ബർലിൻ: ജർമനിയിൽ പൊതു തെരഞ്ഞെടുപ്പിന് നാലാഴ്ച മാത്രം ശേഷിക്കെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപിന്തുണയിൽ അപ്രതീക്ഷിത വർധന. നിലവിലുള്ള സർക്കാരിലെ ധനമന്ത്രി ഒലാഫ് ഷോൾസാണ് എസ്പിഡിയുടെ ചാൻസലർ സ്ഥാനാർഥി.
ചാൻസലർ അംഗല മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടിക്കു വേണ്ടി ആർമിൻ ലാഷെ മത്സരിക്കുന്നു. ഇരുവർക്കും കനത്ത വെല്ലുവിളിയായി ഗ്രീൻ പാർട്ടി പ്രതിനിധി അന്നലേന ബേയർബോക്കും രംഗത്ത്.
നിലവിൽ 24 ശതമാനം വോട്ടർമാരുടെ പിന്തുണയാണ് എസ്പിഡിക്ക് ഉള്ളതായി അഭിപ്രായ സർവേകളിൽ വ്യക്തമാകുന്നത്. സിഡിയുവിനെ അപേക്ഷിച്ച് മൂന്നു പോയിന്റ് അധികമാണിത്. ഗ്രീൻ പാർട്ടിക്ക് 17 ശതമാനം പേരുടെ പിന്തുണയും കാണുന്നു.
നാലു ടേമായി ഭരണത്തിലിരിക്കുന്ന അംഗല മെർക്കൽ പിൻമാറുന്പോൾ പകരക്കാരനാവാൻ ലാഷെയ്ക്കു സാധിക്കുമോ എന്ന ആശങ്ക പാർട്ടി വൃത്തങ്ങളിൽ തന്നെ ശക്തമാണ്.
നിലവിൽ എസ്പിഡിയുടെ കൂടി പിന്തുണോടെയാണ് സിഡിയു-സിഎസ്യു സഖ്യം സർക്കാർ രൂപീകരിച്ചിട്ടുള്ളത്. എന്നാൽ, ഭൂരിപക്ഷം എസ്പിഡിക്കാണെങ്കിൽ പുതിയ സഖ്യത്തിനുള്ള സാധ്യതയും തെളിയും.
ജർമൻ ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ തമ്മിൽ നടത്തിയ ടെലിവിഷൻ സംവാദത്തിൽ അഫ്ഗാനിസ്ഥാൻ സംഘർഷവും ചർച്ചയായി.
പാശ്ചാത്യ ലോകത്തിനും ജർമനിക്കും കൂടി സംഭവിച്ച ദുരന്തമാണ് അഫ്ഗാനിലേതെന്ന് സിഡിയു സ്ഥാനാർഥി ആർമിൻ ലാഷെറ്റ് വിലയിരുത്തി.
രക്ഷപെടാൻ ആഗ്രഹിക്കുന്ന അഫ്ഗാനിസ്ഥാൻ പൗരൻമാരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ജർമൻ സർക്കാർ ഒഴിഞ്ഞു മാറരുതെന്നാണ് ഗ്രീൻ പാർട്ടി സ്ഥാനാർഥി അന്നലെന ബെയർബോക്ക് ആവശ്യപ്പെട്ടത്.
താൻ നേതൃത്വം നൽകുന്ന സർക്കാരാണ് അധികാരത്തിൽ വരുന്നതെങ്കിൽ നാറ്റോയോട് പ്രതിബദ്ധത പുലർത്തുമെന്ന് എസ്പിഡി സ്ഥാനാർഥി ഒലാഫ് ഷോൾസ്. ഈ മാസം 26 ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ രാഷ്ട്രീയരംഗം കലങ്ങി മറിയുന്നു; ചങ്കിടിപ്പോടെ മെർക്കൽ പാർട്ടി
09:53 PM Sep 04, 2021 | Deepika.com