വിയന്ന: യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ മേരി സ്ക്ലൊഡോസ്കാ ക്യൂറി ആക്ഷൻസ് ഗവേഷണ ഫെലോഷിപ്പിന് വിയന്നയിൽ ഉപരിപഠനത്തിനെത്തിയ ജോബിൻ രാജു അർഹനായി. കളമശേരി കുസാറ്റിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജിയിലെ പൂർവ വിദ്യാർഥിയായിരുന്നു.
യൂറോപ്പിലെ ഏറ്റവും ഉന്നതമായ സർഗാത്മക ഗവേഷണ സഹായപദ്ധതിയുടെ ഭാഗമായി അക്കാദമിക നേട്ടം കൈവരിക്കുന്ന വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിട്ടുളള ഗവേഷണ പഠന സഹായ പദ്ധതിയാണ് ഇത്. ഇറാസ്മുസ് പ്രോഗ്രാമിലൂടെ ഇറ്റലിയിലെ ലാ- അക്വില - ഓസ്ട്രിയയിലെ വിയന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റി എന്നിവയിലൂടെയാണ് ജോബിൻ രാജു ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.
ഓസ്ട്രിയൻ കന്പനിയായ ഡിസിഎസ് കന്പ്യൂട്ടിംഗാണ് ജോബിനെ ഫെലോഷിപ്പിന്റെ അടിസ്ഥാനത്തിൽ ഗവേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗിലെ സിമുലേഷൻ രീതികളെക്കുറിച്ചും ബന്ധപ്പെട്ട സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതുമായിട്ടുള്ളതാണ് മൂന്നുവർഷം നീണ്ടുനിൽക്കുന്ന ഗവേഷണം. കോട്ടയം വയലാ നരിമറ്റം വീട്ടിൽ രാജുവിന്േറയും ജാൻസിയുടെയും മകനായ ജോബിൻ ഗവേഷണജോലിയുടെ ഭാഗമായി ഇപ്പോൾ ജർമനിയിലാണ്.
ജോബി ആന്റണി
വിയന്നയിൽ ഉപരിപഠനത്തിനെത്തിയ ജോബിൻ രാജുവിന് യൂറോപ്യൻ യൂണിയന്റെ ഫെലോഷിപ്പ്
10:38 PM Oct 06, 2021 | Deepika.com