കോവളം ബൈപാസിൽ വാഹനാപകടം തുടർക്കഥയാണെങ്കിലും അധികൃതർക്ക് അനക്കമില്ല. വാഹനങ്ങളുടെ അമിത വേഗവും ബൈക്ക് റേസിംഗ് സംഘങ്ങളുടെ മത്സരയോട്ടങ്ങളുമാണ് അപകടാവസ്ഥ സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ പാച്ചല്ലൂർ ഭാഗത്തുണ്ടായ അപകടത്തിൽ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ ജൂണിലും ബൈപ്പാസില്‍ ബൈക്കുകളുടെ മത്സരയോട്ടത്തില് രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. അന്ന് സംഘങ്ങളെ ഒതുക്കാൻ മുന്നിട്ടിറങ്ങിയ പോലീസും മോട്ടോർ വാഹന വകുപ്പധികൃതരും ദിവസങ്ങൾക്കുള്ളിൽ പിൻ വാങ്ങിയത് ഇത്തരക്കാർക്ക് അനുഗ്രഹമായി. അതോടെ തിരുവല്ലം മുതൽ കോവളം തലക്കോട് വരെയുള്ള ബൈപാസ് സാമൂഹ്യവിരുദ്ധർ വീണ്ടും കൈയടക്കി.തിരുവല്ലം-കോവളം ബൈപാസില്‍ ബൈക്ക് റേസിംഗ് സംഘങ്ങള്‍ സജീവമാണെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. സ്പോര്‍ട്സ് ബൈക്കുകളും, സൂപ്പര്‍ ബൈക്കുകളും ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളാണ് ഈ മേഖലയില്‍ മത്സരയോട്ടം നടത്തുന്നത്. വഴിയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പലപ്പോഴും വലിയ ഭീഷണിയായ ഇക്കൂട്ടര്‍ സ്വയം അപകടത്തില്‍പെടുന്നതും പതിവാണ്.