നെടുമ്പാശേരി: ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എയർ ഇന്ത്യ വിമാനത്തിൽ പിറന്ന കുഞ്ഞിന് ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റ് അടിയന്തര പാസ്പോർട്ട് അനുവദിച്ചു.
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ആശുപത്രിയിൽ കഴിയുകയാണ് പത്തനംതിട്ട സ്വദേശിനിയായ അമ്മ മരിയ ഫിലിപ്പും കുഞ്ഞും. കുഞ്ഞിന് മാതാപിതാക്കൾ ഷോൺ എന്ന പേര് നൽകി. കഴിഞ്ഞ അഞ്ചിനാണ് ബോയിംഗ് 787 വിമാനത്തിൽ മരിയ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഏഴ് മാസം ഗര്‍ഭിണിയായിരുന്ന മരിയയയ്ക്ക് വിമാനം പുറപ്പെട്ട് ഏതാനും സമയത്തിനകം പ്രസവവേദന അനുഭവപ്പെടുകയും അധികം താമസിയാതെ പ്രസവിക്കുകയുമായിരുന്നു.
വിമാനത്തിൽതന്നെയുണ്ടായിരുന്ന രണ്ടു ഡോക്ടർമാരും നാല് നഴ്സുമാരും പ്രസവശുശ്രൂഷകൾ നടത്തി. അടിയന്തര ചികിത്സ വേണ്ടിവന്നതിനാൽ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ അമ്മയെയും കുഞ്ഞിനെയും ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഫിലിപ്പിനെയും ഇറക്കി. വനിതാ പൈലറ്റായ ഷോമ സുരറാണ് ഈ സമയം വിമാനം നിയന്ത്രിച്ചിരുന്നത്.
ഇന്നലെ ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ആശുപത്രിയിലെത്തി ഷോണിന്റെ എമർജൻസി പാസ്പോർട്ട് മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഇന്ത്യൻ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തശേഷം ദന്പതികൾ കുഞ്ഞുമായി അടുത്തദിവസം നാട്ടിലേക്ക് മടങ്ങും.
വിമാനത്തിൽ പിറന്ന കുഞ്ഞിന് പാസ്പോർട്ട്
12:06 AM Oct 10, 2021 | Deepika.com