വിഴിഞ്ഞം: ഇതരസംസ്ഥാന തൊഴിലാളികളെകൊണ്ട് ദിശാ ബോർഡുകൾ സ്ഥാപിച്ചു പുലിവാലുപിടിച്ചു ബൈപ്പാസ് അധികൃതർ. മാർക്ക് ചെയ്തദൂരവും സ്ഥലവും നോക്കാതെ കൈയ്യിൽ കിട്ടിയിടത്തൊക്കെ ബോർഡുകൾ നിരത്തി തൊഴിലാളികൾ ഉത്തരവാദിത്തം നിറവേറ്റിയതോടെയാണ് വാഹനയാത്രക്കാർക്ക് തലവേദനയായിരിക്കുന്നത്. കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ രണ്ടാം ഘട്ടമായ വിഴിഞ്ഞം തലക്കോടു മുതൽ സ്ഥാപിച്ച കൂറ്റൻ ബോർഡുകളിലാണ് അബദ്ധങ്ങൾ കടന്നുകൂടിയത്. പൂർണമായി തുറന്നു നൽകാത്ത റോഡുവഴി അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ ബോർഡുകളിൽ കാണുന്ന കിലോമീറ്ററുകൾ നോക്കിയാണ് അന്യസംസ്ഥാനക്കാരുടെ യാത്ര. രണ്ടാംഘട്ടം തുടങ്ങുന്ന തലക്കോടിൽ അടുത്തായി രണ്ടു ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതിൽ ഒന്നിൽ കന്യാകുമാരിയിലേക്ക് 74 ഉം നാഗർകോവിലിലേക്ക് 53 ഉം കേരള അതിർത്തിയായ കാരോടിലേക്ക് 20 ഉം കിലോമീറ്റർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കഷ്ടിച്ച് നൂറു മീറ്റർ മാത്രം മാറുന്നതിനിടയിൽ ഇവയിൽ ഒരു കിലോമീറ്റർവരെ കുറവുണ്ടായി. എന്നാൽ തലക്കോട് നിന്ന് ആറു കിലോമീറ്റർ അപ്പുറം കാഞ്ഞിരംകുളത്ത് എത്തുമ്പോൾ നാഗർകോവിലിലേക്കുള്ള ദൂരം 16 കിലോമീറ്റർവരെ ഉയർന്ന് 68 ആയി മാറി. വില്ലുക്കുറിക്ക് 61 കിലോമീറ്റർ എന്നും ഇവിടെ എഴുതിയിട്ടുണ്ട്. ചെങ്കലിലും കാരോടിലും സ്ഥാപിച്ച ബോർഡുകളിലും അബദ്ധങ്ങൾ കടന്നു കൂടിയിട്ടുണ്ട്. ബൈപ്പാസ് നിർമാണം പൂർത്തിയായ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മൈൽ കുറ്റികളിലും കിലോമീറ്ററുകൾ മറിയ നിലയിലാണെങ്കിലും അധികൃതർ അറിഞ്ഞമട്ടില്ല. തെറ്റുപറ്റിയതിൽ ഏറെയും പ്രാദേശിക സ്ഥലങ്ങളുടെ പേരെഴുതിയവയിലാണ്.