വടകര: ഏറാമലയിൽ ക്ഷേത്ര ഉത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പോലീസുകാരനെ കുത്തി വീഴ്ത്തിയത് ആഗ് ഓപ്പറേഷനിൽ നാദാപുരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച റൗഡി ലിസ്റ്റിൽ പെട്ട യുവാവ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവാണ് പോലീസുകാരനെ കുത്തി വീഴ്ത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നാദാപുരം വളയം, തലശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസുകളിലും, തീവയ്പ്പ്, അടിപിടി കേസുകളിലും പ്രതിയാണ് ഷൈജു. 2021 ൽ നാദാപുരം പോലീസ് റൗഡി ലിസ്റ്റിൽ പെടുത്തിയതിനെ തുടർന്ന് നല്ല നടപ്പ് നിർദ്ദേശിച്ച് ആർഡിഒ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കായ്പനച്ചി ഇരിങ്ങണ്ണൂർ റോഡിൽ സൂപ്പർ മാർക്കറ്റ് തീ വച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഗുണ്ടാ മയക്കു മരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരേ സംസ്ഥാന വ്യാപകമായി നടത്തിയ ആഗ് ഓപ്പറേഷനിൽ ഷൈജുവിനെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും മറ്റ് പുതിയ കേസുകളിൽ ഉൾപെടാത്തതിനാലും പഴയ കേസുകളിൽ ജാമ്യത്തിൽ ആയതിനാലും അറസ്റ്റ് കാണിച്ച് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് ഇയാൾ പോലീസുകാരനെ അക്രമിച്ചത്.