ബെർലിൻ: തിങ്കളാഴ്ച രാത്രി സോഷ്യൽ മീഡിയയിലെ ഭീമൻമാർക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇനിയും ദുരൂഹതയൊഴിയുന്നില്ല. ഫെയ്സ്ബുക്ക്, വാട്സാപ്പ്, എഫ്ബി മെസഞ്ചർ സേവനങ്ങൾ ആറ് മണിക്കൂറുകൾക്കുശേഷം തിരികെ വന്നെങ്കിലും ഇതിനു പിന്നിലെ യഥാർഥ കാരണങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.
ഉപയോക്താക്കളെ സർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ സംവിധാനത്തിന്റെ തകരാറാണെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. എന്നാൽ, ഫേസ്ബുക്കും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഒന്നിച്ചു പണിമുടക്കിയതിനു പിന്നിൽ ശക്തമായ ദുരൂഹതയുണ്ടെന്നാണ് സൈബർ ലോകം വിലയിരുത്തുന്നത്.
അതിശക്തമായ സൈബർ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ സ്വന്തം സർവറുകൾ ഫേസ്ബുക്ക് തന്നെ വിഛേദിച്ചതാണെന്ന് ഒരുകൂട്ടർ വാദിക്കുന്നു. അതേസമയം, സ്വന്തം സർവറിന്റെ കോണ്‍ഫിഗറേഷനിൽ ഫേസ്ബുക്ക് നടത്തിയ പരിഷ്കരണം പാളിപ്പോയതായിരിക്കാമെന്നും ചില വിദഗ്ധർ പറയുന്നു.
ഫേസ്ബുക്ക് സ്വയം നടത്തിയ ചില ഒളിച്ചുകളികളാണ് ഈ മുങ്ങലിന് പിന്നിലെന്നും ആരോപണമുണ്ട്. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അമേരിക്കയിലടക്കം നിരവധി ആരോപണങ്ങളാണ് ഫോസ്ബുക്കും വാട്സാപ്പും നേരിട്ടത്. യുഎസ് ഗവണ്‍മെൻറ് ഫേസ്ബുക്കിനെതിരെ കേസും ഫയൽ ചെയ്തിരുന്നു. ഫേസ്ബുക്ക് സേവനങ്ങൾ മുടങ്ങുന്നതിനും മണിക്കൂറുകൾക്ക് മുന്‍പ് മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ സിബിഎസ് ചാനലിലെ ’60 മിനിറ്റ്സ് ഓണ്‍ സണ്‍ഡേ’ എന്ന പരിപാടിയിൽ ഗുരുതര ആരോപണങ്ങളാണ് കന്പനിക്കെതിരെ ഉന്നയിച്ചത്.
ജോസ് കുന്പിളുവേലിൽ
ദുരൂഹതയൊഴിയാതെ ഫെയ്സ്ബുക്ക് പണിമുടക്ക്
10:36 PM Oct 06, 2021 | Deepika.com