ബെർലിൻ: ജർമനിയിൽ പൊതു തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ചാൻസലർ സ്ഥാനാർഥികൾ അടുത്ത ടെലിവിഷൻ സംവാദത്തിനു തയാറെടുക്കുന്നു. നിലവിലുള്ള അഭിപ്രായ സർവേകളിൽ എസ്പിഡി സ്ഥാനാർഥി ഒലാഫ് ഷോൾസാണ് മുന്നിട്ടു നിൽക്കുന്നത്. അദ്ദേഹവുമായുള്ള വ്യത്യാസം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് സിഡിയു സ്ഥാനാർഥി ആർമിൻ ലാഷെ. ഇരവരുമായും കടുത്ത പോരാട്ടത്തിനു കച്ചകെട്ടി ഗ്രീൻ പാർട്ടി സ്ഥാനാർഥി അന്നലേന ബെയർബോക്കും രംഗത്തുണ്ട്.
മെർക്കൽ യുഗത്തിന് അന്ത്യം കുറിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉറപ്പാക്കുക എന്നത് സിഡിയു - സിഎസ്യു സഖ്യത്തിന് അഭിമാന പ്രശ്നമാണ്. ദീർഘകാലത്തിനുശേഷം അധികാരം തിരിച്ചുപിടിക്കാനാണ് എസ്പിഡി ശ്രമിക്കുന്നതെങ്കിൽ, പരിസ്ഥിതിവാദത്തിലൂന്നിയ സമാന്തര മുന്നേറ്റം ശക്തിപ്പെടുത്തുകയാണ് ഗ്രീൻ പാർട്ടിയുടെ ലക്ഷ്യം.
സിഡിയു - സിഎസ്യു സഖ്യത്തിന് ഏറ്റവും പുതിയ അഭിപ്രായ സർവേകളിൽ ലഭിച്ചിട്ടുള്ളത് 20 ശതമാനം ജനപിന്തുണ മാത്രമാണ്. എസ്പിഡിക്ക് 26. ഇടതുപക്ഷ പാർട്ടിയുടെ കൂടി സഹായത്തോടെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ സോഷ്യലിസ്റ്റ് പാർട്ടിയായ എസ്പിഡി ഇപ്പോഴേ അനൗപചാരികമായി ആരാഞ്ഞു തുടങ്ങിയിട്ടുണ്ട്.
അതേസമയം, ഇടതുപക്ഷ സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയാത്ത എസ്പിഡി നിലപാട് തന്നെയാണ് അപൂർവമായൊരു പ്രചാരണ ഇടപെടലിൽ മെർക്കൽ മുന്നോട്ടു വച്ച പ്രധാന ആയുധവും. ഇത് രാജ്യത്തിന് അപകടമാണെന്നും സിഡിയു -സിഎസ്യു സഖ്യം അധികാരത്തിൽ തുടരുന്നതായിരിക്കും ജർമനിയുടെ നല്ല ഭാവിക്കു യോജിക്കുക എന്നും അവർ കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു.
ഗ്രീൻ പാർട്ടിക്ക് 15 ശതമാനം പിന്തുണ മാത്രമാണ് നിലവിൽ കണക്കാക്കുന്നത്. എന്നാൽ, മുഖ്യധാരാ പാർട്ടികൾക്കൊന്നും ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലാത്ത സാഹചര്യത്തിൽ അടുത്ത പാർലമെന്റിൽ ഗ്രീൻ പാർട്ടിയുടെ റോൾ നിർണായകമായിരിക്കും. ഈ മാസം 26 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വീണ്ടും ടിവി സംവാദത്തിനൊരുങ്ങി ജർമൻ ചാൻസലർ സ്ഥാനാർഥികൾ
11:58 PM Sep 15, 2021 | Deepika.com