തിരുവനന്തപുരം: പൂന്തുറ മത്സ്യ മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുവാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 2.37 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മത്സ്യ മാർക്കറ്റ് ആധുനിക രീതിയിൽ നിർമിക്കുന്നത്. 6500 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ് നിർമാണം. ഓപ്പൺ ഹാളും 39 സ്റ്റാളുകളും ഉൾപ്പെടെ മത്സ്യവിപണനത്തിന് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും മാർക്കറ്റിൽ ഉണ്ടാകും. ടെൻഡർ വിളിച്ച് ഏപ്രിലിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. സമയബന്ധിതമായി നിർമണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. പൂന്തുറ വാർഡ് കൗൺസിലർ മേരി ജിപ്സിയും യോഗത്തിൽ പങ്കെടുത്തു.