയിലെ 10,000ത്തിലധികം ജീവനക്കാരെ താരതമ്യേന ചെറിയ കന്പനിയായ ഐടിഎ ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നു. തൊഴിലാളി യൂണിയനുകളുമായുള്ള ചർച്ച തുടരുകയാണ്. ചിലവ് കുറഞ്ഞ വിമാനക്കന്പനികളുമായി മത്സരിക്കാനാണ് ഐടിഎ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ജീവനക്കാരുടെ എണ്ണം അടക്കം കുറയ്ക്കാനാണ് നീക്കം.
ഇറ്റലിയിലെ രാഷ്ട്രീയ നേതാക്കളും മാർപാപ്പാമാരുടെ വിദേശയാത്രകളും എല്ലാം അലിറ്റാലിയയിലായിരുന്നു. സർവീസ് നടത്തി കുത്തുപാളയെടുത്ത ഇൻഡ്യയുടെ ദേശീയ വിമാനമായ എയർ ഇന്ത്യയുടെ സമാന സ്വഭാവമാണ് ഇറ്റലിയിലെ ദേശീയ എയർലൈനായ അലിറ്റാലിയ്ക്കും സംഭവിച്ചത്.
ജോസ് കുന്പിളുവേലിൽ
അലിറ്റാലിയ ഇനി ചരിത്രം; ഇറ്റാലിയൻ ദേശീയ എയർലൈൻ ഐടിഎയ്ക്ക് സ്വന്തം
10:41 PM Oct 16, 2021 | Deepika.com