തലശേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബജറ്റിലൂടെ നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കത്തോലിക്കാ കോൺഗ്രസ്. തെറ്റായ സാമ്പത്തിക നയം മൂലം പൊതുകടം വർധിച്ച് അത് വീട്ടുവാനെന്ന പേരിലാണ് കണ്ണിൽ ചോരയില്ലാതെ നികുതി വർധിപ്പിച്ചത്. തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരേ ജനപക്ഷത്ത് നിന്നുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് പ്രക്ഷോഭത്തിനിറങ്ങും. കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും വന്യമൃഗശല്യവും മൂലം ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ ഒരു പദ്ധതി പോലുമില്ലാതെയാണ് ഇരു സർക്കാരുകളുടെയും ബജറ്റ്. ബജറ്റിലെ ജനവിരുദ്ധമായ നിർദേശങ്ങൾ ഉടനടി പിൻവലിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തലശേരി സന്ദേശ്ഭവനിൽ നടന്ന യോഗത്തിൽ അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം, ചാക്കോച്ചൻ കാരാമയിൽ, ഫിലിപ്പ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു.