മറ്റക്കര: മറ്റക്കരയിൽ പത്രവിതരണത്തിൽ ഗോൾഡൻ ജൂബിലി ആഘോഷിച്ച് ഒരു പത്ര ഏജന്റ്. നെല്ലിക്കുന്ന് അവണൂക്കുന്നേൽ ഒ.ജി. ഗോപിനാഥൻ നായർ നാട്ടുകാർക്ക് ഇന്ന് വെറുമൊരു പത്രം ഏജന്റല്ല, പത്രം ഗോപിച്ചേട്ടനാണ്. 1972ൽ തുടങ്ങിയ പത്രവിതരണം ഇന്നും മുടക്കംകൂടാതെ തുടരുന്നു. അതും തുടക്കംമുതൽ തന്റെ പത്രവാഹനമായിരുന്ന സൈക്കിളിൽതന്നെ. 1972ൽ 40 ദീപിക പത്രത്തിൽ തുടങ്ങിയതാണ് ഗോപിച്ചേട്ടന്റെ പത്രവിതരണം. ആദ്യനാളുകളിൽ മറ്റക്കര, മണൽ, മഞ്ഞാമറ്റം, കെഴുവംകുളം, പൂവത്തിളപ്പ് വരെ പ്രദേശങ്ങളിൽ പത്രവിതരണം ഉണ്ടായിരുന്നു. ഇപ്പോൾ ദീപികയ്ക്കൊപ്പം, വിവിധപത്രങ്ങളുടെ ഏജൻസിയുണ്ട്. മഴക്കാലത്തും പ്രളയകാലത്തും മുടക്കംകൂടാതെ പത്രങ്ങൾ വരിക്കാരുടെ വീടുകളിലെത്തിച്ചു. കാലം ഏറെ മുന്നോട്ടു പോയെങ്കിലും തന്റെ ജോലിയിൽനിന്നു പിൻമാറാനോ സൈക്കിൾ ഉപേക്ഷിക്കാനോ ഗോപിച്ചേട്ടൻ തയാറായില്ല. മറ്റക്കരയുടെ പാതയിൽ ഇന്നും വെളുപ്പിനു സൈക്കിളിൽ ഗോപിച്ചേട്ടനെ കാണാം. ഒരു പക്ഷേ ഗോപിച്ചേട്ടൻ മാത്രമായിരിക്കും പഴയപോലെ ഇന്നും സൈക്കിളിൽ പത്രവിതരണം നടത്തുന്നത്. അന്പതിലേറെ വർഷമായി മറ്റക്കരയിൽ സൈക്കിളിൽ പത്ര വിതരണം ചെയ്യുന്നതിനെ മാനിച്ച് മറ്റക്കര 151-ാം നമ്പർ എൻഎൻഎസ് കരയോഗം അദ്ദേഹത്തെ ആദരിച്ചിരുന്നു. തുടർന്ന് ഇന്നലെ കോട്ടയം എൻഎസ്എസ് താലൂക്ക് യൂണിയനും അദ്ദേഹത്തെ ആദരിച്ചു. വയസ് 75 ആകുമ്പോഴും ചെറുപ്പക്കാരന്റെ ആവേശത്തോടെ ഇന്നും അദ്ദേഹം തന്റെ പത്രവിതരണം തുടരുകയാണ്. മറ്റക്കരയിലെ പാതകളിലൂടെ, ഗോപിച്ചേട്ടാ എന്ന് നാട്ടുകാർ വിളിക്കുമ്പോൾ തിരിച്ചുള്ള സ്നേഹം ഒരു പുഞ്ചിരിയിൽ പ്രകടിപ്പിച്ച്.